റെബേക്ക നോവൽ അധ്യായം- 3
ഡാഫ്നെ ദു മോറിയർ - സ്വതന്ത്ര പരിഭാഷ സി.എൽ. ജോസ്
Saturday, October 4, 2025 9:13 PM IST
""മാഡത്തിനല്ല, കുറിപ്പ് നിങ്ങൾക്കാണ്.'' എന്നിട്ട് കുറിപ്പ് എനിക്കുനീട്ടി. ഞാനതു തുറന്നുവായിച്ചു. ""ക്ഷമിക്കണം, ഞാനിന്നു തെല്ലും ദയയില്ലാത്തമട്ടിൽ പരുക്കനായി പെരുമാറിയെന്നു തോന്നുന്നു. പരിഭവിക്കരുത്.''
വർഷംതോറും സുഖവാസത്തിനെത്തുന്ന മിസിസ് വാൻഹോപ്പർ ധനികയാണെങ്കിലും സത്യത്തിൽ ഒരു പൊങ്ങച്ചക്കാരിയാണ്. ഉദ്യോഗസ്ഥ മേധാവികൾ, ഉന്നതാധികാരികൾ, സിനിമാ താരങ്ങൾ, സമൂഹത്തിലെ വിഐപികൾ തുടങ്ങിയ പ്രമുഖർ- ഇവരെല്ലാം തന്റെ പരിചയക്കാരും സുഹൃത്തുക്കളുമാണെന്നു വീന്പുപറയുന്ന സ്വഭാവം.
ഇതൊരുതരം അല്പത്തമാണെന്ന് എനിക്കു തോന്നിയിട്ടുണ്ട്. എന്നാൽ അവർക്ക് ഈ പ്രത്യേക സ്വഭാവം ഇല്ലായിരുന്നെങ്കിൽ ഒരു പരിചാരികയായ എന്റെ സ്ഥിതി എന്താകുമായിരുന്നുവെന്നും ചിലപ്പോൾ ഞാൻ ചിന്തിക്കാറുണ്ട്.
ഹോട്ടലിലെ സോഫയിൽ നല്ല ഗമയിൽ ഇരിക്കുന്പോൾ മുന്നിലൂടെ കടന്നുപോകുന്ന ചില വിഐപികളെ മാഡം സ്വയം കയറി പരിചയപ്പെടും. അല്ലെങ്കിൽ ഞാൻ മുൻകൈയെടുത്ത് അവർക്കു മാഡത്തിനെ പരിചയപ്പെടുത്തും.
ഈ ദൗത്യം നിർവഹിക്കാൻ പലപ്പോഴും യുവതിയായ എന്നെ ഒരു ചൂണ്ടപോലെ അല്ലെങ്കിൽ ഒരിടനിലക്കാരിയെപ്പോലെ അവർ ഉപയോഗിക്കുന്നു. എന്റെ വിമ്മിഷ്ടവും നിസഹായാവസ്ഥയും മനസിലാക്കുന്ന ഹോട്ടൽ ജോലിക്കാർ എന്നോടു സഹതപിക്കുകയും മിസിസ് വാൻഹോപ്പറെ അകമേ പരിഹസിക്കുകയും ചെയ്യുന്നു.
നേരത്തേ കയറിവന്ന മാക്സ് ഡി വെൻഡർ എന്ന കോടീശ്വരൻ അല്പംകഴിഞ്ഞാൽ തിരിച്ചുവരുമെന്ന് ഉൗഹിച്ചിട്ട് എന്നെ വിളിച്ചുപറഞ്ഞു: ""നീ വേഗം മുകളിലെ എന്റെ മുറിയിൽ പോയി എന്റെ മരുമകൻ അയച്ച കത്തും മധുവിധുകാലത്തെ ഫോട്ടോകളും എടുത്ത് പെട്ടെന്നു വാ!''
അദ്ദേഹം തിരിച്ചുവരുന്പോൾ പെട്ടെന്നു പോകാതിരിക്കാനും കുറച്ചുനേരം പുള്ളിയെ പിടിച്ചുനിർത്താനുമുള്ള ഒരു ടെക്നിക്കാണ് സൂത്രശാലിയായ മാഡം പ്രയോഗിച്ചതെന്ന് എനിക്കു മനസിലായി. മാത്രമല്ല അത്രയുംസമയം ഈ പാവത്തിനെ ഒഴിവാക്കിനിർത്തുകയും ചെയ്യാമല്ലോ.
ഞാൻ തിരിച്ചുവരുന്പോൾ കണ്ടത് മാക്സ് ഡി വെൻഡർ സോഫയിൽ മാഡത്തിനരികേ ഇരിക്കുന്നതാണ്. ആ കാഴ്ച എനിക്കും ആനന്ദം പകർന്നു. ഞാൻ നേരേ ചെന്ന് മാഡത്തിന് കവർ കൊടുത്തു. ഉടനെ അദ്ദേഹം എഴുന്നേറ്റ് എതിർവശത്ത് ഇരുന്നു. അത് ഞാനിരിക്കുന്ന ഭംഗികുറഞ്ഞ ഇരിപ്പിടമായിരുന്നു.
