Leader Page
ലോകം ആശ്വാസത്തിലായി. സർവനാശകമാകാമായിരുന്ന ഒരു മഹായുദ്ധത്തിന്റെ വക്കിൽനിന്നു വൈരികൾ പിൻവാങ്ങി. നാൽപതാം ദിവസം അമേരിക്ക- ഇസ്രയേൽ സഖ്യസേനയും ഇറാനും ആക്രമണം നിർത്തിവച്ചു. രണ്ടാഴ്ചത്തേക്കുള്ള ഒരു വെടിനിർത്തൽ ഇന്നലെ രാവിലെ നിലവിൽ വന്നു. ഇത് എത്രമാത്രം ഫലപ്രദവും ഉറപ്പുള്ളതും ആണെന്നു വരും ദിവസങ്ങളിലേ അറിവാകൂ. നാളെ പാക്കിസ്ഥാനിലെ ഇസ്ലാമബാദിൽ ദീർഘകാല സമാധാന ഉടമ്പടിക്കായി അമേരിക്കയും ഇറാനും ചർച്ച തുടങ്ങും. രണ്ടാഴ്ചയ്ക്കകം കരാറിൽ എത്താമെന്നാണു ചർച്ചയ്ക്ക് മധ്യസ്ഥതയും ആതിഥേയത്വവും വഹിക്കുന്ന പാക്കിസ്ഥാൻ പ്രകടിപ്പിക്കുന്ന പ്രത്യാശ.
വിലപേശൽ വിദഗ്ധർ
ഈ ആക്രോശങ്ങൾക്കിടയിൽ ലോകത്തിലെ ഏറ്റവും കടുത്ത രണ്ടു വിലപേശൽ സംഘങ്ങൾ ആണു പിന്നണിയിൽ ഒത്തുതീർപ്പിനായി പരിശ്രമിച്ചു പോന്നത്. വിദേശകാര്യ മന്ത്രി അബ്ബാസ് അരാഖ്ചിയുടെ നേതൃത്വത്തിലായിരുന്നു ഇറാൻ സംഘം. കുറേക്കാലമയി അദ്ദേഹമാണ് ലോകവേദികളിൽ ഇറാന്റെ ശബ്ദവും മുഖവും. കാർപെറ്റ് വ്യാപാരികളുടെ കുടുംബത്തിൽനിന്നു വന്ന നയതന്ത്രജ്ഞൻ. തന്റെ നാലു പതിറ്റാണ്ടു നീണ്ട നയതന്ത്ര പരിചയം വച്ച് അരാഖ്ചി രണ്ടു വർഷം മുൻപ് എഴുതിയ പുസ്തകം (വിലപേശൽ - നയതന്ത്രത്തിന്റെ കരുത്ത്) ഏറെ ശ്രദ്ധിക്കപ്പെട്ടതാണ്. ഇറാനിലെ തെരുവുകച്ചവടക്കാരുടെ വിലപേശൽ തന്ത്രങ്ങൾ കണ്ടറിഞ്ഞാണ്, നിലപാടുകളിൽ വിട്ടുവീഴ്ചയില്ലാതെ രാജ്യാന്തര ചർച്ചകൾ നയിക്കാൻ താൻ പഠിച്ചതെന്ന് അരാഖ്ചി അതിൽ വിവരിക്കുന്നുണ്ട്.
രണ്ടു യഹൂദരും ഒരു കത്തോലിക്കനും
അമേരിക്കയ്ക്കുവേണ്ടി പ്രസിഡന്റിന്റെ പ്രത്യേക ദൂതൻ സ്റ്റീവ് വിറ്റ്കോഫ്, ട്രംപിന്റെ മരുമകൻ ജാറെഡ് കുഷ്നർ എന്നിവർ ചർച്ച നയിച്ചു. രണ്ടുപേരും ബിസിനസ് ഇടപാടുകൾ നടത്തി തഴക്കം ചെന്നവർ; ഒപ്പം യഹൂദരും. അവരുമായി രണ്ടു തവണ ചർച്ച നടത്തി ധാരണയുടെ വക്കിൽ എത്തിയതാണ്. കഴിഞ്ഞ ജൂണിലും ഈ ഫെബ്രുവരിയിലും ചർച്ച തുടരവേ അമേരിക്കയും ഇസ്രയേലും ആക്രമിച്ചു. അവരോട് ഇനി ചർച്ചയില്ലെന്ന നിലപാടിൽ ഇറാൻ നിൽക്കുമ്പോഴാണ് പാക്കിസ്ഥാൻ ഇടയ്ക്കു വന്നത്.
വിറ്റ്കോഫിനോടും കുഷ്നറോടുമുള്ള ഇറാന്റെ എതിർപ്പ് മറികടക്കാൻ യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസിനെ ചർച്ചയ്ക്കായി രംഗത്തിറക്കി. പ്രൊട്ടസ്റ്റന്റായി ജനിച്ചു 2019ൽ 35 -ാം വയസിൽ കത്തോലിക്കാ സഭയിൽ ചേർന്നയാളാണു വാൻസ്. ഇറാനെ ആക്രമിക്കുന്നതിന് വാൻസ് എതിരായിരുന്നു എന്നതും അദ്ദേഹത്തെ സ്വീകാര്യനാക്കി. ഇനി പാക്കിസ്ഥാനിൽ നടക്കുന്ന ചർച്ചയിൽ വാൻസ് പങ്കെടുത്തേക്കും എന്നാണു റിപ്പോർട്ട്.
ഷരീഫ്- മുനീർ നയതന്ത്രം
ഫെബ്രുവരി 28ന് ഇറാനിലേക്ക് ആക്രമണം തുടങ്ങി താമസിയാതെ പാക്കിസ്ഥാൻ നയതന്ത്രനീക്കം ആരംഭിച്ചു. അമേരിക്കൻ നയതന്ത്ര കാര്യാലയത്തിലേക്കു ചെന്ന ഷിയാ മുസ്ലിം പ്രതിഷേധക്കാരെ വെടിവച്ചു കൊന്ന പാക്കിസ്ഥാൻ അതിന്റെ രാഷ്ട്രീയ പ്രത്യാഘാതം കുറയ്ക്കാൻ കൂടി ഷഹബാസ് ഷരീഫിന്റെ ഭരണകൂടം ആഗ്രഹിച്ചു. ഇറാൻ കഴിഞ്ഞാൽ ഏറ്റവുമധികം ഷിയാകൾ ഉള്ള രാജ്യമാണു പാക്കിസ്ഥാൻ. ജനസംഖ്യയുടെ 15 ശതമാനം വരും അവർ. വേറെയും ലക്ഷ്യങ്ങൾ ഉണ്ടായിരുന്നു. ഇറാനുമായുള്ള 900 കിലോമീറ്റർ അതിർത്തി ഇരു രാജ്യങ്ങളിലെയും ഗോത്രവർഗക്കാരുടെ നിയന്ത്രണത്തിലാണ്. ഇറാൻ അവരെ പിന്താങ്ങിയാൽ പാക്കിസ്ഥാൻ വിഷമത്തിലാകും. സാമ്പത്തികമായി ബുദ്ധിമുട്ടുന്ന സമയത്ത് പശ്ചിമേഷ്യയിൽ തങ്ങളുടെ നയതന്ത്ര സ്വാധീനം വർധിപ്പിക്കാനുള്ള അവസരമായും ഷരീഫ് ഭരണകൂടം ഇതിനെ കണ്ടു.
പാക്കിസ്ഥാൻ സൈന്യത്തിന്റെ മേധാവിയും സ്വയം പ്രഖ്യാപിത ഫീൽഡ് മാർഷലുമായ അസിം മുനീറിനും ഇതൊരവസരമായി. ട്രംപിന്റെയും വിറ്റ്കോഫിന്റെയും ക്രിപ്റ്റോ കറൻസി ഇടപാടുകാരായ മക്കളുമായി മുനീറിന്റെ മിത്രം ബിലാൽ ബിൻ സാദിഖ് എന്ന ചെറുപ്പക്കാരൻ ബന്ധം സ്ഥാപിച്ചു. ബിലാൽ വഴി മുനീർ അവരോടും അപ്പൻ ട്രംപിനോടും അടുത്തു. പാക്കിസ്ഥാനിലെ ധാതുനിക്ഷേപ ഖനനത്തിനു പദ്ധതിയും അവതരിപ്പിച്ചു പ്രീതി പിടിച്ചുപറ്റി. കഴിഞ്ഞ വർഷം രണ്ടു തവണ ട്രംപിന്റെ വസതികളിൽ മുനീറിന് വിരുന്നു കിട്ടി. ആ അടുപ്പം വച്ച് മുനീറും ഷരീഫും മധ്യസ്ഥതയ്ക്ക് ട്രംപിന്റെ പിന്തുണ നേടി.
പിന്നിൽ ചൈനയും
സൗദി അറേബ്യ, തുർക്കി, ഈജിപ്ത് തുടങ്ങിയ രാജ്യങ്ങളെയും പാക്കിസ്ഥാൻ ഒപ്പം കൂട്ടി. അതിലുപരി ചൈനയോടും ആലോചിച്ചു. സൈനികമായും സാമ്പത്തികമായും ചൈനയോടു വലിയ കടപ്പാടുണ്ടല്ലോ പാക്കിസ്ഥാന്. ചൈനയുടെ സമ്മർദത്തിലാണ് ഇറാൻ ധാരണയ്ക്കു വഴങ്ങിയതെന്നു ട്രംപ് തന്നെ പറഞ്ഞിട്ടുണ്ട്. ഇറാനെ സംബന്ധിച്ചിടത്തോളം ചിരകാല സുഹൃത്താണു പാക്കിസ്ഥാൻ. പാക്കിസ്ഥാൻ രൂപം കൊണ്ടപ്പോൾ ആദ്യം ബന്ധം സ്ഥാപിച്ച രാജ്യമാണ് ഇറാൻ. അമേരിക്കയെ സംബന്ധിച്ചിടത്തോളം പാക്കിസ്ഥാനുമായി ദീർഘകാല അടുപ്പമുണ്ട്- ഇടയ്ക്കു ചില അപസ്വരങ്ങൾ ഉണ്ടായിട്ടുണ്ടെങ്കിലും.
പട്ടികകൾ പലത്
മാർച്ച് 29ന് ഇസ്ലാമബാദിൽ സൗദി, ഈജിപ്ത്, തുർക്കി എന്നിവയുടെ മന്ത്രിമാർ ഇറാൻ കാര്യം ചർച്ച ചെയ്തു. പിന്നീട് ഉദ്ദേശിച്ച വേഗത്തിൽ കാര്യം നടന്നില്ല. പക്ഷേ ദിവസങ്ങൾക്കകം രണ്ടു ശക്തികളും യുദ്ധവിരാമത്തിനു വഴി തേടി. അമേരിക്കയ്ക്കു ഹോർമുസ് ബലമായി തുറന്നു നിർത്താനാവില്ല എന്നു ബോധ്യമായി. തങ്ങളുടെ സഖ്യ കക്ഷികൾ എന്നു കരുതിയവർ യുദ്ധത്തിന് ഒരു സഹായവും നൽകാൻ തയാറായിട്ടുമില്ല.
അമേരിക്കൻ വ്യോമാക്രമണം നീണ്ടാൽ രാജ്യം ശരിക്കും പിന്നാക്കം പോകുമെന്ന് ഇറാനും ബോധ്യപ്പെട്ടു. എണ്ണ കയറ്റി അയയ്ക്കാൻ പറ്റാതെവന്നാൽ ഇറാനു പിടിച്ചുനിൽക്കാനാവില്ല. ഇറാനെ സഹായിക്കുന്ന ചൈനയ്ക്കും റഷ്യക്കും ഉത്തരകൊറിയയ്ക്കും അത് ദീർഘകാലം തുടരാൻ പറ്റില്ല.
ഇതാണ് ത്വരിത നയതന്ത്രത്തിലേക്കു നയിച്ചത്. അമേരിക്കയുടെ ആവശ്യങ്ങൾ അടങ്ങിയ 20 ഇന പട്ടിക ഇറാനും ഇറാന്റെ ആവശ്യങ്ങൾ അടങ്ങിയ 10 ഇന പട്ടിക അമേരിക്കയ്ക്കും കൈമാറി. പിന്നീട് ഇവ 15 ഇന പട്ടികയായി മാറി. രാത്രി പകലാക്കിയാണ് ഇസ്ലാമബാദിൽ ഷരീഫും മുനീറും അമേരിക്കയ്ക്കും ഇറാനുമിടയിൽ ആശയവിനിമയം നടത്തിയത്. അവസാന ധാരണ എന്തെല്ലാമാണെന്ന് ഇനിയുള്ള ചർച്ചകളിലേ വെളിപ്പെടൂ.
ഉപരോധം നീക്കും
ഇപ്പോൾ അറിവായിട്ടുളള കാര്യങ്ങൾ ഇവയാണ്:
ഒന്ന്- ഇറാനുമേലുള്ള ഉപരോധങ്ങളും വിലക്കുകളും പിൻവലിക്കും. ഇറാന്റെ കണ്ടുകെട്ടിയ സ്വത്തുക്കൾ വിട്ടുകൊടുക്കും. ഇവയ്ക്കു ചർച്ച നടക്കുന്നതേ ഉള്ളൂ എന്നു ട്രംപ് പറയുന്നു.
രണ്ട്- ഹോർമുസ് കപ്പൽച്ചാൽ ടോൾ ഈടാക്കുന്ന പാതയാക്കും. ഇറാനും ഒമാനും നിശ്ചിത അനുപാതത്തിൽ ടോൾ പിരിക്കും. ഇതും ചർച്ചയിലാണെന്നു ട്രംപ്.
മൂന്ന്- ഇറാൻ യുറേനിയം സമ്പുഷ്ടീകരണം നിർത്തും എന്നും സമ്പുഷ്ടീകരിച്ച യുറേനിയം ഇറാനിൽനിന്നു മാറ്റി സുരക്ഷിതമാക്കും എന്നും ട്രംപ് പറയുന്നു. ഇറാൻ പറയുന്നതു സമ്പുഷ്ടീകരണം തുടരുമെന്നും.
നാല്- ഇറാന്റെ ബാലിസ്റ്റിക് മിസൈൽ നിർമാണ പരിപാടി അവസാനിപ്പിക്കും. ഇസ്രയേലിന്റെയും ഗൾഫ് രാജ്യങ്ങളുടെയും ഈ ആവശ്യം അംഗീകരിക്കില്ല എന്നാണ് ഇറാന്റെ പരസ്യ നിലപാട്.
അഞ്ച്- ഇറാന് ആയുധങ്ങൾ നൽകുന്ന രാജ്യങ്ങൾക്ക് അമേരിക്ക 50 ശതമാനം ചുങ്കം ചുമത്തുമെന്നു ട്രംപ് പറയുന്നു. ഇറാന്റെ പ്രതികരണം വന്നിട്ടില്ല.
ആറ്- പശ്ചിമേഷ്യയിൽനിന്ന് യുഎസ് സേനകൾ പിന്മാറണം എന്ന് ഇറാൻ ആവശ്യപ്പെടുന്നു. ഇതു പിന്നീട് ആക്രമണ സന്നാഹങ്ങൾ മാറ്റണം എന്നാക്കിയിട്ടുണ്ട്. യുദ്ധത്തിനു മുൻപുള്ള നിലതുടരും എന്നാണു കരുതപ്പെടുന്നത്.
കരാറുകൾ ശാശ്വതമോ?
ഇറാന്റെ മുൻനിര നേതൃത്വം ഒട്ടുമിക്കവാറും ആക്രമണങ്ങളിൽ ഇല്ലാതാക്കപ്പെട്ടു. പക്ഷേ കൂടുതൽ പാശ്ചാത്യ വിരുദ്ധമായ ഒരു നേതൃത്വമാണ് അവിടെ വന്നിരിക്കുന്നത്. യുദ്ധം തീർക്കാൻ അവർ സമ്മതിക്കുന്ന കാര്യങ്ങൾ എത്രകാലം പാലിക്കും എന്നതു കണ്ടറിയണം.
ഒന്നാം ലോകയുദ്ധത്തിനു ശേഷം ജർമനിയെ മൂക്കുകൊണ്ട് ‘ക്ഷ’ വരപ്പിച്ച് കരാറിൽ ഒപ്പു വയ്പിക്കാൻ അന്നു യുദ്ധം ജയിച്ച ശക്തികൾക്കു കഴിഞ്ഞു. വർഷങ്ങൾക്കകം കീഴടങ്ങൽ വ്യവസ്ഥകളിൽ അസ്വസ്ഥരായ ജനം അഡോൾഫ് ഹിറ്റ്ലറെ അധികാരത്തിലേറ്റി. കൂടുതൽ വിനാശകാരിയായ രണ്ടാം ലോകയുദ്ധമായിരുന്നു അനന്തരഫലം. സഹസ്രാബ്ദങ്ങളുടെ പാരമ്പര്യമുള്ള പേർഷ്യൻ സാമ്രാജ്യത്തിന്റെ പിന്മുറക്കാർ എങ്ങനെയാണു യുദ്ധവിരാമ കരാറിനോടു പ്രതികരിക്കുക?
ഇറാനെ, ആ നാഗരികതയെത്തന്നെ, ഒറ്റരാത്രികൊണ്ട് ഇല്ലാതാക്കുമെന്നാണ് രണ്ടു ദിവസം മുമ്പ് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഭീഷണിപ്പെടുത്തിയത്. ഇന്ത്യൻ സമയം ബുധനാഴ്ച രാവിലെ 6.30നു മുമ്പ് ധാരണയ്ക്ക് ഇറാൻ തയാറായില്ലെങ്കിൽ സർവനാശം എന്ന്. ഇറാനിലെ പാലങ്ങളും വൈദ്യുതനിലയങ്ങളും മുച്ചൂടും നശിപ്പിക്കും എന്ന്.
ഇറാനും വിട്ടുകൊടുത്തില്ല. പശ്ചിമേഷ്യയിൽ അമേരിക്കയെ തുണയ്ക്കുന്ന എല്ലാ രാജ്യങ്ങളുടെയും വ്യവസായശാലകളും ഇന്ധന സംവിധാനങ്ങളും തകർക്കും. ലോകമെങ്ങും അമേരിക്കൻ, ഇസ്രേലി സ്ഥാപനങ്ങളെ ആക്രമിക്കും, ഹോർമുസ് കപ്പൽച്ചാൽ പോലെ ചെങ്കടലിലേക്കുള്ള ബാബ് എൽ മാൻദെബ് (കണ്ണീരിന്റെ കവാടം എന്നർഥം) കപ്പൽച്ചാൽ അടയ്ക്കും എന്നിങ്ങനെ ഭീഷണി മുഴക്കി.
International
വാഷിംഗ്ടൺ ഡിസി: ട്രംപിന്റെ അന്ത്യശാസന സമയം അവസാനിക്കാൻ 90 മിനിറ്റ് മാത്രം ശേഷിക്കേയാണ് ഇറാൻ വെടിനിർത്തലിനു സമ്മതിച്ചത്. ഇറാന്റെ പുതിയ പരമോന്നത നേതാവ് മുജ്തബ ഖമനയ് ആണ് ഇതിനു പിന്നിലെന്ന് അമേരിക്കൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
അമേരിക്കൻ വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ്, പാക്കിസ്ഥാൻ പ്രധാനമന്ത്രി ഷഹ്ബാസ് ഷരീഫ് എന്നിവർക്കു പുറമേ ചൈനയും ഇറാനെ വെടിനിർത്തലിനു പ്രേരിപ്പിക്കാൻ ഊർജിത നീക്കങ്ങൾ നടത്തിയതായി റിപ്പോർട്ടുകളിൽ പറയുന്നു.
ഇറാന്റെ പരിണതപ്രജ്ഞനായ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചിയും വിപ്ലവഗാർഡുകളെ വെടിനിർത്തിലിനു പ്രേരിപ്പിച്ചിരുന്നു. എന്നാൽ മുജ്തബയുടെ അന്തിമ നീക്കങ്ങളാണ് വെടിനിർത്തൽ യാഥാർഥ്യമാക്കിയത്.
വെടിനിർത്തലിനു സമ്മതിച്ചില്ലെങ്കിൽ ഇറേനിയൻ സംസ്കാരത്തെ തുടച്ചുനീക്കുമെന്നായിരുന്നു ട്രംപിന്റെ ഭീഷണി. ഇതു പ്രകാരം ഇറാൻ വഴങ്ങിയില്ലെങ്കിൽ ഇറാന്റെ ഊർജനിലയങ്ങളെയും മറ്റ് പശ്ചാത്തല സംവിധാനങ്ങളെയും ലക്ഷ്യമിട്ട് വൻ ആക്രമണത്തിനുള്ള ഒരുക്കത്തിലായിരുന്നു പശ്ചിമേഷ്യയിലെ അമേരിക്കൻ സേന.
ഇതിനിടെ, അമേരിക്കൻ നയതന്ത്രപ്രതിനിധികൾ പാക്കിസ്ഥാൻ മുഖാന്തരം ഇറേനിയൻ നേതൃത്വത്തെ ബന്ധപ്പെട്ടുകൊണ്ടിരുന്നു. അമേരിക്ക വൻ ആക്രമണത്തിനുള്ള ഒരുക്കത്തിലാണെന്ന വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസിന്റെ മുന്നറിയിപ്പ് പാക് നേതൃത്വം ഇറാനെ അറിയിച്ചു. ഈജ്പ്തിലെയും തുർക്കിയിലെയും വിദേശകാര്യമന്ത്രിമാർ ഇറാനുമായി ബന്ധപ്പെട്ടുകൊണ്ടിരുന്നു. ചൈനീസ് നേതാക്കളും യുദ്ധം അവസാനിപ്പിക്കാൻ ഇറാനെ പ്രേരിപ്പിച്ചുകൊണ്ടിരുന്നു.
എന്നാൽ അന്തിമ തീരുമാനം മുജ്തബയുടേതായിരുന്നു. തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ സജീവമായി നയതന്ത്രനീക്കങ്ങളെ നിരീക്ഷിച്ചിരുന്നു. ഇസ്രയേലിന്റെ വധഭീഷണി നേരിടുന്ന മുജ്തബ, സഹായികളെ ഉപയോഗിച്ച് കുറിപ്പുകൾ കൈമാറിയാണ് ആശയവിനിമയം നടത്തിയിരുന്നത്. മുജ്തബ പച്ചക്കൊടി കാണിച്ചില്ലായിരുന്നുവെങ്കിൽ ഈ വെടിനിർത്തൽ യാഥാർഥ്യമാകില്ലായിരുന്നു എന്നാണ് അമേരിക്കൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്.
International
ഇസ്ലമാബാദ്: ഇറാനും അമേരിക്കയും വെടിനിർത്തിയതോടെ യുദ്ധം അവസാനിക്കുന്നില്ല. യുദ്ധം അവസാനിപ്പിക്കാനായി ചർച്ചകൾ നടത്താനുള്ള സമയമാണ് രണ്ടാഴ്ചക്കാലം.
ആദ്യ ചർച്ച നാളെ പാക്കിസ്ഥാൻ തലസ്ഥാനമായ ഇസ്ലാമാബാദിലാണ്. പരസ്പര വിശ്വാസത്തോടെ ഇറാനും അമേരിക്കയ്ക്കും ചർച്ച തുടരാൻ കഴിയുമോ എന്ന് ഇസ്ലാമാബാദിൽ വ്യക്തമാകും. അമേരിക്കയുമായി ചർച്ച നടത്തുന്നതിനിടെ രണ്ടു പ്രാവശ്യം ആക്രമണം നേരിട്ട കയ്പേറിയ അനുഭവം ഇറാനുണ്ട്.
ഇസ്ലാമാബാദ് ചർച്ചയിൽ ഇറേനിയൻ പ്രതിനിധികൾ പങ്കെടുക്കുമെന്ന് അവിടുത്തെ പ്രസിഡന്റ് മസൂദ് പസെഷ്കിയാൻ സ്ഥിരീരിച്ചുവെന്നാണു പാക് പ്രധാനമന്ത്രി ഷഹ്ബാസ് ഷരീഫ് അറിയിച്ചിരിക്കുന്നത്. വെടിനിർത്തൽ തീരുമാനപ്രഖ്യാപനത്തിനു ശേഷമാണ് പസെഷ്കിയാനും ഷരീഫും ഫോണിൽ ചർച്ച നടത്തിയത്.
ഇറേനിയൻ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചി ആയിരിക്കും ഇസ്ലാമാബാദ് ചർച്ചയിൽ ഇറാനെ പ്രതിനിധീകരിക്കുകയെന്നു സൂചനയുണ്ട്. അമേരിക്കയുമായി മുന്‍പു നടന്ന ചർച്ചകളിലും അദ്ദേഹമാണ് ഇറാനു വേണ്ടി പങ്കെടുത്തത്. അമേരിക്കയുടെ ഭാഗത്തുനിന്ന് ആരാണ് ഇസ്ലാമാബാദിൽ എത്തുകയെന്നറിയില്ല. വെടിനിർത്തൽ യാഥാർഥ്യമാക്കുന്നതിൽ വലിയ പങ്കുവഹിച്ച വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസിന്റെ സാന്നിധ്യം പ്രതീക്ഷിക്കുന്നുണ്ട്.
അതേസമയം, ചർച്ചയിലെ വിഷയങ്ങളെക്കുറിച്ചും ഇരുവിഭാഗവും സ്വീകരിക്കുന്ന നിലപാടുകളെക്കുറിച്ചും ഏകദേശ ധാരണയുണ്ട്. നേരത്തേ അമേരിക്കൻ പ്രസിഡന്റ് ട്രംപ് പാക്കിസ്ഥാൻ മുഖാന്തിരം ഇറാനു കൈമാറിയ 15 ഇനി നിർദേശങ്ങളെ കേന്ദ്രീകരിച്ചായിരിക്കും ചർച്ചയെന്നാണ് സൂചന.
ഇറാന്റെ മിസൈൽ, ആണവ പദ്ധതികൾ അവസാനിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള നിർദേശങ്ങളാണിത്. ഇതിനു മറുപടിയായി ഇറാൻ 10 ഇന നിർദേശങ്ങൾ കൈമാറിയിട്ടുണ്ട്. പശ്ചിമേഷ്യയിലെ അമേരിക്കൻ സൈനികരെ പിൻവലിക്കുക, സാന്പത്തിക ഉപരോധങ്ങൾ നീക്കുക, ഹോർമുസിലെ പരമാധികാരം അംഗീകരിക്കുക, സമാധാന ആവശ്യങ്ങൾക്ക് ആണവപദ്ധതികൾ തുടരാൻ അനുവദിക്കുക എന്നിവയാണ് ഇറാന്റെ നിർദേശങ്ങൾ. അമേരിക്കയും ഇസ്രയേലും ഇവ അംഗീകരിക്കാൻ എത്രമാത്രം തയാറാവുമെന്ന് കണ്ടറിയണം.
രണ്ടാഴ്ചത്തെ വെടിനിർത്തൽ അമേരിക്കയുടെ വിജയമാണെന്നാണ് വൈറ്റ്ഹൗസ് വക്താവ് കരോളിൻ ലെവിറ്റ് പറഞ്ഞത്. അതേസമയം, വെടിനിർത്തൽ കാലയളവിൽ ഹോർമുസ് കടലിടുക്ക് തുറക്കുമെങ്കിലും അതിലൂടെയുള്ള കപ്പൽ ഗതാഗതം നിയന്ത്രിക്കുന്നത് തങ്ങളായിരിക്കുമെന്നാണ് ഇറാൻ വ്യക്തമാക്കിയിരിക്കുന്നത്.
Business
മുംബൈ: ആഗോള ഓഹരിവിപണികളിലുണ്ടായ മികവിന്റെയും അസംസ്കൃത എണ്ണ വിലയിൽ കുത്തനെയുണ്ടായ ഇടിവിന്റെ ചുവടുപിടിച്ച് ഇന്ത്യൻ ഓഹരി സൂചികകൾ ഇന്നലെ കുതിപ്പ് നടത്തി. രണ്ടാഴ്ചത്തെ വെടിനിർത്തൽ പ്രഖ്യാപനം യുഎസും ഇറാനും നടത്തിയതും ഇന്ത്യൻ വിപണിയെ ശക്തിപ്പെടുത്തി.
സെൻസെക്സ് 2946 പോയിന്റ് (3.95%) ഉയർന്ന് 77563ലും നിഫ്റ്റി 874 (3.78%) പോയിന്റ് നേട്ടത്തിൽ 23,997ലും ക്ലോസ് ചെയ്തു. വിപണിയിലുണ്ടായ കുതിപ്പ് ബിഎസ്ഇയിൽ ലിസ്റ്റ് ചെയ്ത എല്ലാ കന്പനിളുടെയും മൊത്തം മൂലധനത്തിൽ ഏകദേശം 16.59 ലക്ഷം കോടി രൂപയുടെ വർധനയുണ്ടാക്കി. ഇതോടെ ആകെ വിപണി മൂല്യം 446 ലക്ഷം കോടിയിലെത്തി.
ഇന്ത്യൻ വിപണിയിലെ ചാഞ്ചാട്ടം അളക്കുന്ന ഇന്ത്യ വിക്സ് 20 ശതമാനം താഴ്ന്ന് 19.70 എന്ന നിലയിലെത്തി.
എൻഎസ്ഇയിലെ എല്ലാ മേഖലാ സൂചികകളും ഇന്നലെ പച്ചയിലാണ് വ്യാപാരം പൂർത്തിയാക്കിയത്. നിഫ്റ്റി റിയൽറ്റി, ഓട്ടോ സൂചികകളിലെ ഉയർച്ച ഏഴു ശതമാനത്തിനടുത്തുവരെയെത്തി. നിഫ്റ്റി പിഎസ്യു ബാങ്ക്, കണ്‍സ്യൂമർ ഡ്യൂറബിൾസ്, പ്രൈവറ്റ് ബാങ്ക് എന്നിവ അഞ്ചു ശതമാനത്തിനു മുകളിലുമെത്തി.
നിഫ്റ്റി മിഡ്കാപ് 100, സ്മോൾകാപ് 100 സൂചികകൾ നാലു ശതമാനത്തിനു മുകളിൽ ക്ലോസ് ചെയ്തു. എൻഎസ്ഇയിലെ 2960 ഓഹരികൾ മുന്നേറിയപ്പോൾ 341 എണ്ണം താഴ്ന്നു. 69 എണ്ണത്തിന്റെ വിലയിൽ മാറ്റമുണ്ടായില്ല.
യുഎസും ഇറാനും രണ്ടാഴ്ചത്തെ വെടിനിർത്തലിനു തയാറായി. ഇതോടെ ഹോർമുസ് കടലിടുക്ക് തുറക്കുമെന്ന പ്രഖ്യാപനവും ഇറാൻ നടത്തി. ഇതിനു പിന്നാലെയാണ് കുതിച്ചുകയറിയ ക്രൂഡ് ഓയിൽ വില കുത്തനെ ഇടിഞ്ഞത്. ബ്രെന്റ് ക്രൂഡ് വില 14 ശതമാനം താഴ്ന്ന് ബാരലിന് 94.36 ഡോളറിലും ഡബ്ല്യുടിഐ ക്രൂഡ് 18 ശതമാനത്തിനു മുകളിൽ ഇടിഞ്ഞ് 94.69 ഡോളറിലുമെത്തി.
ഹോർമുസ് വീണ്ടും തുറക്കുമെന്ന പ്രഖ്യാപനം വന്നതോടെ ആഗോള വിപണികൾ ഒന്നടങ്കം കുതിച്ചു.
International
ഇറാന്റെ എണ്ണ കയറ്റുമതി ഹബ്ബായ ഖാർഗ് ദ്വീപിലേക്ക് യുഎസ് സേന വീണ്ടും ആക്രമണം നടത്തി. ഖാർഗിലെ സൈനികകേന്ദ്രങ്ങളാണ് ആക്രമിക്കപ്പെട്ടത്. ദ്വീപിൽ നിരവധി സ്ഫോടനങ്ങളുണ്ടായതായി മെഹർ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.
മാർച്ചിൽ ഖാർഗ് ദ്വീപിൽ യുഎസ് സേന ആക്രമണം നടത്തിയിരുന്നു. ഖാർഗ് പിടിച്ചെടുക്കാൻ കരസേനയെ രംഗത്തിറക്കുമെന്ന് മുന്‍പ് ഡോണൾഡ് ട്രംപ് ഭീഷണി മുഴക്കിയിരുന്നു.
