ചൂരൽമല നിവാസികൾ വെള്ളാർമല വില്ലേജ് ഓഫീസ് ഉപരോധിച്ചു
1564570
Tuesday, June 3, 2025 7:32 AM IST
മേപ്പാടി: ചൂരൽമല നിവാസികൾ വെള്ളാർമല വില്ലേജ് ഓഫീസ് ഉപരോധിച്ചു. മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തത്തിന് ശേഷവും ദുരന്ത മേഖലയിൽ താമസിക്കുന്നവരാണ് വില്ലേജ് ഓഫീസ് മണിക്കൂറുകളോളം ഉപരോധിച്ചത്. റീ ബിൽഡ് ചൂരൽമലയുടെ നേതൃത്വത്തിലായിരുന്നു സമരം. സർക്കാർ പ്രഖ്യാപിച്ച ആനുകൂല്യങ്ങൾ ലഭിക്കണമെന്ന ആവശ്യം ഉന്നയിച്ചായിരുന്നു സമരം.
ഉരുൾപൊട്ടൽ ദുരന്തം നടന്ന ഉടനെ മേപ്പാടി പഞ്ചായത്തിലെ 10, 11, 12 വാർഡുകൾ ദുരന്ത മേഖലയായി പ്രഖ്യാപിച്ചിരുന്നു. ഓരോ കുടുംബങ്ങൾക്കും മാസം ഒന്‍പതിനായിരം രൂപ പ്രഖ്യാപിച്ചു. എന്നാൽ ദുരന്തത്തെ തുടർന്ന് പലതരത്തിലുള്ള നഷ്ടങ്ങൾ നേരിട്ട തങ്ങൾക്ക് ഒരു രൂപയുടെ സഹായം പോലും സർക്കാരിൽ നിന്നും ലഭിച്ചിട്ടില്ലെന്നാണ് റീ ബിൽഡ് ചൂരൽമല ആരോപിക്കുന്നത്.
പുനരധിവാസ പദ്ധതി നടപ്പാക്കുന്നതിന് ഡോ. ജോണ്‍ മത്തായി അടയാളപ്പെടുത്തിയതിന് പുറത്തായ കുടുംബങ്ങളാണ് സമരവുമായി രംഗത്തെത്തിയത്. ദുരന്തമേഖലയിൽ കഴിയുന്നതിനാൽ ആശങ്കയോടെയാണ് കഴിയുന്നത്. മഴ ശക്തമാകുന്പോൾ വീണ്ടും ഉരുൾപൊട്ടുമോ എന്ന ഭയത്താലാണ് ഇവിടെ താമസിക്കുന്നത്. ദുരന്തത്തെ തുടർന്ന് മൂന്നുമാസത്തോളം ജോലിക്ക് പോലും പോകാൻ കഴിഞ്ഞിരുന്നില്ല. പലർക്കും ജോലി നഷ്ടപ്പെട്ടു.
ദുരന്തത്തിനുശേഷം വന്യമൃഗശല്യം രൂക്ഷമാണ്. വാഹന ഗതാഗത സൗകര്യം കുറഞ്ഞു. തങ്ങളെ കൂടി പുനരധിവസിപ്പിക്കാൻ തയാറാകണമെന്നും പ്രദേശവാസികൾ ആവശ്യപ്പെട്ടു. രാവിലെ 10ഓടെ ആരംഭിച്ച സമരം വൈകുന്നേരമാണ് അവസാനിച്ചത്. പ്രശ്നപരിഹാരമായില്ലെങ്കിൽ ശക്തമായ സമരം ആരംഭിക്കുമെന്ന് പ്രദേശവാസികൾ പറഞ്ഞു.