അദ്ദേഹം അരികിൽനിന്നു മാറിയത് മാഡത്തിന് ഇഷ്ടമായില്ല എന്ന് ആ മുഖഭാവം വെളിപ്പെടുത്തി. എന്തായാലും സന്തോഷം പ്രകടിപ്പിച്ചുകൊണ്ട് മാഡം എന്നോടു പറഞ്ഞു: ""മിസ്റ്റർ ഡി വെൻഡർ നമ്മോടൊപ്പം കാപ്പി കഴിക്കാൻ പോകുന്നു.'' സന്തോഷചിത്തയായി ഞാൻ അദ്ദേഹത്തെ നോക്കി പുഞ്ചിരിതൂകി.
തിരിച്ചു മധുരമായൊരു പുഞ്ചിരി എനിക്കും സമ്മാനിച്ചു. ""നീ പോയി വെയിറ്ററുടെ അടുത്തുചെന്ന് ഓർഡർ കൊടുക്കൂ.''മാഡം അങ്ങനെ ചെയ്തത് ഞാൻ അവിടെ അത്ര പ്രസക്തയല്ലെന്നും അവരുടെ സംഭാഷണത്തിൽ എന്നെ ഉൾപ്പെടുത്തേണ്ട കാര്യമില്ലെന്നും അദ്ദേഹത്തിനു തോന്നാനാണ്.
""കേട്ടോ, ഡി വെൻഡർ! നിങ്ങൾ ഈ ഹോട്ടലിലേക്കു കയറിവന്നപ്പോൾത്തന്നെ ഞാൻ നിങ്ങളെ മനസിലാക്കി. എന്റെ മരുമകൻ ബില്ലിയുടെ സ്നേഹിതനാണ് നിങ്ങൾ എന്നതിൽ ഞാനാശ്ചര്യപ്പെട്ടു. ഉടനെ എനിക്കുതോന്നി അവന്റെ മധുവിധുവിന്റെ ചില ഫോട്ടോകൾ നിങ്ങളെ കാണിക്കണമെന്ന്.'' എന്നിട്ട് കവറിലെ ചില ചിത്രങ്ങൾ കാണിച്ചുകൊടുത്തു.
""ഇതു ഡോറ, അവന്റെ വധു. അവളെന്നുവച്ചാൽ അവന് ജീവനാണ്. ഇത് അവർ പാം ബീച്ചിൽ സണ് ബാത്ത് നടത്തുന്നതിന്റെ സ്നാപ്പുകളാണ്. ഡോറ ബഹുസുന്ദരിയാണ്. കണ്ടിട്ടു തോന്നുന്നില്ലേ?'' മാക്സ് ഡി വെൻഡർ നിശബ്ദനായി ഫോട്ടോകൾ നോക്കിക്കൊണ്ടിരുന്നു. എന്നാൽ മാഡം വാതോരാതെ സംസാരിച്ചുകൊണ്ടേയിരുന്നു.
അത് അദ്ദേഹത്തിനു രുചിക്കുന്നുണ്ടോ എന്ന ചിന്തയൊന്നുമില്ല. സത്യത്തിൽ അത് പൊങ്ങച്ചത്തിന്റെയും സ്വയം പ്രശംസയുടെയും വായാടിത്തത്തിന്റെയും പ്രകടനമായിരുന്നു. പല വിഷയങ്ങളും മാറിമാറി അടിച്ചേൽപ്പിക്കുന്നതുപോലെയായിരുന്നു സംസാരരീതി. അതിനാൽതന്നെ അദ്ദേഹത്തിന് അവയെല്ലാം അരോചകവുമായിരുന്നു.
അദ്ദേഹത്തിന്റെ മൗനം ശ്രേഷ്ഠമായ മാന്യതയും അന്തസും പുലർത്തുന്നതായിരുന്നു. എന്റെ സാന്നിധ്യം അവിടെയുണ്ടെന്നുപോലും മാഡം കണക്കാക്കുന്നില്ല. ഹൈസ്കൂൾ വിദ്യാഭ്യാസം മാത്രമുള്ള ഒരു കീഴ്ജീവനക്കാരിയായ എന്നെ എന്തിനു കണക്കിലെടുക്കണം? എന്റെ വിഷമവും പ്രയാസവും മനസിലാക്കിയിട്ടെന്നവണ്ണം അദ്ദേഹം മുന്നോട്ടു കുനിഞ്ഞ് വിനീതനെപ്പോലെ ചോദിച്ചു:
""അല്പംകൂടി കാപ്പി വേണോ?'' ഞാൻ തലകുലുക്കി വേണ്ടെന്നു പറഞ്ഞു. അപ്പോഴും അദ്ദേഹം എന്നെ കൗതുകത്തോടെ ഉറ്റുനോക്കി. തുടർന്ന് ഒരു സിഗരറ്റ് കത്തിച്ചു പുകവിട്ടുകൊണ്ട് ഞങ്ങളോടു സംസാരിച്ചു: ""ഈ ഇറ്റാലിയൻ പട്ടണത്തെയും ഈ മോണ്ടി കാർലോയെയും കുറിച്ച് എന്താ നിങ്ങളുടെ അഭിപ്രായം?''