ഗള്‍ഫ് രാജ്യങ്ങളിലേക്കും ഇസ്രയേലിലേക്കും ഇറാന് ആക്രമണം തുടര്‍ന്നു. ഇറാന് തൊടുത്ത 18 ഡ്രോണുകള്‍ തകര്‍ത്തെന്ന് സൗദി അറിയിച്ചു. യുദ്ധം ആരംഭിച്ചശേഷം തങ്ങള്‍ക്കു നേര്‍ക്ക് 519 ബാലിസ്റ്റിക് മിസൈലുകളും 2210 ഡ്രോണുകളും വര്‍ഷിച്ചെന്ന് യുഎഇ അറിയിച്ചു. ഇറാനില്‍നിന്നുള്ള ഡ്രോണ്‍ ആക്രമണത്തില്‍ ഇറാക്കിലെ ഇര്‍ബിലില്‍ ദമ്പതികള്‍ കൊല്ലപ്പെട്ടു.
തെക്കുപടിഞ്ഞാറന്‍ ഇറാനിലെ ഷിരാറിലെ പെട്രോകെമിക്കല്‍ കോംപ്ലക്സ് ഇസ്രേലി സേന ആക്രമിച്ചു. ഇറാനില്‍ ഇതുവരെ 3500ലേറെ പേര് കൊല്ലപ്പെട്ടു. ഇവരില്‍ 1665 പേര് സാധാരണക്കാരാണ്.
വടക്കുപടിഞ്ഞാറൻ ടെഹ്റാനിലെ അൽബോർസ് പ്രവിശ്യയിൽ ഇന്നലെ 18 പേർ കൊല്ലപ്പെട്ടു. 24 പേർക്ക് പരിക്കേറ്റു. യുദ്ധം ആരംഭിച്ചശേഷം ഇറാനിലെ 13,000 കേന്ദ്രങ്ങളില്‍ ആക്രമണം നടത്തിയെന്ന് യുഎസ് സെന്‍ട്രല്‍ കമാന്‍ഡ് അറിയിച്ചു.
International
വാഷിംഗ്ടൺ ഡിസി: ഇറാന് അനുവദിച്ച സമയത്തിൽ ഇനി 48 മണിക്കൂർകൂടിയാണ് അവശേഷിക്കുന്നതെന്ന് അമേരിക്കൻ പ്രസിഡന്റ് ട്രംപ്.
“10 ദിവസത്തിനുള്ളിൽ യുദ്ധം അവസാനിപ്പിക്കാനുള്ള കരാറുണ്ടാക്കുക, അല്ലെങ്കിൽ ഹോർമുസ് തുറക്കുക എന്നാണ് മാർച്ച് 26ന് ഇറാനോട് ആവശ്യപ്പെട്ടത്. സമയം പോകുകയാണ്. ഇറാനുമേൽ നരകമാണ് പെയ്യാൻ പോകുന്നത്.”-ട്രംപ് സോഷ്യൽ മീഡിയയിൽ കുറിച്ചു.
ഏഴു ദിവസത്തേക്ക് വൈദ്യുതി പ്ലാന്റുകൾ ആക്രമിക്കരുതെന്ന് ഇറാൻ അഭ്യർഥിച്ചുവെന്നും താനത് 10 ദിവസമാക്കുകയായിരുന്നുവെന്നും ട്രംപ് പറഞ്ഞു.
International
മനാമ: പശ്ചിമേഷ്യാ യുദ്ധം ആരംഭിച്ചശേഷം ഇറാൻ തൊടുത്ത 453 ഡ്രോണുകളും 188 മിസൈലുകളും വെടിവച്ചിട്ടതായി ബഹ്റിൻ ഇന്നലെ അറിയിച്ചു.
അമേരിക്കയുടെ അഞ്ചാം കപ്പൽപ്പടയുടെ ആസ്ഥാനം ബഹ്റിനിലാണ്. ഇറേനിയൻ ആക്രമണത്തിൽ ഇവിടുത്തെ ഏഴു കെട്ടിടങ്ങളെങ്കിലും നശിച്ചുവെന്നാണ് റിപ്പോർട്ട്.
ഇതിനിടെ, ഇറാൻ യുദ്ധത്തിന്റെ ആദ്യ ആഴ്ച തന്നെ 3300 പേർ മരിച്ചെന്നും 30,000 പേർക്കു പരിക്കേറ്റെന്നും ലോകാരോഗ്യ സംഘടനാ കിഴക്കൻ മെഡിറ്ററേനിയൻ വിഭാഗം മേധാവി ഹന്ന ബാൾക്കി അറിയിച്ചു. 43 ലക്ഷം പേർ അഭയാർഥികളായി.
International
വാഷിംഗ്ടൺ ഡിസി: നാറ്റോ സഖ്യവുമായുള്ള ബന്ധം ഉപേക്ഷിക്കുന്ന കാര്യം ഗൗരവമായി പരിഗണിക്കുകയാണെന്നു യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ദ ടെലിഗ്രാഫ് പത്രത്തിനു നൽകിയ അഭിമുഖത്തിലാണ് ട്രംപ് നിലപാട് വ്യക്തമാക്കിയത്.
‘നാറ്റോയെക്കുറിച്ച് പണ്ടേ എനിക്കു മതിപ്പില്ല. അതൊരു കടലാസ് പുലി മാത്രമാണെന്ന് എനിക്കറിയാമായിരുന്നു. പുടിനും അത് മനസിലാക്കിയിട്ടുണ്ട്. സഖ്യത്തില്‍ തുടരുന്ന കാര്യം ഗൗരവകരമായി പരിശോധിക്കും’-ട്രംപ് പറഞ്ഞു.
പശ്ചിമേഷ്യന്‍ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ നേരത്തേയും ട്രംപ് നാറ്റോ സഖ്യത്തിനെതിരേ രംഗത്തെത്തിയിരുന്നു. ഹോര്‍മുസ് കടലിടുക്കിലേക്ക് സൈന്യത്തെ അയക്കാന്‍ വിസമ്മതിച്ച നാറ്റോ സഖ്യകക്ഷികളെ വിമര്‍ശിച്ചായിരുന്നു ട്രംപിന്റെ മുന്‍ പ്രതികരണം. പേടിത്തൊണ്ടന്മാര് എന്നായിരുന്നു ട്രംപ് നാറ്റോ രാജ്യങ്ങളെ വിശേഷിപ്പിച്ചത്.
ഇറാന് യുദ്ധത്തില്‍ പങ്കുചേരാനും അടച്ചിട്ടിരിക്കുന്ന ഹോര്‍മുസ് കടലിടുക്ക് വീണ്ടും തുറക്കാന്‍ ഇടപെടുന്നതിനും നാറ്റോ സഖ്യകക്ഷികളായ യുകെ, ഫ്രാന്‍സ്, സ്പെയിന് തുടങ്ങിയ രാജ്യങ്ങള്‍ തയാറായിരുന്നില്ല.
International
വാഷിംഗ്ടൺ ഡിസി: ഇറാനെതിരായ യുദ്ധം അവസാനത്തോടടുക്കുകയാണെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. യുഎസ് സൈനിക നടപടി ഇറാനെ ഇല്ലാതാക്കുകയാണെന്നും ന്യൂയോർക്ക് ടൈംസിനു നൽകിയ ടെലിഫോൺ അഭിമുഖത്തിൽ ട്രംപ് വ്യക്തമാക്കി. ഞങ്ങൾ അവിടെ അധികനാൾ ഉണ്ടാകില്ല. അവരുടെ പ്രതിരോധശേഷി ഏറെക്കുറെ ഇല്ലാതായി.
അവർക്ക് ഇനി വലിയ ആക്രമണശേഷിയില്ല. യുഎസ് പിന്മാറിയാൽ ഹോർമുസ് കടലിടുക്കിലെ സ്ഥിതി സ്വയം പരിഹരിക്കപ്പെടും. ഇതോടെ ഈ ജലപാതയെ ആശ്രയിക്കുന്ന മറ്റു രാജ്യങ്ങൾക്ക് കാര്യങ്ങൾ സ്വന്തം നിലയിൽ തീരുമാനിക്കാമെന്നും ട്രംപ് പറഞ്ഞു.
ഇതിനിടെ, ഇറാനിലെ സൈനിക നടപടിയുടെ സാമ്പത്തികഭാരം പങ്കിടാൻ അറബ് രാജ്യങ്ങളോട് ആവശ്യപ്പെട്ടേക്കാമെന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോളിൻ ലിവിറ്റ് സൂചിപ്പിച്ചു. കുവൈറ്റ്, യുഎഇ, സൗദി തുടങ്ങിയ രാജ്യങ്ങൾ യുദ്ധത്തിന്റെ ചെലവ് നൽകണമോയെന്ന ചോദ്യത്തിന് പ്രസിഡന്റിനോട് കൂടുതൽ ചോദിക്കാൻ ലിവിറ്റ് മാധ്യമപ്രവർത്തകരോട് പറഞ്ഞു.
ഇറാനുമായുള്ള യുദ്ധത്തിൽ വരും ദിവസങ്ങൾ അതീവ നിർണായകമാണെന്നും ശത്രുവിനെ തുരത്താൻ അമേരിക്കൻ കരസേനയെ നേരിട്ടു യുദ്ധഭൂമിയിലിറക്കുന്ന കാര്യം തള്ളിക്കളയാനാകില്ലെന്നും യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്ത് പത്രസമ്മേളനത്തിൽ പറഞ്ഞു.
ഇറാനെതിരേ സ്വീകരിക്കാൻ പോകുന്ന സൈനിക തന്ത്രങ്ങൾ മുൻകൂട്ടി വെളിപ്പെടുത്താൻ കഴിയില്ലെന്നും കരസേനയെ വിന്യസിക്കുമോ എന്ന ചോദ്യത്തിനു കൃത്യമായ മറുപടി നൽകുന്നത് ശത്രുവിനെ സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ ശനിയാഴ്ച മിഡിൽ ഈസ്റ്റിലെ അമേരിക്കൻ സൈനികകേന്ദ്രങ്ങളിൽ താൻ രഹസ്യ സന്ദർശനം നടത്തിയതായും അദ്ദേഹം വെളിപ്പെടുത്തി. സുരക്ഷാകാരണങ്ങളാൽ സന്ദർശനം നടത്തിയ സ്ഥലങ്ങളുടെ പേര് വെളിപ്പെടുത്തിയിട്ടില്ല.
ഒരു മാസമായി തുടരുന്ന സൈനികനീക്കത്തിലൂടെ ഇറാന്റെ 11,000 ലക്ഷ്യസ്ഥാനങ്ങൾ തകർത്തതായി പത്രസമ്മേളനത്തിൽ പങ്കെടുത്ത യുഎസ് സൈനിക മേധാവി ജനറൽ ഡാൻ കെയ്ൻ അവകാശപ്പെട്ടു.
ഇറാന്റെ ബാലിസ്റ്റിക് മിസൈൽ സംവിധാനങ്ങൾ, ഡ്രോൺ നിർമാണ കേന്ദ്രങ്ങൾ, ലോജിസ്റ്റിക് ശൃംഖലകൾ എന്നിവ തകർക്കുന്നതിലാണ് നിലവിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ഇറാന്റെ നാവികസേനയ്ക്കുമേൽ അമേരിക്കൻ സൈന്യം ആധിപത്യം സ്ഥാപിച്ചതായും കടലിൽ മൈനുകൾ വിന്യസിക്കാനുള്ള അവരുടെ ശേഷി ഇല്ലാതാക്കിയതായും ജനറൽ കെയ്ൻ വ്യക്തമാക്കി.
International
വാഷിംഗ്ടൺ: ഇറാനെതിരായ യുദ്ധം രണ്ടാം മാസത്തിലേക്കു കടന്നിരിക്കേ ട്രംപ് ഭരണകൂടത്തിനെതിരേ അമേരിക്കയിൽ വ്യാപക പ്രതിഷേധം.
ഇറാനിലെ യുദ്ധം, ഫെഡറൽ ഇമിഗ്രേഷൻ എൻഫോഴ്സ്മെന്റ്, വർധിച്ചുവരുന്ന ജീവിതച്ചെലവ് എന്നിവയുൾപ്പെടെ ട്രംപ് അടിച്ചേൽപ്പിച്ച നയങ്ങൾക്കെതിരേ രാജ്യത്തെ 3000ത്തോളം കേന്ദ്രങ്ങളിലാണ് കഴിഞ്ഞദിവസം നോ കിംഗ്സ് റാലിയുടെ ഭാഗമായി പ്രതിഷേധം അരങ്ങേറിയത്.
വിവിധ സംസ്ഥാനങ്ങളിലെ പ്രധാന നഗരങ്ങളിലും പ്രാന്തപ്രദേശങ്ങളിലും ചെറുപട്ടണങ്ങളിലും ജനക്കൂട്ടം ഒത്തുകൂടി.
ലോസ് ആഞ്ചലസ്, ന്യൂയോർക്ക് മിനസോട്ട തുടങ്ങിയ നഗരങ്ങളിൽ നടന്ന പ്രതിഷേധറാലികളിൽ ആയിരങ്ങളാണ് അണിനിരന്നത്.
നോ കിംഗ്സ് റാലിയുടെ മൂന്നാംഘട്ടമായിരുന്നു കഴിഞ്ഞദിവസമുണ്ടായത്.
International
ടെഹ്റാൻ: കുവൈറ്റിലെ കുടിവെള്ള ശുദ്ധീകരണ പ്ലാന്റിനു നേരെ ഇറാൻ നടത്തിയ മിസൈൽ ആക്രമണത്തിൽ ഒരു ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു. പ്ലാന്റിലെ ജീവനക്കാരനാണ് കൊല്ലപ്പെട്ടതെന്നും ആക്രമണത്തിൽ പ്ലാന്റിനു വലിയ തോതിൽ നാശനഷ്ടങ്ങൾ സംഭവിച്ചതായും അധികൃതർ പറഞ്ഞു.
എന്നാൽ ഈ സംഭവത്തിൽ ഇറാൻ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. കഴിഞ്ഞ ദിവസം രാത്രിയിൽ മാത്രം കുവൈറ്റ് വ്യോമാതിർത്തിയിൽ 14 മിസൈലുകളും 12 ഡ്രോണുകളും കണ്ടെത്തിയിരുന്നു. ഒരു സൈനിക ക്യാമ്പിനു നേരെയുണ്ടായ ഡ്രോൺ ആക്രമണത്തിൽ 10 സൈനികർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.
അതേസമയം ബഹ്റൈനിൽ ഇറാന്റെ ആക്രമണശ്രമം ഉണ്ടായി. ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ രാജ്യത്ത് രാത്രികാല കടൽയാത്രക്ക് നിരോധനമേർപ്പെടുത്തി. വൈകുന്നേരം ആറു മുതൽ പുലർച്ചെ നാലു വരെയാണ് വിലക്ക്. മത്സ്യബന്ധനത്തിനുൾപ്പടെ നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്.
International
വാഷിംഗ്ടൺ ഡിസി: ഇറാന്റെ പരമോന്നത നേതാവ് ഇനി പരമോന്നതനല്ലെന്നും അദ്ദേഹം മരിച്ചുവെന്നും യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്.
പിൻഗാമിയായി പ്രഖ്യാപിക്കപ്പെട്ട ആയത്തുള്ള മുജ്തബ ഖമനയ്യും കൊല്ലപ്പെടുകയോ അല്ലെങ്കിൽ ഗുരുതരമായി പരിക്കേൽക്കുകയോ ചെയ്തിട്ടുണ്ടാകാമെന്നും ഇറാനിലെ ഉന്നത നേതൃത്വത്തെ പൂർണമായി ഇല്ലാതാക്കിയെന്നും മിയാമിയിൽ നടന്ന ഫ്യൂച്ചർ ഇൻവെസ്റ്റ്മെന്റ് ഇനീഷ്യേറ്റീവ് പ്രിയോറിറ്റി ഉച്ചകോടിയിൽ സംസാരിക്കവേ ട്രംപ് അവകാശപ്പെട്ടു.
ഇറാന്റെ പരമോന്നത നേതാവ് ഇനി പരമോന്നതനല്ലെന്നും അദ്ദേഹം മരിച്ചുവെന്നും വ്യക്തമാക്കിയ ട്രംപ്, പിൻഗാമിയായി പ്രഖ്യാപിക്കപ്പെട്ട ആയത്തുള്ള മുജ്തബ ഖമനയ്യും കൊല്ലപ്പെടുകയോ അല്ലെങ്കിൽ ഗുരുതരമായി പരിക്കേൽക്കുകയോ ചെയ്തിട്ടുണ്ടാകാമെന്ന സൂചനയും നൽകി.
ഇറാന്റെ വ്യോമ പ്രതിരോധ സംവിധാനങ്ങളും ആശയവിനിമയ ശൃംഖലകളും പൂർണമായി തകർക്കപ്പെട്ടുവെന്നും സൈനിക ഉദ്യോഗസ്ഥരെല്ലാം വധിക്കപ്പെട്ടുവെന്നും ട്രംപ് പരിഹാസരൂപേണ പറഞ്ഞു. അടുത്തത് ക്യൂബയാണെന്നും ട്രംപ് പരോക്ഷ സൂചന നൽകി.
ഫെബ്രുവരി 28ന് തുടങ്ങിയ യുദ്ധം രണ്ടാം മാസത്തിലേക്ക് കടക്കുമ്പോൾ അമേരിക്കൻ സൈനികനീക്കങ്ങൾ പ്രതീക്ഷിച്ചതിലും വലിയ വിജയമാണെന്ന് ട്രംപ് അവകാശപ്പെട്ടു. ഇറാന്റെ നാവികസേന കടലിന്റെ അടിത്തട്ടിലാണെന്നും വ്യോമസേന പൂർണമായും ഇല്ലാതായെന്നും അദ്ദേഹം പറഞ്ഞു. മിസൈൽ ശേഖരങ്ങളും ഡ്രോൺ ഉത്പാദനകേന്ദ്രങ്ങളും തകർക്കപ്പെട്ടതോടെ ഇറാന്റെ പ്രതിരോധ മേഖല നിശ്ചലമായിരിക്കുകയാണ്.
ഇറാന്റെ റവലൂഷണറി ഗാർഡും മറ്റ് സൈനിക വിഭാഗങ്ങളും വ്യക്തമായ കേന്ദ്രനേതൃത്വമില്ലാതെയാണ് ഇപ്പോൾ പ്രവർത്തിക്കുന്നതെന്ന് യുഎസ് ഉദ്യോഗസ്ഥർ റിപ്പോർട്ട് ചെയ്യുന്നു. ഈ സാഹചര്യത്തിൽ ഇറാൻ ചർച്ചകൾക്കായി യാചിക്കുകയാണെന്നും ഒരു കരാറിലെത്താൻ അവർ ആഗ്രഹിക്കുന്നുണ്ടെന്നും ട്രംപ് അവകാശപ്പെട്ടു.
International
ഇസ്ലാമാബാദ്: പശ്ചിമേഷ്യാ യുദ്ധം അവസാനിപ്പിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി പാക്കിസ്ഥാൻ, സൗദി, തുർക്കി, ഈജിപ്ത് രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാർ ഇന്നും നാളെയും ഇസ്ലാമാബാദിൽ സമ്മേളിക്കും.
പ്രശ്നപരിഹാരത്തിനുള്ള രൂപരേഖ തയാറാക്കലാണ് ലക്ഷ്യമെന്ന് തുർക്കി വിദേശകാര്യമന്ത്രി ഹാകാൻ ഫിദാൻ അറിയിച്ചു.
നാലു രാജ്യങ്ങളും മധ്യസ്ഥശ്രമങ്ങളിൽ പാങ്കാളികളാണ്. യുഎസ് പ്രസിഡന്റ് ട്രംപ് യുദ്ധം അവസാനിപ്പിക്കാൻ മുന്നോട്ടുവച്ച 15 ഇന നിർദേശങ്ങൾ ഇറാനു കൈമാറിയത് പാക്കിസ്ഥാനാണ്.
ഇറാനുമായുള്ള ചർച്ചകൾ നല്ലനിലയിൽ നടക്കുന്നുണ്ടെന്നാണ് ട്രംപ് അവകാശപ്പെടുന്നത്. എന്നാൽ ചർച്ച നടക്കുന്ന കാര്യം സ്ഥിരീകരിക്കാൻ ഇറാൻ തയാറായിട്ടില്ല.
ട്രംപിന്റെ 15 ഇന നിർദേശങ്ങൾ ഇറാൻ പരിഗണിക്കുന്നതായി സൂചനയുണ്ട്. ട്രംപിന്റെ നിർദേശങ്ങൾ ഏകപക്ഷീയമാണെന്ന് ഇറേനിയൻ വൃത്തങ്ങൾ അഭിപ്രായപ്പെട്ടതായും റിപ്പോർട്ടുണ്ട്.
International
വാഷിംഗ്ടൺ ഡിസി: ഇറാനെതിരായ യുദ്ധം ഒരു മാസം പിന്നിടവേ അമേരിക്ക പശ്ചിമേഷ്യയിലേക്ക് വീണ്ടും വിമാനവാഹിനി അയയ്ക്കുന്നു.
80നു മുകളിൽ യുദ്ധവിമാനങ്ങൾ വഹിക്കുന്ന യുഎസ്എസ് ജോർജ് എച്ച്.ഡബ്ല്യു. ബുഷ് എന്ന കപ്പൽ ഉടൻ യാത്രതിരിക്കുമെന്നാണ് സൂചന.
മിസൈൽ നശീകരണ വിഭാഗത്തിൽപ്പെട്ട യുഎസ്എസ് ഡോണൾഡ് കുക്ക്, യുഎസ്എസ് മേസൺ എന്നീ യുദ്ധക്കപ്പലുകൾ പശ്ചിമേഷ്യയിലേക്കു തിരിച്ചതായും റിപ്പോർട്ടുകളിൽ പറയുന്നു. യുഎസ്എസ് റോസ് എന്ന മറ്റൊരു യുദ്ധക്കപ്പൽ അമേരിക്കയിൽനിന്ന് യാത്ര തിരിച്ചിട്ടുണ്ടെങ്കിലും ഇതെങ്ങോട്ടാണു പോകുന്നത് എന്നതിൽ വ്യക്തതയില്ല.
യുഎസ്എസ് ജെറാൾഡ് ഫോർഡ്, യുഎസ്എസ് ഏബ്രഹാം ലിങ്കൺ എന്നീ രണ്ട് വിമാനവാഹിനികൾ നിലവിൽ ഇറാനെതിരായ യുദ്ധത്തിൽ പങ്കെടുക്കുന്നുണ്ട്.
International
അബുദാബി: ഇറാന്റെ ഭീഷണികളെ പ്രതിരോധിച്ച് ഹോർമുസ് കടലിടുക്ക് വഴിയുള്ള ഇന്ധന നീക്കം സുഗമമാക്കാൻ രാജ്യാന്തര സേനയെ വിന്യസിക്കണമെന്ന ആവശ്യവുമായി യുഎഇ രംഗത്ത്. ഈ രാജ്യാന്തര സമുദ്ര ദൗത്യ സൈനികസഖ്യത്തിന്റെ ഭാഗമാകാൻ തങ്ങൾ തയാറാണെന്നും യുഎഇ വ്യക്തമാക്കി.
ദൗത്യത്തിനായി തങ്ങളുടെ നാവികസേനയെ ഏതുസമയവും വിട്ടുനൽകാൻ തയാറാണെന്നും അമേരിക്കയെയും പാശ്ചാത്യരാജ്യങ്ങളെയും യുഎഇ അറിയിച്ചതായി റിപ്പോർട്ടുണ്ട്.
ഹോർമുസിനായി കഴിയുന്നത്ര വിശാലമായ ഒരു രാജ്യാന്തര ദൗത്യസേന രൂപീകരിക്കുന്നതിലാണു ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും ഇറാനെതിരേ യുദ്ധം ചെയ്യാനല്ല ഈ ദൗത്യസേനയെന്നും യുഎഇ സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കി. ആഗോള സമ്പദ്വ്യവസ്ഥയ്ക്കെതിരേ ഇറാൻ യുദ്ധം ചെയ്യുന്ന സാഹചര്യത്തിൽ എല്ലാവരും ഒറ്റക്കെട്ടായി നീങ്ങേണ്ടതുണ്ടെന്ന കടുത്ത നിലപാടിലാണ് യുഎഇ.
നാവികസേനയുടെ അകമ്പടിയില്ലാതെ കടലിടുക്ക് വീണ്ടും തുറക്കാൻ എളുപ്പവഴിയില്ലെന്നാണു ഗൾഫ് രാജ്യങ്ങളും ട്രംപ് ഭരണകൂടവും വിശ്വസിക്കുന്നത്. എത്രയും പെട്ടെന്നുതന്നെ കപ്പലുകൾക്ക് കടലിടുക്കിലൂടെ സ്വതന്ത്രമായി കടന്നുപോകാൻ കഴിയുന്ന തരത്തിൽ ഭരണകൂടം പ്രവർത്തിക്കുന്നുണ്ടെന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിൻ ലീവിറ്റ് പറഞ്ഞു.
തങ്ങൾക്കുനേരേ ഇറാൻ ആക്രമണങ്ങൾ തുടരുന്നതിൽ ഗൾഫ് രാജ്യങ്ങൾ അസ്വസ്ഥരാണ്. അതിനാൽത്തന്നെ ഇറാനെ സൈനികപരമായി നിർവീര്യമാക്കണമെന്നാണ് സൗദി അറേബ്യ ഉൾപ്പെടെയുള്ള ഗൾഫ് രാജ്യങ്ങൾ അമേരിക്കയോട് ആവർത്തിച്ച് ആവശ്യപ്പെട്ടുകൊണ്ടിരിക്കുന്നത്. ഇതുപോലൊരു അവസരം ഇനി ലഭിക്കില്ലെന്നും കിട്ടിയ അവസരം ഉപയോഗിച്ച് ഇറാന്റെ സൈനികശേഷി പൂർണമായും ഇല്ലാതാക്കണമെന്നും ഈ രാജ്യങ്ങൾ ആവശ്യപ്പെടുന്നു.
ഇറാൻ ഇതുവരെ നടത്തിയ ഏകദേശം 85 ശതമാനം ആക്രമണങ്ങളും ലക്ഷ്യം വച്ചത് ഗൾഫ് രാജ്യങ്ങളെയാണെന്ന് കഴിഞ്ഞദിവസം ഗൾഫ് സഹകരണ കൗൺസിൽ (ജിസിസി) സെക്രട്ടറി ജനറൽ ജാസിം അൽ ബുദൈവി ആരോപിച്ചിരുന്നു. ഇറാൻ എല്ലാ പരിധികളും ലംഘിച്ചിരിക്കുകയാണെന്നും അദ്ദേഹം വിമർശിച്ചു.
Business
മുംബൈ: പശ്ചിമേഷ്യയിൽ യുദ്ധം തുടരുന്ന സാഹചര്യത്തിൽ വിതരണശൃംഖലകൾ പ്രതിസന്ധി നേരിടുന്ന സാഹചര്യത്തിൽ ഇന്ത്യൻ റിഫൈനറികൾ അടുത്ത മാസത്തെ ഡെലിവറിക്കായി 60 മില്യണ്‍ (ആറു കോടി) ബാരൽ റഷ്യൻ അസംസ്കൃത എണ്ണ വാങ്ങിയതായി റിപ്പോർട്ടുകൾ.
ഹോർമുസ് കടലിടുക്ക് വഴിയുള്ള കപ്പൽ ഗതാഗതം തടസപ്പെട്ടിരിക്കുന്ന സാഹചര്യത്തിൽ അസംസ്കൃത എണ്ണ ലഭ്യതയെക്കുറിച്ചുള്ള ആശങ്കകൾ ലഘൂകരിക്കുന്നതിനാണ് ഈ നടപടി.
വിപണിയിൽ എണ്ണയുടെ കുറവും വർധിച്ച ആവശ്യകതയും കാരണം ബ്രെന്റ് ക്രൂഡ് ഓയിലിന്റെ വിലയേക്കാൾ ബാരലിന് അഞ്ചു മുതൽ 15 ഡോളർ വരെ അധിക പ്രീമിയം നല്‍കിയാണ് ഇന്ത്യ വാങ്ങുന്നതെന്ന് ഇതുമായി ബന്ധപ്പെട്ടവർ പറഞ്ഞു.
ഡാറ്റാ ഇന്റലിജൻസ് സ്ഥാപനമായ കെപ്ലറുടെ കണക്കുകൾപ്രകാരം ഈ എണ്ണയുടെ അളവ് ഈ മാസം വാങ്ങിയതിനു സമാനവും എന്നാൽ, ഫെബ്രുവരിയിൽ ഇറക്കുമതി ചെയ്തതിനേക്കാൾ ഇരട്ടിയിലധികവുമാണ്.
ഹോർമുസ് കടലിടുക്ക് അടച്ചതിനെത്തുടർന്നുണ്ടായ എണ്ണക്ഷാമം പരിഹരിക്കുന്നതിന് മാർച്ച് അഞ്ചിനു മുന്‍പ് കപ്പലുകളിൽ നിറച്ച റഷ്യൻ എണ്ണ ഇന്ത്യയിലേക്കു കൊണ്ടുപോകാൻ യുഎസ് ഇളവ് നൽകിയതിതെത്തുടർന്നാണ് ഈ വൻ തോതിലുള്ള വാങ്ങൽ നടന്നത്. ഈ ഇളവ് മറ്റ് രാജ്യങ്ങളിലേക്ക് വ്യാപിക്കുകയും മാർച്ച് 12ന് മുന്‍പ് കടലിലുള്ള ക്രൂഡ് ഓയിൽ വാങ്ങാൻ അനുവദിക്കുന്ന രീതിയിൽ പുതുക്കുകയും ചെയ്തു.
ഇറക്കുമതിയെ കൂടുതൽ ആശ്രയിക്കുന്ന രാജ്യമാണ് ഇന്ത്യ. 2022ന്റെ തുടക്കത്തിൽ റഷ്യയുടെ യുക്രെയ്ൻ അധിനിവേശത്തിനുശേഷം വിലക്കിഴിവിൽ ലഭിച്ചിരുന്ന റഷ്യൻ അസംസ്കൃത എണ്ണയുടെ ഏറ്റവും വലിയ വാങ്ങലുകാരുമായി.
എന്നാൽ, യുഎസ് സമ്മർദത്തെത്തുടർന്ന് ഇന്ത്യ കഴിഞ്ഞ വർഷം അവസാനം മുതൽ റഷ്യൻ എണ്ണ വാങ്ങുന്നത് കുത്തനെ കുറയ്ക്കുകയും പകരം സൗദി അറേബ്യ, ഇറാക്ക് എന്നിവിടങ്ങളിൽനിന്നുള്ള എണ്ണയെ ആശ്രയിക്കുകയും ചെയ്തു. എന്നാൽ, യുദ്ധം പൊട്ടിപ്പുറപ്പെട്ടതോടെ എണ്ണക്കപ്പലുകൾ പേർഷ്യൻ ഗൾഫിൽ കുടുങ്ങിപ്പോകുകയും ചെയ്തു.
റഷ്യൻ എണ്ണ വാങ്ങുന്നതിനു പുറമെ യുദ്ധം നീണ്ടുനിൽക്കുന്ന സാഹചര്യത്തിൽ ഇന്ത്യ വിതരണ സ്രോതസുകൾ വ്യാപിപ്പിക്കാനുള്ള ഒരുക്കത്തിലാണ്. ഏപ്രിൽ മാസത്തേക്കായി ഇന്ത്യ എട്ട് മില്യണ്‍ ബാരൽ വെനസ്വേലൻ അസംസ്കൃത എണ്ണ വാങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇത് 2020 ഒക്ടോബറിനെക്കാൾ ഉയർന്ന അളവാണ്.
International
ദുബായ്: പശ്ചിമേഷ്യൻ യുദ്ധം അവസാനിപ്പിക്കാനുള്ള നീക്കത്തിനിടെയും രൂക്ഷമായ ആക്രമണം തുടർന്ന് യുഎസ്-ഇസ്രയേൽ സഖ്യവും ഇറാനും. അഞ്ചു ദിവസം ഇറാന്റെ ഊർജോത്പാദന കേന്ദ്രങ്ങൾ ആക്രമിക്കില്ലെന്നും ഇറാനുമായി ചർച്ച നടന്നുവെന്നും കഴിഞ്ഞ ദിവസം യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് അറിയിച്ചിരുന്നു.
എന്നാൽ, യുഎസുമായി ഒരു ചർച്ചയും നടന്നിട്ടില്ലെന്നാണ് ഇറാൻ പറയുന്നത്. ചർച്ച നടന്നുവെന്നത് വ്യാജ വാർത്തയാണെന്ന് ഇറേനിയൻ പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഗർ ഖാലിബാഫ് പറഞ്ഞു.
