കൽപ്പറ്റ: ലോക്സഭാ പെരുമാറ്റച്ചട്ട ലംഘനവുമായി ബന്ധപ്പെട്ട് പൊതുജനങ്ങൾക്ക് സി വിജിൽ ആപ്പ് വഴി പരാതികൾ നൽകാം. പണം, മദ്യം, ലഹരി, പാരിതോഷികം എന്നിവയുടെ വിതരണം, ഭീഷണിപ്പെടുത്തൽ, മതസ്പർധയുണ്ടാക്കുന്ന പ്രസംഗം, പെയ്ഡ് ന്യൂസ്, വോട്ടർമാർക്ക് സൗജന്യ യാത്ര, വ്യാജ വാർത്ത, അനധികൃത പ്രചാരണ സാമഗ്രി പതിക്കൽ തുടങ്ങി പൊരുമാറ്റച്ചട്ട ലംഘനത്തിന്റെ പരിധിയിൽ വരുന്ന ഏതു പ്രവർത്തനങ്ങൾക്കെതിരേയും പരാതി നൽകാം.
പ്ലേ സ്റ്റോർ, ആപ്പ് സ്റ്റോറിൽനിന്നു ഡൗണ്ലോഡ് ചെയ്യുന്ന ആപ്ലിക്കേഷനിൽ തത്സമയ ചിത്രങ്ങൾ, രണ്ടു മിനിറ്റു വരൈ ദൈർഘ്യമുള്ള വീഡിയോകൾ, ശബ്ദരേഖകൾ എന്നിവയും സമർപ്പിക്കാനാകും. ജിഐഎസ്( ജിയോഗ്രഫിക് ഇൻഫർമേഷൻ സംവിധാനം)ഉപയോഗിച്ച് പ്രവർത്തിക്കുന്ന സംവിധാനത്തിൽ ലൊക്കേഷൻ ലഭ്യമാകുന്നതുകൊണ്ടുതന്നെ അന്വേഷണവും പരിഹാര നടപടികളും വേഗത്തിലാക്കാൻ സാധിക്കും.
പരാതി സമർപ്പിക്കുന്നതിനുള്ള കാലതാമസം, തെളിവുകളുടെ അഭാവം, വ്യാജ പരാതികൾ തുടങ്ങിയവ ഒഴിവാക്കാൻ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ ഏർപ്പെടുത്തിയ ആപ്ലിക്കേഷനിൽ പൊതുജനങ്ങൾക്ക് സ്വന്തം പേരുവിവരങ്ങൾ വെളിപ്പെടുത്തിയും അജ്ഞാതരെന്ന നിലയ്ക്കും പെരുമാറ്റച്ചട്ട ലംഘനങ്ങളെക്കുറിച്ച് വിവരം നൽകാം. ഫോട്ടോ, വീഡിയോ, ഓഡിയോ എടുത്തശേഷം അഞ്ചു മിനിറ്റിനുള്ളിൽ പരാതി സമർപ്പിക്കണം. ഫോണിൽ നേരത്തെ സ്റ്റോർ ചെയ്ത വീഡിയോകളും ഫോട്ടോകളും സി വിജിലിൽ അപ്ലോഡ് ചെയ്യാനാകില്ല. പരാതികൾ ഉടനെ നിയോജക മണ്ഡലങ്ങളിലെ സ്കാക്വാഡുകൾക്ക് കൈമാറും.
ഫ്ളയിംഗ് സ്ക്വാഡ്, ആന്റി ഡിഫേയ്സ്മെന്റ് സ്ക്വാഡ്, സ്റ്റാറ്റിക് സർവെയ്ലൻസ് ടീം എന്നിവയാണ് പരാതികൾ അന്വേഷിക്കുന്നത്. സ്ക്വാഡ് വരണാധികാരിക്ക് മൊബൈൽ ആപ്ലിക്കേഷനിലൂടെതന്നെ റിപ്പോർട്ട് നൽകും. റിപ്പോർട്ട് ലഭിക്കുന്ന മുറയ്ക്ക് വരണാധികാരി നടപടി സ്വീകരിക്കും. പരാതിയിൽ സ്വീകരിച്ച തുടർനടപടി സംബന്ധിച്ച വിവരം 100 മിനിറ്റിനുള്ളിൽ പരാതിക്കാരനെ അറിയിക്കും.