വ്യാപക കൃഷി നാശം : വിലങ്ങാട് പന്നിയേരിയിൽ ഒറ്റയാനിറങ്ങി
1564965
Thursday, June 5, 2025 5:36 AM IST
നാദാപുരം: കണ്ണൂർ, കോഴിക്കോട്, വയനാട് ജില്ല അതിർത്തി പന്നിയേരിയിൽ ഒറ്റയാനിറങ്ങി വീണ്ടും വ്യാപകമായി കൃഷി നാശം. മേഖലയിലെ താമസക്കാരുടെ പറമ്പുകളിലെ തെങ്ങ്, വാഴ, കുരുമുളക് എന്നിവ വ്യാപകമായി ആന നശിപ്പിച്ചു.
കോളനിയോട് ചേർന്ന ജനവാസ കേന്ദ്രത്തിലാണ് ഒറ്റയാൻ ഇറങ്ങിയത്. മൂന്ന് ദിവസമായി ആന വനത്തിൽ നിന്ന് കൃഷിഭൂമിയിൽ ഇറങ്ങി വിഹരിക്കുകയാണെന്ന് കോളനി വാസികൾ പറഞ്ഞു.
വിലങ്ങാട് സെക്ഷൻ ഫോറസ്റ്റ് സ്ഥലവും ആർആർടിയും പടക്കം പൊട്ടിച്ച് ആനയെ നിരവധി തവണ പേര്യ മേഖലയിലേക്ക് ഓടിച്ച് വിട്ടെങ്കിലും ആന വീണ്ടും ജനവാസ മേഖലയിലെ കൃഷി ഭൂമിയിലിൽ ഇറങ്ങി കൃഷി നശിപ്പിക്കുകയായിരുന്നു.
വന ഭൂമിയോട് ചേർന്ന് കിടക്കുന്ന കൃഷി ഭൂമിയിൽ മാങ്ങ, ചക്ക തുടങ്ങിയ ഫലങ്ങളുടെ സീസൺ ആയതാണ് ആന വന മേഖലയിലേക്ക് കടക്കാൻ മടി കാണിക്കുന്നതെന്ന് അധികൃതർ പറഞ്ഞു.
ചൊവ്വാഴ്ച്ച രാത്രി കാട് കയറ്റി വിട്ട ആന ബുധനാഴ്ച്ച രാവിലെ വീണ്ടും കാടിറങ്ങിയതോടെ വനം വകുപ്പ് അധികൃതർ വീണ്ടുമെത്തി ആനയെ വനത്തിനുള്ളിലേക്ക് ഓടിച്ചു.
രാത്രി വീണ്ടും കാടിറങ്ങിയേക്കാമെന്ന സൂചനകളെ തുടർന്ന് ആർആർടി, വിലങ്ങാട് വനം വകുപ്പ് അധികൃതരും വന മേഖലയിൽ രാത്രികാല പെട്രോളിംഗ് നടത്തുന്നുണ്ട്.
ഇതിനിടെ കണ്ണവം വനമേഖലയോട് ചേർന്ന് കിടക്കുന്ന കുറ്റല്ലൂർ കോളനി പരിസരങ്ങളിൽ തകരാറിലായ ഫെൻസിംഗ് ലൈനുകളുടെ അറ്റകുറ്റ പ്രവൃത്തി അധികൃതർ പുനഃരാരംഭിച്ചു.
ഈ മേഖലയിൽ രണ്ടര കിലോമീറ്റർ ദൂരത്തിലാണ് ഫെൻസിംഗ് ലൈനുകൾ ഉള്ളത്. ഇതിൽ ഒരു കിലോ മീറ്റർ ദൂരത്തിൽ റിപ്പയറിംഗ് നടത്തി ലൈനുകൾ പ്രവർത്തന ക്ഷമമാക്കിയതായി വനം വകുപ്പ് അധികൃതർ പറഞ്ഞു.