“ഓട്ടോ ഒരു ചെറിയ വണ്ടിയല്ല.” അങ്ങനെയാണ് ഞങ്ങളുടെ സംഭാഷണം അവസാനിച്ചത്. കടത്തിന്റെ പെരുവെള്ളപ്പാച്ചിലിൽപെട്ട ചങ്ങാതിയുടെ ജീവിതത്തിനു ചങ്ങാടമായത് ആ ചെറിയ വാഹനമായിരുന്നുവെന്ന നെടുവീർപ്പതിലുണ്ടായിരുന്നു. ഒരു കളിപ്പാട്ടത്തെക്കാൾ തെല്ലുമാത്രം വലുപ്പമുള്ള ഈ മുച്ചക്രം എത്ര വീടുകളുടെ അന്നമായി, എത്ര കുഞ്ഞുങ്ങളുടെ അക്ഷരമായി, എത്ര പെങ്ങന്മാരുടെ താലിപ്പൊന്നായി...
ആത്മീയവും സാമൂഹികവുമായ ചില വീണ്ടുവിചാരങ്ങളിൽ ഒരു രൂപകമായിപ്പോലും അതിനെ ഗണിക്കാവുന്നതാണ്. തീരെ ചെറിയ സഞ്ചാരങ്ങളുടെയും കൗതുകങ്ങളുടെയും അടുപ്പങ്ങളുടെയുമൊക്കെ സൗമ്യമായ ഓർമപ്പെടുത്തലുകൾ. പള്ളി, പാർക്ക്, തിയറ്റർ, ആശുപത്രി, പലചരക്ക് കടയുമൊക്കെയായി ചാറ്റമഴയുടെപോലും ദൈർഘ്യമില്ലാത്ത സവാരികൾ. ഇത്രയൊക്കെ മതി ജീവിതത്തിനെന്ന വർത്തമാനമാണതിന്റെ സുവിശേഷം. മനുഷ്യൻ എന്നൊരു പദം ആ കുടുസ് വണ്ടിയിൽനിന്ന് നന്നായി മുഴങ്ങുന്നുണ്ട്. റിക്ഷ ഒരു ജാപ്പനീസ് പദമാണ്. മനുഷ്യന്റെ കായികശേഷി തന്നെയാണിതിന്റെ സൂചിതം. പുറംലോകത്തോട് തഴുതിടാനാവുന്ന വാതിൽപ്പാളികളൊന്നുമില്ലായെന്നുള്ളതാണ് അതിന്റെ പ്രധാന സുകൃതം. അതുകൊണ്ടാണ് അയാൾ നിങ്ങളോടു കൂടുതൽ മിണ്ടുന്നത്; ചിലപ്പോളത് നിങ്ങളെ തെല്ല് അലോസരപ്പെടുത്തിയാൽപോലും.
ചെറുതുകളുടെ ഹർഷം പറഞ്ഞുതരാൻ ഒരിക്കൽക്കൂടി പുൽക്കൂടുകൾ ഒരുങ്ങുകയാണ്. ചിലപ്പോൾ തോന്നുന്നു ഒരു പുൽക്കൂട് പോലും അവൻ പതിച്ച നിസാരതകളെ കമ്യൂണിക്കേറ്റ് ചെയ്യുന്നില്ലെന്ന്. യേശു പുൽത്തൊഴുത്തിൽപിറന്നുവെന്നാണ് ഇപ്പോഴും നമ്മൾ വേഗത്തിൽ വായിച്ചുപോകുന്നത്. സൂക്ഷിച്ചുനോക്കിയാൽ പുൽത്തൊട്ടിയിൽ കിടത്തി എന്നാണ് എഴുതിയിരിക്കുന്നത്. സാരം വ്യക്തമാണ്. സത്രങ്ങളൊക്കെ കൊട്ടിയടയ്ക്കപ്പെട്ട രാത്രിയിൽ ലോകത്തെ ഏതൊരു നാടോടി സ്ത്രീയും തന്റെ കുഞ്ഞിനു പിറവികൊടുക്കുന്നതുപോലെ പെരുവഴിയിൽ മറിയം ഉയിരുകൊടുത്ത കുഞ്ഞാവണം അത്. പിന്നെ കുറേക്കൂടി ചൂടും സുരക്ഷിതത്വവുമുള്ള ഒരു സ്ഥലം തപ്പി അവർ വന്നതാവണം ആ പുൽത്തൊഴുത്തിൽ. അങ്ങനെയാണ് കാര്യങ്ങൾ യുക്തിഭദ്രമാകുന്നത്.
