കോവിഡ് പ്രതിരോധ വാക്സിൻ എടുക്കാൻ എല്ലാവരെയും പ്രേരിപ്പിക്കുകയാണ് രോഗപ്പകർച്ച തടയാനുള്ള മറ്റൊരു മാർഗം. കോവിഡിന്റെ മാരക പ്രഹരശേഷി ലോകം അറിഞ്ഞുകഴിഞ്ഞതാണ്. അതുകൊണ്ട് കോവിഡ് പ്രതിരോധത്തിൽ ഒട്ടും ലാഘവത്വം കാണിക്കാതെ സർക്കാർ നിർദേശങ്ങൾക്കനുസരിച്ചു പ്രവർത്തിക്കാൻ എല്ലാവരും തയറാകേണ്ടതുണ്ട്.
രാജ്യത്തും സംസ്ഥാനത്തും കോവിഡ് വ്യാപനത്തിൽ വീണ്ടും വൻ വർധന ഉണ്ടാകുന്നതു കടുത്ത ആശങ്കയ്ക്ക് ഇടയാക്കിയിരിക്കുകയാണ്. കോവിഡിന്റെ രണ്ടാം തരംഗമാണ് ഇന്ത്യയിൽ ഇപ്പോഴുള്ളതെന്ന് ആരോഗ്യ വിദഗ്ധർ പറയുന്നു. രാജ്യത്തു പ്രതിദിന രോഗികളുടെ എണ്ണം വീണ്ടും ഒരു ലക്ഷം കടന്നിരിക്കുന്നതു സ്ഥിതിഗതികളുടെ ഗുരുതരാവസ്ഥ വ്യക്തമാക്കുന്നുണ്ട്. മഹാരാഷ്ട്ര, ഛത്തീസ്ഗഡ്, കർണാടക, ഉത്തർപ്രദേശ്, ഡൽഹി, മധ്യപ്രദേശ്, തമിഴ്നാട്, ഗുജറാത്ത്, കേരളം, പഞ്ചാബ് എന്നീ പത്തു സംസ്ഥാനങ്ങളിലാണ് രോഗികളുടെ എണ്ണം കൂടുന്നത്. പുതിയ കേസുകളുടെ 85 ശതമാനവും ഈ സംസ്ഥാനങ്ങളിലാണ്. ഒരുപക്ഷേ ഈ സംസ്ഥാനങ്ങളിൽ കൂടുതൽ കോവിഡ് പരിശോധനകൾ നടക്കുന്നതുകൊണ്ടാകാം ഈ കണക്ക്. അതെന്തായാലും ദേശീയ രോഗസ്ഥിരീകരണ നിരക്ക് 2.19 ശതമാനത്തിൽനിന്ന് 8.40 ശതമാനമായി ഉയർന്നത് രോഗപ്രതിരോധത്തിൽ എല്ലാവരും കൂടുതൽ ജാഗ്രത പുലർത്തേണ്ടതിന്റെ ആവശ്യകതയിലേക്കാണു വിരൽചൂണ്ടുന്നത്.
കോവിഡ് മഹാമാരിയുടെ സംഹാരതാണ്ഡവത്തിൽ ലോകം വിറകൊള്ളാൻ തുടങ്ങിയിട്ട് ഒരു വർഷത്തിലേറെയായി. പതിമൂന്നു കോടി നാല്പതു ലക്ഷത്തോളം പേർക്ക് രോഗം പിടിപെട്ടു. അതിൽ 29 ലക്ഷത്തിലധികം പേർ മരണത്തിനു കീഴടങ്ങി. ഏറ്റവും കൂടുതൽ രോഗബാധിതരും മരണവും ഉണ്ടായത് അമേരിക്കയിലാണ്. അവിടെ വ്യാഴാഴ്ച വരെയുള്ള കണക്കനുസരിച്ച് 3,16,46,873 പേർക്കു രോഗം പിടിപെടുകയും 5,72,956 പേർ മരിക്കുകയും ചെയ്തു. രണ്ടാംസ്ഥാനത്തുള്ള ബ്രസീലിൽ 1,31,97,031 പേർക്കു രോഗബാധയുണ്ടാവുകയും 3,41,097 പേർ മരിക്കുകയും ചെയ്തു. കോവിഡിനെ നേരിടുന്നതിൽ ആദ്യഘട്ടത്തിൽ പ്രശംസാർഹമായ രീതിയിൽ പ്രതിരോധം തീർത്ത ഇന്ത്യയിൽ പിന്നീടു കാര്യങ്ങൾ കൈവിട്ടുപോയെന്നാണു കണക്കുകൾ കാണിക്കുന്നത്. കോവിഡ് രോഗികളുടെ എണ്ണത്തിൽ മൂന്നാംസ്ഥാനത്തുള്ള ഇന്ത്യയിൽ വ്യാഴാഴ്ചത്തെ കണക്കനുസരിച്ച് രോഗബാധിതർ 1,29,78,132 ഉം മരിച്ചവർ 1,67,105 ഉം ആണ്. 31,73,261 പേർക്കു രോഗബാധയും 56,652 മരണവുമുണ്ടായ മഹാരാഷ്ട്രയാണ് ഇക്കാര്യത്തിൽ മുന്നിൽ. കോവിഡിനെ ഒട്ടും ലാഘവത്തോടെ കാണരുതെന്ന് ഈ കണക്കുകൾ മുന്നറിയിപ്പു നൽകുന്നു.
കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ പേരിൽ തുടക്കത്തിൽ ആഗോളപ്രശംസ നേടിയ സംസ്ഥാനമാണു കേരളം. എന്നാൽ, പിന്നീട് ഇവിടെയും രോഗവ്യാപനത്തിൽ വലിയ വർധനയുണ്ടായി. കഴിഞ്ഞ ഡിസംബറിൽ നടന്ന തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് കേരളത്തിൽ കോവിഡ് വ്യാപനം കൂട്ടുന്നതിനു പങ്കുവഹിച്ച ഒരു പ്രധാന ഘടകമാണ്. നിയന്ത്രണങ്ങളൊക്കെ മറന്ന് എല്ലാവരും തെരഞ്ഞെടുപ്പു പ്രചാരണം നടത്തി. ഇപ്പോൾ നിയമസഭാ തെരഞ്ഞെടുപ്പ് സ്ഥിതിഗതികൾ കൂടുതൽ രൂക്ഷമാക്കിയിട്ടുണ്ടെന്നാണു റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. പ്രമുഖ നേതാക്കൾക്കു വരെ കോവിഡ് സ്ഥിരീകരിക്കപ്പെട്ടു. തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിലേർപ്പെട്ട കൂടുതൽ പേർക്കു രോഗബാധയ്ക്കു സാധ്യതയുണ്ട്. കേരളത്തിൽ ഇതുവരെ രോഗബാധിതരുടെ എണ്ണം പതിനൊന്നര ലക്ഷത്തോളമാണ്. മരണം 7,300ൽ ഒതുക്കിനിർത്താൻ പറ്റി എന്നതു മാത്രമാണ് ആശ്വാസം. എന്നാൽ, കോവിഡിനോട് ഇപ്പോഴുള്ള ലാഘവ സമീപനം തുടർന്നാൽ കാര്യങ്ങൾ കൈവിട്ടുപോകാനുള്ള സാധ്യതയുണ്ടെന്ന ആരോഗ്യവിദഗ്ധരുടെ മുന്നറിയിപ്പ് ഗൗരവത്തിലെടുക്കണം.
കോവിഡ് രണ്ടാം തരംഗത്തിനു കാരണമായ ജനിതകമാറ്റം വന്ന വൈറസ് കൂടുതൽ മാരകമാണെന്നു കണ്ടെത്തിയിട്ടുണ്ട്. അതിനാൽ രോഗവ്യാപനം തടയുന്നതിനു നിയന്ത്രണങ്ങൾ കൂടുതൽ കർക്കശമാക്കാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചു. പൊതു ഇടങ്ങളിൽ മാസ്ക് ധരിക്കുന്നത് മിക്കവാറും എല്ലാവരും ശീലമാക്കിയിട്ടുണ്ടെങ്കിലും ആളകലം പാലിക്കൽ എല്ലാവരും മറന്ന മട്ടാണ്. അതുപോലെ, അത്യാവശ്യമില്ലാത്ത കാര്യങ്ങൾക്കു പുറത്തിറങ്ങരുത് എന്ന നിയന്ത്രണവും പാലിക്കാൻ തയാറാകുന്നില്ല. പോലീസ് പരിശോധന കർശനമാക്കുന്നതിലൂടെ ഇതിനൊക്കെ മാറ്റമുണ്ടായേക്കും. കോവിഡ് പരിശോധനകളുടെ എണ്ണം കൂട്ടും, ഇതരസംസ്ഥാനങ്ങളിൽനിന്നു വരുന്നവർക്ക് ഒരാഴ്ച ക്വാറന്റൈൻ കർശനമാക്കും തുടങ്ങിയ തീരുമാനങ്ങളും കൈക്കൊണ്ടിട്ടുണ്ട്. കോവിഡ് പ്രതിരോധ വാക്സിൻ എടുക്കാൻ എല്ലാവരെയും പ്രേരിപ്പിക്കുകയാണ് രോഗപ്പകർച്ച തടയാനുള്ള മറ്റൊരു മാർഗം. കോവിഡിന്റെ മാരക പ്രഹരശേഷി ലോകം അറിഞ്ഞുകഴിഞ്ഞതാണ്. അതുകൊണ്ട് കോവിഡ് പ്രതിരോധത്തിൽ ഒട്ടും ലാഘവത്വം കാണിക്കാതെ സർക്കാർ നിർദേശങ്ങൾക്കനുസരിച്ചു പ്രവർത്തിക്കാൻ എല്ലാവരും തയറാകേണ്ടതുണ്ട്.