യുവാവിനെ തട്ടിക്കൊണ്ടുപോയ കേസ് രണ്ടുപേർ കൂടി അറസ്റ്റില്‍
1564576
Tuesday, June 3, 2025 7:32 AM IST
കോഴിക്കോട്: കൊടുവള്ളിയില്‍നിന്ന് അന്നൂസ് റോഷന് എന്ന യുവാവിനെ തട്ടിക്കൊണ്ടുപോയി മൂന്ന് ദിവസത്തിനുശേഷം കാറില്‍ ഇറക്കിവിട്ട കേസില്‍ സംഘത്തിലെ രണ്ടുപേര്‍ പിടിയില്‍.
യുവാവിനെ തട്ടിക്കൊണ്ടുപോകാനായി വീട്ടില്‍ ബൈക്കിലെത്തെിയ രണ്ടുപേരില്‍ ഒരാളായ കൊണ്ടോട്ടി സ്വദേശി മുഹമ്മദ് നിയാസ്, പ്രതികള്‍ക്ക് ഒളിവില്‍ കഴിയാന്‍ സൗകര്യമൊരുക്കിയ നിയാസിന്റെ സഹോദരി ഭര്‍ത്താവ് ഷഫീഖ് എന്നിവരാണ് പിടിയിലായത്. ഇതോടെകേസില്‍ അറസ്റ്റിലായവരുടെ എണ്ണം അഞ്ചായി.കര്‍ണാടകയില്‍നിന്ന് കോഴിക്കോട്ടേക്ക് വരുന്ന വഴി കല്പറ്റയില് നിന്നുമാണ് മുഹമ്മദ് നിയാസിനെ പോലീസ് പിടികൂടിയത്.
കൊടുവള്ളി ഇന്‍സ്പെക്ടര്‍ അഭിലാഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.ഇയാളില്‍ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഷഫീഖ് പിടിയിലായത്.
ജ്യേഷ്ഠന്റെ വിദേശത്തെ സാമ്പത്തിക ഇടപാടിന്റെ പേരിലുള്ള തര്‍ക്കത്തെത്തുടര്‍ന്നാണ് കൊടുവള്ളിക്കടുത്ത് കിഴക്കോത്ത് പരപ്പാറ ആയിക്കോട്ടില്‍ അബ്ദുല്‍ റഷീദിന്റെ മകന് അന്നൂസ് റോഷനെ (21) അഞ്ചുദിവസം ബന്ദിയാക്കിയത്.
തട്ടിക്കൊണ്ടുപോയ അന്നൂസിനെ ആദ്യം കൊണ്ടോട്ടിയിലെത്തിക്കുകയും പിന്നീട് രണ്ടാംദിവസം മൈസൂരുവിലെ ഉള്‍പ്രദേശത്തെ ഒരു കെട്ടിടമുറിയില്‍ തടങ്കലിലാക്കുകയുമായിരുന്നു.പിന്നീട് അന്നൂസിനെ മുറിയില്‍നിന്ന് പുറത്തിറക്കി മൈസൂരുവില്‍നിന്ന് പെരിന്തല്‍മണ്ണയിലേക്ക് ടാക്സിയില്‍ കൊണ്ടുന്നു.രണ്ടുപേര്‍ കാറില്‍ ഒപ്പമുണ്ടായിരുന്നു.
കോയമ്പത്തൂര്‍ കഴിഞ്ഞ് കേരള അതിര്ത്തിയെത്തുന്നതിനു മുന്‍പേ ഇവർ ഇരുവരും കാറില്‍നിന്നിറങ്ങി. കാര്‍ കോയമ്പത്തൂരിലെത്തിയപ്പോഴേക്കും സൂചന ലഭിച്ച പ്രത്യേക അന്വേഷണസംഘം കൊണ്ടോട്ടിക്കും മോങ്ങത്തിനുമിടയില്വെച്ച് കാര്‍ തടഞ്ഞ് അന്നൂസിനെ കണ്ടെത്തുകയായിരുന്നു. കാറോടിച്ച കര്‍ണാടക സ്വദേശിക്ക് സംഭവത്തില്‍ പങ്കില്ലെന്നുകണ്ടതോടെ ചോദ്യംചെയ്തശേഷം വിട്ടയച്ചിരുന്നു.