മെഗലോമാനിയ ബാധിച്ച ഒരു കാലമാണിത്. ഓരോരുത്തരും തങ്ങൾക്ക് കണക്കില്ലാത്ത വലുപ്പമുണ്ടെന്നു വിചാരിക്കുന്ന മാനസിക വ്യതിയാനമാണത്. അതുകൊണ്ടുതെന്ന വലുപ്പമുള്ളതിനോടു മാത്രമേ അവർക്കെന്തെങ്കിലും തരത്തിൽ മതിപ്പോ വിധേയത്വമോ അനുഭവപ്പെടുന്നുള്ളു. റോം അതിന്റെ ദേശീയമതമായി ക്രിസ്തുധർമത്തെ സ്വീകരിച്ചപ്പോൾ സംഭവിച്ചതതായിരുന്നു. കുരുവിക്കു കൂടും കുറുനരിക്ക് മാളവും ഉള്ള ഭൂമിയിൽ തനിക്കു പിറക്കാനും വസിക്കാനും ഇടമില്ലെന്നു ഖേദം പറഞ്ഞ, അലഞ്ഞു നടന്നിരുന്ന നസ്രത്തിലെ ഒരു മരപ്പണിക്കാരനു വലിപ്പമുണ്ടെന്നു തെളിയിക്കാൻ അവർക്കു വലിയ മിനാരങ്ങളും ഗോപുരങ്ങളും എടുപ്പുകളും കെട്ടിയുയർത്തേണ്ടി വന്നു! നൂറ്റിയിരുപതു വർഷങ്ങൾ വേണ്ടി വന്നു വത്തിക്കാൻ ചത്വരം കെട്ടിപ്പൊക്കാൻ. താജ്മഹൽ ഉയർത്താനെടുത്ത കാലത്തിന്റെ ഏതാണ്ട് ആറുമടങ്ങ്! വലിയൊരു ദേവാലയത്തെ ചൂണ്ടിക്കാട്ടി അവനെ അത്ഭുതപ്പെടുത്താൻ ശ്രമിച്ച ശിഷ്യരെ എത്ര നിരുേന്മഷതയോടെയാണ് അവിടുന്ന് നേരിടുന്നതെന്നുള്ള സുവിശേഷപരാമർശങ്ങൾ എത്ര ഭംഗിയായി നാം ബൈപാസ് ചെയ്തു!