ഈയാഴ്ച അസർബയ്ജാൻ, ഈജിപ്റ്റ്, ഒമാൻ, പാക്കിസ്ഥാൻ, റഷ്യ, ദക്ഷിണകൊറിയ, തുർക്കി, തുർക്മെനിസ്ഥാൻ എന്നീ രാജ്യങ്ങളുമായി യുദ്ധം സംബന്ധിച്ച് ചർച്ച നടത്തുമെന്ന് ഇറേനിയൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചിയുടെ ഓഫീസ് അറിയിച്ചു.
പൂർണ വിജയം ഉണ്ടാകുംവരെ യുദ്ധം തുടരുമെന്ന് ഇറാന്റെ ഉന്നത സൈനിക കമാൻഡ് വക്താവ് മേജർ ജനറൽ അലി അബ്ദുള്ളാഹി ആലിയാബാദി പറഞ്ഞു.
ഇതിനിടെ, യുഎസ്-ഇറാൻ ചർച്ചയ്ക്ക് മധ്യസ്ഥത വഹിക്കാമെന്ന് പാക്കിസ്ഥാൻ പ്രധാനമന്ത്രി ഷഹബാസ് ഷരീഫ് അറിയിച്ചു.
അതേസമയം, യുദ്ധം അവസാനിപ്പിക്കാൻ തങ്ങൾ മധ്യസ്ഥത വഹിക്കില്ലെന്ന് ഖത്തർ അറിയിച്ചു. യുദ്ധവിരാമത്തിനു ചർച്ച നടന്നുവെന്ന റിപ്പോർട്ടിനെത്തുടർന്ന് അന്താരാഷ്ട്ര വിപണിയിൽ എണ്ണവില കുറഞ്ഞു. ഓഹരിവിപണികളിലും നേട്ടമുണ്ടായി.
Leader Page
യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ചരിത്രത്തിലെ വീരപുരുഷനാകുമോ? അതോ വലിയ സാമ്രാജ്യങ്ങളെ പരാജയത്തിലേക്കു നയിച്ച മണ്ടൻ ഏകാധിപതികളുടെ നീണ്ട പരമ്പരയിലേക്കു സ്വന്തം പേരു ചേർക്കുമോ? ഈ ദിവസങ്ങൾ അതിന്റെ ഉത്തരം നൽകും.
അന്ത്യശാസനങ്ങളും ഭീഷണികളുമായാണു യുദ്ധം നാലാമത്തെ ആഴ്ചയിലേക്കു കടന്നത്. 48 മണിക്കൂറിനകം ഹോർമുസ് കപ്പൽച്ചാൽ തുറന്നില്ലെങ്കിൽ ഇറാന്റെ ഊർജനിലയങ്ങൾ നശിപ്പിക്കുമെന്നു ട്രംപ് അന്ത്യശാസനം നൽകി. തങ്ങളുടെ വൈദ്യുതിനിലയങ്ങളെ തൊട്ടാൽ പശ്ചിമേഷ്യയിലെ എല്ലാ ഇന്ധന സംവിധാനങ്ങളും ജലസ്രോതസുകളും തകർക്കുമെന്ന് ഇറാനും ഭീഷണിപ്പെടുത്തി. എന്തും സംഭവിക്കാവുന്ന നില. യുദ്ധം ഒത്തുതീർക്കാനുള്ള ശ്രമങ്ങൾ പക്ഷേ, അതിനു മുമ്പേ തുടങ്ങിയിരുന്നു.
നാലു രാജ്യങ്ങളും രണ്ടു ദൂതന്മാരും
സൗദി അറേബ്യ, ഈജിപ്ത്, തുർക്കി, പാക്കിസ്ഥാൻ തുടങ്ങിയ രാജ്യങ്ങളാണ് ഈ നീക്കങ്ങൾക്കു പിന്നിൽ. യുഎഇയും ഒമാനും ഖത്തറുമൊക്കെ സഹകരിച്ചു. കഴിഞ്ഞ വ്യാഴാഴ്ച രാവിലെ ആദ്യ നാലു രാജ്യങ്ങളുടെയും വിദേശകാര്യ മന്ത്രിമാർ സൗദി തലസ്ഥാനമായ റിയാദിൽ സമ്മേളിച്ചു. അവരുടെ മുഖ്യ ആലോചന ടെഹറാനിൽ ആരുമായി ആശയവിനിമയം നടത്തും എന്നതായിരുന്നു. പരമോന്നത ഭരണാധികാരി അലി ഖമനയ് കൊല്ലപ്പെട്ടു. പകരം അധികാരിയായി പ്രഖ്യാപിക്കപ്പെട്ട മകൻ മുജ്താബ ഖമനയ് പദവി ഏൽക്കാൻപോലും പറ്റാത്തത്ര അവശതയിലാണ്. ഉന്നതപദവികളിലെ കരുത്തരായ ഒട്ടുമിക്കവരും വധിക്കപ്പെട്ടു. ചൊവ്വാഴ്ച ഇറാനിലെ സുരക്ഷാ സമിതി സെക്രട്ടറിയും പാർലമെന്റിന്റെ മുൻ സ്പീക്കറുമായ അലി ലാറിജാനിയും വധിക്കപ്പെട്ടു. ഖമനയ്ക്കുശേഷം അദ്ദേഹമാണു കാര്യങ്ങൾ നിയന്ത്രിച്ചിരുന്നത്. പകരം ആര്?
പ്രസിഡന്റ് പെസെഷ്കിയാനോ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചിയോ സൈന്യത്തിനും ആഭ്യന്തര സുരക്ഷ നിയന്ത്രിക്കുന്ന ഇസ്ലാമിക് റെവലൂഷണറി ഗാർഡ് കോറിനും (ഐആർജിസി) സ്വീകാര്യരല്ല.
സ്വീകാര്യനായി ഖാലിബാഫ്
ഈ അന്വേഷണം എത്തിയത് പാർലമെന്റ് സ്പീക്കർ മുഹമ്മദ് ഖാലിബാഫിലാണ്. ഐആർജിസിയുടെ ഈ മുൻ തലവൻ സൈന്യത്തിനും സ്വീകാര്യൻ. ടെഹറാനിൽ മേയറായിരുന്നു. പ്രസിഡന്റ് സ്ഥാനത്തേക്കു മത്സരിച്ചിട്ടുണ്ട്. അലി ഖമനയ്യുടെയും മകൻ മുജ്താബയുടെയും വിശ്വസ്തൻ. മുജ്താബ പരിക്കേറ്റ് അവശതയിലായതു മുതൽ പകരം ചുമതല വഹിക്കുന്ന ആൾ. കടുത്ത പാശ്ചാത്യവിരുദ്ധൻ; ഒപ്പം, പ്രായോഗികബുദ്ധിയും. അമേരിക്കയുമായി ചർച്ച നടത്താനും ആ ചർച്ചയിലെ ധാരണ ടെഹറാനിലെ പുരോഹിത മേധാവികളെക്കൊണ്ട് അംഗീകരിപ്പിക്കാനും കിട്ടാവുന്ന ഏറ്റവും നല്ല ആൾ. റിയാദിൽ സമ്മേളിച്ചവർ ഖാലിബാഫിനെ ബന്ധപ്പെട്ടു.
വെനസ്വേലയിൽ മഡുറോയുടെ വൈസ് പ്രസിഡന്റിനെ പകരം അധികാരിയാക്കിയതുപോലെ ഖമനയ്യുടെ ഒരു വിശ്വസ്തനെ ടെഹറാനിൽ അവരോധിക്കാൻ ട്രംപ് ആഗ്രഹിക്കുന്നു എന്നതു പരസ്യമായ രഹസ്യമാണ്. ഭരണമാറ്റം ആൾമാറ്റത്തിൽ ഒതുക്കുന്നതാണു ബുദ്ധി എന്ന് അദ്ദേഹം കരുതുന്നു. വെനസ്വെലയല്ല ഇറാൻ എന്നതും ഡെൽസി റോഡ്രിഗസ് അല്ല ഖാലിബാഫ് എന്നതും ട്രംപ് കാര്യമാക്കുന്നില്ല.
റിയാദിലെ ചർച്ചയെ 11,200 കിലോമീറ്റർ അകലെ അമേരിക്കയിൽ രണ്ടുപേർ ശ്രദ്ധിക്കുന്നുണ്ടായിരുന്നു. ട്രംപിന്റെ മരുമകനും സീനിയർ ഉപദേഷ്ടാവുമായ ജാറെഡ് കുഷ്നറും ട്രംപിന്റെ വിശ്വസ്തനും പശ്ചിമേഷ്യയിലെ പ്രത്യേക പ്രതിനിധിയുമായ സ്റ്റീവ് വിറ്റ്കോഫും. ചർച്ചകൾ അടുത്ത ദിവസങ്ങളിൽ തുടർന്നു.
മുൻവിധികൾ തെറ്റും
അഞ്ചു ദിവസത്തേക്ക് ആക്രമണം നിർത്തിവച്ച അമേരിക്കയും ഇറാനും പാക്കിസ്ഥാനിൽ സമാധാന ചർച്ചയ്ക്ക് ഒരുങ്ങുകയാണ്. ഇസ്ലാമാബാദിൽ നടക്കുമെന്നു കരുതുന്ന ചർച്ചയിൽ കുഷ്നറിനും വിറ്റ്കോഫിനും പുറമേ വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസും പങ്കെടുക്കുമെങ്കിൽ നിർണായക ധാരണകൾ ഉണ്ടാകും എന്നു പ്രതീക്ഷിക്കാം.
യുദ്ധം സമാധാനത്തിലേക്കു നീങ്ങുമെന്ന പ്രതീതി ഇതോടെ ഉണ്ടായിട്ടുണ്ട്. അതു സംഭവിച്ചാൽ എല്ലാവരുടെയും മുൻവിധികൾ തെറ്റായി എന്നു പറയേണ്ടിവരും. പശ്ചിമേഷ്യയിലെ എല്ലാ വിദേശ സൈനിക ഇടപെടലുകളും വർഷങ്ങൾ നീണ്ട യുദ്ധങ്ങളിലേക്കാണു പോയിട്ടുള്ളത്. 19-ാം നൂറ്റാണ്ടിൽ ബ്രിട്ടനും പഴയ റഷ്യൻ സാമ്രാജ്യവും 20-ാം നൂറ്റാണ്ടിൽ സോവ്യറ്റ് യൂണിയനും അമേരിക്കയും ഒക്കെ പലവട്ടം അത് അനുഭവിച്ചതാണ്. ആ ജാതകം തിരുത്തിക്കുറിക്കാൻ ട്രംപിനു കഴിഞ്ഞു എന്നാണെങ്കിൽ ചില്ലറക്കാര്യമല്ല സംഭവിച്ചത് എന്നു പറയണം.
നാണക്കേടിനു മറുപടി
‘യുദ്ധങ്ങളിൽ ചേരാത്ത അമേരിക്ക’ വാഗ്ദാനം ചെയ്തു വോട്ട് നേടിയ ട്രംപ് വാക്കു പാലിച്ചു എന്നാകും. അതിലുപരി 47 വർഷമായി അമേരിക്കൻ മേധാവിത്വത്തിനു വെല്ലുവിളിയായി നിലനിന്ന ഒരു ഭരണകൂടത്തെ മെരുക്കുകയോ തകർക്കുകയോ ചെയ്തയാൾ എന്ന പേരും അദ്ദേഹത്തിനു സ്വന്തമാകും. ജിമ്മി കാർട്ടർ പ്രസിഡന്റ് ആയിരുന്നപ്പോൾ (1979 നവംബർ നാലിന്) ടെഹ്റാനിലെ യുഎസ് എംബസി കൈയടക്കിയ ഇസ്ലാമിക് വിദ്യാർഥിസംഘം അതിലുണ്ടായിരുന്ന 52 പേരെ 444 ദിവസമാണ് ബന്ദികളാക്കിയത്. അന്നുമുതൽ അമേരിക്ക കൊണ്ടുനടക്കുന്ന നാണക്കേടിനു പകരം വീട്ടാൻ ട്രംപിനു കഴിഞ്ഞോ എന്നു ദിവസങ്ങൾക്കകം അറിയാം.
അതു നടന്നാൽ, യുഎസ് പ്രസിഡന്റുമാരായ റോണൾഡ് റെയ്ഗനും പിതാവ് ബുഷിനും മകൻ ബുഷിനും ബിൽ ക്ലിന്റണും ബറാക് ഒബാമയ്ക്കും ജോ ബൈഡനും കഴിയാത്തതു സാധിച്ചു എന്ന് അഭിമാനിക്കാനും ട്രംപിനു കഴിയും. യുദ്ധത്തിനു പുറപ്പെട്ടതിന്റെ പേരിൽ ഉയർന്ന വിമർശനങ്ങളെ മറികടക്കാനും കഴിയും. മാഗാ (Make America Great Again) പ്രസ്ഥാനത്തിൽനിന്ന് ഇതിന്റെ പേരിൽ പിണങ്ങിയ ടക്കർ കാൾസൺ അടക്കമുള്ളവരെ അപ്രസക്തരാക്കാനും സാധിക്കും.
യുദ്ധം നീണ്ടാൽ കുതിച്ചുയരുന്ന എണ്ണവില ആദ്യം വിലക്കയറ്റംകൊണ്ടും പിന്നെ ഉയർന്ന പലിശ വഴിയും ഒടുവിൽ സാമ്പത്തികമാന്ദ്യം വഴിയും ലോകത്തിനു മുഴുവൻ ദുരവസ്ഥ ഒരുക്കുമായിരുന്നു. അങ്ങനെവന്നാൽ നവംബറിലെ തെരഞ്ഞെടുപ്പിൽ ട്രംപിന്റെ റിപ്പബ്ലിക്കന്മാർ തോറ്റു തുന്നംപാടും. അത് ഒഴിവാക്കാൻ യുദ്ധം വേഗം തീർക്കേണ്ടത് ട്രംപിന്റെകൂടി ആവശ്യമാണ്.
ക്യാമ്പ് ഡേവിഡ് പോലെ
ഇപ്പോൾ യുഎസിനു തുറന്നുകിട്ടിയിരിക്കുന്നത് വലിയ അവസരമാണ്. ഇറാനുമായി സന്ധി ഉണ്ടാക്കി അവരുടെ സംഹാരശേഷി ഇല്ലാതാക്കുകയും അവരെ പശ്ചിമേഷ്യൻ പൊതുധാരയിലേക്കു തിരികെ പ്രവേശിപ്പിക്കുകയും ചെയ്യാനുള്ള അപൂർവ അവസരം. അത് ഇസ്രയേലിന്റെ നിലനിൽപ്പും ഉറപ്പ് വരുത്തും. 1978ലെ ക്യാമ്പ് ഡേവിഡ് ചർച്ചകൾ ഇസ്രയേലും ഈജിപ്തുമായി സന്ധിയിലേക്കു നയിച്ചതുപോലൊന്ന് ട്രംപിനു പ്രതീക്ഷിക്കാം. ഇപ്പോഴത്തെ നാശനഷ്ടങ്ങൾക്ക് നടുവിൽ, ഭരണത്തലവൻ പോലുമില്ലാത്ത സാഹചര്യത്തിൽ ഇറാൻ അങ്ങനെയൊരു സന്ധിക്കു വഴങ്ങിയേക്കാം.
ട്രംപ് തിങ്കളാഴ്ച നടത്തിയ പ്രസ്താവനകളിൽനിന്നു വായിച്ചെടുക്കാവുന്ന ചില കാര്യങ്ങളുണ്ട്. താഴെപ്പറയുന്ന ഉപാധികൾ ട്രംപ് വയ്ക്കുന്നു.
ഒന്ന്: ഇറാന്റെ പക്കലുള്ള 60 ശതമാനം സമ്പുഷ്ടീകരിച്ച 440 കിലോഗ്രാം യുറേനിയം അമേരിക്കയ്ക്കു നൽകണം.
രണ്ട്: ഇറാൻ ആണവ സമ്പുഷ്ടീകരണവും മിസൈൽ വികസനവും നിർത്തിവയ്ക്കണം.
മൂന്ന്: ഹോർമുസ് കടലിടുക്കിന്റെ നിയന്ത്രണം അമേരിക്കയും ഇറാനും സംയുക്തമായി നടത്തുന്ന സംവിധാനം ഉണ്ടാക്കണം.
യുദ്ധനാശങ്ങൾക്കു നഷ്ടപരിഹാരം എന്ന ഇറാന്റെ ഉപാധിയെ ട്രംപ് പരാമർശിച്ചില്ല. സൂയസ് കനാലിൽ ഈജിപ്ത് ടോൾ പിരിക്കുന്നതുപോലെ ഹോർമുസിൽ ടോളിനുള്ള ഇറാന്റെ ആഗ്രഹത്തെയും ട്രംപ് അംഗീകരിക്കുന്നില്ല.
ഭൂഖണ്ഡാന്തര മിസൈലും
ഇറാൻ ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈൽ ശേഷിയും ആർജിച്ചിട്ടുണ്ട്. ഇന്ത്യയിൽനിന്ന് 1,800 കിലോമീറ്റർ തെക്കുപടിഞ്ഞാറ് ഇന്ത്യാ സമുദ്രത്തിലുള്ള ഡിയേഗോ ഗാർസ്യയിലേക്ക് ഇറാൻ കഴിഞ്ഞയാഴ്ച രണ്ടു മിസൈലുകൾ അയച്ചു. ഒന്ന് പരാജയപ്പെട്ടു, ഒന്നിനെ വീഴ്ത്തി. ഇറാനിൽനിന്ന് 4,000 കിലോമീറ്റർ തെക്കുള്ള ഈ ദ്വീപസമൂഹത്തിൽ അമേരിക്കയുടെയും ബ്രിട്ടന്റെയും സേനാതാവളങ്ങൾ ഉണ്ട്. 4,000 കിലോമീറ്റർ പോകാവുന്ന ഇന്റർമീഡിയറ്റ് റേഞ്ച് ബാലിസ്റ്റിക് മിസൈലുകൾ ഇറാന് ഉണ്ടെന്നതിന്റെ ആദ്യ തെളിവാണിത്. റോം, പാരീസ്, ബർലിൻ തുടങ്ങിയ യൂറോപ്യൻ തലസ്ഥാനങ്ങളിലേക്കു മിസൈൽ തൊടുക്കാൻ ഇറാനു കഴിയും എന്ന് ഇതു കാണിക്കുന്നു. ഈ ശേഷി ഇല്ലാതാക്കുന്നില്ലെങ്കിൽ ഇറാൻ എന്നും ഭീഷണിയായി തുടരും എന്ന് ഗൾഫ് രാജ്യങ്ങളും പാശ്ചാത്യ രാജ്യങ്ങളും കരുതുന്നു. ആണവ, മിസൈൽ ഭീഷണികൾ ഇല്ലാതാക്കുമ്പോഴേ ഇറാൻ യുദ്ധം വിജയമായി മാറൂ. സഖ്യസേന 24 ദിവസം നടത്തിയ സംഹാരതാണ്ഡവം അത്രയുമൊക്കെ വഴങ്ങാൻ ഇറാനെ പ്രേരിപ്പിക്കുമോ എന്നാണ് അറിയേണ്ടത്.
ഈ നീക്കങ്ങൾ ട്രംപ് ഉദ്ദേശിച്ചതുപോലെ അവസാനിച്ചാൽ മറ്റൊരു കാര്യം ഉറപ്പാകും. ഇറാനിലും പരിസര രാജ്യങ്ങളിലും റഷ്യൻ, ചൈനീസ് സ്വാധീനം കുറയും. ഇറാൻ ചൈനയുടെ വലിയ നിക്ഷേപം സ്വീകരിച്ചിട്ടുണ്ട്. റഷ്യ ഇറാന്റെ വലിയ മിത്രമാണ്. ആണവനിലയങ്ങൾ, മിസൈൽ നിർമാണം, ഡ്രോൺ നിർമാണം തുടങ്ങിയവയിൽ സഹകരിക്കുന്നുമുണ്ട്. ട്രംപ് പറയുന്ന തരം സന്ധി ഉണ്ടായാൽ രണ്ടു രാജ്യങ്ങളുടെയും ടെഹറാനിലെ കസേരകൾ കാലിയാക്കേണ്ടി വരും. അതു വരുത്തുന്ന ഭൗമരാഷ്ട്രീയ മാറ്റങ്ങൾ ചില്ലറയല്ല. പാനമ കനാലിൽനിന്നു ചൈനീസ് കമ്പനിയെ പുറത്താക്കിച്ച ട്രംപ് ചരക്കുനീക്കത്തിന്റെമേൽ മറ്റാരെങ്കിലും നിയന്ത്രണം വഹിക്കുന്നത് സഹിക്കില്ല.
International
ടെൽ അവീവ്: ഇറാനുമായി ധാരണയുണ്ടാക്കി പശ്ചിമേഷ്യാ യുദ്ധം അവസാനിപ്പിക്കാൻ അമേരിക്കൻ പ്രസിഡന്റ് ട്രംപ് തീരുമാനിച്ചതായി ഇസ്രേലി വൃത്തങ്ങൾ പറഞ്ഞുവെന്ന് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.
അതേസമയം, അമേരിക്കൻ ഡിമാൻഡുകൾ അംഗീകരിക്കാൻ ഇറാൻ തയാറാവില്ലെന്നാണ് ഇസ്രേലി അനുമാനമെന്നും പേര് വെളിപ്പെടുത്താത്ത ഉദ്യോഗസ്ഥർ പറഞ്ഞു.
യുദ്ധം അവസാനിപ്പിക്കാനായി ഇറാനും അമേരിക്കയും ക്രിയാത്മക ചർച്ചകൾ നടത്തിയെന്ന് ട്രംപ് തിങ്കളാഴ്ച അവകാശപ്പെട്ടിരുന്നു. ഇരു രാജ്യങ്ങളും വരും ദിവസങ്ങളിൽ പാക്കിസ്ഥാന്റെ മധ്യസ്ഥതയിൽ ചർച്ച നടത്തുമെന്ന് പിന്നാലെ റിപ്പോർട്ടുകളുണ്ടായി. എന്നാൽ, ട്രംപിന്റെ അവകാശവാദം നുണയാണെന്നു പറഞ്ഞ് ഇറാൻ തള്ളിക്കളയുകയാണുണ്ടായത്. ഇതിനു പിന്നാലെ ഇസ്രയേലിലേക്ക് ഇറാൻ മിസൈലുകളും തൊടുത്തു.
ആണവ, ബാലിസ്റ്റിക് മിസൈൽ പദ്ധതികൾ അവസാനിപ്പിക്കണം എന്ന ഡിമാൻഡ് ആയിരിക്കും ഇറാനു മുന്നിൽ അമേരിക്ക വയ്ക്കുകയെന്ന് ഇസ്രേലി ഉദ്യോഗസ്ഥർ പറഞ്ഞു. ഇറാൻ ഇത് അംഗീകരിക്കാൻ കൂട്ടാക്കില്ലെന്നും ഉദ്യോഗസ്ഥർ കൂട്ടിച്ചേർത്തു.
ഇസ്രേലി-അമേരിക്കൻ സേനകളുണ്ടാക്കിയ നാശനഷ്ടങ്ങൾ ചർച്ചയ്ക്കു വഴങ്ങാൻ ഇറാനെ പ്രേരിപ്പിക്കുമെന്ന് ട്രംപ് കരുതുന്നതായി ഇസ്രേലി പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു അഭിപ്രായപ്പെട്ടിരുന്നു.
International
ഇസ്ലാമാബാദ്: പശ്ചിമേഷ്യൻ യുദ്ധം അവസാനിപ്പിക്കാൻ നിർണായക നീക്കവുമായി പാക്കിസ്ഥാൻ. തുർക്കി, ഈജിപ്ത് എന്നീ രാജ്യങ്ങളുടെ മധ്യസ്ഥതയിൽ നടക്കുന്ന ഈ നീക്കങ്ങളിൽ പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് സജീവമായി ഇടപെടുന്നുണ്ട്.
ഈ ആഴ്ച തന്നെ ഇസ്ലാമാബാദിൽ വെച്ച് അമേരിക്കയുടെയും ഇറാന്റെയും ഉന്നത പ്രതിനിധികൾ കൂടിക്കാഴ്ച നടത്തിയേക്കുമെന്നും റിപ്പോർട്ടുകളുണ്ട്. ഇറാന്റെ ഊർജ കേന്ദ്രങ്ങൾ ആക്രമിക്കില്ലെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് പുതിയ നയതന്ത്ര നീക്കം.
മേഖലയിൽ സമാധാനം പുനഃസ്ഥാപിക്കാനുള്ള എല്ലാ പിന്തുണയും പാക് പ്രധാനമന്ത്രി വാഗ്ദാനം ചെയ്തിരുന്നു. ഇതു സംബന്ധിച്ച് ഷെഹ്ബാസ് ഷെരീഫ് ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയാനുമായി ഫോണിൽ സംസാരിച്ചു. പാക്കിസ്ഥാൻ സൈനിക മേധാവി ഫീൽഡ് മാർഷൽ ആസിം മുനീറും ചർച്ചയിൽ പങ്കെടുക്കുന്നുണ്ട്.
പാക്കിസ്ഥാൻ, തുർക്കി, ഈജിപ്ത് എന്നീ രാജ്യങ്ങൾ സംയുക്തമായാണ് ചർച്ചകൾക്ക് നേതൃത്വം നൽകുന്നത്. അമേരിക്കയെ പ്രതിനിധീകരിച്ച് വൈസ് പ്രസിഡന്റ് ജെ.ഡി.വാൻസ് ചർച്ചകളിൽ പങ്കെടുത്തേക്കുമെന്നാണ് സൂചന.
National
ന്യൂഡൽഹി: പശ്ചിമേഷ്യയിലെ യുദ്ധം ആശങ്കാജനകമെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തെ ഇന്ധനവിതരണത്തെ കാര്യമായി ബാധിക്കാതിരിക്കാനും പ്രവാസികളുടെ സുരക്ഷ ഉറപ്പാക്കാനുമാണു സർക്കാരിന്റെ മുൻഗണനയെന്നും ലോക്സഭയിൽ നടത്തിയ പ്രസ്താവനയിൽ പ്രധാനമന്ത്രി പറഞ്ഞു. കർഷകരെ സഹായിക്കാനും വളം ലഭ്യമാക്കാനും നടപടിയെടുക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.
“യുദ്ധത്തിൽനിന്ന് ഉടലെടുക്കുന്ന സാഹചര്യം വളരെക്കാലത്തേക്ക് അനുഭവപ്പെടും. നമ്മൾ തയാറായിരിക്കണം. ഐക്യത്തോടെ തുടരേണ്ടതുണ്ട്. നമ്മൾ ഒരേ സ്വരത്തിൽ സംസാരിക്കണം.
പശ്ചിമേഷ്യൻ പ്രതിസന്ധിയുടെ ദീർഘകാല ആഘാതം കുറയ്ക്കുന്നതിനുള്ള തന്ത്രങ്ങൾക്കായി കേന്ദ്രം പ്രവർത്തിക്കുന്നുണ്ട്” - പ്രധാനമന്ത്രി മോദി പ്രസ്താവിച്ചു. സംഘർഷം ലഘൂകരിക്കാൻ ഇന്ത്യ ശ്രമിക്കുന്നുണ്ടെന്നും സംഭാഷണവും നയതന്ത്രവുമാണ് ഏക മാർഗമെന്നും പ്രധാനമന്ത്രി പറഞ്ഞു.
യുദ്ധം ആരംഭിച്ചശേഷം, ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പലുകളുടെ യാത്ര വെല്ലുവിളി നിറഞ്ഞതായി. എങ്കിലും പെട്രോൾ, ഡീസൽ, പ്രകൃതിവാതകം, പാചകവാതകം എന്നിവയുടെ വിതരണത്തെ സാരമായി ബാധിക്കുന്നില്ലെന്ന് ഉറപ്പാക്കാൻ സർക്കാർ ശ്രമിക്കുന്നുണ്ട്.
ഹോർമുസ് കടലിടുക്കു വഴി വലിയ അളവിൽ അസംസ്കൃത എണ്ണ, വാതകം, വളം, മറ്റ് അവശ്യവസ്തുക്കൾ എന്നിവ ഇന്ത്യയിലേക്കു വരുന്നുണ്ടെന്നു പ്രധാനമന്ത്രി പാർലമെന്റിനെ അറിയിച്ചു. വാണിജ്യ ഷിപ്പിംഗിലെ ആക്രമണങ്ങളും ഹോർമുസ് കടലിടുക്കു തടസപ്പെടുത്തലും സ്വീകാര്യമല്ലെന്ന് പാർലമെന്റിൽ നടത്തിയ 20 മിനിറ്റ് നീണ്ട പ്രസ്താവനയിൽ അദ്ദേഹം പറഞ്ഞു.
ഇതൊക്കെയാണെങ്കിലും രാജ്യത്തിന്റെ എൽപിജി ആവശ്യകതയുടെ 60 ശതമാനം ഇറക്കുമതി ചെയ്യുകയാണ്. വിതരണത്തിലെ അനിശ്ചിതത്വം കാരണം, ഗാർഹിക എൽപിജി ഉപഭോക്താക്കൾക്കു മുൻഗണന നൽകിയിട്ടുണ്ട്. എൽപിജിയുടെ ആഭ്യന്തര ഉത്പാദനം വർധിപ്പിച്ചിട്ടുമുണ്ട്.
രാജ്യത്തുടനീളം പെട്രോളിന്റെയും ഡീസലിന്റെയും വിതരണം സുഗമമായി തുടരുന്നുവെന്ന് ഉറപ്പാക്കാൻ തുടർച്ചയായ ശ്രമങ്ങളും നടത്തിയിട്ടുണ്ട്. - മോദി പറഞ്ഞു.
രാജ്യത്തിന് 53 ലക്ഷം മെട്രിക് ടണ്‍ പെട്രോൾ ശേഖരം ഉണ്ടെന്ന് പ്രധാനമന്ത്രി അറിയിച്ചു. എത്തനോൾ മിശ്രിതം കാരണം മുന്പത്തേക്കാൾ 4.5 കോടി ബാരൽ കുറവാണ് ഇന്ത്യയുടെ എണ്ണ ഇറക്കുമതി. ഊർജസ്രോതസുകൾ വിപുലപ്പെടുത്തിയതു നേട്ടമായി.
ഇന്ത്യ 41 രാജ്യങ്ങളിൽ നിന്ന് ഇന്ധനം ഇപ്പോൾ ഇറക്കുമതി ചെയ്യുന്നുണ്ട്. നേരത്തേയിത് 27 രാജ്യങ്ങളിൽനിന്നായിരുന്നു. വൈദ്യുതി വിതരണം തടസപ്പെടാതിരിക്കാൻ ആവശ്യമായ കൽക്കരി ശേഖരമുണ്ട്.
National
ന്യൂഡൽഹി: പശ്ചിമേഷ്യയിലെ സംഘർഷത്തിന്റെ വെളിച്ചത്തിൽ കർഷകരെ സഹായിക്കാൻ സർക്കാർ എല്ലാ ശ്രമങ്ങളും തുടരുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.
ഇന്ത്യയ്ക്ക് ആവശ്യത്തിനു ധാന്യ സ്റ്റോക്ക് കർഷകർ ഉറപ്പാക്കിയിട്ടുണ്ടെന്നു പാർലമെന്റിൽ നടത്തിയ പ്രസ്താവനയിൽ മോദി പറഞ്ഞു. ഭക്ഷ്യധാന്യങ്ങളുടെ മതിയായ സ്റ്റോക്കുണ്ട്. കൊറോണ വൈറസ് പകർച്ചവ്യാധിയുടെ സമയത്തുപോലും കർഷകർ ബുദ്ധിമുട്ടുന്നില്ലെന്നു സർക്കാർ ഉറപ്പുവരുത്തിയെന്നു മോദി അവകാശപ്പെട്ടു.
കോവിഡ് കാലത്തു ലോകവിപണികളിൽ യൂറിയ വില ക്വിന്റലിന് 3,000 രൂപയായിരുന്നു. ഇന്ത്യയിൽ വില 300 രൂപയിൽ നിലനിർത്തി.യുഎസ് ഇസ്രയേൽ ഇറാൻ സംഘർഷം മൂലം ഊർജ, വള വ്യാപാര പാതകൾ തടസപ്പെടുന്നു. ഷിപ്പിംഗ് ഇൻഷ്വറൻസ് കർശനമാക്കി. ലോകമെന്പാടും ചെലവുകൾ വർധിക്കുകയും ചെയ്യുന്നു.
