കുത്തിയൊലിച്ചൊഴുകുന്ന ചാലിയാർ പുഴ കടന്ന് അക്ഷരമുറ്റത്തെത്താൻ ആദിവാസി വിദ്യാർഥികളുടെ സാഹസിക യാത്ര
1564772
Wednesday, June 4, 2025 5:45 AM IST
ഷിബു എടക്കര
എടക്കര: കുത്തിയൊലിച്ചൊഴുകുന്ന ചാലിയാർ പുഴ കടന്ന് അക്ഷരമുറ്റത്തേക്ക് എത്താൻ ആദിവാസി വിദ്യാർഥികളുടെ സാഹസിക യാത്ര. പോത്തുകൽ പഞ്ചായത്തിലെ മുണ്ടേരി ഉൾവനത്തിലെ ഉൗരുകളിൽ നിന്നുള്ള വിദ്യാർഥികളാണ് ജീവൻ പണയംവച്ച് ചാലിയാർ കടക്കുന്നത്. ഇവർക്ക് തുണയായി വാണിയംപുഴ വനം സ്റ്റേഷനിലെ ജീവനക്കാരെത്തി.
ഇരുട്ടുകുത്തി, തരിപ്പപ്പൊട്ടി, വാണിയംപുഴ, കുന്പളപ്പാറ എന്നീ നാല് ഉൗരുകളിൽ നിന്നായി നാൽപതോളം വിദ്യാർഥികളാണ് മുണ്ടേരി ഗവണ്മെന്റ് ട്രൈബൽ ഹൈസ്കൂൾ, ഞെട്ടിക്കുളം എയുപി എന്നിവിടങ്ങളിൽ പഠനം നടത്തുന്നത്.
സ്കൂൾ തുറന്ന ദിവസം ഉൗരുകളിൽ നിന്നുള്ള വിദ്യാർഥികളാരും സ്കൂളിൽ പോയിരുന്നില്ല. എന്നാൽ ഇന്നലെ പത്തോളം വിദ്യാർഥികൾ പുത്തനുടുപ്പും പുതിയ ബാഗും ധരിച്ച്് കുടയുമായി ആവേശത്തോടെ സ്കൂളിൽ പോകാൻ ചാലിയാറിന്റെ ഇരുട്ടുകുത്തി കടവിലെത്തിയിരുന്നു. ഇതേത്തുടർന്ന് തൊട്ടടുത്തുള്ള വാണിയംപുഴ വനം സ്റ്റേഷനിലെ ജീവനക്കാർ കുട്ടികളെ ചാലിയാർ പുഴ കടത്താൻ ചങ്ങാടം പുഴയിലിറക്കി.
സുരക്ഷിതരായി കുട്ടികളെ മറുകര എത്തിക്കുകയും ചെയ്തു. വനം സ്റ്റേഷനിലെ വിജയൻ, കുട്ടൻ, വെള്ളൻ എന്നീ താത്കാലിക വാച്ചർക്കാർക്കണ് കുട്ടികളെ പുഴ കടത്തുന്നതിന്റെ ചുമതല നൽകിയിട്ടുള്ളത്.
രാവിലെ സ്കൂളിലേക്കും വൈകുന്നേരം ഉൗരുകളിലേക്കും വിദ്യാർഥികളെ ഇവർ പുഴ കടത്തും. എന്നാൽ ചാലിയാറിൽ ശക്തമായ കുത്തൊഴുക്കുളള സമയങ്ങളിൽ പുഴയിൽ ചങ്ങാടം ഇറക്കാൻ കഴിയില്ല. ഈ അവസരങ്ങളിൽ വിദ്യാർഥികളുടെ പഠനം മുടങ്ങും.
ഞെട്ടിക്കുളം സ്കൂളിലെ ട്രൈബൽ ഹോസ്റ്റൽ തുറന്നാൽ കുറച്ച് വിദ്യാർഥികൾ അവിടെ താമസിച്ച് പഠനം നടത്തും. എന്നാൽ ഭൂരിഭാഗം വിദ്യാർഥികളും വീടുകളിൽ നിന്നാണ് സ്കൂളിൽ പോകുന്നത്. വാണിയംപുഴ ഡെപ്യൂട്ടി റേഞ്ച് ഓഫീസർ അജികുമാർ, ബീറ്റ് ഫോറസ്റ്റ് ഓഫീസർ ജെയ്കുമാർ എന്നിവരുടെ മേൽനോട്ടത്തിലാണ് വിദ്യാർഥികളെ ചാലിയാർ കടത്തുന്നത്.
ഇരുട്ടുകുത്തി കടവിൽ ഒരു വർഷം മുന്പ് പാലം നിർമാണം ആരംഭിച്ചുവെങ്കിലും പ്രവൃത്തി സ്പാനുകളിൽ ഒതുങ്ങി നിൽക്കുകയാണ്. പാലം നിർമാണം പൂർത്തിയായാൽ മാത്രമേ വിദ്യാർഥികളടക്കമുള്ള ആദിവാസികളുടെ കാലങ്ങളായുള്ള യാത്രാദുരിതത്തിന് അറുതിയാകുകയുള്ളൂ.
നിലന്പൂർ നിയോജക മണ്ഡലത്തിൽപ്പെടുന്ന പ്രദേശമാണിത്. മണ്ഡലത്തിൽ ഉപതെരഞ്ഞെടുപ്പ് നടക്കുന്പോൾ തങ്ങളുടെ പ്രശ്നങ്ങൾക്ക് പരിഹാരമാകുമെന്ന പ്രതീക്ഷയിലാണ് പ്രദേശവാസികൾ.