തണ്ണിത്തോട്: മനുഷ്യജീവനും സ്വത്തിനും സംരക്ഷണം ഉറപ്പാക്കുവാൻ ഉത്തരവാദിത്വപ്പെട്ടവർ ശ്രദ്ധിക്കണമെന്നും വനനിയമങ്ങളുടെ വിഷയത്തിൽ തെരഞ്ഞെടുപ്പുകാലത്ത് രാഷ്ട്രീയ പാർട്ടികൾ തങ്ങളുടെ നിലപാട് വ്യക്തമാക്കണമെന്നും മലങ്കര കത്തോലിക്കാ സഭാ പത്തനംതിട്ട രൂപതാധ്യക്ഷൻ ഡോ. സാമുവേൽ മാർ ഐറേനിയോസ് മെത്രാപ്പോലീത്ത.
വന്യജീവികളുടെ ആക്രമണത്തിൽനിന്നും മനുഷ്യന്റെ ജീവനും സ്വത്തും സംരക്ഷിക്കുക, വനനിയമങ്ങളിൽ കാലോചിതമായ പരിഷ്കാരങ്ങൾ വരുത്തുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് കേരളാ കൗൺസിൽ ഓഫ് ചർച്ച്സ് കറന്റ് അഫയേഴ്സ് കമ്മീഷന്റെ നേതൃത്വത്തിൽ നടന്ന ഏകദിന ഉപവാസം ഉദ്ഘടാനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
മലയോര മേഖലയിലെ ജനത നൊമ്പരപ്പെട്ടും ഭീതിയോടും ജീവിക്കുന്ന ഈ കാലഘട്ടത്തിൽ വനനിയമങ്ങളിൽ കാലോചിതമായി മാറ്റം വരുത്തുവാൻ ഭരണാധികാരികൾ തയാറാകണമെന്ന് മെത്രാപ്പോലീത്ത അഭിപ്രായപ്പെട്ടു.
കെസിസി പ്രസിഡന്റ് അലക്സിയോസ് മാർ യൗസേബിയോസ് മെത്രാപ്പോലീത്ത അധ്യക്ഷത വഹിച്ചു. കെസിസി മുൻ പ്രസിഡന്റ് ഡോ. ഗീവർഗീസ് മാർ കൂറിലോസ് മെത്രാപ്പോലീത്ത, മാർത്തോമ്മ സഭ അടൂർ ഭദ്രാസനാധിപൻ മാത്യൂസ് മാർ സെറാഫീം എപ്പിസ്കോപ്പ, മലങ്കര ഓർത്തഡോക്സ് സഭാ അസോസിയേഷൻ സെക്രട്ടറി ബിജു ഉമ്മൻ, കെസിസി ജനറൽ സെക്രട്ടറി ഡോ. പ്രകാശ് പി. തോമസ്,
കെസിസി കറന്റ് അഫയേഴ്സ് കമ്മീഷൻ ചെയർമാൻ ജോജി പി. തോമസ്, പ്രോഗ്രാം കോ-ഓർഡിനേറ്റർ നിതിൻ മണക്കാട്ടുമണ്ണിൽ, സോൺ സെക്രട്ടറി അനീഷ് തോമസ്, എക്സിക്യൂട്ടിവ് കമ്മിറ്റിയംഗങ്ങളായ ലിനോജ് ചാക്കോ, സ്മിജു ജേക്കബ്, റ്റിറ്റിൻ തേവരുമുറിയിൽ, ഫാ. ജോബിൻ ശങ്കരത്തിൽ, ഫാ. ഒ.എം. ശമുവേൽ, ഫാ. സ്കോട്ട് സ്ലീബാ പുളിമൂടൻ, ഫാ. ബിബിൻ കെ. യോഹന്നാൻ,
ജനകീയ സംരക്ഷണ സമിതി കൺവീനർ ഗോപിനാഥൻ നായർ, ഫാ. ബന്യാമിൻ ശങ്കരത്തിൽ, റവ. നോബിൻ സാം ചെറിയാൻ, ഫാ. അഖിൽ വർഗീസ്, , ഫാ. ഐവാൻ പുത്തൻപറമ്പിൽ, ഫാ. വർഗീസ് ചാമക്കാലയിൽ, ഫാ. തോമസ് നെടുമ്പകുഴിയിൽ, കവി ബ്രൈറ്റ് മാമ്മൻ, മോനി മുട്ടുമണ്ണിൽ, ജോയിക്കുട്ടി ചെടിയാത്ത്, മത്തായി ജോഷ്വാ, എം. എൻ മത്തായി, ജോൺ കിഴക്കേതിൽ എന്നിവർ പ്രസംഗിച്ചു.
സമരത്തിനു പിന്തുണയുമായി വിവിധ രാഷ്ട്രീയകക്ഷി നേതാക്കൾ, ലോക്സഭാ മണ്ഡലം സ്ഥാനാർഥികൾ എന്നിവരെത്തി. പ്രദേശവാസികളുടെ പിന്തുണയോടെയാണ് ഉപവാസം സംഘടിപ്പിച്ചത്.
വിവിധ സഭകളിലെ ബിഷപ്പുമാർ, സഭാ സ്ഥാനികൾ, വൈദികർ, നാട്ടുകാർ എന്നിവരുടെ ഒപ്പുകൾ ശേഖരിച്ച് ഈ ആവശ്യങ്ങൾ ഉന്നയിച്ച് രാഷ്ട്രപതി, പ്രധാനമന്ത്രി, ഗവർണർ, മുഖ്യമന്ത്രി, കേന്ദ്ര - സംസ്ഥാന വനം മന്ത്രിമാർ, ദേശീയ, സംസ്ഥാന മനുഷ്യവകാശ കമ്മീഷൻ അധ്യക്ഷന്മാർ എന്നിവർക്ക് നിവേദനം നൽകും.