നിർണായകമായ ഹോർമുസ് കടലിടുക്കിലൂടെയാണു വളം അസംസ്കൃത വസ്തുക്കളും അന്തിമ ഉൽപന്നങ്ങളും നീങ്ങുന്നത്. ഇറക്കുമതിയെ ആശ്രയിക്കുന്ന പല രാജ്യങ്ങളിലും വിതരണക്ഷാമവും കാർഷിക ചെലവുകളും കുതിച്ചുയരുന്നതായി കാണുന്നു. എങ്കിലും, മുൻകാല പ്രതിസന്ധികളെ അപേക്ഷിച്ച് ഇന്ത്യ മികച്ച തയാറെടുപ്പിലാണ്.തദ്ദേശീയമായി ഉത്പാദിപ്പിക്കുന്ന യൂറിയയുടെ മുന്നേറ്റം ഇന്ത്യയ്ക്കു സഹായകമാണ്.
കഴിഞ്ഞ ദശകത്തിൽ ആറു യൂറിയ പ്ലാന്റുകൾ ആരംഭിച്ചു. ഇത് 76 ലക്ഷം മെട്രിക് ടണ്‍ യൂറിയ ഉത്പാദനത്തിലേക്കു നയിച്ചു. പുതിയതും പുനരുജ്ജീവിപ്പിച്ചതുമായ പ്ലാന്റുകൾ ആഭ്യന്തര വിതരണം ശക്തിപ്പെടുത്തിയിട്ടുണ്ട്. നെല്ല്, ഗോതന്പ്, കരിന്പ്, ചോളം അടക്കമുള്ളവയുടെ കൃഷിക്ക് നൈട്രജൻ സന്പുഷ്ട വളമായ യൂറിയ ആവശ്യമാണ്.
►3.75 ലക്ഷം പ്രവാസികളെത്തി
പശ്ചിമേഷ്യൻ യുദ്ധം ആരംഭിച്ചതിനുശേഷം 3.75 ലക്ഷത്തിലധികം ഇന്ത്യക്കാർ സുരക്ഷിതമായി തിരിച്ചെത്തി. ഗൾഫ് മേഖലയിലാകെ ഒരു കോടി ഇന്ത്യക്കാരുണ്ട്. ഇറാനിൽ നിന്ന് ആയിരത്തോളം ഇന്ത്യക്കാർ തിരിച്ചെത്തിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.
ഇറാനിൽ നിന്നെത്തിയവരിൽ എഴുനൂറിലധികം പേർ മെഡിക്കൽ വിദ്യാർഥികളാണ്. സാഹചര്യം കണക്കിലെടുത്ത്, ഗൾഫ് രാജ്യങ്ങളിലെ സ്കൂളുകളിൽ 10, 12 ക്ലാസുകളിലെ പരീക്ഷകൾ സിബിഎസ്ഇ റദ്ദാക്കി. വിദ്യാഭ്യാസം തടസമില്ലാതെ തുടരുന്നുവെന്ന് ഉറപ്പാക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കുകയും ചെയ്യുന്നുണ്ട്.
National
ന്യൂഡൽഹി: പശ്ചിമേഷ്യൻ സംഘർഷത്തിൽ കൃത്യമായ നിലപാടെടുക്കാത്തതിലും രാജ്യത്തെ ഊർജ പ്രതിസന്ധിക്കു കാരണമായ വിദേശനയത്തിലും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷ വിമർശനവുമായി കോണ്‍ഗ്രസ്.
അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിനും ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനും പ്രധാനമന്ത്രി മോദി കീഴടങ്ങിയെന്നു കോണ്‍ഗ്രസ് മാധ്യമവിഭാഗം തലവൻ പവൻ ഖേര കുറ്റപ്പെടുത്തി.
ഇത്തരം സാഹചര്യങ്ങളിൽ ഇന്ത്യ മുന്‍പ് ചെയ്തതുപോലെ മോദി ധൈര്യം കാണിക്കുകയും ധാർമിക നിലപാട് സ്വീകരിക്കുകയും ചെയ്തിരുന്നെങ്കിൽ രാജ്യം ഇന്ന് ഊർജ പ്രതിസന്ധി നേരിടില്ലായിരുന്നുവെന്ന് പവൻ ഖേര പറഞ്ഞു.
രാജ്യത്തുടനീളമുള്ള 60 ശതമാനം വീടുകളും എൽപിജി ക്ഷാമം നേരിടുന്നതും 14.2 കിലോഗ്രാം സിലിണ്ടറിൽ 10 കിലോഗ്രാം ഗ്യാസ് മാത്രം വിതരണം ചെയ്യുന്നതിനെക്കുറിച്ച് അധികൃതർ ആലോചിക്കുന്നതും കോണ്‍ഗ്രസ് വക്താവ് ചൂണ്ടിക്കാട്ടി.
പ്രതിസന്ധിയെ "മോദി നിർമിത ദുരന്തം’ എന്നു വിശേഷിപ്പിച്ച പവൻ ഖേര, എൽപിജി പ്രതിസന്ധിയിൽ ഇതുവരെ വ്യക്തത വന്നിട്ടില്ലെന്നും നയതന്ത്രപരമായ ഒരു പദ്ധതിയുമില്ലെന്നും കുറ്റപ്പെടുത്തി.
ബ്രിക്സിന്റെ അധ്യക്ഷൻ എന്ന നിലയിൽ ഇന്ത്യ മറ്റു രാജ്യങ്ങളെപ്പോലെ ഉത്തരവാദിത്വത്തോടെ പ്രവർത്തിക്കണമായിരുന്നുവെന്ന് പവൻ പറഞ്ഞു. എന്നാൽ മോദിക്ക് നേരെ നിൽക്കാനുള്ള കഴിവില്ലെന്നും അദ്ദേഹം വിട്ടുവീഴ്ച ചെയ്തെന്നും കോണ്‍ഗ്രസ് നേതാവ് കുറ്റപ്പെടുത്തി.
ഹോർമുസ് കടലിടുക്ക് വഴി റഷ്യയ്ക്കും ചൈനയ്ക്കും സ്വതന്ത്രമായ പ്രവേശനമുണ്ടെന്ന് കോണ്‍ഗ്രസ് വക്താവ് ചൂണ്ടിക്കാട്ടി. ഇന്ത്യ ഉൾപ്പെടെ എട്ട് രാജ്യങ്ങൾ ഹോർമുസ് കടലിടുക്ക് വഴി കടന്നുപോകുന്നതിനായി ഇറാനുമായി ചർച്ച നടത്തുന്നുണ്ടെന്നും പവൻ ഖേര ചൂണ്ടിക്കാട്ടി.
പ്രധാനമന്ത്രി ശരിയായ നിലപാട് സ്വീകരിച്ചിരുന്നെങ്കിൽ ഹോർമുസ് കടലിടുക്ക് ഇന്ത്യക്കും തുറന്നുകൊടുക്കുമായിരുന്നുവെന്നും ഇറാന് അനുകൂലമായി നിലപാട് സ്വീകരിക്കാൻ തന്റെ പാർട്ടി ഒരിക്കലും മോദിയോട് ആവശ്യപ്പെട്ടിട്ടില്ലെന്നും ഇന്ത്യ എല്ലാ കാലത്തും നിലകൊണ്ടിട്ടുള്ള സ്വതന്ത്രവും ധാർമികവുമായ നിലപാട് സ്വീകരിക്കണമെന്ന് മാത്രമാണ് കോണ്‍ഗ്രസ് ആഗ്രഹിച്ചതെന്നും പവൻ ഖേര വ്യക്തമാക്കി.
International
ജറൂസലെം: ലബനൻ അതിർത്തിയിൽ ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ ഇസ്രേലി കർഷകൻ കൊല്ലപ്പെട്ടു. ഇറാനുമായുള്ള യുദ്ധത്തിനിടെ അതിർത്തി സംഘർഷത്തിൽ കൊല്ലപ്പെടുന്ന ആദ്യ ഇസ്രേലി പൗരനാണിത്.
വടക്കൻ ഇസ്രയേലിലെ മിസ്ഗാവ് ആം പട്ടണത്തിലെ അവക്കാഡോ കർഷകനായ മസ്കോവിറ്റ്സാണ് (60) കൊല്ലപ്പെട്ടത്.
അബദ്ധത്തിലുണ്ടായ പീരങ്കി വെടിവയ്പിലാണ് മസ്കോവിറ്റ്സിന് ജീവൻ നഷ്ടപ്പെട്ടത്. അതിർത്തി സംഘർഷത്തിൽ രണ്ട് ഇസ്രേലി സൈനികരും കൊല്ലപ്പെട്ടു.
International
വാഷിംഗ്ടൺ ഡിസി: ഇറേനിയൻ എണ്ണയ്ക്കുള്ള ഉപരോധങ്ങളിൽ വീണ്ടും ഇളവ് അനുവദിച്ച് അമേരിക്ക. കടൽമാർഗം ഇറേനിയൻ എണ്ണ വാങ്ങുന്നതിനുള്ള ഉപരോധം 30 ദിവസത്തേക്കു മരവിപ്പിച്ചതായി അമേരിക്കൻ ട്രഷറി വകുപ്പ് അറിയിച്ചു.
യുദ്ധം മൂലം കുതിച്ചുയർന്ന എണ്ണവില പിടിച്ചുനിർത്താൻ ഉദ്ദേശിച്ചാണിത്. ഉപരോധം ഇളച്ചതുമൂലം 14 കോടി വീപ്പ എണ്ണ അന്താരാഷ്ട്ര മാർക്കറ്റിലെത്തുമെന്ന് യുഎസ് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസന്റ് അറിയിച്ചു.
ആഗോള ഊർജ പ്രതിസന്ധി ട്രംപ് ഭരണകൂടത്തിന് കടുത്ത തലവേദന സൃഷ്ടിക്കുന്നുവെന്ന സൂചനയാണ് അമേരിക്കൻ തീരുമാനത്തിൽനിന്നു ലഭിക്കുന്നത്. ഉപരോധ ഇളവ് പ്രകാരം വേണമെങ്കിൽ അമേരിക്കയിലേക്കും ഇറേനിയൻ എണ്ണ ഇറക്കുമതി ചെയ്യാം. കൂടുതൽ പ്രയോജനം ഏഷ്യൻ രാജ്യങ്ങൾക്കായിരിക്കും. മൂന്നു-നാലു ദിവസത്തിനുള്ളിൽ ഏഷ്യൻ രാജ്യങ്ങളിൽ കൂടുതൽ എണ്ണ എത്തിച്ചേരുമെന്ന് യുഎസ് ഊർജവകുപ്പ് സെക്രട്ടറി ക്രിസ് റൈറ്റ് പറഞ്ഞു.
2018ൽ അമേരിക്ക ഉപരോധങ്ങൾ പുനഃസ്ഥാപിക്കുന്നതിനുമുന്പ് ഇന്ത്യ, ദക്ഷിണകൊറിയ, ജപ്പാൻ, ഇറ്റലി, ഗ്രീസ്, തായ്വാൻ, തുർക്കി തുടങ്ങിയ രാജ്യങ്ങൾ ഇറേനിയൻ എണ്ണ വാങ്ങിയിരുന്നതാണ്. ഉപരോധങ്ങൾ നിലവിൽ വന്നശേഷം ചൈനീസ് റിഫൈനറികളാണ് ഡിസ്കൗണ്ട് റേറ്റിൽ എണ്ണ വാങ്ങുന്നത്. ഇറാനിൽനിന്നു പരമാവധി എണ്ണ വാങ്ങി പൂഴ്ത്തിവച്ച് ആഗോള വിലക്കയറ്റത്തിന്റെ പശ്ചാത്തലത്തിൽ ലാഭം കൊയ്യുകയാണ് ചൈനയുടെ ലക്ഷ്യം. ചൈനയുടെ ഈ അതിമോഹത്തിനു തടയിടുകയെന്ന ലക്ഷ്യവുംകൂടി മുന്നിൽക്കണ്ടാണ് അമേരിക്കയുടെ നീക്കം.
യുദ്ധം ആരംഭിച്ചശേഷം എണ്ണവില പിടിച്ചുനിർത്താൻ അമേരിക്ക ഉപരോധങ്ങൾ ഇളയ്ക്കുന്നത് ഇതു മൂന്നാം തവണയാണ്. റഷ്യൻ എണ്ണയ്ക്കുള്ള ഉപരോധമാണ് ആദ്യം പിൻവലിച്ചത്. ഇറേനിയൻ എണ്ണ കടത്തുന്ന ടാങ്കറുകൾക്കുള്ള ഉപരോധവും പിന്നാലെ പിൻവലിച്ചു. ഇളവുകളെല്ലാം താത്കാലികമെന്നാണ് അമേരിക്ക അറിയിച്ചിരിക്കുന്നത്.
പുതിയ സാഹചര്യത്തിൽ ഇറേനിയൻ എണ്ണ പരമാവധി വാങ്ങാനാണ് ഇന്ത്യൻ എണ്ണക്കന്പനികളുടെ തീരുമാനം. വിഷയത്തിൽ അമേരിക്കയിൽനിന്നു വ്യക്തതയ്ക്കായും ഇത്തരത്തിൽ എണ്ണ വാങ്ങുന്നതിനുള്ള സർക്കാർ നിർദേശങ്ങൾക്കായും കാത്തിരിക്കുകയാണെന്നാണ് എണ്ണക്കന്പനികൾ അറിയിച്ചത്. അമേരിക്കയുടെ തീരുമാനത്തോടെ ബ്രെന്റ് ക്രൂഡ് ഓയിലിന്റെ വില ഇന്നലെ അല്പം കുറഞ്ഞു.
വരുംദിവസങ്ങളിലും വിലക്കുറവുണ്ടാകുമെന്നാണ് നിഗമനം. ഇറാനെതിരായ യുദ്ധം ലക്ഷ്യം കണ്ടെന്നും അവരുടെ നാവിക, വ്യോമ സേനകൾ പൂർണമായും നിർവീര്യമാക്കപ്പെട്ടതായും അതിനാൽത്തന്നെ യുദ്ധം ഇനി അധികനാൾ നീണ്ടുനിൽക്കില്ലെന്നും ഡോണൾഡ് ട്രംപ് സൂചന നൽകിയതും പ്രതീക്ഷ നൽകുന്നു.
Business
പാരീസ്: ലോകമെമ്പാടുമുള്ള എണ്ണവിതരണ ശൃംഖല നേരിടുന്ന തടസങ്ങൾ പരിഹരിക്കാൻ മാസങ്ങൾ എടുത്തേക്കുമെന്ന് അന്താരാഷ്ട്ര ഊർജ ഏജൻസി (ഐഇഎ)യുടെ മുന്നറിയിപ്പ്.
പശ്ചിമേഷ്യയിലെ സംഘർഷങ്ങളും ഹോർമുസ് കടലിടുക്കിലെ ഗതാഗതതടസവുമാണ് പ്രതിസന്ധിക്കു പ്രധാന കാരണം. എണ്ണ ശുദ്ധീകരണ ശാലകളുടെ പ്രവർത്തനം പുനരാരംഭിക്കുന്നതിനും വിതരണശൃംഖലയിലെ തടസങ്ങൾ നീക്കുന്നതിനും സാങ്കേതികമായി വലിയ വെല്ലുവിളികളാണ് നിലവിലുള്ളത്.
ചില പ്രധാന കേന്ദ്രങ്ങളിൽ പ്രവർത്തനം തുടങ്ങാൻ ആറുമാസം മതിയാകുമെങ്കിലും മറ്റു ചിലയിടങ്ങളിൽ ഇതു നീണ്ടുപോയേക്കാം. വിപണിയിലെ എണ്ണയുടെ ലഭ്യത കുറയുന്നത് വരുംമാസങ്ങളിൽ ആഗോള സമ്പദ്വ്യവസ്ഥയെ ദോഷകരമായി ബാധിക്കുമെന്ന് ഐഇഎ മേധാവി ഡോ. ഫാത്തിക് ബിറോൾ വ്യക്തമാക്കി.
എണ്ണ ഉത്പാദക രാജ്യങ്ങൾ തങ്ങളുടെ ഉത്പാദനം കുറച്ചതും പ്രതിസന്ധിയുടെ ആഴം വർധിപ്പിക്കുന്നുണ്ട്. ആഗോളതലത്തിൽ ഇന്ധനവില കുതിച്ചുയരാൻ ഈ സാഹചര്യം കാരണമാകുന്നു.
പ്രതിസന്ധി മറികടക്കാൻ ഐഇഎ അംഗരാജ്യങ്ങൾ തങ്ങളുടെ കരുതൽ ശേഖരത്തിൽനിന്ന് വൻതോതിൽ എണ്ണവിപണിയിൽ എത്തിക്കാൻ തീരുമാനിച്ചിട്ടുണ്ട്. ചരിത്രത്തിലെതന്നെ ഏറ്റവും വലിയ എണ്ണ വിട്ടുനൽകലാണ് ഇപ്പോൾ നടക്കുന്നത്. എന്നിരുന്നാലും വിതരണത്തിലെ സ്വാഭാവികമായ ഒഴുക്ക് തിരികെ കൊണ്ടുവരാൻ സമയമെടുക്കുമെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
ഇന്ധന ഉപഭോഗം കുറയ്ക്കുന്നതിനായി വർക്ക് അറ്റ് ഹോം നിർദേശങ്ങൾ ഐഇഎ മുന്നോട്ടുവച്ചിട്ടുണ്ട്. വിപണിയിലെ അനിശ്ചിതാവസ്ഥ നിക്ഷേപകരെയും വലിയ രീതിയിൽ ആശങ്കപ്പെടുത്തുന്നു.
പശ്ചിമേഷ്യയിലെ സംഘർഷം അവസാനിച്ചാൽ മാത്രമേ എണ്ണവിപണിയിൽ ദീർഘകാലാടിസ്ഥാനത്തിലുള്ള മാറ്റം പ്രതീക്ഷിക്കാനാകൂ. കപ്പൽ ഗതാഗതത്തിനുള്ള സുരക്ഷ ഉറപ്പാക്കുന്നതുവരെ കമ്പനികൾ എണ്ണനീക്കത്തിന് മടിക്കുന്നു. ഇത് വിതരണശൃംഖലയെ കൂടുതൽ ദുർബലമാക്കുന്നു.
International
ടെഹ്റാൻ: ഇസ്രായേലും അമേരിക്കയുമായുള്ള യുദ്ധം 23-ാം ദിവസത്തേക്കു കടന്നിരിക്കെ ഇറാൻ കടുത്ത സാന്പത്തിക പ്രതിസന്ധിയിലെന്നു റിപ്പോർട്ട്.
സാധനങ്ങളുടെ വില സാധാരണക്കാർക്ക് താങ്ങാവുന്നതിലും അപ്പുറമായി. ബാങ്കുകൾക്കുമുന്നിൽ പണത്തിനായി ജനങ്ങളുടെ വലിയ ക്യൂവാണ് അനുഭവപ്പെടുന്നത്.
ഡിജിറ്റൽ ഇടപാടുകൾ പലയിടത്തും തടസപ്പെട്ടത് ജനങ്ങളെ കൂടുതൽ ദുരിതത്തിലാക്കി.
രാജ്യത്തെ പണപ്പെരുപ്പം നിയന്ത്രണാതീതമായതോടെ ചരിത്രത്തിലെ ഏറ്റവും വലിയ കറൻസി നോട്ട് ഇറാൻ പുറത്തിറക്കി. പത്തു ദശലക്ഷം (ഒരു കോടി) റിയാൽ മൂല്യമുള്ള പുതിയ ബാങ്ക് നോട്ടാണ് സെൻട്രൽ ബാങ്ക് അവതരിപ്പിച്ചത്.
International
മോസ്കോ: ഇറാനൊപ്പം റഷ്യ ഉണ്ടെന്ന് പ്രസിഡന്റ് വ്ലാദിമിർ പുടിൻ. പേർഷ്യൻ പുതുവത്സരത്തോടനുബന്ധിച്ച് ഇറാനു നല്കിയ സന്ദേശത്തിലാണ് പുടിൻ ഇതു പറഞ്ഞത്.
ഇറാന്റെ പുതിയ പരമോന്നത നേതാവ് ആയത്തൊള്ള മൊജ്തബ ഖമനയ്ക്കും പ്രസിഡന്റ് മസൂദ് പസെഷ്കിയാനും പുടിൻ അഭിനന്ദനം അറിയിച്ചു. യുഎസ്-ഇസ്രേലി ആക്രമണം പശ്ചിമേഷ്യയിൽ കടുത്ത പ്രതിസന്ധി സൃഷ്ടിച്ചെന്നും ആഗോള ഊർജ പ്രതിസന്ധിക്കു കാരണമായെന്നും പുടിൻ ആരോപിച്ചു.
ഇതിനിടെ ഇറാന് ഇന്റിലജൻസ് വിവരങ്ങൾ നല്‍കുന്നത് അവസാനിപ്പിക്കാൻ തയാറാണെന്ന് റഷ്യ അമേരിക്കയെ അറിയിച്ചതായി റിപ്പോർട്ടുണ്ട്.
ഇതിനു പകരമായി, റഷ്യക്കെതിരായ ഇന്റലിജൻസ് വിവരങ്ങൾ യുക്രെയ്നു നല്‍കുന്നത് അമേരിക്ക നിർത്തണമെന്നാവശ്യപ്പെട്ടു. അമേരിക്ക ഈ നിർദേശം തള്ളിയെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. റിപ്പോർട്ട് വ്യാജമാണെന്ന് റഷ്യ പ്രതികരിച്ചു.
International
ദോഹ: ലോകത്തിലെ ഏറ്റവും വലിയ എൽഎൻജി കയറ്റുമതി കേന്ദ്രങ്ങളിലൊന്നായ ഖത്തറിലെ റാസ് ലഫാൻ എൽഎൻജി പ്ലാന്റിനു നേരേയുണ്ടായ ഇറാന്റെ ആക്രമണം ആഗോള വാതക വിപണിയെ തകിടംമറിക്കുമെന്ന് ആശങ്ക.
ഇറാന്റെ ആക്രമണത്തിൽ ദ്രവീകൃത പ്രകൃതിവാതക (എൽഎൻജി) ശേഖരത്തിന്റെ 17 ശതമാനവും നശിപ്പിക്കപ്പെട്ടെന്നും അറ്റകുറ്റപ്പണികൾക്കായി എടുക്കുന്ന മൂന്നുമുതൽ അഞ്ചുവർഷം വരെ പ്രതിവർഷം 12.8 ദശലക്ഷം ടൺ എൽഎൻജി വിതരണം തടസപ്പെടുമെന്നും ഖത്തർ വ്യക്തമാക്കിയതോടെയാണ് ആശങ്കയേറുന്നത്.
ആക്രമണം മൂലം രാജ്യത്തിന്റെ വാർഷിക വരുമാനത്തിൽ ഏകദേശം 2,000 കോടി ഡോളറിന്റെ നഷ്ടമുണ്ടായതായി ഖത്തർ എനർജി സിഇഒയും ഊർജകാര്യ മന്ത്രിയുമായ സാദ് അൽ കാബി പറഞ്ഞു. റംസാൻ മാസത്തിൽ സഹോദര മുസ്ലിം രാജ്യം ഈ രീതിയിൽ ആക്രമിക്കുമെന്ന് ഒരിക്കലും കരുതിയിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
ഖത്തറിലെ ഏറ്റവും വലിയ എൽഎൻജി പ്ലാന്റായ റാസ് ലഫാൻ ഇൻഡസ്ട്രിയൽ സിറ്റിയിലെയും മെസൈയീദ് ഇൻഡസ്ട്രിയൽ സിറ്റിയിലെയും കേന്ദ്രങ്ങളിലാണ് ഇറാന്റെ ആക്രമണമുണ്ടായത്. പിന്നാലെ ഉത്പാദനം നിർത്തിവയ്ക്കുന്നതായി കമ്പനി അറിയിച്ചിരുന്നു. ആക്രമണങ്ങളിൽനിന്നുള്ള നാശനഷ്ടങ്ങളുടെ വ്യാപ്തി ഈ മേഖലയെ പത്തു മുതൽ 20 വർഷം വരെ പിന്നോട്ടടിച്ചതായി ഖത്തർ ഊർജകാര്യ മന്ത്രി പറഞ്ഞു.
അതേസമയം, എൽപിജി ഉപയോഗിക്കുന്ന ഇന്ത്യയിലെ റസ്റ്ററന്റുകളും വീടുകളും മുതൽ ഹീലിയം ഉപയോഗിക്കുന്ന ദക്ഷിണകൊറിയൻ ചിപ്പ് നിർമാതാക്കൾ വരെ ഖത്തറിലെ നാശനഷ്ടത്തിന്റെ പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരും. ഇന്ത്യക്കാവശ്യമായ പ്രകൃതിവാതകത്തിന്റെ ഏകദേശം 20 ശതമാനവും ഖത്തറിൽനിന്നാണ് ഇറക്കുമതി ചെയ്യുന്നത്. യൂറോപ്പിലേക്കും ഏഷ്യയിലേക്കും ഒഴുകുന്ന ഇന്ധനത്തിന്റെ പ്രധാന സ്രോതസാണിത്. ഇവിടെയാണ് കഴിഞ്ഞദിവസം ഇറാൻ ആക്രമണം നടത്തിയത്.
വർക്ക് ഫ്രം ഹോം നിർദേശിച്ച് അന്താരാഷ്ട്ര ഊർജ ഏജൻസി
പശ്ചിമേഷ്യൻ സംഘർഷത്തെത്തുടർന്ന് ആഗോളതലത്തിൽ ഇന്ധനവില കുതിച്ചുയരുന്ന സാഹചര്യത്തിൽ കടുത്ത നിയന്ത്രണങ്ങൾ നിർദേശിച്ച് അന്താരാഷ്ട്ര ഊർജ ഏജൻസി (ഐഇഎ) രംഗത്തെത്തി. ഓഫീസിൽ പോകാതെ വീട്ടിലിരുന്ന് ജോലി ചെയ്യുന്ന രീതി (വർക്ക് ഫ്രം ഹോം) പരമാവധി പ്രോത്സാഹിപ്പിക്കണമെന്നു റിപ്പോർട്ടിൽ പറയുന്നു. ആഴ്ചയിൽ മൂന്നു ദിവസമെങ്കിലും ഇത്തരത്തിൽ ജോലി ചെയ്യുന്നത് ഇന്ധന ഉപഭോഗം കുറയ്ക്കാൻ സഹായിക്കും. വിമാനയാത്രകൾ പരമാവധി ഒഴിവാക്കി ട്രെയിനുകളോ മറ്റു ഗതാഗതമാർഗങ്ങളോ ഉപയോഗിക്കണമെന്നും നിർദേശമുണ്ട്. അന്താരാഷ്ട്രതലത്തിൽ വിമാന ഇന്ധനത്തിന്റെ വിലയിലുണ്ടായ വർധന വിമാനക്കമ്പനികളെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. ബിസിനസ് ആവശ്യങ്ങൾക്കായുള്ള വിമാനയാത്രകൾ കുറയ്ക്കുന്നതുവഴി വൻതോതിൽ ഇന്ധനം ലാഭിക്കാൻ സാധിക്കും.
ഹൈവേകളിൽ വാഹനങ്ങളുടെ വേഗം പത്തു കിലോമീറ്ററെങ്കിലും കുറയ്ക്കുന്നത് ഇന്ധനക്ഷമത വർധിപ്പിക്കാൻ സഹായിക്കുമെന്നും ഐഇഎ ചൂണ്ടിക്കാട്ടുന്നു. പൊതുഗതാഗത സംവിധാനങ്ങൾ കൂടുതൽ ഉപയോഗിക്കാനും കാർ പൂളിംഗ് പോലുള്ള രീതികൾ അവലംബിക്കാനും ജനങ്ങളോട് അഭ്യർഥിച്ചിട്ടുണ്ട്.
വലിയ നഗരങ്ങളിൽ സ്വകാര്യ വാഹനങ്ങൾക്കു നിയന്ത്രണം ഏർപ്പെടുത്തുന്നതിനായി നമ്പറുകളുടെ അടിസ്ഥാനത്തിലുള്ള നിയന്ത്രണം കൊണ്ടുവരാനും നിർദേശമുണ്ട്. പാചക ആവശ്യങ്ങൾക്കായി എൽപിജിക്കു പകരം വൈദ്യുതി ഉപയോഗിച്ചുള്ള മാർഗങ്ങൾ തേടണമെന്നും റിപ്പോർട്ടിൽ പറയുന്നു. ഇന്ധനക്ഷമതയുള്ള ഡ്രൈവിംഗ് രീതികൾ ശീലിക്കുന്നതു വഴി സാധാരണക്കാർക്ക് വലിയ സാമ്പത്തികലാഭം ഉണ്ടാക്കാൻ സാധിക്കും.
ഇന്ധനശേഖരം വർധിപ്പിക്കുന്നതിനായി ഐഇഎ അംഗരാജ്യങ്ങൾ ഇതിനോടകംതന്നെ നടപടികൾ തുടങ്ങിക്കഴിഞ്ഞു. ചരിത്രത്തിലെ ഏറ്റവും വലിയ എണ്ണശേഖരമാണ് ഈ മാസം വിപണിയിലേക്ക് എത്തിക്കാൻ തീരുമാനിച്ചിട്ടുള്ളത്. എങ്കിലും ഉപഭോഗം കുറയ്ക്കാതെ ഈ പ്രതിസന്ധി മറികടക്കാൻ കഴിയില്ലെന്ന് ഐഇഎ എക്സിക്യൂട്ടീവ് ഡയറക്ടർ ഫാത്തി ബിറോൾ വ്യക്തമാക്കി.
വരും മാസങ്ങളിൽ ഊർജ പ്രതിസന്ധി കൂടുതൽ രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ മുൻകരുതൽ നടപടികൾ കർശനമാക്കാൻ അദ്ദേഹം രാജ്യങ്ങളോട് ആവശ്യപ്പെട്ടു. വരാനിരിക്കുന്ന സാമ്പത്തികമാന്ദ്യം ഒഴിവാക്കാൻ ഊർജ ഉപഭോഗത്തിൽ അച്ചടക്കം പാലിക്കണമെന്ന മുന്നറിയിപ്പോടെയാണ് റിപ്പോർട്ട് അവസാനിക്കുന്നത്.
National
ന്യൂഡൽഹി: പശ്ചിമേഷ്യൻ സംഘർഷത്തിനിടെ ഗൾഫ് മേഖലയിലുടനീളമുണ്ടായ വ്യത്യസ്ത സംഭവങ്ങളിൽ ആറ് ഇന്ത്യൻ പൗരന്മാർ മരിച്ചെന്നും ഒരാളെ കാണാതായെന്നും വിദേശകാര്യമന്ത്രാലയം.
കാണാതായ വ്യക്തിയെ കണ്ടെത്തുന്നതിനുവേണ്ടി പ്രാദേശിക അധികാരികളുമായി ബന്ധപ്പെട്ട് കേന്ദ്രസർക്കാർ പ്രവർത്തിക്കുന്നുണ്ടെന്നും മരിച്ചവരുടെ മൃതദേഹങ്ങൾ എത്രയും വേഗം നാട്ടിലെത്തിക്കാൻ ശ്രമിക്കുന്നുണ്ടെന്നും വിദേശകാര്യ മന്ത്രാലയം അഡീഷണൽ സെക്രട്ടറി (ഗൾഫ്) അസീം ആർ. മഹാജൻ അറിയിച്ചു.
കഴിഞ്ഞ 18ന് സൗദി അറേബ്യയുടെ തലസ്ഥാനമായ റിയാദിൽ ഒരു ഇന്ത്യൻ പൗരൻകൂടി കൊല്ലപ്പെട്ടതോടെയാണ് ഗൾഫ് മേഖലയിൽ കൊല്ലപ്പെട്ട ഇന്ത്യക്കാരുടെ എണ്ണം ആറായി ഉയർന്നത്.
അതേസമയം പ്രദേശത്തുനിന്ന് ഫെബ്രുവരി 28 മുതൽ ഇതുവരെ മൂന്നു ലക്ഷം ഇന്ത്യക്കാരെ തിരിച്ചെത്തിച്ചിട്ടുണ്ടെന്നും വിദേശകാര്യമന്ത്രാലയം അറിയിച്ചു. മേഖലയിൽനിന്ന് അധിക വിമാനസർവീസുകൾ ക്രമീകരിച്ചു. സ്ഥിതിഗതികൾ മെച്ചപ്പെടുന്നുണ്ടെന്നും വിദേശകാര്യമന്ത്രാലയം അഡീഷണൽ സെക്രട്ടറി വ്യക്തമാക്കിയിട്ടുണ്ട്.