""ഇംഗ്ലണ്ടുകാരനായ നിങ്ങൾ അഭിപ്രായം ചോദിക്കേണ്ടത് നിങ്ങളുടെ മാൻഡെർലിയെക്കുറിച്ചാണ്. എല്ലാവരും കാണാൻ കൊതിക്കുന്ന ഒരു സ്വപ്നലോകം.'' എന്നോടു മാഡം ചോദിച്ചു: ""നീ കേട്ടിട്ടില്ലേ?'' ഞാൻ പറഞ്ഞു: ""ഞാൻ കണ്ടിട്ടുണ്ട്.''""എങ്ങനെ?''""കുട്ടിയായിരുന്നപ്പോൾ ഒരു പിക്ചർ കാർഡിൽ. പിന്നെ സ്വപ്നത്തിൽ.''
മാക്സ് ഡി വെൻഡർ അതുകേട്ട് പൊട്ടിച്ചിരിച്ചു. ഞാൻ പകച്ചുപോയി. പറഞ്ഞത് അവിവേകമായോ? മാഡം എന്നോടായി പറഞ്ഞു: ""ശതകോടീശ്വരനാണ് ഈ ഇരിക്കുന്നത്. അതിന്റെ ഗമയോ അഹങ്കാരമോ ഇല്ല. അപ്പനപ്പൂപ്പന്മാരായി പൂർവികമായി സന്പാദിച്ചിട്ടുള്ള സ്ഥലം.''
ഉടനെ അദ്ദേഹം പറഞ്ഞു: ""നിങ്ങൾ വേറെ എന്തെങ്കിലും സംസാരിക്കൂ.'' മിസിസ് പറഞ്ഞു: ""ഇതാണ് ഞാൻ പറഞ്ഞത്, സ്വന്തം സ്വത്തിനെയോ കുടുംബത്തെയോ പറ്റി പറഞ്ഞാൽ അഭിമാനിക്കുകയല്ലേ വേണ്ടത്? ഡി വെൻഡറിന് അതു തീരെയില്ല. എല്ലാം നിസാരമായി കാണും.''
വെറുമൊരു ചിരികൊണ്ട് ഡി വെൻഡർ അതിനു മറുപടിപറഞ്ഞു. എന്നിട്ടദ്ദേഹം പോകാനായി എഴുന്നേറ്റു. മിസിസ് പറഞ്ഞു: ""നേരന്പോക്കിനായി ഞാനും ഇവളും പതിവായി ബ്രിഡ്ജ് കളിക്കാറുണ്ട്. കൂടെക്കൂടുന്നോ?'' ""അയ്യോ ഇല്ല, നാളെ എനിക്ക് അത്യാവശ്യമായി ബോസ്പ്പെലിലേക്ക് പോകണം. കാറുമായി ഞാൻ പോകും. കുറേ ദൂരമുണ്ട്.
എപ്പോഴാണ് മടങ്ങുകയെന്നും പറയാനാവില്ല.'' ഓരോരുത്തരും അവരവരുടെ മുറികളിലേക്കു പോയി. കുറേ സമയം കഴിഞ്ഞപ്പോൾ ആരോ എന്റെ വാതിലിൽ മുട്ടി. ഞാൻ വാതിൽ തുറന്നു. ലിഫ്റ്റ് ബോയ് കടന്നുവന്നു. അവന്റെ കൈയിൽ ഒരു കുറിപ്പുണ്ടായിരുന്നു. അതു മാഡത്തിനായിരിക്കുമെന്നു കരുതി ഉടനെ ഞാൻ പറഞ്ഞു: ""മാഡം അപ്പുറത്തെ ബെഡ്റൂമിലുണ്ട്.''
അപ്പോൾ പയ്യൻ പറഞ്ഞു: ""മാഡത്തിനല്ല, കുറിപ്പ് നിങ്ങൾക്കാണ്.'' എന്നിട്ട് കുറിപ്പ് എനിക്കുനീട്ടി. ഞാനതു തുറന്നുവായിച്ചു. ""ക്ഷമിക്കണം, ഞാനിന്നു തെല്ലും ദയയില്ലാത്തമട്ടിൽ പരുക്കനായി പെരുമാറിയെന്നു തോന്നുന്നു. പരിഭവിക്കരുത്.''
കുറിപ്പ് തീർന്നു. പേരില്ല. ഒപ്പില്ല. എന്നാൽ എന്റെ പേര് കവറിന്മേൽ വളരെ വ്യക്തമായി തെറ്റാതെ എഴുതിയിട്ടുണ്ട്. നിമിഷനേരം ഞാൻ അതു കൈയിൽവച്ചു നിന്നു. പയ്യൻ ചോദിച്ചു: ""ഇതിനു മറുപടി ഉണ്ടോ?'' ""ഇല്ല... ഇല്ല. മറുപടിയൊന്നുമില്ല.''
(തുടരും)