അതിന്റെ ആവർത്തനങ്ങളും അനുരണനങ്ങളുമാണിങ്ങനെ എല്ലായിടത്തും. ഒരു വീടുവയ്ക്കുന്പോൾ നമുക്ക് ചെറിയൊരു വീടുമതി, കിളിക്കൂട് പോലെ. കടൽക്കാറ്റിനും നിലാവെളിച്ചത്തിനും അപരിചിതർക്കും മടിച്ചു നില്ക്കാതെ കടന്നുവരാൻ വേണ്ടി തുറന്നിട്ട വാതിലുകളുള്ള ഒരു ചെറിയ വീട് എന്നൊക്കെ പറഞ്ഞു പിരിഞ്ഞവർക്ക് എന്തു സംഭവിച്ചു? ലോകത്തിൽപ്രകാശം കിട്ടിയ മിക്കവാറും മനുഷ്യരൊക്കെ ചെറിയ വീടുകളിലാണ് പാർത്തിരുന്നതെന്നു നമ്മൾ പൂർണമായി മറന്നുപോയി; അവന്റെ പുൽത്തൊഴുത്ത് ഉൾപ്പെടെ! ബിസ്മില്ലാഖാന്റെ വീടോർക്കുന്നു. ഇടുങ്ങിയ തെരുവിലെ ആ ചെറിയ വീടുവിട്ടുവരാൻ യു.എസിൽ നിന്നയാൾക്ക് ക്ഷണം കിട്ടിയിരുന്നു. ഈ അന്പലമണികളെയും ഗംഗയുടെ തീരത്തെയുമെനിക്ക് അവിടേക്ക് വരുന്പോൾ കൂടെ കൊണ്ടുവരാനാവില്ലല്ലോയെന്നായിരുന്നു ആ അവധൂതന്റെ മറുപടി. ഞാൻ ഉപരിവർഗത്തിന്റെ പാട്ടുകാരനല്ല, തെരുവിനാണ് എന്റെ പാട്ടാവശ്യമെന്നു കൂട്ടിച്ചേർക്കുകയും ചെയ്തു. നാലുകെട്ടെന്ന എംടിയുടെ പുസ്തകം അവസാനിക്കുന്നത് അപ്പുണ്ണിയുടെ ആത്മഗതത്തോടെയാണ്. ഈ നാലുകെട്ട് പൊളിച്ചു പണിയണം, കാറ്റും വെളിച്ചവും കടക്കുന്ന ചെറിയ വീടു പണിയണം. നാലുകെട്ട് വല്ലാത്ത കനം തരുന്ന ഒരു പ്രതീകമാണ്.
ചെറുതിനുള്ള വാഴ്ത്തായിരുന്നു അവന്റെ ജീവിതം. ബൈബിൾ ഒരു ഭാഷാവിദ്യാർഥിക്കു പ്രധാനപ്പെട്ടതാവുന്നത് അങ്ങനെയാണ്. ചെറിയ വാക്യങ്ങൾ, ചൂർണികകളാണത്. ചെറിയ ചെറിയ പദങ്ങളിലൂടെ ലോകത്തെ പ്രകാശിപ്പിക്കുകയായിരുന്നു അവന്റെ ധർമം. ചെറിയ വാക്കുകളിൽഎത്ര ധ്യാനം സന്നിവേശിപ്പിക്കപ്പെട്ടിരിക്കുന്നുവെന്ന് തിരിച്ചറിയാൻ ഹൈക്കുകളെ പരിചയപ്പെട്ടാൽമതി. മലയാളത്തിലെ ഏറ്റവും ചെറിയ കവിത ഇതാണെന്നു നിരീക്ഷിക്കപ്പെടുന്നു - ഞാനാരുടെ തോന്നലാണ്? കുഞ്ഞുണ്ണിമാഷിന്റേത്.
ആൾക്കൂട്ടത്തിലായിരുന്നപ്പോഴും അവൻ ഹൃദയം കൊണ്ട് സംബോധന ചെയ്തത് അവരെ മാത്രമായിരുന്നു; എന്റെ ചെറിയ അജഗണമേ. കേൾവിക്കാരുടെ പെരുപ്പങ്ങളിൽ അവനൊരിക്കലും വിശ്വസിച്ചിരുന്നില്ല. അവർക്കവന്റെ അങ്കി മാത്രം മതിയായിരുന്നു, മജ്ജ വേണ്ടായിരുന്നു. അവന് അഞ്ഞൂറു വർഷം മുന്പു ജീവിച്ച ബുദ്ധനും അതുപറഞ്ഞ് സങ്കടപ്പെട്ടാണ് കടന്നു പോയതെന്ന് പാരന്പര്യമുണ്ട്. എല്ലാവർക്കും ആവശ്യം എന്റെ അങ്കിയായിരുന്നു. ആനന്ദാ, നിനക്ക് ഞാനെന്റെ മജ്ജ തരാം.