Leader Page
വളരെ ദൗർഭാഗ്യകരമായ സംഭവങ്ങളാണ് കഴിഞ്ഞ കുറേ ദിവസങ്ങളായി പശ്ചിമേഷ്യയിൽ അരങ്ങേറുന്നത്. അനാവശ്യ ഭീതി ഒഴിവാക്കി കാര്യങ്ങൾ പക്വമായി നേരിടുകയാണ് വേണ്ടത്. നിലവിലെ സാഹചര്യത്തിൽ പ്രവാസികൾ ഉൾപ്പെടെയുള്ളവരെ സഹായിക്കുന്നതും അവർക്ക് ശുഭപ്രതീക്ഷ നൽകുന്നതുമായ വിവിധ പദ്ധതികൾക്കാണ് ഗൾഫ് രാജ്യങ്ങൾ രൂപം കൊടുത്തിരിക്കുന്നത്.
ഗൾഫ് രാജ്യങ്ങളുടെ പരമാധികാരവും സുരക്ഷയും സംരക്ഷിക്കാൻ ഏതു വെല്ലുവിളിയെയും നേരിടാൻ സജ്ജമാണെന്ന ഇവിടുത്തെ ഭരണാധികാരികളുടെ വാക്കുകൾ പ്രവാസികൾക്ക് വലിയ ആത്മവിശ്വാസമാണു നൽകുന്നത്. അടിയന്തര സാഹചര്യങ്ങളിൽ ഭക്ഷ്യക്ഷാമം ഉണ്ടാകാതിരിക്കാൻ കരുതൽ ശേഖരം ഉറപ്പാക്കിയും ജനങ്ങളുടെ ആരോഗ്യസുരക്ഷയ്ക്ക് മുൻഗണന നൽകിയും ഭരണകൂടം ഒപ്പമുണ്ട്.ഈ പ്രയാസങ്ങൾക്കിടയിലും അതിജീവനത്തിന്റെ പുതിയ പാതകൾ തേടുകയാണ് പ്രവാസലോകം.
വീസ കാലാവധി നീട്ടി
ഗൾഫിലെ മിക്ക രാജ്യങ്ങളിലും എല്ലാത്തരം വിസിറ്റ് എൻട്രി വീസകളുടെയും, രാജ്യങ്ങൾക്ക് പുറത്തുകഴിയുന്നവരുടെയും വീസ കാലാവധി ദീർഘിപ്പിച്ചുകഴിഞ്ഞു. മേഖലയിലെ സംഘർഷങ്ങളും അസാധാരണമായ സാഹചര്യങ്ങളും കണക്കിലെടുത്താണ് നടപടി. സന്ദർശനവീസയിൽ രാജ്യങ്ങളിലേക്ക് എത്തി വീസ കാലാവധി കഴിഞ്ഞവർക്കും കഴിയാറായവർക്കും ഒരു മാസവും രാജ്യങ്ങൾക്കു പുറത്തുള്ളവർക്ക് മൂന്നു മാസവുമാണ് ദീർഘിപ്പിച്ചു നൽകിയത്.
ഫെബ്രുവരി 28 മുതലാണ് കാലാവധി കണക്കാക്കുക. വീസ കാലാവധി ദീർഘിപ്പിക്കുന്നതിനായി റെസിഡൻസി അഫയേഴ്സ് വകുപ്പുകൾ സന്ദർശിക്കുകയോ പ്രത്യേക ഫീസുകൾ നൽകുകയോ വേണ്ടതില്ല. ഇലക്ട്രോണിക് സിസ്റ്റം വഴി ഈ വിപുലീകരണം സ്വയമേവ അപ്ഡേറ്റാകുമെന്ന് ആഭ്യന്തര മന്ത്രാലയങ്ങൾ അറിയിച്ചിട്ടുണ്ട്. ഈ കാലയളവിൽ നിശ്ചിത ഫീസുകളിൽനിന്നും പിഴകളിൽനിന്നും പൂർണമായ ഇളവുകളും ലഭിക്കും.
രാജ്യങ്ങളുടെ സാഹചര്യങ്ങൾക്കനുസരിച്ച് സൂചിപ്പിച്ച കാലയളവുകൾ നീട്ടാമെന്ന് മന്ത്രാലയങ്ങൾ വ്യക്തമാക്കി. ഈ വിഷയവുമായി ബന്ധപ്പെട്ട അപ്ഡേറ്റുകൾ അറിയാൻ മന്ത്രാലയങ്ങളുടെ ഔദ്യോഗിക ചാനലുകൾ പിന്തുടരാനും അഭ്യർഥിച്ചു. ഈ തീരുമാനം രാജ്യങ്ങൾക്കു വെളിയിലുള്ള പ്രവാസികൾക്കും സന്ദർശക വീസയിൽ വന്നവർക്കും ഏറെ ആശ്വാസകരമാണ്.
വ്യാജവാർത്തകൾ പ്രചരിപ്പിക്കാതിരിക്കുക
ഗൾഫ് മേഖലയിലെ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ പൊതുസുരക്ഷയെയും സാമൂഹിക സ്ഥിരതയെയും ബാധിക്കുന്ന നിയമവിരുദ്ധമായ സംഭവങ്ങൾ ചിത്രീകരിക്കൽ, വീഡിയോ ക്ലിപ്പുകൾ പ്രചരിപ്പിക്കൽ, പൊതുജനങ്ങളുടെ ഇടയിൽ കുഴപ്പങ്ങൾ സൃഷ്ടിക്കൽ, പൊതുജങ്ങളെ തെറ്റിദ്ധരിപ്പിക്കൽ, പൗരന്മാർക്കും താമസക്കാർക്കും ഇടയിൽ ഭയം പരത്തൽ, തീവ്രവാദ സംഘടനകളോട് അനുഭാവം പ്രകടിപ്പിക്കുന്ന ഉള്ളടക്കം തുടങ്ങിയവ വ്യക്തിഗത അക്കൗണ്ടുകളിലൂടെയും സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലൂടെയും കണ്ടെത്തിയാൽ ആഭ്യന്തര മന്ത്രാലയം ക്രിമിനൽ നടപടിയെടുക്കും.
ദേശീയ സുരക്ഷയെ ദുർബലപ്പെടുത്താൻ ശ്രമിക്കുന്നവർക്കെതിരേ ശക്തമായ നടപടി തുടരുമെന്ന് വിവിധ രാജ്യങ്ങളുടെ മന്ത്രാലയങ്ങൾ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. എല്ലാ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളും ജോലിസ്ഥലങ്ങളും സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ട്. രാജ്യങ്ങളെ ലക്ഷ്യമിടുന്ന മിസൈലുകൾ തടയുന്നതിന്റെ ചിത്രങ്ങൾ സംപ്രേഷണം ചെയ്യുകയോ പങ്കിടുകയോ ചെയ്താൽ നടപടിയെടുക്കും. ബന്ധപ്പെട്ട സ്ഥാപനങ്ങൾ പ്രസിദ്ധീകരിക്കാത്ത ഫോട്ടോയോ ദൃശ്യങ്ങളോ പ്രസിദ്ധീകരിക്കരുത്. പ്രസിദ്ധീകരിക്കാൻ അർഹതയുള്ളത് ഔദ്യോഗിക ചാനലുകൾ പുറത്തുവിടും.
ഔദ്യോഗിക സ്രോതസുകളിൽനിന്നു മാത്രം വിവരങ്ങൾ നേടാനും സ്ഥിരീകരിക്കാത്ത വാർത്തകളും ക്ലിപ്പുകളും പങ്കിടുന്നത് ഒഴിവാക്കാനും ദേശീയ താത്പര്യത്തിനു മുൻഗണന നൽകാനും നിർദേശങ്ങൾ പൂർണമായി പാലിക്കാനും മന്ത്രാലയങ്ങൾ പൗരന്മാരോടും താമസക്കാരോടും അഭ്യർഥിച്ചിട്ടുണ്ട്. സർക്കാരുകളുടെ ഇത്തരം നടപടികൾ പ്രവാസികളുടെ ആശങ്ക ദൂരീകരിക്കുന്നതിന് ഇടയാക്കും.
തിരികെയെത്താൻ വിമാന സർവീസ്
ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങളിൽ കുടുങ്ങിയവർക്കായി പ്രത്യേക സർവീസുകൾ ആരംഭിച്ചതോടെ കുടുംബസമേതം ഗൾഫ് നാടുകളിലേക്ക് മടങ്ങിയെത്തുന്നവരുടെ തിരക്കാണ് വിമാനത്താവളങ്ങളിൽ. ടിക്കറ്റുകൾ ബുക്ക് ചെയ്ത് ഊഴത്തിനായി കാത്തിരിക്കുന്ന ഒട്ടേറെ പ്രവാസികൾക്ക് ഇനിയുള്ള ദിവസങ്ങൾ പ്രതീക്ഷയുടേതാണ്. ഗൾഫ് രാജ്യങ്ങൾക്കുമേൽ ഇറാൻ ആക്രമണം നടത്തുമ്പോൾ ഗൾഫിൽ ലഭിക്കുന്ന അവസരങ്ങളും അതിനൊപ്പം ലഭിക്കുന്ന സുരക്ഷയും തിരികെ വരാനുള്ള പ്രേരണയാകുന്നു എന്ന് പ്രവാസികൾ അഭിപ്രായപ്പെടുന്നു. ജോലിസ്ഥലത്തും പൊതു ഇടങ്ങളിലും അനുഭവപ്പെടുന്ന ‘ഭയമില്ലാത്ത ജീവിതം’ തന്നെയാണ് പ്രവാസികളെ സംബന്ധിച്ചിടത്തോളം ഗൾഫ് നാടുകളുടെ ഏറ്റവും വലിയ ആകർഷണം. പാതിരാത്രിയിൽ പോലും ഭയമില്ലാതെ പുറത്തിറങ്ങി നടക്കാൻ കഴിയുന്ന, സ്ത്രീകൾക്ക് വലിയ പരിഗണനയും സുരക്ഷിതത്വവും നൽകുന്ന ഒരു സമൂഹമാണ് ഗൾഫിലേത്. മറ്റു പല പാശ്ചാത്യരാജ്യങ്ങളെ അപേക്ഷിച്ച് ഇവിടെയുള്ള സുരക്ഷാ സംവിധാനങ്ങൾ യുവതികളിൽ വലിയ ആത്മവിശ്വാസം നൽകുന്നതാണ്. ഇവിടെ നിയമം എല്ലാവർക്കും ഒരുപോലെയാണ്. അനാവശ്യമായ തർക്കങ്ങളോ അതിക്രമങ്ങളോ ഇല്ലാത്ത, നിയമവാഴ്ച ഉറപ്പുവരുത്തുന്ന ഒരു സംവിധാനത്തിൽ ജീവിക്കുമ്പോൾ ലഭിക്കുന്ന സമാധാനം വളരെ വലുതാണ്.
ഗൾഫും പ്രവാസികളും അതിജീവിക്കും
ലോകത്തെ മറ്റു പല രാജ്യങ്ങളെയും അപേക്ഷിച്ച് ഗൾഫിലെ സാമ്പത്തിക മേഖല താരതമ്യേന സുസ്ഥിരമാണ്. തൊഴിൽ ലഭ്യതയും വരുമാനവും മുടങ്ങാതെ ലഭിക്കുമെന്ന വിശ്വാസം ഇവിടുത്തെ ജീവിതത്തിന് അടിത്തറയേകുന്നു. ചുരുക്കത്തിൽ, അനിശ്ചിതത്വങ്ങൾക്കിടയിലും ‘സുരക്ഷിതമായ ഒരിടം’ എന്ന യുഎഇയുടെ പ്രതിച്ഛായയാണ് പ്രവാസികളെ ഇന്നും ഇവിടെ ചേർത്തുനിർത്തുന്നത്. കോവിഡ് കാലത്തെ അതിജീവിച്ചതുപോലെ ഈ പ്രതിസന്ധിയെയും രാജ്യങ്ങൾ മറികടക്കുമെന്ന് ഓരോ പ്രവാസിയും ഉറച്ചുവിശ്വസിക്കുന്നു.
ഒപ്പമുണ്ട്, ഭരണാധികാരികൾ
മേഖലയിൽ സംഘർഷാവസ്ഥ നിലനിൽക്കെ ജനങ്ങൾക്കിടയിലേക്ക് നേരിട്ടെത്തുന്ന ഭരണാധികാരികൾ നൽകുന്നത് വലിയ ആത്മവിശ്വാസമാണ്. അധികാരികൾ പരസ്യമായി ഇഫ്താറിൽ പങ്കെടുത്തതും ജനങ്ങളിൽ വലിയ സുരക്ഷിതബോധമാണ് പകർന്നു നൽകുന്നത്. പ്രതിസന്ധിഘട്ടങ്ങളിൽ നേതാക്കൾ ജനങ്ങൾക്കിടയിൽ പ്രത്യക്ഷപ്പെടുന്നത് ‘സോഷ്യൽ ഡിലെമ്മ’ (സമൂഹിക സമ്മർദം) പോലുള്ള ഭീതിയിൽനിന്ന് അകറ്റാൻ ജനങ്ങളെ സഹായിക്കുമെന്ന് മനഃശാസ്ത്ര വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
പഠനത്തിനും പരീക്ഷകൾക്കും ആശങ്ക വേണ്ട
പശ്ചിമേഷ്യയിലെ സംഘർഷം മൂലമുള്ള സുരക്ഷാ സാഹചര്യങ്ങൾ കണക്കിലെടുത്ത് സിബിഎസ്ഇ പരീക്ഷാ നടത്തിപ്പിൽ വരുത്തിയ മാറ്റങ്ങൾ സംബന്ധിച്ച് വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കുമിടയിൽ ആശങ്കയ്ക്ക് വകയില്ലെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്. ഈ അനിശ്ചിതത്വം വിദ്യാർഥികളിലുണ്ടാക്കുന്ന മാനസിക സമ്മർദം പൂർണമായും ഉൾക്കൊള്ളുന്നുവെന്നും ഏതായാലും അവരുടെ മാനസികാവസ്ഥ പരിഗണിച്ചുള്ള തീരുമാനം മാത്രമേ സിബിഎസ്ഇ അധികൃതരുടെ ഭാഗത്തുനിന്നുണ്ടാകൂ എന്നും അറിയിച്ചിട്ടുണ്ട്.
(കുവൈറ്റ് ആരോഗ്യമന്ത്രാലയത്തിന്റെ കീഴിൽ നഴ്സാണ് ലേഖകൻ).
International
വാഷിംഗ്ടൺ ഡിസി: ഇറാനെതിരായ ആക്രമണത്തെ, പേൾ ഹാർബർ സംഭവത്തോടു താരതമ്യം ചെയ്ത് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. അമേരിക്ക സന്ദർശിച്ച ജാപ്പനീസ് പ്രധാനമന്ത്രി സനായി തകായിച്ചിയുമായി വൈറ്റ്ഹൗസിൽ നടത്തിയ കൂടിക്കാഴ്ചയ്ക്കിടെയായിരുന്നു അപ്രതീക്ഷിത പരാമർശം.
ഇറാനെ ആക്രമിക്കുന്ന കാര്യം എന്തുകൊണ്ട് സഖ്യകക്ഷികളിൽനിന്നു മറച്ചുവച്ചു എന്ന് ജാപ്പനീസ് മാധ്യമപ്രവർത്തകൻ ചോദിച്ചതിനു മറുപടി നല്‍കുകയായിരുന്നു ട്രംപ്. ഞെട്ടൽ നല്‍കുക എന്നതായിരുന്നു ലക്ഷ്യമെന്നു ട്രംപ് മറുപടി നല്കി. “ഏറ്റവും നന്നായി ഞെട്ടിച്ചിട്ടുള്ളത് ജപ്പാനാണല്ലോ? പേൾ ഹാർബറിനെക്കുറിച്ച് നിങ്ങൾതന്നെ പറഞ്ഞാലും” എന്ന് ട്രംപ് കൂട്ടിച്ചേർത്തു.
1941 ഡിസംബർ ഏഴിന് ജാപ്പനീസ് സേന അമേരിക്കയിലെ പേൾ ഹാർബർ തുറമുഖത്ത് അപ്രതീക്ഷിത ആക്രമണം നടത്തി 2,390 പേരെ വധിച്ചിരുന്നു. ഇതിന്റെ പിറ്റേന്നാണ് അമേരിക്ക ഔദ്യോഗികമായി രണ്ടാം ലോകമഹായുദ്ധത്തിന്റെ ഭാഗമാകുന്നത്. അമേരിക്ക 1945ൽ ഹിരോഷിമയിലും നാഗസാക്കിയിലും അണുബോംബിട്ട് യുദ്ധം ജയിച്ചു.
ട്രംപിന്റെ സമാനതകളില്ലാത്ത താരതമ്യം മാധ്യമപ്രവർത്തകർ തമാശയായി കണ്ടു ചിരിച്ചു. എന്നാൽ, ട്രംപിനൊപ്പമുണ്ടായിരുന്ന ജാപ്പനീസ് പ്രധാനമന്ത്രി സനായി തകായിച്ചി അത്ര സന്തുഷ്ടയല്ലായിരുന്നു.
International
ടെൽ അവീവ്: യുദ്ധം ഉടൻ അവസാനിക്കാൻ സാധ്യതയില്ലെന്ന് ഫ്രഞ്ച് വിദേശകാര്യമന്ത്രി ഷോൺ നോയൽ ബാരറ്റ്.
ലബനനിൽനിന്ന് ഇസ്രയേലിലെത്തിയ അദ്ദേഹം മാധ്യമപ്രവർത്തകരോടു സംസാരിക്കുകയായിരുന്നു.
യുദ്ധം അവസാനിപ്പിക്കാനുള്ള നീക്കങ്ങൾ ഫ്രാൻസും സഖ്യകക്ഷികളും നടത്തുന്നതായി അദ്ദേഹം അറിയിച്ചു.
International
വാഷിംഗ്ടൺ ഡിസി: ഇറാനെതിരായ ആക്രമണം തുടരുമെന്നും വലിയ ആക്രമണങ്ങൾ വരാനിരിക്കുന്നതേയുള്ളൂവെന്നും യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്.
ഇറാനിലെ സൗത്ത് പാർസ് വാതകപ്പാടത്തിനുനേരേ ഇസ്രയേൽ നടത്തിയ ആക്രമണം ഒരു മുന്നറിയിപ്പ് മാത്രമാണെന്നും ഇന്നലെ പെന്റഗൺ ആസ്ഥാനത്തു നടത്തിയ പത്രസമ്മേളനത്തിൽ ഹെഗ്സെത് പറഞ്ഞു.
ഗൾഫ് രാജ്യങ്ങളിലെ ഊർജകേന്ദ്രങ്ങൾക്കു നേരേ നടത്തുന്ന ആക്രമണങ്ങൾ ഇറാൻ അവസാനിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പതിറ്റാണ്ടുകളായി ഇറാൻ ഊർജം ആയുധമാക്കിവരികയാണ്. ഇസ്രയേൽ വ്യക്തമായ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ട്രംപ് അതു വളരെ വ്യക്തമായി പറഞ്ഞിട്ടുണ്ട്. ഞങ്ങൾക്ക് എന്തും നേരിടാൻ കഴിയും.
കാര്യങ്ങളെല്ലാം ഞങ്ങൾ നിശ്ചയിച്ചതുപോലെയാണു നീങ്ങുന്നത്. സംഘർഷം അനിശ്ചിതകാല യുദ്ധമായി മാറുമെന്ന ആശങ്കയ്ക്ക് അടിസ്ഥാനമില്ല. ഇറാനിൽ ഇന്റർനെറ്റ് ബന്ധം ഭരണകൂടം വിച്ഛേദിച്ചിരിക്കുന്ന സാഹചര്യത്തിൽ സമാന്തര നടപടികൾ സ്വീകരിക്കുമെന്നും യുഎസ് പ്രതിരോധ സെക്രട്ടറി അറിയിച്ചു.
കഴിഞ്ഞ ഫെബ്രുവരി 28ന് ആക്രമണം തുടങ്ങി ഇതുവരെ ഇറാനിലെ 7000 ലക്ഷ്യസ്ഥാനങ്ങളും സൈനികകേന്ദ്രങ്ങളും ആക്രമിച്ചു. ഇറാന്റെ നാവിക, വ്യോമ സേനകളെ നിർവീര്യമാക്കിയതായും അദ്ദേഹം വ്യക്തമാക്കി.
Leader Page
യുദ്ധം നിർണായകമായ അടുത്ത ഘട്ടത്തിലേക്കു കടന്നു. എണ്ണ-വാതക സംവിധാനങ്ങൾ ആക്രമിക്കപ്പെട്ടു. ആക്രമണം തുടർന്നാൽ മുച്ചൂടും നശിപ്പിക്കും എന്നു പരസ്പരഭീഷണിയും മുഴക്കി. യുദ്ധം 20 ദിവസം കഴിയുമ്പോൾ ആരാണു കണ്ണു ചിമ്മുക എന്നല്ല ലോകം കാത്തിരിക്കുന്നത്. ആരെങ്കിലും കണ്ണു ചിമ്മി വലിയ നാശം ഒഴിവാക്കുമോ എന്നാണ്.
ഇറാന്റെ തെക്കൻ പാഴ്സ് വാതകപാടത്തിൽ ഇസ്രയേൽ നടത്തിയ ആക്രമണമാണു സ്ഥിതി വഷളാക്കിയത്. സൗദി അറേബ്യയിലും യുഎഇയിലും റിഫൈനറികളും ഖത്തറിൽ വാതകപാടവും ആക്രമിച്ച് ഇറാൻ തിരിച്ചടിച്ചു. ഇസ്രേലി ആക്രമണം താൻ അറിഞ്ഞു നടന്നതല്ലെന്നു പറഞ്ഞ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഇറാന് ഒരവസരം നൽകുകയാണു ചെയ്തത്.
ഇനി ഇറാൻ ഇന്ധനസംവിധാനങ്ങൾ ആക്രമിക്കുന്നില്ലെങ്കിൽ തിരിച്ചും ഇന്ധനമേഖലയെ ആക്രമിക്കില്ല എന്നാണ് ഓഫർ. ഇറാൻ പ്രതികരണം നൽകിയില്ല. സൗദിയുടെ ചെങ്കടൽ തീരത്തെ യാമ്പു റിഫൈനറി ആക്രമിക്കപ്പെട്ടത് അതിനുശേഷമാണ്. ഇറാൻ ഇനി ആക്രമിച്ചാൽ അവരുടെ എല്ലാ എണ്ണ-വാതക പാടങ്ങളും കത്തിക്കും എന്ന് ട്രംപ് ഭീഷണിപ്പെടുത്തിയിട്ടുമുണ്ട്. ഇതോടെ ക്രൂഡ് ഓയിൽ, പ്രകൃതിവാതക വിലകൾ കുതിച്ചു കയറി. അതിനിടെ ഹോർമുസിലൂടെ കപ്പൽ കടത്തിവിടാൻ ഫീസ് ഏർപ്പെടുത്തുമെന്നും ഇറാൻ പ്രഖ്യാപിച്ചു.
►ട്രംപിന്റെ ഭീഷണി
ഇതാണു നില. ഇപ്പോൾ ലോകത്തിന്റെ ആശങ്ക ഇന്ധനത്തെപ്പറ്റിയാണ്. ഇന്ധനവില എങ്ങും കുതിച്ചുകയറുന്നു. ബ്രെന്റ് ഇനം ക്രൂഡ് ഓയിൽ വീപ്പയ്ക്കു 119 ഡോളർ കടന്ന ശേഷം താഴ്ന്നു 115 ഡോളറിൽ നിൽക്കുന്നു. യുഎഇയുടെ മർബൻ ക്രൂഡ് 129 ഡോളറിൽ തൊട്ടു. ഇന്ത്യ വാങ്ങുന്ന പശ്ചിമേഷ്യൻ ക്രൂഡിന്റെ (ഇന്ത്യൻ ബാസ്കറ്റ്) വില ഒരു വീപ്പയ്ക്ക് 146.39 ഡോളർ കടന്നു. ഫെബ്രുവരിയിലെ ശരാശരി വിലയായ 69.01 ഡോളറിന്റെ ഇരട്ടിയിലധികം. ഫെബ്രുവരിയിൽ ബ്രെന്റ് ക്രൂഡിൽനിന്നു 12 ഡോളർ താഴ്ത്തി കിട്ടിയിരുന്ന റഷ്യൻ എണ്ണ ഇപ്പോൾ ബ്രെന്റിനേക്കാൾ അഞ്ചു ഡോളർ കൂടുതൽ നൽകിയാണ് വാങ്ങുന്നത്.
ട്രംപിന്റെ ഭീഷണി ഫലിക്കുകയും എണ്ണ-വാതക പാടങ്ങൾ പരസ്പരം ആക്രമിക്കാതിരിക്കുകയും ചെയ്താൽ വില കുറയാം. അല്ലെങ്കിൽ ഇനിയും കുതിക്കും. 120ലോ 130ലോ നിൽക്കാതെ 150 ഡോളറിനു മുകളിലോ 200ലോ ക്രൂഡ് ഓയിൽ വില എത്താം. അതാണു ലോകം ഭയപ്പെടുന്ന ഒരു വിഷയം.
►ഊർജക്ഷാമം അകലെയല്ല
തത്കാലം ക്രൂഡിനു ക്ഷാമമില്ല. ഹോർമുസിലെ സ്ഥിതി ഈ മാസം മാറിയില്ലെങ്കിലും ക്രൂഡ് ദൗർലഭ്യം വിഷയമാകില്ല. അതിനപ്പുറത്തേക്കു നീണ്ടാൽ കാര്യം മാറും. പ്രതിദിനം 10.26 കോടി ബാരൽ ക്രൂഡ് ഓയിലാണ് ആഗോള ഉപയോഗം. റിഫൈനറികളുമായി ബന്ധപ്പെട്ട് മൂന്നാഴ്ചത്തെ സ്റ്റോക്ക് (ക്രൂഡ് വരുന്ന കപ്പലിലും ഉത്പന്നം സൂക്ഷിക്കുന്ന ടാങ്കുകളിലുമായി) സാധാരണ ഉണ്ടാകും. ഇന്റർനാഷണൽ എനർജി ഏജൻസി (ഐഇഎ) യിലെ 32 രാജ്യങ്ങൾ 90 ദിവസത്തേക്കു വേണ്ട എണ്ണ സൂക്ഷിക്കണം. പുറമേ ഐഇഎ യുടെ സ്ട്രാറ്റജിക് റിസർവ് (120 കോടി വീപ്പ) ഉണ്ട്. എല്ലാംകൂടി ചേരുമ്പോൾ അഞ്ചോ ആറോ ആഴ്ച എണ്ണലഭ്യത തടസപ്പെട്ടാലും വലിയ കുഴപ്പമില്ല എന്നു പറയാം. യുദ്ധം നീണ്ടാൽ സാഹചര്യം ഗുരുതരമാകും. ലോകത്തിലെ ഊർജ ആവശ്യത്തിന്റെ 35 ശതമാനം നിറവേറ്റുന്നത് ക്രൂഡ് ഓയിൽ ആണ്.
പ്രകൃതിവാതകത്തിന്റെ കാര്യവും നിർണായകമാണ്. ആഗോള ഊർജ ആവശ്യത്തിന്റെ 24 ശതമാനം ഇപ്പോൾ ദ്രവീകൃത പ്രകൃതിവാതകം (എൽഎൻജി) ഉപയോഗിച്ചാണു നിറവേറ്റുന്നത്. അതിന്റെ സ്റ്റോക്ക് തികച്ചും പരിമിതമാണ്. ഏതാനും ദിവസത്തെ സ്റ്റോക്ക് മാത്രമേ രാജ്യങ്ങൾക്ക് ഉള്ളൂ. ലഭ്യത കുറയുന്നത് വ്യവസായങ്ങളെ പ്രതിസന്ധിയിലാക്കും. പ്രകൃതിവാതകത്തിന്റെ യൂറോപ്പിലെ വില യുദ്ധം തുടങ്ങിയ ശേഷം ഇരട്ടിച്ചു. ഇതു നീണ്ടുനിന്നാൽ ഘനവ്യവസായങ്ങൾ മുതൽ ഇലക്ട്രോണിക് അസംബ്ലിംഗ് വരെയുള്ളവ പ്രതിസന്ധിയിലാകും.
International
റിയാദ്: ഇറാന് മുന്നറിയിപ്പുമായി സൗദി അറേബ്യ. സൗദി അടക്കമുള്ള ഗൾഫ് രാജ്യങ്ങളുടെ ക്ഷമയ്ക്കു പരിധിയുണ്ടെന്ന് സൗദി വിദേശകാര്യമന്ത്രി ഫൈസൽ ബിൻ ഫർഹാൻ അൽ സൗദ് പറഞ്ഞു.
ഗൾഫ് രാജ്യങ്ങളെ ആക്രമിക്കുന്നതിലൂടെ ഇറാൻ ബ്ലാക്മെയിൽ തന്ത്രം പയറ്റുകയാണ്. ആക്രമണരീതികളെക്കുറിച്ച് ഇറാൻ പുനരാലോചന നടത്തണം. സൗദിക്കും അയൽ രാജ്യങ്ങൾക്കും പ്രാപ്തിയും ശേഷിയുമുണ്ട്.
ആവശ്യമെങ്കിൽ അവ ഉപയോഗിക്കേണ്ടിവരുമെന്ന് മന്ത്രി പറഞ്ഞു. ഇസ്രയേൽ ഇറാന്റെ വാതകപ്പാടത്ത് ആക്രമണം നടത്തിയതിനു മറുപടിയായി ഇറാൻ ഖത്തറിലെയും സൗദിയിലെയും ഊർജ വ്യവസായ കേന്ദ്രങ്ങളിൽ ആക്രമണം നടത്തിയ പശ്ചാത്തലത്തിലാണ് ഈ മുന്നറിയിപ്പ്.
Business
ന്യൂഡൽഹി: പശ്ചിമേഷ്യൻ യുദ്ധം രാജ്യത്ത് വിലക്കയറ്റത്തിന് വഴിയൊരുക്കുമെന്ന സൂചനകൾ നല്‍കിത്തുടങ്ങി. യുദ്ധത്തെത്തുടർന്ന് പ്ലാസ്റ്റിക് കുപ്പികളുടെയും അടപ്പുകളുടെയും വില കുത്തനെ ഉയർന്നതോടെ ഇന്ത്യയിൽ കുപ്പിവെള്ളത്തിന്റെ വില വർധിച്ചു.
കുപ്പിവെള്ളത്തിന് 11 ശതമാനം വില വർധിച്ചു. ഇതോടെ ജിഎസ്ടി പരിഷ്കരിച്ചപ്പോൾ കുപ്പിവെള്ളത്തിന്റെ ജിഎസ്ടി 18 ശതമാനത്തിൽ നിന്ന് 5 ശതമാനമായി കുറച്ചിരുന്നു. യുദ്ധ പശ്ചാത്തലത്തിൽ ജിഎസ്ടിയിൽ ഉണ്ടായ വിലക്കുറവിന്റെ നേട്ടം ഇല്ലാതാകും.
അഞ്ചു ബില്യണ്‍ ഡോളർ മൂല്യമുള്ള ഇന്ത്യൻ കുപ്പിവെള്ള വിപണിയിൽ ബിസ്ലേരി, കൊക്കക്കോള, പെപ്സി, റിലയൻസ്, ടാറ്റ എന്നീ കന്പനികൾ തമ്മിലുള്ള മത്സരമാണ്.
പ്ലാസ്റ്റിക് കുപ്പികൾ നിർമിക്കാൻ ആവശ്യമായ പോളിമറുകളുടെ വില പശ്ചിമേഷ്യൻ യുദ്ധം തുടങ്ങിയ ശേഷം ഉയർന്നതാണ് കുപ്പിവെള്ള വിപണിയെ പ്രതിസന്ധിയിലാക്കിയത്.
രാജ്യത്തെ കുപ്പിവെള്ള മാർക്കറ്റിന്റെ മൂന്നിലൊന്ന് സ്വന്തമായുള്ള ബിസ്ലേരി 12 ബോട്ടിലുകളുള്ള ഒരു ലിറ്ററിന്റെ ബോക്സിന്റെ വില 216 രൂപയിൽ നിന്ന് 240 രൂപയായി വർധിപ്പിച്ചു. മറ്റ് മുൻനിര കന്പനികളും സമാന പാതയിലാണ്.
