പുൽപ്പള്ളി: പുൽപ്പള്ളി, മുള്ളൻകൊല്ലി പഞ്ചായത്തുകളിലെ വരൾച്ച ബാധിത പ്രദേശങ്ങൾ വനം മന്ത്രി എ.കെ. ശശീന്ദ്രൻ സന്ദർശിച്ചു. കുന്നത്തുകവല, ഇല്ലിച്ചുവട്, ചണ്ണോത്തുകൊല്ലി, പുൽപ്പള്ളി പ്രദേശങ്ങളിലെ കൃഷിയിടങ്ങളാണ് സന്ദർശിച്ചത്.
ഒ.ആർ. കേളു എംഎൽഎ, വനിതാ വികസന കോർപറേഷൻ ചെയർപേഴ്സണ് കെ.സി. റോസക്കുട്ടി, കേരള കോണ്ഗ്രസ്-എം സംസ്ഥാന സെക്രട്ടറി കെ.ജെ. ദേവസ്യ, എൻസിപി ജില്ലാ പ്രസിഡന്റ് ഷാജി ചെറിയാൻ, എൽഡിഎഫ് നേതാക്കളായ വി.വി. ബേബി, സി.എം. ശിവരാമൻ, എം.എസ്. സുരേഷ് ബാബു, റെജി ഓലിക്കരോട്ട്, ജോബി കരോട്ടുകുന്നേൽ, സി.പി. വിൻസന്റ്, പി.എ. മുഹമ്മദ് തുടങ്ങിയവർ ഒപ്പമുണ്ടായിരുന്നു.
കുരുമുളക്, കാപ്പി, കമുക് ഉൾപ്പെടെ കൃഷികൾ വ്യാപകമായി ഉണങ്ങിനശിച്ചത് ബോധ്യപ്പെട്ടെന്നും നാശനഷ്ടം തെരഞ്ഞെടുപ്പിനുശേഷം മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവരുടെ ശ്രദ്ധയിൽപ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു.
വരൾച്ച ബാധിത പ്രദേശങ്ങൾ സന്ദർശിക്കാൻ ജില്ലാ കളക്ടർക്ക് നിർദേശം നൽകും. രണ്ടു പഞ്ചായത്തുകളിലും ജല ലഭ്യത ഉറപ്പുവരുത്തുന്നതിനു ജനങ്ങളുടെ സഹകരണത്തോടെ പദ്ധതികൾ നടപ്പാക്കാൻ ശ്രമിക്കുമെന്നും മന്ത്രി പറഞ്ഞു.