എണ്ണത്തിൽതീരെ ചെറിയ അവരിലാണ് ഗുരുക്കന്മാരുടെ പ്രതീക്ഷ. അവർ തീരെ കുറവായിരിക്കാം. എന്നിട്ടും ദൈവം അവരെ കടാക്ഷിക്കുന്നുണ്ട്, സഖറിയ കണ്ട ദർശനം പോലെ, ഞാൻ അവനോട് ചോദിച്ചു: വിളക്കുതണ്ടിന് ഇടത്തും വലത്തുമുള്ള രണ്ട് ഒലിവുമരങ്ങൾ എന്താണ്? ഞാൻ വീണ്ടും ചോദിച്ചു: എണ്ണ പകരുന്ന പൊൻകുഴലിനു സമീപമുള്ള ഒലിവുശാഖകൾ എന്താണ്? അവൻ പറഞ്ഞു, ഇതെന്താണെന്ന് നിനക്കറിഞ്ഞുകൂടേ? ഇല്ല പ്രഭോ, ഞാൻ പറഞ്ഞു. അവൻ പറഞ്ഞു: ഭൂമി മുഴുവന്റെയും കർത്താവിന് ശുശ്രൂഷ ചെയ്യുന്ന അഭിഷിക്തരാണ് അത്.
ചെറിയ കാര്യങ്ങളിലുള്ള വിശ്വസ്തതയെക്കുറിച്ചായിരുന്നു കഥകളിലൂടെയും പാഠങ്ങളിലൂടെയും പറയാൻ ശ്രമിച്ചത്. ദൈവം ചെറുതുകളെ ഉറ്റുനോക്കുന്നുവെന്നോർമിപ്പിച്ചു. തലമുടിനാരുകൾ എണ്ണപ്പെട്ടിരിക്കുന്നു, ഒരു കുരുവിയെപ്പോലും നിലത്തു പതിക്കാൻ അനുവദിക്കാത്ത കരുതൽ, ചെറിയവരോട് ഹൃദയരഹസ്യങ്ങൾ പറഞ്ഞുകൊടുക്കുന്ന നിഗൂഢജ്ഞാനം, കടുകുമണിയോളം പോരുന്ന വിശ്വാസം, വയൽപ്പൂക്കളെ സോളമനെക്കാൾ അലങ്കരിക്കുന്ന ആ മഹാകാരുണ്യത്തിന്റെ ഒൗദാര്യം തുടങ്ങി എത്രയെത്ര സൂചനകളിലൂടെയാണ് ചെറിയവരുടെ സുവിശേഷം മുന്പോട്ടുപോയത്. നിങ്ങൾ കൈമാറിയ ഒരു ഗ്ലാസ് വെള്ളം പോലും ദൈവത്തിന്റെ സ്മൃതികളിലുണ്ടായിരിക്കും. അവന്റെ കേൾവിക്കാരുടെ മിഴികൾ നനഞ്ഞിട്ടുണ്ടാവണം. അഞ്ചപ്പം കരങ്ങളിലെടുത്ത് അവൻ മിഴിപൂട്ടി നില്ക്കുന്നതിന്റെ പൊരുളന്താണ്? ചെറിയ ചെറിയ അർപ്പണങ്ങളിൽനിന്നാണ് ഭൂമിയുടെ മഹാവിസ്മയങ്ങളൊക്കെ സംഭവിച്ചിട്ടുള്ളത്. സ്നേഹവും കരുണയും പ്രണയവുമൊക്കെ മിന്നൽപിണരായി അല്ല നിങ്ങളെ തേടി വന്നത്, മറിച്ച് മിന്നാമിന്നികളായിരുന്നു... അല്ലേ?
അങ്ങനെയങ്ങനെ... അവനവൻ ജീവിക്കുന്ന, ആടയാഭരണങ്ങളോ ചമയങ്ങളോ ഇല്ലാത്ത, ജീവിതത്തിന്റെ അഴകു കണ്ടെത്താൻ പുൽക്കൂട്ടിലെ ഉണ്ണി നിങ്ങളെ സഹായിക്കട്ടെ.
ബോബി ജോസ് കപ്പുച്ചിൻ