യുദ്ധത്തെത്തുടർന്ന് എണ്ണവില വർധിച്ചത് പ്ലാസ്റ്റിക് കുപ്പി നിർമിക്കാൻ ആവശ്യമായ വസ്തുക്കളുടെ വില 50 ശതമാനം വർധിച്ച് കിലോയ്ക്ക് 170 രൂപയായി ഉയർന്നു.
കുപ്പിയുടെ അടപ്പുകളുടെ വില ഇരട്ടിയലധികം വർധിച്ച് ഒന്നിന് 0.45 രൂപയിലെത്തി. കൂടാതെ കാർഡ്ബോർഡ് ബോക്സുകൾ, ലേബലുകൾ, ഒട്ടിക്കാൻ ഉപയോഗിക്കുന്ന ടേപ്പുകൾ എ്ന്നിവയ്ക്കും ചെലവ് വർധിച്ചു.
National
ന്യൂഡൽഹി: ക്രൂഡ് ഓയിലും എൽപിജിയും ഉൾപ്പെടെ ഇന്ധനവുമായുള്ള മൂന്നെണ്ണമുൾപ്പെടെ 22 ഇന്ത്യൻ കപ്പലുകൾ ഹോർമുസ് കടലിടുക്ക് കടക്കുന്നതിന് പേർഷ്യൻ ഗൾഫിൽ തുടരുന്നതായി ഷിപ്പിംഗ് മന്ത്രാലയം സ്പെഷൽ സെക്രട്ടറി രാജേഷ് കുമാർ സിൻഹ.
1.67 ദശലക്ഷം ടൺ ക്രൂഡ് ഓയിൽ, 3.2 ദശലക്ഷം ടൺ എൽപിജി, രണ്ടു ദശലക്ഷം ടൺ എൽഎൻജി എന്നിവയാണു മൂന്ന് കപ്പലുകളിലായുള്ളത്. അവശേഷിച്ചവ കണ്ടെയ്നർ കാരിയർ ഉൾപ്പെടെയുള്ളവയാണ്.
ഇറാൻ-ഇസ്രയേൽ സംഘർഷം തുടങ്ങുന്നതിനുമുന്പ് 28 ഇന്ത്യൻ കപ്പലുകൾ കടലിടുക്ക് കടക്കാൻ കാത്തുകിടക്കുന്നുണ്ടായിരുന്നു. ഇതിൽ 24 എണ്ണം പടിഞ്ഞാറൻ ഭാഗത്തും നാലെണ്ണം കിഴക്കുഭാഗത്തുമായിരുന്നു. കഴിഞ്ഞയാഴ്ച ഇരുഭാഗത്തും ഓരോ കപ്പലുകൾ സുരക്ഷിതമായി കടലിടുക്ക് കടന്നു. അവശേഷിക്കുന്ന കപ്പലുകളിലെ 611 ജീവനക്കാരും സുരക്ഷിതരാണ്.
ആറ് എൽപിജി ടാങ്കറുകളും ഒരു എൽഎൻജി ടാങ്കറും നാല് ക്രൂഡ് ഓയിൽ ടാങ്കറും കുടുങ്ങിക്കിടക്കുന്നവയിൽ ഉണ്ട്. രാസവസ്തുക്കൾ കയറ്റുന്ന കപ്പൽ, മൂന്ന് കണ്ടെയ്നർ കപ്പലുകൾ എന്നിവയും കടലിൽ തുടരുകയാണ്. ഇന്ത്യൻ കപ്പലുകളെ സുരക്ഷിതമായി ഹോർമുസ് കടലിടുക്ക് കടത്തുന്നതിനുള്ള ശ്രമം തുടരുകയാണെന്നും രാജേഷ് കുമാർ സിൻഹ പറഞ്ഞു.
National
ന്യൂഡൽഹി: ഇറാൻ യുദ്ധത്തെത്തുടർന്ന് സംഘർഷഭരിതമായ പശ്ചിമേഷ്യയിൽനിന്ന് ഇതുവരെ 2.6 ലക്ഷം ഇന്ത്യക്കാർ മടങ്ങിയെത്തിയെന്ന് വിദേശകാര്യ മന്ത്രാലയം. ഫെബ്രുവരി 28-ന് ശേഷം മടങ്ങിയെത്തിയവരുടെ കണക്കാണ് വിദേശകാര്യ മന്ത്രാലയം പുറത്തുവിട്ടത്.
യുഎഇയിലെ വിവിധ വിമാനത്താവളങ്ങളിൽനിന്ന് ഇന്ത്യയിലെ വിവിധസ്ഥലങ്ങളിലേക്ക് ഇന്നലെ 70-ഓളം വിമാനങ്ങൾ സർവീസ് നടത്തിയെന്നു വിദേശകാര്യ മന്ത്രാലയം അഡീഷണൽ സെക്രട്ടറി (ഗൾഫ്) അസീം ആർ. മഹാജൻ പറഞ്ഞു.
പശ്ചിമേഷ്യയിലെ സംഘർഷം നിലവിൽ ഇന്ത്യ സൂക്ഷ്മമായി നീരിക്ഷിച്ചുവരികയാണെന്ന് വിദേശകാര്യ വക്താവ് രൺധീർ ജയ്സ്വാൾ പറഞ്ഞു.
ചൊവ്വാഴ്ച പ്രധാനമന്ത്രി നരേന്ദ്രമോദിയും യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനും തമ്മിൽ ടെലിഫോണിലൂടെ ആശയവിനിമയം നടത്തി. പശ്ചിമേഷ്യയിലെ നിലവിലെ സ്ഥിതിഗതികൾ ഇരുനേതാക്കളും ചർച്ചചെയ്തു. സാധാരണക്കാർക്കുനേരെയുള്ള ആക്രമണങ്ങളെ പ്രധാനമന്ത്രി ശക്തമായി അപലപിച്ചെന്നും അദ്ദേഹം പറഞ്ഞു.
ഫെബ്രുവരി 28-ന് ഇറാൻ യുദ്ധം ആരംഭിച്ചതിന് ശേഷം ഇതുരണ്ടാം തവണയാണ് യുഎഇ പ്രസിഡന്റുമായി മോദി ആശയവിനിമയം നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഇറാനിലെ വിദ്യാർഥികൾ ഉൾപ്പെടുന്ന ഇന്ത്യൻ പൗരൻമാർക്ക് ഇന്ത്യൻ എംബസി ആവശ്യമായ സഹായങ്ങൾ നൽകുന്നുണ്ടെന്ന് രൺധീർ ജയ്സ്വാൾ പറഞ്ഞു.
അർമേനിയയിലേക്കും അസർബൈജാനിലേക്കും പോകുന്നതിന് ഇറാൻ അതിർത്തികടക്കാൻ കൂടുതൽ ഇന്ത്യക്കാർ ആഗ്രഹം പ്രകടിപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Kerala
പരവൂർ: പശ്ചിമേഷ്യയിലെ യുദ്ധസമാനമായ സാഹചര്യം ഇന്ത്യയിലെ പാചകവാതക വിപണിയെ കടുത്ത പ്രതിസന്ധിയിലാക്കി. മാർച്ച് ആദ്യ പകുതിയിലെ ഔദ്യോഗിക കണക്കുകൾ പ്രകാരം രാജ്യത്തെ എൽപിജി ഉപഭോഗം 17.7 ശതമാനം കുറഞ്ഞു.
വിതരണ ശൃംഖലയിലുണ്ടായ തടസങ്ങൾ കാരണം ഗാർഹിക പാചകവാതക ലഭ്യത ഉറപ്പാക്കാൻ വാണിജ്യസ്ഥാപനങ്ങൾക്കുള്ള വിതരണം സർക്കാർ വെട്ടിക്കുറച്ചു. കഴിഞ്ഞ വർഷം മാർച്ച് ആദ്യ രണ്ടാഴ്ചയിൽ 1.387 ദശലക്ഷം ടണ്ണായിരുന്ന ഉപയോഗം ഇത്തവണ 1.147 ദശലക്ഷം ടണ്ണായി ചുരുങ്ങി.
ഫെബ്രുവരി ആദ്യ പകുതിയുമായി താരതമ്യം ചെയ്യുമ്പോൾ 26.3 ശതമാനത്തിന്റെ ഇടിവാണ് രേഖപ്പെടുത്തിയത്. ഇന്ത്യയുടെ പാചകവാതക ആവശ്യത്തിന്റെ 60 ശതമാനവും ഇറക്കുമതിയെയാണ് ആശ്രയിക്കുന്നത്.
യുദ്ധം കാരണം ഗൾഫ് രാജ്യങ്ങളിൽ വ്യോമപാതകൾ അടച്ചതോടെ വിമാന ഇന്ധനമായ എടിഎഫ് ഉപഭോഗത്തിലും നാല് ശതമാനം കുറവുണ്ടായിട്ടുണ്ട്. എന്നാൽ പെട്രോൾ, ഡീസൽ വിൽപനയിൽ വർധനയുണ്ടായി. പെട്രോൾ വിൽപന 13.2 ശതമാനവും ഡീസൽ ഉപയോഗം 8.2 ശതമാനവും ഉയർന്നു.
International
സിംഗപ്പുർ: ഇറാനെതിരായ പ്രത്യേക ദൗത്യത്തിന്റെ ഭാഗമെന്നോണം പ്രത്യേക പരിശീലനം ലഭിച്ച യുഎസ് മറീനുകളുമായുള്ള യുദ്ധക്കപ്പൽ യുഎസ്എസ് ട്രിപ്പൊളി സിംഗപ്പുർ തീരത്ത് എത്തിയതായി റിപ്പോർട്ട്.
സൗത്ത് ചൈന കടലിന്റെ വടക്കുപടിഞ്ഞാറൻ ഭാഗത്തുകൂടി കപ്പൽ സഞ്ചരിച്ചുകൊണ്ടിരിക്കുകയാണെന്ന് രാജ്യാന്തര മാധ്യമമായ സിഎൻഎൻ ആണു റിപ്പോർട്ട് ചെയ്തത്. 2,200ഓളം മറീനുകൾ ഈ കപ്പലിലുണ്ടെന്നാണ് കരുതപ്പെടുന്നത്.
ജപ്പാനിലെ ഒക്കിനാവയിലുള്ള അമേരിക്കയുടെ 31-ാം മറൈൻ എക്സ്പെഡിഷനറി യൂണിന്റെ ഭാഗമായുള്ള മറീനുകളാണു കപ്പലിലുള്ളത്.
International
അബുദാബി: യുഎഇ ലക്ഷ്യമിട്ടുണ്ടായ മിസൈൽ, ഡ്രോൺ ആക്രമണങ്ങളുമായി ബന്ധപ്പെട്ട് സമൂഹമാധ്യമത്തിലൂടെ തെറ്റായ വിവരങ്ങളും ദൃശ്യങ്ങളും പ്രചരിപ്പിച്ചതിനെത്തുടർന്ന് 16 ഇന്ത്യക്കാരുൾപ്പെടെ 35 പേർ അറസ്റ്റിൽ. യുഎഇ അറ്റോർണി ജനറൽ ഡോ. ഹമദ് സൈഫ് അൽ ഷംസി ഉത്തരവിട്ടതനുസരിച്ചാണ് ഇവരെ കഴിഞ്ഞദിവസം അറസ്റ്റ് ചെയ്തത്.
ഇതിനു പുറമെ അബുദാബിയിൽ സമാന കുറ്റത്തിന് 45 പേരെക്കൂടി പോലീസ് പിടികൂടിയിട്ടുണ്ട്. രാജ്യത്തിന്റെ പ്രതിരോധനടപടികളെ ബാധിക്കുന്ന രീതിയിൽ ദൃശ്യങ്ങൾ ചിത്രീകരിച്ചതിനും എഐ ഉപയോഗിച്ചു നിർമിച്ച വ്യാജ ദൃശ്യങ്ങൾ പ്രചരിപ്പിച്ചതിനുമാണ് നടപടി.
പിടിയിലായവർക്കെതിരേ അതിവേഗ വിചാരണ നടപടികൾ ആരംഭിച്ചു.യുഎഇ നിയമപ്രകാരം കുറഞ്ഞത് ഒരു വർഷം തടവും ഒരു ലക്ഷം ദിർഹം (ഏകദേശം 22.5 ലക്ഷം രൂപ) പിഴയും ലഭിക്കാവുന്ന കുറ്റമാണിത്.
മിസൈലുകൾ വീണ സ്ഥലങ്ങൾ ചിത്രീകരിക്കുന്നതും അവ സമൂഹമാധ്യമത്തിൽ പങ്കുവയ്ക്കുന്നതും കുറ്റകരമാണെന്ന് അറ്റോർണി ജനറൽ നേരത്തേ മുന്നറിയിപ്പ് നൽകിയിരുന്നു.
ഇത്തരം ദൃശ്യങ്ങൾ ശത്രുരാജ്യങ്ങൾക്ക് യുഎഇയുടെ പ്രതിരോധശേഷി മനസിലാക്കാൻ അവസരമൊരുക്കുമെന്നും ഇത് രാജ്യസുരക്ഷയെ ബാധിക്കുമെന്നും അധികൃതർ ചൂണ്ടിക്കാട്ടി.
International
ജനീവ: പശ്ചിമേഷ്യൻ സംഘർഷം ഇനിയും നീണ്ടാൽ ജൂണോടെ ലോകത്ത് 45 ദശലക്ഷം പേർ കടുത്ത പട്ടിണിയിലാകുമെന്ന് യുഎന്നിനു കീഴിലുള്ള വേൾഡ് ഫുഡ് പ്രോഗ്രാം മുന്നറിയിപ്പ് നൽകി.
ഫെബ്രുവരി 28ന് ആരംഭിച്ച യുദ്ധംമൂലം പ്രധാന മാനുഷിക സഹായ പാതകൾ തടസപ്പെട്ടിരിക്കുകയാണെന്നും ലോകത്ത് കൂടുതൽ പ്രതിസന്ധി നേരിടുന്ന ചില കേന്ദ്രങ്ങളിലേക്കുള്ള ജീവൻരക്ഷാ ഷിപ്പ്മെന്റുകൾ വൈകുകയുമാണെന്നും ഡെപ്യൂട്ടി എക്സിക്യൂട്ടീവ് ഡയറക്ടർ കാൾ സ്കാ പറഞ്ഞു.
ഭക്ഷ്യധാന്യ, ഇന്ധന വിലക്കയറ്റവും ഷിപ്പിംഗ് ചെലവിലെ വർധനവും പ്രതിസന്ധിയുടെ ആഴം വർധിപ്പിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Business
ന്യൂഡൽഹി: ആയിരക്കണക്കിനു മൈലുകൾക്കപ്പുറം നടക്കുന്ന ഒരു യുദ്ധം ഇന്ത്യൻ സാന്പത്തികമേഖലയെ വരിഞ്ഞുമുറുക്കുന്നതാണ് കാണുന്നത്.
എണ്ണ വില ഉയരുന്നതും കടുത്ത പെട്രോളിയം വാതകക്ഷമവും അടുക്കള മുതൽ ഫാക്ടറികൾ വരെ ഒരുപോലെ പ്രതിസന്ധിയിലാക്കുന്നു. ഇത് രാജ്യത്തിന്റെ സാന്പത്തിക വളർച്ചയെ പ്രതിസന്ധിയിലാക്കുകയും പണപ്പെരുപ്പത്തെക്കുറിച്ചുള്ള പുതിയ ആശങ്കകൾക്കു വഴിയൊരുക്കുകയും ചെയ്തിരിക്കുകയാണ്.
പശ്ചിമേഷ്യൻ സംഘർഷത്തിലൂടെ രൂപപ്പെടുന്ന പ്രതിസന്ധി ഏറ്റവും കൂടുതൽ ബാധിക്കുന്ന സാന്പത്തികവ്യവസ്ഥകളിലൊന്നാണ് ഇന്ത്യയുടേത്. ആവശ്യത്തിന്റെ 90 ശതമാനം അസംസ്കൃത എണ്ണയും ലിക്വിഫൈഡ് പെട്രോളിയം ഗ്യാസിന്റെ പകുതിയോളവും ഇറക്കുമതി ചെയ്യുകയാണ്.
നിലവിൽ പശ്ചിമേഷ്യയിൽ രൂപപ്പെട്ടിരിക്കുന്ന സംഘർഷത്തെത്തുടർന്ന് ഇറാൻ് ഹോർമുസ് കടലിടുക്ക് അടച്ചിരിക്കുകയാണ്. ഇതേത്തുടർന്ന് ഇന്ത്യയുടെ ക്രൂഡ് ഓയിൽ ഇറക്കുമതിയുടെ പകുതിയും എൽപിജി ഇറക്കുമതിയുടെ നാലിൽ മൂന്നു ഭാഗവും തടസപ്പെട്ടിരിക്കുകയാണ്. ഇത് എണ്ണവില ബാരലിന് 100 ഡോളറിനു മുകളിലെത്തുന്നതിന് കാരണമായി.
ഇതിന്റെ പ്രത്യാഘാതങ്ങൾ പെട്ടെന്നുതന്നെ പ്രകടമാകാൻ തുടങ്ങി. പാചകവാതകക്ഷാമം വീടുകളെയും ഭക്ഷണശാലകളെയും ചെറുകിട വ്യവസായശാലകളെയും വരിഞ്ഞുമുറുക്കി. എൽപിജിയെ ആശ്രയിച്ചു പ്രവർത്തിച്ചിരുന്ന സ്ഥാപനങ്ങൾ പൂർണമായും അടച്ചിടാൻ നിർബന്ധിതരായി. വളരെയകലെ നടക്കുന്ന ഒരു ഭൗമരാഷ്ട്രീയ സംഘർഷം ഇപ്പോൾ സാധാരണക്കാരുടെ ദൈനംദിന ജീവിതത്തിലേക്കും ലാഭനഷ്ടക്കണക്കുകളിലേക്കും പടർന്നിരിക്കുകയാണ്.
ഇന്ത്യ അമിതമായി ഇറക്കുമതി ഇന്ധനങ്ങളെ ആശ്രയിക്കുന്നത് രാജ്യത്തിന്റെ സാന്പത്തികവളർച്ചയെ പ്രതികൂലമായി ബാധിക്കുമെന്ന് ഗോൾഡ്മാൻ സാക്സ്, ഓസ്ട്രേലിയ ആൻഡ് ന്യൂസിലൻഡ് ബാങ്കിംഗ് ഗ്രൂപ്പ് (എഎൻസെഡ്), ഇൻഡ്സ്ഇൻഡ് ബാങ്ക് എന്നിവർ മുന്നറിയിപ്പ് നൽകി.
ഗോൾഡ്മാൻ 2026ലെ ഇന്ത്യയുടെ വളർച്ചാ പ്രവചനം 0.5 ശതമാനം കുറച്ച് 6.5 ശതമാനമാക്കി. ഏപ്രിൽ മുതൽ ആരംഭിക്കുന്ന സാന്പത്തികവർഷത്തിന്റെ വളർച്ചാ നിരക്ക് ഏഴു ശതമാനത്തിൽനിന്ന് 6.5 %- 6.8 % ശതമാനമായി കുറയുമെന്ന് എഎൻസെഡ് വിലയിരുത്തുന്നു.
ഇൻഡസ്ഇൻഡിന്റെ സാന്പത്തികവിദഗ്ധൻ ഗൗരവ് കപുറിന്റെ അഭിപ്രായത്തിൽ 30 ബേസിസ് പോയിന്റ് കുറവാണ് കണക്കാക്കുന്നത്. വളർച്ചാ പ്രവചനം ഏകദേശം 6.5 ശതമാനത്തിലെത്തുമെന്നാണ് വിലയിരുത്തുന്നത്. ജനങ്ങളുടെ ഉപഭോഗം കുറയുന്നത് സാന്പത്തിക വളർച്ചയുടെ തിരിച്ചുവരവിനെ ബാധിക്കുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകുന്നു.
വ്യവസായ മേഖലയിൽ വലിയ പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നത്. വളം, അലുമിനിയം വ്യവസായങ്ങൾ മുതൽ സെമികണ്ടക്ടർ നിർമാണത്തിന് ആവശ്യമായ ഹീലിയം വരെയുള്ള മേഖലകളെ ഗ്യാസ് റേഷനിംഗ് തടസപ്പെടുത്തുന്നു. ഇത് ദീർഘകാല സാന്പത്തിക മാന്ദ്യത്തിന്റെ പ്രതീതി ഉയർത്തുന്നു.
►വ്യവസായശാലകൾ അടച്ചുപൂട്ടലിൽ
എല്ലാ ഹീറ്റിംഗ് ഫർണസുകളും എൽപിജിയാണ് ഉപയോഗിക്കുന്നത്. വാതകക്ഷാമവും വ്യാവസായിക ആവശ്യങ്ങൾക്കുപയോഗിക്കുന്നതിനുള്ള നിയന്ത്രണങ്ങളുംമൂലം വ്യാവസായശാലകൾ അടച്ചുപൂട്ടിയിരിക്കുകയാണ്. ഗുജറാത്തിലെ 98 ശതമാന എൻജിനിയറിംഗ് സ്ഥാപനങ്ങളും അടച്ചു. മഹാരാഷ്ട്രയിൽ പകുതിയോളം സ്ഥാപനങ്ങൾ പ്രവർത്തനം നിർത്തി. എൽപിജിയുടെ വിലവർധന ഇതിനെ ആശ്രയിച്ച് പ്രവർത്തിക്കുന്ന റെസ്റ്ററന്റുകൾ, നിർമാണ യൂണിറ്റുകൾ എന്നിവയുൾപ്പെടെയുള്ള മേഖലകളെ ബാധിക്കും.
►കയറ്റുമതിയും നിലച്ചു
ഗൾഫ് രാജ്യങ്ങളിലേക്കുള്ള ഏകദേശം 20,000 കോടി ഡോളറിന്റെ (200 ബില്യണ്‍ ഡോളർ) കയറ്റുമതിയെ തടസങ്ങൾ ബാധിക്കുന്നത് ഇന്ത്യയുടെ കയറ്റുമതി മേഖലയ്ക്ക് തിരിച്ചടിയുണ്ടാകാം. ഇത് കറന്റ് അക്കൗണ്ട് കമ്മി വർധിപ്പിക്കുകയും, നിലവിൽ ഒരു ഡോളറിന് 92.5 രൂപ എന്ന റിക്കാർഡ് താഴ്ചയ്ക്കടുത്ത് നിൽക്കുന്ന ഇന്ത്യൻ രൂപയ്ക്കു മേൽ കൂടുതൽ സമ്മർദം ചെലുത്തുകയും ചെയ്യും. കൂടാതെ, ഏകദേശം ഒരു കോടി ഇന്ത്യൻ തൊഴിലാളികൾ വർഷം തോറും 5,000 കോടി ഡോളറോളം (50 ബില്യണ്‍ ഡോളർ) നാട്ടിലേക്ക് അയയ്ക്കുന്നതിനാൽ ഈ മേഖല ഏറെ നിർണായകമാണ്.
പണപ്പെരുപ്പം വീണ്ടും ചർച്ചാവിഷയമായിരിക്കുകയാണ്. ഇന്ധനവിലയിലുണ്ടാകുന്ന കുതിച്ചുചാട്ടം, വിലക്കയറ്റം നിയന്ത്രിക്കാനായി ആർബിഐ വർഷങ്ങളായി നടത്തിവരുന്ന ശ്രമങ്ങളെ ഇല്ലാതാക്കുമെന്ന് സാന്പത്തികവിദഗ്ധർ അഭിപ്രായപ്പെടുന്നു.
►സംഘർഷത്തിനു മുന്‍പ്
പശ്ചിമേഷ്യയിലെ സംഘർഷത്തിനു മുന്‍പ് ഇന്ത്യയുടെ സാന്പത്തിക മേഖലയെക്കുറിച്ചുള്ള പ്രവചനം അസാധാരണമാംവിധം സുസ്ഥിരമാണെന്നായിരുന്നു. വരാനിരിക്കുന്ന സാന്പത്തികവർഷത്തിൽ 7.3 ശതമാനം സാന്പത്തികവളർച്ചയാണ് സർക്കാർ പ്രവചിച്ചത്. അതുപോലെ പണപ്പെരുപ്പം സെപ്റ്റംബർ വരെയെങ്കിലും റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ ലക്ഷ്യമായ നാലു ശതമാനത്തിനടുത്തു നിൽക്കുമെന്നും പ്രതീക്ഷിച്ചു.
Business
കോട്ടയം: എല്‍പിജി ക്ഷാമം റബര്‍ അധിഷ്ഠിത വ്യവസായങ്ങളെയും പ്രതികൂലമായി ബാധിച്ചുതുടങ്ങി. ഗ്യാസില്‍ പ്രവര്‍ത്തിച്ചിരുന്ന ക്രംബ് ഫാക്ടറികള്‍ പ്രവര്‍ത്തനം നിര്‍ത്തിത്തുടങ്ങി. ഇതോടെ ഒട്ടുപാലിന് ഡിമാന്‍ഡ് കുറഞ്ഞു. റബര്‍ ഷീറ്റ് വിദേശവില അഭ്യന്തരവിലയേക്കാള് കൂടുതലുണ്ടെങ്കിലും ഇറക്കുമതി കുറവാണ്.
ടയര്‍ കമ്പനികള്‍ക്ക് ആവശ്യമായ രാസവസ്തുക്കളുടെയും നൂലുകളുടെയും ഇറക്കുമതി നിലച്ചത് വൈകാതെ ഫാക്ടറികളുടെ പ്രവര്‍ത്തനം നിലയ്ക്കാന്‍ കാരണമാകും.
ഈ സാഹചര്യത്തില്‍ ചില ടയര്‍ കമ്പനികള്‍ ആഭ്യന്തര വിപണിയില്‍ നിന്ന് ഒരാഴ്ചയായി ചരക്ക് വാങ്ങല്‍ കുറച്ചു. റബര്‍ ആഭ്യന്തര വിലയില്‍ നേരിയ ഇടിവുണ്ടായത് ഇതേ തുടര്‍ന്നാണ്. ടയര്‍ ഉത്പാദനച്ചെലവിന്റെ 40-45 ശതമാനവും പെട്രോ കെമിക്കല്‍ സാമഗ്രികള്‍ക്കാണ്.
എല്‍പിജിയും സിഎന്‍ജിയും അവശ്യവസ്തുക്കളുടെ പട്ടികയില്‍ ലഭ്യമാക്കണമെന്ന് ടയര്‍ നിര്‍മാതാക്കളുടെ കൂട്ടായ്മയായ ആത്മ ആവശ്യപ്പെട്ടിട്ടുണ്ട്. ഗള്‍ഫ് മേഖലയിലേക്കുള്ള ടയര്‍, വാഹന കയറ്റുമതി നിലച്ചുകഴിഞ്ഞു. ലാറ്റക്സില്നിന്നുള്ള ഗ്ലൗസ് ഉള്‍പ്പെടെ സാമഗ്രികളുടെ കയറ്റുമതിയിലും ഇടിവുണ്ടായി.
ക്രൂഡ് ഓയില്‍ വില വര്‍ധന സിന്തറ്റിക് റബര്‍ വ്യവസായത്തിന് തിരിച്ചടിയായി. നാഫ്ത, എത്ലിന്‍, ബുടാഡെയ്ന്, സ്റ്റിറെയ്ന്, കാര്‍ബണ്‍ ബ്ലാക്ക് തുടങ്ങിയ പെട്രോ കെമിക്കല്‍ ഇനങ്ങളുടെ വില ഉയര്‍ന്നു.
ഉത്പാദനച്ചെലവ് വര്‍ധിച്ച സാഹചര്യത്തില്‍ ടയര്‍ വില കൂടിയേക്കാം. ചെരിപ്പ്, ഗമ്പൂട്ട് ഉള്‍പ്പെടെ റബര്‍ ഫാക്ടറികള്‍ ഉത്പാദനം കുറച്ചു. പശ്ചിമേഷ്യന്‍ സംഘര്‍ഷം വാഹനവില്പനയിലും അനിശ്ചിതത്വമുണ്ടാക്കിയിട്ടുണ്ട്.
International
ടെൽ അവീവ്: ഇറാനെതിരേ യുഎസ്-ഇസ്രേലി ആക്രമണം തുടരുന്നു. ഇറാനിലെ പാക് അതിർത്തിയോടു ചേർന്നുള്ള ചബഹാര്‍ സ്വതന്ത്ര വ്യാപാര മേഖലയ്ക്കു സമീപമുള്ള പര്‍വതപ്രദേശങ്ങളിലെ സൈനിക താവളങ്ങള്‍ യുഎസ് യുദ്ധവിമാനങ്ങള്‍ ഇന്നലെ പുലർച്ചെ ആക്രമിച്ചു.
ഇറാന്റെ തെക്കുകിഴക്കന്‍ പ്രവിശ്യയായ സിസ്റ്റാന്‍, ബലൂചിസ്ഥാന്‍ എന്നിവിടങ്ങളിലാണ് ചാബഹാര്‍ സ്വതന്ത്ര വ്യാപാരമേഖല സ്ഥിതിചെയ്യുന്നത്.
2024ല്‍ ഇന്ത്യ പത്തു വര്‍ഷത്തെ പാട്ടത്തിനെടുക്കുകയും 120 കോടി ഡോളർ നിക്ഷേപിക്കുകയും ചെയ്ത ചബഹാർ തുറമുഖത്തിനു സമീപവും ആക്രമണമുണ്ടായതായി റിപ്പോർട്ടുണ്ട്. അഫ്ഗാനിസ്ഥാന്, മധ്യേഷ്യ, റഷ്യ, യൂറോപ്പ് എന്നിവയുമായി നേരിട്ടു വ്യാപാരം നടത്താന്‍ ഇന്ത്യയെ സഹായിക്കുന്നതാണ് ചബഹാര്‍ തുറമുഖം.
ഗൾഫ് രാജ്യങ്ങൾക്കു നേരേ വീണ്ടും ഇറാനിൽനിന്ന് ആക്രമണമുണ്ടായി. ഇന്നലെ പുലർച്ചെ ഡ്രോണിന്റെ അവശിഷ്ടങ്ങൾ വീണ് ദുബായ് വിമാനത്താവളത്തോടു ചേർന്ന ഇന്ധനടാങ്കിൽ തീപിടിത്തമുണ്ടായി. ഇതോടെ വ്യോമഗതാഗതം സ്തംഭിച്ചു. രാത്രി വൈകിയാണ് വ്യോമഗതാഗതം ഭാഗികമായി പുനരാരംഭിക്കാനായത്.
സൗദി അറേബ്യ, ബഹറിൻ, ഖത്തർ എന്നീ രാജ്യങ്ങളിലേക്കു വന്ന നിരവധി ഡ്രോണുകൾ അന്തരീക്ഷത്തിൽവച്ചുതന്നെ നിർവീര്യമാക്കി. ഗൾഫ് രാജ്യങ്ങളെ ഇനിയും ആക്രമിക്കുമെന്ന സൂചനയുമായി ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് ആരാഗ്ചി രംഗത്തുവന്നു.
ചില അയൽരാജ്യങ്ങൾ അമേരിക്കൻ സേനയ്ക്ക് ആതിഥ്യമരുളി ഇറാനെതിരായ ആക്രമണങ്ങൾക്കും ഇറാനികളെ കൊലപ്പെടുത്താനും കൂട്ടുനിൽക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു. ഇക്കാര്യത്തിലുള്ള നിലപാട് വ്യക്തമാക്കാൻ ഈ രാജ്യങ്ങൾ തയാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
►ഇറാൻ ദുർബലമാകുന്നതായി ഇസ്രയേലും അമേരിക്കയും◄
അതേസമയം, ഇറാനെതിരായ ആക്രമണം മൂന്നാം ആഴ്ചയിലേക്കു കടന്നിരിക്കെ ആ രാജ്യത്തിന്റെ പ്രതിരോധശേഷി ദുർബലമായതായി അമേരിക്ക. ഇറാന്റെ വ്യോമ, നാവികസേനകൾ പൂർണമായും നശിപ്പിക്കപ്പെട്ടതായും മിസൈൽശേഷി അവസാനത്തോടടുക്കുകയാണെന്നും വൈറ്റ് ഹൗസ് അവകാശപ്പെട്ടു.
വ്യോമപ്രതിരോധ സംവിധാനങ്ങൾ ഏറെക്കുറെ പൂർണമായും അപ്രത്യക്ഷമായ ഇറേനിയൻ ആകാശത്തേക്കു കടന്ന് ഇഷ്ടമുള്ള ലക്ഷ്യങ്ങൾ ആക്രമിക്കാൻ സാധിക്കുന്നുണ്ടെന്നാണ് ഇസ്രേലി സൈനിക ഉദ്യോഗസ്ഥർ അറിയിച്ചത്.
