കൽപ്പറ്റ: ഹയർ സെക്കൻഡറി ഒന്നും രണ്ടും വർഷ പരീക്ഷകളുടെ മൂല്യ നിർണയം ഏതാനും ദിവസങ്ങൾക്കുള്ളിൽ തുടങ്ങാനിരിക്കെ 2023 ലെ ഒന്നും രണ്ടും വർഷ പൊതുപരീക്ഷ മൂല്യനിർണയത്തിയത്തിന്റേയും ഇൻവിജിലേഷൻ ഡ്യൂട്ടിയുടേയും പ്രതിഫലം അധ്യാപകർക്ക് പൂർണമായും നൽകണമെന്ന് എയ്ഡഡ് ഹയർ സെക്കൻഡറി ടീച്ചേഴ്സ് അസോസിയേഷൻ വയനാട് ജില്ലാ കമ്മിറ്റി(എഎച്ച്എസ്ടിഎ) ആവശ്യപ്പെട്ടു.
പ്ലസ് വണ്‍, പ്ലസ് ടു പരീക്ഷ ഫലം പ്രഖ്യാപിച്ച് ഒരു വർഷമാകാറാകുന്പോഴും പ്രായോഗിക പരീക്ഷ മുതലുള്ള പരീക്ഷകളുടെയും മൂല്യനിർണയത്തിന്റെയും പ്രതിഫലമാണ് ലഭിക്കാനുള്ളത്. 30.4 കോടിയുടെ സ്ഥാനത്ത് കേവലം 20 കോടി രൂപ മാത്രമാണ് 80 ക്യാന്പുകളിലേക്ക് അനുവദിച്ചത്. അടുത്തിയിടയ്ക്കാണ് അനുവദിച്ച തുക അധ്യാപകർക്ക് പ്രതിഫലമായി കിട്ടിയത്.
2023 ലെയും 2024 ലെയും ഫെബ്രുവരിയിൽ നടന്ന പ്ലസ് ടു പ്രായോഗിക പരീക്ഷയുടെ വേതനം, ഈ പരീക്ഷയുമായി ബന്ധപ്പെട്ട് ജില്ല ചീഫുമാർക്കുള്ള മീറ്റിംഗിനായി നൽകുന്ന യാത്രാ ബത്ത, മാർച്ചിൽ നടന്ന ഒന്നും രണ്ടും വർഷ പരീക്ഷജോലിക്കുള്ള വേതനം, ഏപ്രിൽ മേയ് മാസങ്ങളിൽ നടന്ന പ്ലസ് വണ്‍, പ്ലസ്ടു മൂല്യനിർണയ വേതനം,
ജൂണിൽ നടന്ന പ്ലസ്ടു സേ ഇംപ്രൂവ്മെന്റ് പരീക്ഷ വേതനം, ഉത്തര സൂചിക തയാറാക്കലുമായി ബന്ധപ്പെട്ട യാത്രാബത്ത, ജൂലൈ മാസത്തിൽ നടന്ന രണ്ടാം വർഷ സേ ഇംപ്രൂവ്മെന്റ് പരീക്ഷ മൂല്യനിർണയ വേതനം, സെപ്തംബർ മാസത്തിൽ ഒന്നാം വർഷ ഇംപ്രൂവ്മെന്റ് പരീക്ഷ, ഒക്ടോബർ മാസത്തിൽ നടന്ന മൂല്യ നിർണയം, ഈ പരീക്ഷകളുടെ ഉത്തരസൂചിക തയാറാക്കുന്നവർക്ക് നൽകുന്ന യാത്രാബത്ത എന്നിവയും ഇത് വരെ പൂർണമായും നല്കാൻ കഴിഞ്ഞിട്ടില്ല.
പ്രതിഫല കുടിശിക ലഭ്യമാക്കാൻ ആവശ്യമായ നടപടികൾ ഉണ്ടാകണമെന്നും അല്ലാത്തപക്ഷം ശക്തമായ പ്രക്ഷോഭ പരിപാടികൾക്ക് സർക്കാർ സാക്ഷിയാവേണ്ടി വരുമെന്നും എഎച്ച്എസ്ടിഎ ആവശ്യപ്പെട്ടു.
സംസ്ഥാന സെക്രട്ടറി കെ.ആർ. ബിനീഷ്, ജില്ലാ പ്രസിഡന്റ് സിജോ കെ. പൗലോസ്, ജില്ലാ സെക്രട്ടറി സജി വർഗീസ്, ട്രഷറർ. നോബിൾ ജോസ്, സംസ്ഥാന കൗണ്‍സിലർ ഋഷി മാനുവൽ എന്നിവർ പ്രസംഗിച്ചു.