ട്രോളിംഗ് നിരോധനത്തിന് ഒരാഴ്ച മാത്രം ; മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ കടുത്ത ആശങ്കയിൽ
1564568
Tuesday, June 3, 2025 7:30 AM IST
കോഴിക്കോട്: ട്രോളിംഗ് നിരോധനത്തിന് ഒരാഴ്ച മാത്രം ശേഷിക്കെ തീരപ്രദേശവും മത്സ്യത്തൊഴിലാളി കുടുംബങ്ങളും കടുത്ത ആശങ്കയിൽ. ഒന്നരയാഴ്ചയായി തുടരുന്ന കനത്ത മഴയിൽ കടക്ഷോഭത്തെ തുടർന്ന് മത്സ്യബന്ധനത്തിന് വിലക്കുണ്ടായിരുന്നു. കടൽ ശാന്തമായി തുടങ്ങുമ്പോഴേക്കും ട്രോളിംഗ് നിരോധനവും വരും.
രണ്ടുമാസക്കാലം എങ്ങനെ തള്ളിനീക്കുമെന്ന ചോദ്യമാണ് മത്സ്യത്തൊഴിലാളികൾ ഉയർത്തുന്നത്.ജൂൺ ഒൻപതുമുതലാണ് സംസ്ഥാനത്ത് ട്രോളിംഗ് നിരോധനം നിലവിൽവരുന്നത്. 52 ദിവസത്തേക്കുള്ള നിരോധനം ജൂലായ് 31 വരെ തുടരും.
കാലാവസ്ഥ മോശമായതിനാൽ വളരെ കുറച്ച് ബോട്ടുകൾ മാത്രമേ കഴിഞ്ഞ ദിവസങ്ങളിൽ കടലിൽ പോയിട്ടുള്ളൂ. ഒരാഴ്ചയിലേറെയായി മത്സ്യത്തൊഴിലാളി കുടുംബങ്ങൾ സാമ്പത്തിക പ്രയാസത്തിലാണ്. ട്രോളിംഗ് കാലത്ത് സംസ്ഥാനത്ത് 3,700-ഓളം പരം ബോട്ടുകളാണ് കരയ്ക്കു കയറ്റുക. ബോട്ടുകളിൽ പോകുന്ന അൻപതിനായിരത്തോളം തൊഴിലാളികൾ തൊഴിൽരഹിതരാകും. അനുബന്ധത്തൊഴിലാളികൾ ഇതിന്റെ നാലിരട്ടി വരും.
നിരോധനകാലയളവിനുശേഷം ബോട്ട് കടലിൽ ഇറക്കണമെങ്കിൽ മൂന്നുലക്ഷംമുതൽ നാലുലക്ഷം രൂപവരെ ചെലവുവരും. പുതിയ വല, വല വലിക്കാൻ പുതിയ ബോർഡ്, ബോട്ടിന്റെ പെയിന്റിങ്, അറ്റകുറ്റപ്പണികൾ എന്നിവ ഈ കാലയളവിൽ നടത്തണം. ട്രോളിങ് നിരോധനത്തിനു തൊട്ടുമുൻപുള്ള ദിവസങ്ങളിൽ കിട്ടുന്ന വരുമാനം കരുതിവെച്ചാണ് ഇവർ ഈ ജോലികൾ ചെയ്തിരുന്നത്. എന്നാൽ വരുമാനമില്ലാതെയായത് മത്സ്യത്തൊഴിലാളികളെ വലിയ പ്രതിസന്ധിയിലെത്തിച്ചിട്ടുണ്ട്.ട്രോളിംഗ് നിരോധന കാലയളവ് ശാസ്ത്രീയമായി പരിഷ്കരിക്കണമെന്ന ആവശ്യവും മത്സ്യത്തൊഴിലാളികൾ കാലങ്ങളായി ഉന്നയിക്കുന്നുണ്ട്.
നിരോധനകാലം ഡിസംബർ, ജനുവരി, ഫെബ്രുവരി മാസങ്ങളിലേക്ക് മാറ്റണമെന്നാണ് ആവശ്യം. ട്രോൾ ബോട്ടുകളിൽ ഏറ്റവും കൂടുതൽ ചെറുമത്സ്യങ്ങൾ വലയിൽ കുടുങ്ങുന്നത് ഈ കാലയളവിലാണെന്ന് ബോട്ടുടമകൾ പറയുന്നു.ജില്ലയിലെ ആയിരക്കണക്കിന് മത്സ്യത്തൊഴിലാളികളാണുള്ളത്. അനുബന്ധ മേഖലയിലെ തൊഴിലാളികള്‍ വേറെയും.
പരമ്പരാഗത വള്ളങ്ങളിലെ മീന്‍പിടിത്തം മാത്രമാണ് ഏക ആശ്രയം. എന്നാൽ കാലവർഷം നേരത്തെ വന്നതോടെ കടലേറ്റം കൂടാനുള്ള സാധ്യത ഏറെയാണ്. പരമ്പരാഗത വള്ളങ്ങള്‍ കടലിലിറക്കാനാവാത്തത് ദുരിതം വര്‍ധിപ്പിക്കും.വറുതിയുടെ നാളുകളിൽ ലഭിക്കേണ്ട പന്നകാല അലവസും ഭൂരിഭാഗം പേർക്കും കിട്ടാറില്ലെന്ന പരാതി വർഷങ്ങളായി ഉയരുന്നുണ്ട്.
നാമമാത്രമായ തൊഴിലാളികൾക്ക് മാത്രമാണ് ഇത് ലഭിക്കുന്നത്. യാനങ്ങളിൽ ഉപയോഗിക്കേണ്ട മണ്ണെണ്ണ വില കുതിച്ചുയർന്നതും മത്സ്യബന്ധന മേഖലയ്ക്ക് തിരിച്ചടിയാണ്. മത്സ്യ മേഖലയിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ സർക്കാർ സത്വര ശ്രദ്ധ ചെലുത്തണമെന്ന് മത്സ്യത്തൊഴിലാളികൾ ആവശ്യപ്പെടുന്നു.