എന്നാൽ, തങ്ങൾ ഇതുവരെ ഉപയോഗിച്ചത് പഴയ മിസൈലുകളാണെന്നും പുതിയ മിസൈലുകളുടെ വൻശേഖരം തങ്ങളുടെ കൈവശമുണ്ടെന്നുമാണ് ഇറാൻ പ്രതികരിച്ചത്.
►ഹോർമുസിൽ ഇടപെടാൻ മടിച്ച് നാറ്റോ◄
അതിനിടെ, ഹോർമുസ് കടലിടുക്ക് സുരക്ഷിതമാക്കാൻ യുദ്ധക്കപ്പലുകൾ അയച്ചു സഹായിക്കണമെന്ന ട്രംപിന്റെ അഭ്യർഥനയോട് സഖ്യകക്ഷികൾ അനുകൂല മറുപടി നൽകിയിട്ടില്ല.
ഇറാനെതിരായ യുദ്ധത്തിൽ ബ്രിട്ടൻ ഇടപെടില്ലെന്നും എന്നാൽ ഹോർമുസ് കടലിടുക്ക് സുരക്ഷിതമാക്കാൻ സഖ്യകക്ഷികളുമായി ആലോചിച്ച് നടപടിയെടുക്കുമെന്നും ബ്രിട്ടീഷ് പ്രധാനമന്ത്രി കെയ്ർ സ്റ്റാർമർ പറഞ്ഞു. ഹോർമുസിലേക്ക് യുദ്ധക്കപ്പലുകൾ അയക്കാതിരുന്നാൽ അതു നാറ്റോയ്ക്ക് വലിയ നഷ്ടമാകുമെന്നും ട്രംപ് മുന്നറിയിപ്പ് നൽകി.
International
ടെഹ്റാൻ: പശ്ചിമേഷ്യയിൽ യുദ്ധം രൂക്ഷമാകുമെന്ന സൂചന നൽകി ഇറാൻ. ഒരു തരത്തിലുള്ള കീഴടങ്ങലിനും തയാറല്ലെന്ന് പ്രസിഡന്റ് മസൂദ് പെസെഷ്കിയാൻ വ്യക്തമാക്കി. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണുമായി നടത്തിയ ഫോൺ സംഭാഷണത്തിലാണ് ഇറാൻ പ്രസിഡന്റ് നിലപാട് വ്യക്തമാക്കിയത്.
തങ്ങൾക്കെതിരെ ആക്രമണം നടത്തുന്നതിനായി മേഖലയിലെ അയൽരാജ്യങ്ങളിലുള്ള അമേരിക്കൻ സൈനിക താവളങ്ങൾ ഉപയോഗിക്കുന്നത് അനുവദിക്കില്ല. ഇറാന്റെ മണ്ണിൽ ഭാവിയിൽ ആക്രമണം ഉണ്ടാവില്ലെന്ന ശക്തമായ ഉറപ്പില്ലാതെ യുദ്ധം അവസാനിപ്പിക്കുന്നതിനെക്കുറിച്ച് ചർച്ച പോലും സാധ്യമല്ലെന്നും അദ്ദേഹം പറഞ്ഞു.
അമേരിക്കയുടെയും ഇസ്രായേലിന്റെയും ആക്രമണങ്ങളെ സ്വയം പ്രതിരോധിക്കാനുള്ള അവകാശം തങ്ങൾക്കുണ്ട്. ഹോർമുസ് കടലിടുക്ക് അടയ്ക്കും. അമേരിക്കൻ സൈന്യത്തിന് സൗകര്യങ്ങൾ ഒരുക്കിക്കൊടുക്കുന്ന രാജ്യങ്ങൾക്കെതിരെയും പ്രത്യാക്രമണം നടത്തുമെന്ന് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി മുന്നറിയിപ്പ് നൽകി.
International
ദുബായ്: ഇറാനിൽനിന്ന് രാജ്യത്തിനുനേരേ അയച്ച ആറു ബാലിസ്റ്റിക് മിസൈലുകളും 21 ഡ്രോണുകളും ഇന്നലെ വ്യോമ പ്രതിരോധ സംവിധാനം തകർത്തതായി യുഎഇ പ്രതിരോധ മന്ത്രാലയം അറിയിച്ചു.
ഇറാന്റെ ആക്രമണം ആരംഭിച്ചതിനുശേഷം രാജ്യത്തിന്റെ പ്രതിരോധ സംവിധാനം മൊത്തം 304 ബാലിസ്റ്റിക് മിസൈലുകളും 15 ക്രൂസ് മിസൈലുകളും 1,627 ഡ്രോണുകളും പ്രതിരോധിച്ചതായും മന്ത്രാലയം വ്യക്തമാക്കി.
അതേസമയം അബുദാബിയിലെ അൽ ബാഹിയ ജില്ലയിൽ ഓടിക്കൊണ്ടിരുന്ന കാറിനു മുകളിലേക്ക് മിസൈൽ വീണ് പലസ്തീൻ പൗരൻ മരിച്ചു. ഇതോടെ കഴിഞ്ഞ ഫെബ്രുവരി 28ന് ആരംഭിച്ച ആക്രമണങ്ങളിൽ രാജ്യത്ത് മരിച്ചവരുടെ എണ്ണം ഏഴായി. 145 പേർക്കു പരിക്കേൽക്കുകയും ചെയ്തതായും സർക്കാർ വൃത്തങ്ങൾ അറിയിച്ചു.
റിയാദിലും കിഴക്കൻ പ്രവിശ്യയിലും സൗദി അറേബ്യ ലക്ഷ്യമിട്ടെത്തിയ വൻ വ്യോമാക്രമണ നീക്കങ്ങളെ പ്രതിരോധ സേന വിജയകരമായി തകർത്തു. ഇന്നലെ മാത്രം ഒന്‍പത് മണിക്കൂറിനിടെ എത്തിയ 64 ഡ്രോണുകൾ സൗദി വ്യോമസേന വെടിവച്ചിട്ടതായി പ്രതിരോധ മന്ത്രാലയ വക്താവ് മേജർ ജനറൽ തുർക്കി അൽ മാലിക്കി അറിയിച്ചു.
രാജ്യത്തെ തന്ത്രപ്രധാനമായ ഊർജനിലയങ്ങളെ ലക്ഷ്യംവച്ചായിരുന്നു ഈ ആക്രമണങ്ങളെല്ലാം. പ്രത്യേകിച്ച് ഷൈബ എണ്ണപ്പാടത്തിനുനേരേ 70ലധികം ഡ്രോണുകൾ അയച്ചെങ്കിലും അവ ലക്ഷ്യസ്ഥാനത്ത് എത്തുന്നതിന് മുന്‍പുതന്നെ റുബ് അൽ ഖാലി മണലാരണ്യത്തിന് മുകളിൽ വച്ച് സൈന്യം വെടിവച്ചിട്ടു.
കൂടാതെ റിയാദിന് കിഴക്ക് ഖർജിലുള്ള അമീർ സുൽത്താൻ എയർബേസ്, കിഴക്കൻ പ്രവിശ്യയിലെ റാസ് തന്നൂറ റിഫൈനറി, റിയാദിലെ നയതന്ത്രപ്രതിനിധികളുടെ ക്വാർട്ടേഴ്സ്, യുഎസ് എംബസി എന്നിവിടങ്ങൾ ലക്ഷ്യമിട്ടു നടന്ന വിവിധ ആക്രമണശ്രമങ്ങളും പ്രതിരോധസേനയുടെ കരുത്തിൽ പരാജയപ്പെട്ടു.
ബാലിസ്റ്റിക് മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ച് ഇറാൻ നടത്തുന്ന ആക്രമണങ്ങൾ സിവിലിയൻ പ്രദേശങ്ങളെയും അടിസ്ഥാന സൗകര്യങ്ങളെയും ലക്ഷ്യമിടുന്നുവെന്ന് ഖത്തർ ശൂറ കൗൺസിൽ ആരോപിച്ചു.
ആക്രമണങ്ങളിൽ 65 ശതമാനവും രാജ്യത്തെ ഊർജനിലയങ്ങളെയും സിവിലിയൻ കേന്ദ്രങ്ങളെയുമാണ് ലക്ഷ്യം വയ്ക്കുന്നതെന്നും കൗൺസിൽ വിശദീകരിച്ചു. ആക്രമണത്തെ ശക്തമായി അപലപിച്ച ശൂറ കൗൺസിൽ, ഇത് ഖത്തറിന്റെ പരമാധികാരത്തിനുനേരേയുള്ള ലംഘനവും ദേശീയ സുരക്ഷ, പ്രദേശിക സമഗ്രത, ദേശീയ താത്പര്യങ്ങൾ എന്നിവയ്ക്കെതിരായ കടന്നുകയറ്റവുമാണെന്നും വ്യക്തമാക്കി.
ഇറാന്റെ ന്യായീകരണങ്ങളെ കൗൺസിൽ പൂർണമായും തള്ളിക്കളഞ്ഞു. ഇറാനുമായി ചർച്ചകൾക്ക് മുൻകൈയെടുത്ത രാജ്യമാണ് ഖത്തർ. ഇറാനും അന്താരാഷ്ട്ര സമൂഹവും തമ്മിലുള്ള സംഭാഷണങ്ങൾ സുഗമമാക്കുന്നതിന് ശ്രമങ്ങൾ നടത്തിയിട്ടുണ്ട് എന്നിരിക്കേ നല്ല അയൽപക്ക ബന്ധത്തിന് വിരുദ്ധമായി ഇറാൻ നടത്തുന്ന ആക്രമണങ്ങൾ വഞ്ചനാപരമാണെന്നും കൗൺസിൽ വ്യക്തമാക്കി.
International
ടെഹ്റാൻ: ഇറാന്റെ പ്രധാന എണ്ണ കയറ്റുമതി കേന്ദ്രമായ ഖാർഗ് ദ്വീപിൽ അമേരിക്ക ആക്രമണം നടത്തിയതോടെ മൂന്നാം ആഴ്ചയിലേക്കു കടന്ന പശ്ചിമേഷ്യയിലെ സംഘർഷം പുതിയ തലത്തിലേക്ക് കടക്കുകയാണ്. സാമ്പത്തിക നട്ടെല്ലായ ഖാർഗ് ദ്വീപിലെ ആക്രമണത്തിനു ശക്തമായ തിരിച്ചടി നൽകുമെന്നാണ് ഇറാന്റെ മുന്നറിയിപ്പ്.
നോർത്തേൺ പേഴ്സ്യൻ ഗൾഫിൽ ഇറാൻ തീരത്തുനിന്ന് 28 കിലോമീറ്റർ അകലെയും ഹോർമുസ് കടലിടുക്കിന് 483 കിലോമീറ്റർ വടക്കുപടിഞ്ഞാറുമായാണ് ഖാർഗ് ദ്വീപ് സ്ഥിതി ചെയ്യുന്നത്. സാന്പത്തികമായി തന്ത്രപ്രധാന മേഖലയായതിനാൽ ‘ഇറാന്റെ എണ്ണ സാമ്രാജ്യത്തിന്റെ മിടിക്കുന്ന ഹൃദയം’ എന്നും തന്ത്രപ്രധാന പ്രതിരോധകേന്ദ്രമായതിനാൽ ‘വിലക്കപ്പെട്ട ദ്വീപ്’ എന്നും ഈ ദ്വീപ് അറിയപ്പെടുന്നത്.
എട്ടു കിലോമീറ്റർ നീളവും നാലു കിലോമീറ്റർ വീതിയുമാണ് ദ്വീപിനുള്ളത്. 8000 ആളുകളാണ് ദ്വീപില്‍ താമസം. വലിയ കപ്പലുകൾക്ക് അടുക്കാൻ കഴിയുന്നത്ര ആഴമുള്ളതാണ് കടൽത്തീരം.
എണ്ണ ടാങ്കുകൾ, പൈപ്പ് ലൈനുകൾ, സൈനിക താവളങ്ങൾ എന്നിവയാൽ നിറഞ്ഞ ഈ ദ്വീപ് അതീവസുരക്ഷാ മേഖലയാണ്. ഇറാന്റെ ആകെ എണ്ണ കയറ്റുമതിയുടെ 90 ശതമാനവും നടക്കുന്നത് ഈ ചെറിയ ദ്വീപ് വഴിയാണ്. വലിയ എണ്ണക്കപ്പലുകൾക്ക് അടുക്കാൻ കഴിയുന്ന ആഴക്കടൽ സൗകര്യം ഇവിടെയുണ്ട്. പ്രതിദിനം 70 ലക്ഷം ബാരൽ എണ്ണവരെ കൈകാര്യം ചെയ്യാൻ ടെർമിനലുകൾക്കു ശേഷിയുണ്ട്.
വലിയ എണ്ണപ്പാടങ്ങളിൽനിന്നുള്ള ക്രൂഡ് ഓയിൽ കടലിനടിയിലെ പൈപ്പുകൾ വഴി ഇവിടെ എത്തിച്ചാണു സംസ്കരിക്കുന്നതും വിദേശത്തേക്ക് അയയ്ക്കുന്നതും. യുദ്ധം തുടങ്ങിയ ഫെബ്രുവരി 28 മുതൽ കഴിഞ്ഞ ബുധനാഴ്ച വരെ പ്രതിദിനം 11 ലക്ഷം മുതൽ 15 ലക്ഷം വരെ ബാരൽ എണ്ണ ഇറാൻ ഇവിടെനിന്നു കയറ്റുമതി ചെയ്തിട്ടുണ്ട്.
ഇറാന്റെ ആക്രമണത്തെത്തുടർന്ന് ഏറ്റവും പ്രധാനപ്പെട്ട എണ്ണക്കടത്ത് പാതയായ ഹോർമുസ് കടലിടുക്കിലെ കപ്പൽ ഗതാഗതം തടസപ്പെടുകയും പശ്ചിമേഷ്യൻ രാജ്യങ്ങളിൽനിന്നുള്ള എണ്ണനീക്കം നിലയ്ക്കുകയും ചെയ്തതു വലിയ പ്രതിസന്ധിയാണു സൃഷ്ടിക്കുന്നത്. ഈ സാഹചര്യത്തിൽ ഇറാന് മുന്നറിയിപ്പായാണു ഖാർഗ് ദ്വീപിലെ സൈനികകേന്ദ്രങ്ങളിൽ അമേരിക്ക ആക്രമണം നടത്തിയത്.
അടുത്ത ഘട്ടമായി എണ്ണ ഉത്പാദനകേന്ദ്രങ്ങളെ ലക്ഷ്യമിടുമെന്നാണ് മുന്നറിയിപ്പ്. ഇറാന്റെ സാമ്പത്തിക, സൈനിക ഭദ്രത തകർക്കുക, ഭീഷണിയിലൂടെ ഹോർമുസിലെ ഗതാഗത പ്രതിസന്ധിയിൽ മാറ്റമുണ്ടാക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് ആക്രമണം.
ഇറാന്റെ മുഖ്യവരുമാനമായ എണ്ണവ്യാപാരത്തെ തകർക്കാൻ ഈ ദ്വീപിനെ ലക്ഷ്യം വയ്ക്കുന്നതിലൂടെ കഴിയും. രാജ്യത്തെ ഇതു സാമ്പത്തികമായി തളർത്തും. അയൽരാജ്യങ്ങളുടെ നിരീക്ഷണത്തിന് ഇറാൻ ഈ ദ്വീപ് ഉപയോഗിക്കുന്നുണ്ട്. ഇറാന്റെ കുപ്രസിദ്ധമായ വിപ്ലവഗാർഡുകളാണ് ദ്വീപിന് കനത്ത സുരക്ഷയൊരുക്കുന്നത്.
പോർച്ചുഗീസുകാരും ഡെച്ചുകാരും മുന്‍പ് ഈ ദ്വീപിനായി പോരാടിയിട്ടുണ്ട്. 1980കളിലെ ഇറാൻ-ഇറാക്ക് യുദ്ധകാലത്ത് ഇറാക്ക് ഈ ദ്വീപ് ബോംബിട്ടു തകർക്കാൻ ശ്രമിച്ചിരുന്നു. പിന്നീട്, ദ്വീപിലെ സംവിധാനങ്ങൾ ഇറാൻ പുനർനിർമിക്കുകയായിരുന്നു.
International
ഇസ്ലാമാബാദ്: പശ്ചിമേഷ്യ സംഘർഷം മൂലം പാക്കിസ്ഥാൻ കൂടുതൽ പ്രതിസന്ധിയിലേക്ക്. സർക്കാർ, സ്വയംഭരണ സ്ഥാപനങ്ങളിലെ ജീവനക്കാരുടെ ശമ്പളം അഞ്ച് മുതൽ 30 ശതമാനം വരെ വെട്ടിക്കുറയ്ക്കുന്നു. ചെലവുചുരുക്കലിന്റെ ഭാഗമായുള്ള നടപടിക്ക് പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് അംഗീകാരം നൽകി.
യുഎസ്-ഇസ്രയേൽ-ഇറാൻ സംഘർഷം മൂലമുണ്ടായ ഇന്ധന പ്രതിസന്ധിയുടെ സാമ്പത്തിക പ്രത്യാഘാതങ്ങൾ വിലയിരുത്തുന്നതിനായി വിളിച്ചുചേർത്ത അവലോകന യോഗത്തിലാണ് പുതിയ നടപടി. സർക്കാർ സംരംഭങ്ങളിലെയും സർക്കാർ നിയന്ത്രണത്തിലുള്ള സ്വയംഭരണ സ്ഥാപനങ്ങളിലെയും ജീവനക്കാരുടെ ശമ്പളത്തിൽ അഞ്ച് മുതൽ 30 ശതമാനം കുറവ് വരുത്താനാണ് തീരുമാനമായത്.
ഇന്ധന പ്രതിസന്ധി അതിരൂക്ഷമായതോടെ രണ്ട് മാസത്തിനുള്ളിൽ 60 ശതമാനം സർക്കാർ വാഹനങ്ങളും നിരത്തിൽനിന്നു പിൻവലിക്കും.
ഔദ്യോഗിക വാഹനങ്ങൾക്കുള്ള ഇന്ധന അലവൻസ് അടുത്ത രണ്ട് മാസത്തേക്ക് 50 ശതമാനം വെട്ടിക്കുറച്ചു. കേന്ദ്ര-സംസ്ഥാന മന്ത്രിമാർ ഉപദേഷ്ടാക്കൾ, സ്പെഷൽ അസിസ്റ്റന്റുമാർ എന്നിവരുടെ അടുത്ത രണ്ട് മാസത്തെ ശമ്പളം തടയും. എംപിമാരുടെയും എംഎൽഎമാരുടെയും ശമ്പളം 25 ശതമാനം വെട്ടിക്കുറയ്ക്കുകയും ചെയ്യും.
രാജ്യാന്തര നാണയനിധിയുടെ (ഐഎംഎഫ്) നിർദേശപ്രകാരം പെട്രോളിന് ലിറ്ററിന് 55 രൂപ ഒറ്റയടിക്ക് കൂട്ടിയതും ജനങ്ങളെ വെട്ടിലാക്കി. പെട്രോൾ, ഡീസൽ വില കൂടിയതോടെ രാജ്യത്ത് അവശ്യവസ്തുക്കളുടെ വിലയും ജീവിതച്ചിലവും കുതിച്ചുകയറുകയാണ്.
International
ദുബായ്: രണ്ടാഴ്ച പിന്നിട്ട പശ്ചിമേഷ്യൻ യുദ്ധത്തിനു യാതൊരു ശമനവുമില്ല. ഇന്നലെ ഒമാനില്‍ ഇറാന്റെ ഡ്രോണ്‍ ആക്രമണത്തില്‍ രണ്ട് ഇന്ത്യക്കാര്‍ കൊല്ലപ്പെട്ടു. പത്ത് ഇന്ത്യക്കാരടക്കം 11 പേര്‍ക്കു പരിക്കേറ്റു.
അല്‍-അവാഹി വ്യവസായ മേഖലയിലായിരുന്നു ആക്രമണം. മസ്കറ്റിനു സമീപം സോഹര്‍ നഗരത്തിലായിരുന്നു ആക്രമണമെന്ന് വിദേശകാര്യ മന്ത്രാലയം അഡീഷണല്‍ സെക്രട്ടറി (ഗള്‍ഫ് ഡിവിഷന്) അസീം മഹാജന് അറിയിച്ചു. പരിക്കേറ്റ ആരുടെയും നില ഗുരുതരമല്ല.
ഇറാന്റെ പരമോന്നത നേതാവ് മുജ്തബ ഖമനനയ്ക്കു ഗുരുതരമായി പരിക്കേറ്റെന്നും വികൃതമാക്കപ്പെട്ടെന്നും യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്ത് പറഞ്ഞു. യുദ്ധത്തിന്റെ ആരംഭത്തിൽത്തന്നെ മുജ്തബയ്ക്ക് പരിക്കേറ്റെന്നാണ് ഇസ്രയേൽ സംശയിക്കുന്നത്.
വിദേശകാര്യമന്ത്രി എസ്. ജയശങ്കർ വ്യാഴാഴ്ച രാത്രി ഇറേനിയൻ വിദേശകാര്യ മന്ത്രി സയിദ് അബ്ബാസ് അരാഗ്ചിയുമായി ടെലിഫോണിൽ ചർച്ച നടത്തി. യുദ്ധം ആരംഭിച്ചശേഷം നാലാം തവണയാണ് ഇരുവരും ചർച്ച നടത്തിയത്.
ഹോർമുസ് കടലിടുക്കിലുള്ള 27 ചരക്കുകപ്പലുകളുടെ സുരക്ഷിതയാത്ര സംബന്ധിച്ച് ചർച്ച നടന്നു. ഹോര്‍മുസ് കടലിടുക്കിന്റെ പടിഞ്ഞാറ് ഇന്ത്യന്‍ പതാക വഹിക്കുന്ന 24 കപ്പലുകളും കിഴക്കുഭാഗത്ത് മൂന്നു കപ്പലുകളുമുണ്ട്.
വ്യാഴാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഇറേനിയന്‍ പ്രസിഡന്റ് മസൂദ് പെസെഷ്കിയാനും ടെലിഫോണില്‍ ചര്‍ച്ച നടത്തിയിരുന്നു.
ടെഹ്റാനിൽ ഇന്നലെ ഇസ്രയേൽ, അമേരിക്ക വിരുദ്ധ റാലിയുമായി ആയിരക്കണക്കിനു പേർ ഒത്തുചേർന്ന സ്ഥലത്ത് വൻ സ്ഫോടനമുണ്ടായി.
യുദ്ധം ആരംഭിച്ചശേഷം ഇറാനിൽ 15,000 കേന്ദ്രങ്ങളിൽ ആക്രമണം നടത്തിയെന്ന് അമേരിക്ക അറിയിച്ചു. ഇറാനിലേക്കും ലബനനിലേക്കും ഇസ്രയേൽ ആക്രമണം കടുപ്പിച്ചു.
ഗൾഫ് മേഖലയിലെ മറ്റു രാജ്യങ്ങളിലേക്കും ഇറാന്റെ ആക്രമണം തുടരുകയാണ്. ഇറാൻ തൊടുത്ത 50 ഡ്രോണുകൾ തകർത്തെന്ന് സൗദി അറേബ്യ അറിയിച്ചു. യുഎഇയിലേക്ക് ഏഴു മിസൈലുകളും 27 ഡ്രോണുകളും ഉപയോഗിച്ചായിരുന്നു ഇറാന്റെ ആക്രമണം.
തുർക്കിക്കു നേർക്ക് ഇറാൻ തൊടുത്ത ബാലിസ്റ്റിക് മിസൈൽ നാറ്റോ ഡിഫൻസസ് തകർത്തു. യുദ്ധം ആരംഭിച്ച ശേഷം മൂന്നാം തവണയാണ് നാറ്റോ സഖ്യരാജ്യമായ തുർക്കിക്കു നേർക്ക് ഇറാൻ ആക്രമണം നടത്തിയത്.
ലബനനിൽ ഇസ്രേലി ആക്രമണത്തിൽ ഇതുവരെ നൂറിലേറെ കുട്ടികൾ കൊല്ലപ്പെട്ടെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. ആകെ മരണം 773 ആണ്.
National
ന്യൂഡൽഹി: പശ്ചിമേഷ്യൻ സംഘർഷവും ഹോർമുസ് കടലിടുക്ക് ഇറാൻ അടച്ചതും രാജ്യാന്തരതലത്തിൽ ആശങ്ക സൃഷ്ടിച്ചിരിക്കെ സ്ഥിതിഗതികൾ നിയന്ത്രണവിധേയമാണെന്നു കേന്ദ്രസർക്കാരിന്റെ വിശദീകരണം.
ഹോർമുസ് കടലിടുക്ക് ഇന്ത്യയുടെ ഊർജ വിതരണത്തിൽ നിർണായകമാണെങ്കിലും സ്ഥിതിഗതികൾ നിയന്ത്രണവിധേയമാണ്. ഊർജ സ്രോതസുകൾ വൈവിധ്യവത്കരിക്കാനും രാജ്യത്തിനു കഴിഞ്ഞതായി കേന്ദ്രസർക്കാർ അവകാശപ്പെട്ടു.
ജപ്പാൻ, യുകെ, ഈജിപ്ത്, തുർക്കി, ദക്ഷിണ കൊറിയ തുടങ്ങിയ രാജ്യങ്ങളിൽ പെട്രോളിനും വൈദ്യുതിക്കും മറ്റും വിലക്കയറ്റം നേരിട്ട് അവർ സാന്പത്തിക പ്രതിസന്ധികൾ നേരിടുന്പോഴും ഇന്ത്യ താരതമ്യേന സുരക്ഷിതമാണ്.
പരസ്പരപൂരകമായ ഇന്നത്തെ ലോകത്തിൽ ഒരു രാജ്യത്തിനും പൂർണമായും സ്വയംപര്യാപ്തരാകാൻ കഴിയില്ല. വികസിതരാജ്യങ്ങൾ വരെ ഇന്ധനത്തിനും സാങ്കേതികവിദ്യയ്ക്കും നിർണായക ധാതുക്കൾക്കും വേണ്ടി ആഗോള വിതരണ ശൃംഖലയെയാണ് ആശ്രയിക്കുന്നത്. അതിനാൽത്തന്നെ ഈ വിതരണശൃംഖലയിലെ ചെറിയൊരു തടസംപോലും എല്ലാവരെയും ഒരുപോലെ ബാധിക്കും.
വൈദ്യുതി ഉത്പാദനം ഇരട്ടിയായി
27 രാജ്യങ്ങളിൽനിന്നു മാത്രം എണ്ണ വാങ്ങിയിരുന്ന ഇന്ത്യ ഇന്ന് 40ലധികം രാജ്യങ്ങളിൽനിന്ന് എണ്ണ ഇറക്കുമതി ചെയ്യുന്നുണ്ട്. ഒരു പ്രത്യേക രാജ്യത്തോ മേഖലയിലോ പ്രശ്നങ്ങളുണ്ടായാൽ ഇന്ത്യയെ ബാധിക്കാതിരിക്കാൻ ഇതു സഹായിക്കുന്നു. രാജ്യത്തെ ആകെ വൈദ്യുതി ഉത്പാദനശേഷി 11 വർഷത്തിനിടെ ഇരട്ടിയാകുകയും ഇന്ന് 520 ജിഗാവാട്ട് പിന്നിടുകയും ചെയ്തു. ഇതിൽ പകുതിയിലധികവും സൗരോർജം, കാറ്റാടി യന്ത്രങ്ങൾ, ആണവോർജം തുടങ്ങിയ ഫോസിൽ ഇതര സ്രോതസുകളിൽനിന്നാണ്.
ഇതിന്റെ ഏറ്റവും പ്രത്യക്ഷമായ ഉദാഹരണമാണ് പിഎം സൂര്യഘർ മുഫ്ത് ബിജ്ലി യോജന. ഒരു കോടി വീടുകളിൽ റൂഫ്ടോപ്പ് സോളാർ പാനലുകൾ സ്ഥാപിക്കുന്നതിലൂടെ കുടുംബങ്ങൾക്ക് സ്വന്തമായി വൈദ്യുതി ഉത്പാദിപ്പിക്കാൻ ഇതിലൂടെ ലക്ഷ്യം വയ്ക്കുന്നു. ഇതു സർക്കാരിന് വലിയ സാന്പത്തികലാഭമുണ്ടാക്കുന്നതിനൊപ്പം വിദേശ ഇന്ധനങ്ങളെ ആശ്രയിക്കുന്നത് കുറയ്ക്കുകയും ചെയ്യുന്നു.
പുനരുപയോഗിക്കാവുന്ന വൈദ്യുതി ഉത്പാദനത്തോടൊപ്പം തന്നെ ഇന്ത്യ അതിന്റെ മൊബിലിറ്റി മേഖലയെയും ഇലക്ട്രിക് വാഹനങ്ങളിലൂടെ (ഇവി) പരിവർത്തനം ചെയ്യുകയാണ്. 2014ൽ വെറും 2,600 ഇലക്ട്രിക് വാഹനങ്ങൾ മാത്രമുണ്ടായിരുന്ന സ്ഥാനത്ത് 2025ഓടെ അത് 16.71 ലക്ഷമായി ഉയർന്നു. ഗതാഗതമേഖലയിലെ എണ്ണ ഉപയോഗം കുറയ്ക്കാൻ ഇതു വലിയ രീതിയിൽ സഹായിക്കുന്നു.
കരുതൽശേഖരം ശക്തം
ഭൗമരാഷ്ട്രീയ പ്രതിസന്ധികൾക്കിടയിലെ വിതരണതടസങ്ങളെ പ്രതിരോധിക്കുന്നതിനായി കഴിഞ്ഞ ദശകത്തിൽ ഇന്ത്യ അതിന്റെ സ്ട്രാറ്റജിക് പെട്രോളിയം റിസർവ് (എസ്പിആർ) ശേഷി ശക്തിപ്പെടുത്തിയിട്ടുണ്ട്.
വിശാഖപട്ടണം, മംഗലാപുരം, പാടൂർ എന്നിവിടങ്ങളിലുള്ള അടിയന്തര എണ്ണ സംഭരണി വികസിപ്പിച്ചിട്ടുണ്ട്. ഇതിനാൽത്തന്നെ ഏകദേശം 74 ദിവസത്തേക്ക് ആവശ്യമായ എണ്ണ കരുതൽ ശേഖരത്തിലുണ്ട്.
Kerala
കോട്ടയം: പശ്ചിമേഷ്യന്‍ യുദ്ധം കനക്കുന്നതിനിടയില്‍ നിര്‍മാണ മേഖലയെ പ്രതിസന്ധിയിലാക്കി ടാര്‍ വില കുതിച്ചുയരുന്നു. മാസത്തില്‍ രണ്ട് പ്രാവശ്യമാണ് ബിപിസിഎല്‍ ടാര്‍ വിലയില്‍ മാറ്റം വരുത്തുന്നത്.
ആദ്യമാറ്റം 1-15 വരെ തീയതികള്ക്കുള്ളിലും രണ്ടാമത്തേത് 15 മുതല്‍ 30നും ഇടയിലായിരിക്കും. എന്നാല്‍ ഈ മാസം ഒന്ന് മുതല്‍ അനിയന്ത്രിതമായ രീതിയിലാണ് ടാര്‍ വില വര്‍ധിക്കുന്നത്.
ഒന്നിനും 12നും ഇടയിലായി എണ്ണായിരത്തിലധികം രൂപയുടെ വര്‍ധനയാണ് ഒരു ടണ്‍ ടാറിന് വന്നിരിക്കുന്നത്. ഇന്നലെ മാത്രമുണ്ടായത് 3500 രൂപയുടെ വര്‍ധനയാണ്. ഒരു ടണ്ണിന് 73,000 രൂപയാണ് ഇപ്പോഴത്തെ വില. ഇത് കഴിഞ്ഞമാസം 15ന് 52,000 രൂപ മാത്രമായിരുന്നു.
ഇസ്രയേല്‍- ഇറാന് സംഘര്‍ഷത്തിന്റെ മറവിലാണ് കുത്തനെയുള്ള വില വര്‍ധന നടപ്പിലാക്കുന്നതെന്ന് പറയുമ്പോഴും ഇതിനു പിന്നില്‍ ഗൂഢതാത്പര്യങ്ങളുണ്ടെന്നാണ് ടാര്‍ എടുക്കുന്ന ആളുകള്‍ പറയുന്നത്.
ഇതുമൂലം കേരളത്തിലെയുള്പ്പെടെയുളള റോഡു നിര്‍മാണം സ്തംഭിച്ച നിലയിലാണ്. പെട്രോള്‍ വില പോലും വര്‍ധിക്കാത്ത സാഹചര്യത്തില്‍ ടാറിന്റെ വില ഉയരുന്നത് പരിശോധിക്കണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്.
Leader Page
യുദ്ധം ജയിച്ചതായി ഡോണൾഡ് ട്രംപ് ബുധനാഴ്ച മൂന്നു തവണ പ്രസ്താവിച്ചു. എങ്കിലും കുറേ കാര്യങ്ങൾകൂടി ചെയ്യാനുള്ളതിനാൽ ഉടനേ യുദ്ധം നിർത്തില്ല എന്നും പറഞ്ഞു.
അമേരിക്കൻ പ്രസിഡന്റിനും ഇസ്രേലി പ്രധാനമന്ത്രി നെതന്യാഹുവിനും നിർത്താവുന്ന നിലയിൽ യുദ്ധം എത്തിയിട്ടില്ല എന്നതാണു വസ്തുത. യുദ്ധം 13 ദിവസം പിന്നിടുമ്പോഴുള്ള അവസ്ഥ എന്താണെന്നു നോക്കാം.
ട്രംപ് പറയുന്നത് ഇറാന്റെ വ്യോമസേനയെ നിർവീര്യമാക്കി, നാവികസേനയെ കടലിൽ താഴ്ത്തി, ഇനി തകർക്കാനായി ഇറാന്റെ സേനയുടെ ഒന്നും ശേഷിക്കുന്നില്ല എന്നൊക്കെയാണ്. ഇറാന്റെ സൈനികശേഷി ഗണ്യമായി തകർത്തു എന്നതു ശരി.
പക്ഷേ, അവർക്ക് ദീർഘദൂര, മധ്യദൂര ബാലിസ്റ്റിക് മിസൈലുകൾ ധാരാളം ശേഷിക്കുന്നുണ്ട്. ഡ്രോണുകളും ധാരാളം. എല്ലാ ദിവസവും ഇസ്രയേലിലേക്കും ഗൾഫ് രാജ്യങ്ങളിലേക്കും തൊടുക്കുന്നുമുണ്ട്. ഇറാന്റെ കൂലിപ്പട എന്നു പറയാവുന്ന ലബനനിലെ ഹിസ്ബുള്ളകളുടെ കൈയിലും ഇവയൊക്കെ ഉണ്ട്.
കരയുദ്ധം പറ്റില്ല
ഹോർമുസിലൂടെ ചരക്കുനീക്കം സുഗമമായാലേ എണ്ണ, വാതക വിലകൾ താഴുകയും ലഭ്യത ഉറപ്പാകുകയും ചെയ്യൂ. സൈനികമായി ചരക്കുനീക്കം ഉറപ്പാക്കണമെങ്കിൽ ഇറാന്റെ തീരത്തു കയറണം. അതു വലിയ കരയുദ്ധത്തിലേക്കു നീങ്ങും. അതിനൊരുങ്ങിയല്ല ട്രംപ് ആക്രമണം തുടങ്ങിയത്. കപ്പലുകൾക്ക് അകമ്പടി ചിന്തിക്കുന്നതേയില്ലെന്നാണ് യുഎസ് ഊർജ സെക്രട്ടറി ഇന്നലെ പറഞ്ഞത്. അതിനു ശേഷം ക്രൂഡ് വില ഇന്നലെ രണ്ടാം വട്ടവും 100 ഡോളറിലേക്കു കയറി.
അന്ത്യം കാണാനില്ലാത്ത യുദ്ധം, കുതിച്ചുകയറുന്ന എണ്ണവില. ലോകത്തെ ഈ പതനത്തിൽ എത്തിച്ചതിന് ട്രംപും നെതന്യാഹുവും ഉത്തരം പറയേണ്ട നിലയിലേക്കാണു കാര്യങ്ങൾ നീങ്ങുന്നത്. സാധാരണ ഇത്തരം ഇടപെടലുകൾക്ക് നാറ്റോയിലെ സഖ്യകക്ഷികളെ കൂട്ടുപിടിക്കാറുണ്ടായിരുന്നു.
ഇത്തവണ അതുണ്ടായില്ല. നാറ്റോയോടുതന്നെ ട്രംപിനു മതിപ്പില്ല. മാത്രമല്ല, പെട്ടെന്ന് അടിച്ചു നേടുന്ന ഒരു വിജയം എന്തിനാ പങ്കുവയ്ക്കുന്നത് എന്നും അദ്ദേഹം കരുതിയിരിക്കാം. അതിനു പകരം നീണ്ട ദുരിതം തരുന്ന അന്തമില്ലാത്ത യുദ്ധത്തിന്റെ ചുമടു വഹിക്കാൻ കൂട്ടുകാരെ കിട്ടുകയുമില്ല.
അയൽക്കാരെ ശത്രുക്കളാക്കി
ഇപ്പോഴത്തെ സ്ഥിതി ചുരുക്കിപ്പറയാം. ഇറാൻ സൈനികമായി തകർന്നു. പക്ഷേ ഹോർമുസിന്റെ നിയന്ത്രണത്തിലൂടെ ശത്രുക്കളെയും മിത്രങ്ങളെയും ഇറാൻ ബന്ദികളാക്കി. എണ്ണ പ്രതിസന്ധി അവസാനിപ്പിക്കാതെ അമേരിക്കയ്ക്കും ഇസ്രയേലിനും പിന്മാറാൻ പറ്റില്ല. യൂറോപ്യൻ സഖ്യരാജ്യങ്ങൾ അടക്കമുള്ളവർ ഭയപ്പെടുന്ന കാര്യം യുദ്ധം തീരുകയും എണ്ണനീക്കം തുടങ്ങാതിരിക്കുകയും ചെയ്യുന്നതാണ്.
ഇറാന്റെ ആക്രമണത്തിൽ അമേരിക്കയുടെ ചില മിസൈൽവേധ സംവിധാനങ്ങളും റഡാറുകളും തകർന്നു. ഗൾഫ് രാജ്യങ്ങൾക്ക് അമേരിക്ക ഏർപ്പെടുത്തിയ സുരക്ഷാകവചം വേണ്ടത്ര ഫലപ്രദമല്ല എന്ന വിമർശനത്തിന് ഇതു വഴിതെളിച്ചു.
ആണവപദ്ധതിയിൽ ഭയം
ഇപ്പോഴത്തെ നിലയിൽ യുദ്ധം നിർത്തിയാൽ ഇറാന്റെ ആണവ പദ്ധതി പുനരാരംഭിക്കും. മിസൈൽശേഷി വീണ്ടെടുക്കും. അയൽരാജ്യങ്ങളെല്ലാം അതു ഭയപ്പെടുന്നു. ആണവ, മിസൈൽ പദ്ധതികൾ പുനരാരംഭിക്കാത്ത വിധമാക്കിയിട്ടു വേണം യുഎസ് പിൻവാങ്ങാൻ എന്നതു സൗദിയുടെയും മറ്റും ആവശ്യമാണ്.
അതേസമയം, ഗൾഫ് മേഖലയിൽ ഇറാനോടുള്ള സമീപനം കടുത്തതായി മാറി. അമേരിക്കൻ താവളം ഉണ്ടെന്നു പറഞ്ഞു തങ്ങളെ ആക്രമിച്ചത് ആ രാജ്യങ്ങളെ വിരോധികളാക്കി. എണ്ണ, ടൂറിസം, വ്യവസായ മേഖലകൾക്കു നേരേ ആക്രമണം ഇന്നലെയും തുടർന്നു. ഐടിയും ടൂറിസവും ധനകാര്യ സേവനവും വളർച്ചയുടെ വഴിയാക്കാൻ ഒരുങ്ങിയ യുഎഇയുടെ കണക്കുകൂട്ടലുകൾ അപ്പാടെ തകർക്കുന്നതായി ഇറാന്റെ ആക്രമണം. എണ്ണ കയറ്റുമതി മുടങ്ങിയത് ആ രാജ്യങ്ങളുടെ വരുമാനവും കുറച്ചു. എണ്ണയുമായി പോകാൻ ചൈനീസ് കപ്പലുകളെ മാത്രമാണ് ഇറാൻ അനുവദിച്ചത്.
യുദ്ധം എണ്ണയിലേക്ക് മാറിയതു ലോകത്തിനു വലിയ വെല്ലുവിളിയാണ് ഉയർത്തുന്നത്. രൂക്ഷമായ വിലക്കയറ്റവും മുരടിച്ച സാമ്പത്തികവളർച്ചയും ലോകത്തെ കാത്തിരിക്കുന്നു.
International
ദുബായ്: യുഎസ്-ഇസ്രയേൽ ആക്രമണത്തിൽ ഇറാനിൽ 216 സ്ത്രീകളും 198 കുട്ടികളും കൊല്ലപ്പെട്ടു.
എട്ടു മാസം പ്രായമുള്ള കുട്ടിയും കൊല്ലപ്പെട്ടവരിൽ ഉൾപ്പെടുന്നു. മിനാബിലെ സ്കൂളിനു നേർക്കുണ്ടായ ആക്രമണത്തിൽ 168 സ്കൂൾ വിദ്യാർഥികൾ കൊല്ലപ്പെട്ടിരുന്നു.
ഇറാനിൽ 32 ലക്ഷം പേർ ആഭ്യന്തരമായി പലായനം ചെയ്തുവെന്നു യുഎൻ റെഫ്യൂജി ഏജൻസി അറിയിച്ചു. നഗരങളിൽ നിന്നും രാജ്യത്തിന്റെ ഗ്രാമീണ മേഖലകളിലേക്കുമാണു ജനം പലായനം ചെയ്തത്.
Kerala
തിരുവനന്തപുരം: പാചക വാതക ക്ഷാമം പരിഹരിക്കാൻ നിർണായക തീരുമാനമായി സംസ്ഥാന സർക്കാർ. ഗ്യാസ് സിലിണ്ടർ വിതരണത്തിൽ മുൻഗണനാ ക്രമം നിശ്ചയിക്കാനും കരിഞ്ചന്തയും പൂഴ്ത്തിവെയ്പ്പും തടയാൻ എൻഫോഴ്സ്മെന്റ് സംഘം രൂപീകരിക്കാനും മുഖ്യമന്ത്രി നിർദേശം നൽകി.
ജില്ലകളിൽ കളക്ടർമാരുടെ നേതൃത്വത്തിൽ ജില്ലാതല മോണിറ്ററിംഗ് കമ്മിറ്റിയും രൂപീകരിക്കും. ഇതിനായി പ്രത്യേകം തയാറാക്കിയ ഡാഷ് ബോർഡ് ഉപയോഗിച്ചാവും നിരീക്ഷണം നടത്തുക. ഉപഭോഗം നിരീക്ഷിക്കാൻ സംസ്ഥാന അടിസ്ഥാനത്തിലുള്ള മോണിറ്ററിംഗ് കമ്മിറ്റി രൂപീകരിക്കും.
ഗാർഹികേതര ആവശ്യങ്ങൾക്കുള്ള എൽപിജി വിതരണത്തിൽ ആശുപത്രികൾ സ്കൂളുകൾ എന്നിവയ്ക്കാകും പ്രഥമ പരിഗണനയെന്ന് സർക്കാർ വ്യക്തമാക്കി. സംസ്ഥാനത്തിന് അനുവദിച്ച ഗാർഹികേതര ഗ്യാസ് സിലണ്ടറുകളുടെ പരിധി ഉയർത്താൻ കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെടും.
എല്‍പിജി പ്രതിസന്ധി ഹോട്ടല്‍ മേഖലയെ കാര്യമായി ബാധിച്ചുവരുന്നതിനിടെ ഗ്രാമപ്രദേശങ്ങളില്‍ എല്‍പിജി ഗ്യാസ് ബുക്കിംഗിനുള്ള കാലയളവ് കേന്ദ്രം വര്‍ധിപ്പിച്ചു. ഗ്രാമപ്രദേശങ്ങള്‍ 45 ദിവസമായാണ് ഗ്യാസ് ബുക്കിംഗ് കാലാവധി കൂട്ടിയിരിക്കുന്നത്.
അതായത് ഒരു ഗ്യാസ് ബുക്ക് ചെയ്ത് കഴിഞ്ഞ് 45 ദിവസങ്ങളാണ് അടുത്ത ബുക്കിംഗിനായി കാത്തിരിക്കേണ്ടി വരിക. നഗര പ്രദേശങ്ങളില്‍ ബുക്കിംഗുകള്‍ക്ക് ഇടയിലുള്ള ഇടവേള 25 ദിവസമാണ്.
International
റോം: ഇറാനെതിരായ യുദ്ധത്തിൽ അമേരിക്കയും ഇസ്രയേലും അന്താരാഷ്ട്ര നിയമങ്ങൾ ലംഘിച്ചെന്ന ഗുരുതര ആരോപണവുമായി ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണി രംഗത്ത്.
ഇറാനിൽ യുദ്ധം രൂക്ഷമായ സാഹചര്യത്തിലാണ്, അമേരിക്കയുടെ ഏറ്റവും അടുത്ത സഖ്യകക്ഷികളിലൊന്നായ ഇറ്റാലിയൻ പ്രധാനമന്ത്രി ഇത്തരമൊരു ആരോപണവുമായി രംഗത്തെത്തിയത്.
അന്താരാഷ്ട്ര നിയമത്തിന്റെ പുറത്തുള്ള ഇടപെടലുകൾ ലോകത്ത് വർധിക്കുകയാണെന്നും ഇറാനെതിരേയുള്ള അമേരിക്കയുടെയും ഇസ്രയേലിന്റെയും ഇടപെടൽ അത്തരത്തിലുള്ളതാണെന്നുമാണ് മെലോണി അഭിപ്രായപ്പെട്ടത്.
ബുധനാഴ്ച ഇറ്റാലിയൻ സെനറ്റിനെ അഭിസംബോധന ചെയ്യവേയാണ് അവർ ഇക്കാര്യം വ്യക്തമാക്കിയത്.
National
ന്യൂഡൽഹി: പശ്ചിമേഷ്യൻ സംഘർഷം രണ്ടാം ആഴ്ചയിലും തുടരുന്നതിനിടെ രാജ്യത്തു പാചകവാതക ക്ഷാമം രൂക്ഷമാകുന്നു. പലയിടത്തും ഹോട്ടലുകൾ അടച്ചുപൂട്ടിത്തുടങ്ങി. പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ ചില മുൻഗണനാ മേഖലകൾക്കു പാചകവാതകം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ നടപടിയുമായി കേന്ദ്രസർക്കാർ രംഗത്തെത്തിയിട്ടുണ്ട്.
ദ്രവീകൃത പെട്രോളിയം വാതകത്തിന്റെ ഉത്പാദനം വർധിപ്പിക്കാനും ഗാർഹിക പാചകവാതകത്തിന്റെ വിതരണം ഉറപ്പാക്കാനുമായി സർക്കാർ അവശ്യവസ്തുനിയമം നടപ്പിലാക്കി. പശ്ചിമേഷ്യൻ സംഘർഷം ഊർജരംഗത്ത് ആശങ്ക സൃഷ്ടിച്ചിരിക്കുന്ന അവസരത്തിൽ ചില പ്രത്യേക മേഖലകളിലേക്ക് ഇന്ധനം വഴിതിരിച്ചുവിടുന്നുണ്ടെന്ന് ഇതുസംബന്ധിച്ച ഗസറ്റ് വിജ്ഞാപനത്തിൽ കേന്ദ്രം വ്യക്തമാക്കുന്നുണ്ട്.
വീടുകളിലേക്ക് പൈപ്പുകളിലൂടെ പാചകവാതകം എത്തിക്കുന്ന ഡൊമസ്റ്റിക് പൈപ്പ്ഡ് നാച്വറൽ ഗ്യാസ് (പിഎൻജി), വാഹന ഇന്ധനത്തിനായുള്ള കംപ്രസ്ഡ് നാച്വറൽ ഗ്യാസ് (സിഎൻജി), എൽപിജി എന്നിവയുടെ ഉത്പാദനത്തിനോടൊപ്പം വളം നിർമാണം, തേയില വ്യവസായങ്ങൾ മറ്റു വ്യാവസായിക ഗുണഭോക്താക്കൾ എന്നിവയെയാണു മുൻഗണനാ മേഖലകളിൽ ഉൾപ്പെടുത്തിയിരിക്കുന്നതെന്ന് കേന്ദ്രം വ്യക്തമാക്കിയിട്ടുണ്ട്.
ഓരോ മേഖലയുടെയും പ്രാധാന്യമനുസരിച്ച് തട്ടുതട്ടായാണ് മുൻഗണന. ഇതനുസരിച്ച് ഡൊമസ്റ്റിക് പൈപ്പ്ഡ് നാച്വറൽ ഗ്യാസ്, വാഹന ഇന്ധനത്തിനായുള്ള സിഎൻജി, എൽപിജി ഉത്പാദനം തുടങ്ങിയവയ്ക്ക് ഇന്ധന വിതരണത്തിൽ ഏറ്റവും മുൻഗണന ലഭിക്കുന്പോൾ വളം നിർമാണ പ്ലാന്റ് ഉൾപ്പെടെയുള്ള വ്യവസായങ്ങൾക്ക് കുറഞ്ഞ പ്രാധാന്യമാണ്. വ്യവസായങ്ങൾക്കും വ്യവസായ ഗുണഭോക്താക്കൾക്കും ആവശ്യമായ ഇന്ധനമെത്തുന്നുണ്ടെന്ന് ഉറപ്പാക്കാനും എണ്ണവിതരണ കന്പനികളോട് കേന്ദ്രം ആവശ്യപ്പെട്ടിട്ടുണ്ട്. ആഭ്യന്തര ഗുണഭോക്താക്കൾക്ക് ആവശ്യമായ എൽപിജി ലഭ്യമാകുന്നുണ്ടെന്ന് ഉറപ്പാക്കാൻ കഴിഞ്ഞദിവസവും കേന്ദ്രം തങ്ങളുടെ അടിയന്തര അധികാരം പ്രയോഗിച്ചുള്ള അവശ്യവസ്തു നിയമം നടപ്പിലാക്കിയിരുന്നു.
അതിനിടെ, രാജ്യമെന്പാടും എൽപിജി ക്ഷാമം റിപ്പോർട്ട് ചെയ്യുന്നതിനിടെ ആശങ്ക ലഘൂകരിക്കാൻ കേന്ദ്രം മൂന്നംഗ സമിതിയെ രൂപീകരിച്ചു. സർക്കാർ സ്രോതസുകൾ നൽകുന്ന സൂചനയനുസരിച്ച് ഇന്ധന വിതരണത്തിലെ തടസത്തിന്റെ വ്യാപ്തി വിലയിരുത്തുക, ഹോട്ടൽ-റസ്റ്ററന്റ് വ്യവസായ അസോസിയേഷനുകളുമായി കൂടിയാലോചന നടത്തുക, സത്യസന്ധമായ വാണിജ്യ ആവശ്യങ്ങൾക്ക് ഇന്ധനം ഉറപ്പാക്കുക എന്നിവ സമിതിയുടെ ചുമതലകളാണ്.
എൽപിജി വിതരണം താഴേത്തട്ടിൽ പ്രതിസന്ധി നേരിടുകയാണെന്നും സർക്കാർ ഇടപെടൽ ആവശ്യമാണെന്നും ചൂണ്ടിക്കാട്ടി ഫെഡറേഷൻ ഓഫ് ഹോട്ടൽ ആൻഡ് റസ്റ്ററന്റ് അസോസിയേഷൻ ഓഫ് ഇന്ത്യ (എഫ്എച്ച്ആർഐ) കേന്ദ്ര പെട്രോളിയം മന്ത്രി ഹർദീപ് സിംഗ് പുരിക്ക് കത്തെഴുതിയതിനു പിന്നാലെയാണ് കേന്ദ്ര ഇടപെടൽ.
മൂന്നംഗ സമിതിയിൽ ഇന്ത്യൻ ഓയിൽ കോർപറേഷന്റെയും ഭാരത് പെട്രോളിയം കോർപറേഷൻ ലിമിറ്റഡിന്റെയും ഹിന്ദുസ്ഥാൻ പെട്രോളിയം കോർപറേഷൻ ലിമിറ്റഡിന്റെയും എക്സിക്യൂട്ടീവ് ഡയറക്ടർമാരാണ് അംഗങ്ങളായുള്ളത്. അതേസമയം, എൽപിജി വിതരണത്തിലെ തടസങ്ങളിൽ ആശങ്ക ചൂണ്ടിക്കാട്ടി കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയും തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിനും കേന്ദ്രത്തിന് കത്തെഴുതിയിട്ടുണ്ട്.
International
ദുബായ്: പതിനൊന്നു ദിവസം പിന്നിട്ട പശ്ചിമേഷ്യൻ യുദ്ധം അവസാനിപ്പിക്കണമെന്ന് അമേരിക്കയിൽ ആവശ്യമുയരുന്നതായി റിപ്പോർട്ട്. ഇറാനുമായുള്ള യുദ്ധം അവസാനിപ്പിക്കാനുള്ള തന്ത്രം ആവിഷ്കരിക്കാൻ ട്രംപിനോട് അദ്ദേഹത്തിന്റെ ഉപദേശകർ ആവശ്യപ്പെട്ടതായും റിപ്പോർട്ടുണ്ട്.
യുദ്ധത്തിന് ലഭിക്കുന്ന പൊതുജന പിന്തുണ കുറയുന്നതും വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളിൽ ഉണ്ടായേക്കാവുന്ന രാഷ്ട്രീയ തിരിച്ചടിയും ഭയന്നാണ് ഈ നീക്കം. ആവശ്യമുള്ള അത്രയും കാലം യുദ്ധം നീളുമെന്നു പറഞ്ഞ ട്രംപ് കഴിഞ്ഞദിവസം യുദ്ധത്തെ ഹ്രസ്വകാലത്തേക്കുള്ള നടപടിയെന്നാണു വിശേഷിപ്പിച്ചത്. യുദ്ധം തുടങ്ങിവച്ചത് അമേരിക്കയാണെന്നും അതു നിർത്തുന്നത് തങ്ങളാണെന്നുമാണ് ഇറാൻ പറയുന്നത്.
എണ്ണവിതരണം തടസപ്പെടുത്തിയാൽ കൂടുതൽ ശക്തമായ നടപടി സ്വീകരിക്കുമെന്ന് ഡോണൾഡ് ട്രംപ് മുന്നറിയിപ്പ് നൽകി. ഹോർമുസിലൂടെയുള്ള എണ്ണ വിതരണം തടയാൻ ശ്രമിച്ചാൽ ഇറാനുമേൽ നിലവിൽ നേരിടുന്നതിനേക്കാൾ കഠിനമായ പ്രത്യാക്രമണമുണ്ടാകുമെന്ന് ട്രംപ് പ്രഖ്യാപിച്ചു.
ഈ ഭീഷണികൾക്കെല്ലാം എന്നെന്നേക്കുമായി അന്ത്യം കുറിക്കുകയാണെന്നും അതിന്റെ ഫലമായി എണ്ണവിലയും വാതകവിലയും കുറയുമെന്നും ട്രംപ് പറഞ്ഞു. “ചില തിന്മകളിൽനിന്നു മുക്തി നേടുന്നതിനായി ഞങ്ങൾ പശ്ചിമേഷ്യയിലേക്കു പോയി. അത് ഹ്രസ്വകാലത്തേക്കുള്ളതായിരിക്കും”- ട്രംപ് കൂട്ടിച്ചേർത്തു.
Leader Page
ട്രംപ് തലയൂരാൻ ശ്രമിച്ചു. നിർത്തി എന്നു പറയാതെ യുദ്ധം അവസാനിപ്പിക്കാം എന്നു കരുതി. പക്ഷേ നടന്നില്ല. ഇറാൻ വെടിനിർത്താൻ തയാറായില്ല. അതുകൊണ്ട് പതിനൊന്നാം ദിവസവും യുദ്ധം തുടർന്നു.
യുദ്ധം പ്രതീക്ഷിച്ചതിലും നേരത്തേ തീരുമെന്നും എണ്ണവില ഉടനേ കുറയുമെന്നും ട്രംപ് പറഞ്ഞു. പക്ഷേ, യുദ്ധം തീരാൻ സാധ്യത കുറവായാണു കാണുന്നത്. സമ്പന്നരാജ്യങ്ങൾ തങ്ങളുടെ 120 കോടി വീപ്പ എണ്ണയുടെ ശേഖരം തുറന്നാൽ ഏതാനും ദിവസം മാത്രം വില കുറഞ്ഞുനിൽക്കും. യുദ്ധം തീർന്നില്ലെങ്കിൽ വീണ്ടും വില കുതിച്ചു കയറും.
യുദ്ധലക്ഷ്യങ്ങൾ
യുദ്ധത്തിൽ ട്രംപ് ലക്ഷ്യം വച്ചത് ഇതിനകം നേടിയോ എന്നു ചോദിച്ചാൽ ഏതു ലക്ഷ്യം എന്ന മറുചോദ്യം ഉണ്ടാകും.
ഡോണൾഡ് ട്രംപ് യുദ്ധത്തിനു രണ്ടു ലക്ഷ്യങ്ങൾ പ്രഖ്യാപിച്ചിരുന്നു. ഇറാനിൽ ഭരണമാറ്റം, ഇറന്റെ ആണവ-മിസൈൽ പദ്ധതികൾ നശിപ്പിച്ച് അവരിൽനിന്ന് അമേരിക്കയ്ക്കുള്ള ഭീഷണി ഇല്ലാതാക്കുക.
ഇസ്രയേലിലെ പ്രധാനമന്ത്രി നെതന്യാഹുവുമായി ചേർന്നാണു യുഎസ് പ്രസിഡന്റ് ട്രംപ് പൊതുശത്രുവിനെതിരേ യുദ്ധം നടത്തിയത്. ഇസ്രയേലിനെ ഇല്ലാതാക്കും എന്നു പ്രതിജ്ഞ എടുത്തിരുന്നതാണ് ഇറാനിലെ ഷിയാ മുസ്ലിം ഭരണകൂടം. അവരെ അപ്പാടെ തകർക്കുക എന്നതായിരുന്നു നെതന്യാഹുവിന്റെ ലക്ഷ്യം.
നേതാവ് മാറി, നയം മാറിയില്ല
യുദ്ധത്തിൽ തന്റെ ലക്ഷ്യം മുഴുവൻ സാധിച്ചതായി തിങ്കളാഴ്ച ട്രംപ് പറഞ്ഞില്ല. പത്തു ദിവസത്തെ യുദ്ധത്തിന്റെ തുടക്കത്തിൽതന്നെ ഭരണമാറ്റം നടന്നു. പരമോന്നത നേതാവ് അലി ഖമനയ് വധിക്കപ്പെട്ടു. നിരവധി ഉന്നതാധികാരികളും കൂടെ മരിച്ചു. പക്ഷേ, ഭരണം മാറിയില്ല. ഷിയാ ഇസ്ലാമിക പുരോഹിത നേതൃത്വം തന്നെ ഭരണം നിയന്ത്രിക്കുന്നു. മരിച്ച നേതാവിന്റെ പുത്രൻ മുജ്താബ പുതിയ പരമോന്നത നേതാവായി. സൈന്യത്തിന്റെയും ഭരണവിഭാഗങ്ങളുടെയും തലപ്പത്തും മാറ്റമില്ല.
മുജ്തബയെ താൻ അംഗീകരിക്കുന്നില്ല, അയാളെ വധിക്കും, വേറെ ആൾ വരും എന്നാണ് ട്രംപ് പറയുന്നത്. അതായത്, നിലവിലെ ഭരണസംവിധാനം തുടരുന്നതിനു ട്രംപ് എതിരല്ല. ആണവ, മിസൈൽ പദ്ധതികൾ വേണ്ടെന്നു വയ്ക്കുന്നവർ ആകണം, ഹോർമുസിൽ അമേരിക്കയ്ക്കു നിയന്ത്രണം കിട്ടണം. ഇത്രയും ചെയ്യുന്ന ആരെയും ട്രംപ് അംഗീകരിക്കും. വെനസ്വേലയിൽ അതാണു ചെയ്തത്.
ആക്രമണം തുടരുന്നു
യുദ്ധഗതിയെപ്പറ്റി ട്രംപ് അവകാശപ്പെടുന്നത് ഇങ്ങനെ: ഇറാന്റെ വ്യോമാക്രമണശേഷി (മിസൈലുകളും ഡ്രോണുകളും) ഇല്ലാതായി. വ്യോമപ്രതിരോധ ശേഷിയും തകർന്നു. നാവികസേനയുടെ 46 കപ്പലുകളും കടലിൽ മുക്കി. എങ്കിലും സമ്പൂർണ വിജയം ആയിട്ടില്ല. അതുകൂടി ഉടനേ സാധിക്കും. (പക്ഷേ, ഇന്നലെയും ഇറാനിൽനിന്നു മിസൈലുകളും ഡ്രോണുകളും ഇസ്രയേലിലും സൗദിയിലും എത്തി).
ഇറാൻ ഭരണകൂടത്തെ മാറ്റിയിട്ടു വന്നു കീഴടങ്ങിയാൽ മാത്രം വെടിനിർത്തൽ എന്നു പറഞ്ഞതിൽനിന്ന് ട്രംപ് പത്താം ദിവസം പൊടുന്നനെ പിന്മാറി. ആരും കീഴടങ്ങിയില്ല. ഷിയാ പൗരോഹിത്യം ഭരണം തുടരുന്നു. സൈനികശേഷി തകർത്തതു പുനരുദ്ധരിക്കാൻ പറ്റാത്തതല്ല.
ലോകം വിഷമത്തിലായ വിഷയം - ഹോർമുസിലുടെയുള്ള കപ്പൽ നീക്കം തടഞ്ഞത് - ഇനിയും പരിഹരിച്ചിട്ടില്ല.
ശക്തരായ വിമതർ ഇല്ല
യുദ്ധങ്ങൾ ഇല്ലാത്ത ലോകം വാഗ്ദാനം ചെയ്തു വോട്ട് നേടിയതാണു ട്രംപ്. ഇറാനിൽ അദ്ദേഹം പറഞ്ഞ നാലഞ്ച് ആഴ്ചത്തെ യുദ്ധംകൊണ്ട് ഉദ്ദേശിച്ച കാര്യങ്ങൾ നടക്കില്ല എന്നു വ്യക്തമായിരുന്നു. ശക്തമായ വിമതവിഭാഗമോ കരുത്തരായ പ്രതിപക്ഷ നേതാക്കളോ ഇറാനിൽ ഇല്ല. അത് ഉണ്ടാക്കിയെടുക്കലും എളുപ്പമല്ല. സദ്ദാം ഹുസൈന്റെ ഇറാകിനെതിരേ പത്തു വർഷം പോരടിച്ചു നിന്നവരാണ് ഇറാൻ ജനത. അവരെ സൈനികവും സാമ്പത്തികവുമായി തകർക്കാൻ പറ്റും. പക്ഷേ, കീഴടക്കാൻ എളുപ്പമല്ല. ബലമായ ഭരണമാറ്റത്തിനു കരയുദ്ധം നടത്തണം. അതിന്റെ രാഷ്ട്രീയവില ട്രംപിനു പോലും താങ്ങാവുന്നതല്ല.
ഈ സാഹചര്യത്തിൽ ഏറ്റവും വേഗം തലയൂരുന്നതാണു രാഷ്ട്രീയവിവേകം. ട്രംപ് അതു ചെയ്യാൻ ശ്രമിച്ചു. അതിനു നെതന്യാഹു ഒപ്പം നിൽക്കുന്നില്ല. ട്രംപിന്റെ പ്രസ്താവന വന്ന് 16 മണിക്കൂർ കഴിഞ്ഞും ഇസ്രയേൽ പ്രതികരിക്കാത്തത് അതുകൊണ്ടാണ്.
പക്ഷേ, തല ഊരിയതുകൊണ്ടു പ്രശ്നം തീരുന്നില്ല. ഇറാൻ ഇസ്രയേലിനോടും അമേരിക്കയോടും ശത്രുത തുടരും. പുതിയ ഭീകരഗ്രൂപ്പുകൾ ഉണ്ടാകും. ഒളിഞ്ഞും തെളിഞ്ഞും ആക്രമണങ്ങൾ പ്രതീക്ഷിക്കാം. അനുകൂലമായ ഒരു സാഹചര്യത്തിൽ ഇറാൻ ഒരുപകരം വീട്ടലിന് ഒരുങ്ങിയെന്നും വരാം.