കടുവക്കെണിയിൽ കുടുങ്ങിയത് പുള്ളിപ്പുലി
Saturday, May 31, 2025 2:28 AM IST
കരുവാരക്കുണ്ട്: കാളികാവ് അടക്കാക്കുണ്ടിൽ ടാപ്പിംഗ് തൊഴിലാളിയെ കടിച്ചുകൊന്ന നരഭോജിക്കടുവയെ പിടികൂടാൻ വനംവകുപ്പ് സ്ഥാപിച്ച കൂട്ടിൽ പുള്ളിപ്പുലി കുടുങ്ങി.
കരുവാരക്കുണ്ട് കേരള എസ്റ്റേറ്റിലെ സി വണ്‍ ഡിവിഷനിൽ സ്ഥാപിച്ച കെണിയിലാണ് ഒത്ത വലുപ്പമുള്ള പുള്ളിപ്പുലി കുടുങ്ങിയത്. കടുവയ്ക്ക് ഇരയായി വച്ച ആടിന്റെ പകുതി ഭാഗവും പുലി തിന്നിരുന്നു. കഴിഞ്ഞ രണ്ടാഴ്ചയിലധികമായി കരുവാരക്കുണ്ട് കടുവാഭീതിയിലാണ്.
ജനങ്ങളുടെ പ്രതിഷേധം കനത്തപ്പോൾ വനംവകുപ്പുദ്യോഗസ്ഥർ വിവിധയിടങ്ങളിൽ കെണികൾ സ്ഥാപിച്ചിരുന്നു. ഇതിനിടെയാണ് കേരള എസ്റ്റേറ്റ് സി വണ്‍ ഡിവിഷനിൽ സ്ഥാപിച്ച കെണിയിൽ പുള്ളിപ്പുലി അകപ്പെട്ടത്. ഇന്നലെ രാവിലെ ഏഴ് മണിയോടെയാണ് പുലി കെണിയിലായത് പ്രദേശവാസികളുടെ ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചെങ്കിലും കെണിയിൽ കുടുങ്ങിയ പുള്ളിപ്പുലിയെ കാട്ടിൽ തുറന്നുവിടാനുള്ള നീക്കം നാട്ടുകാർ തടഞ്ഞു.
പുലിയെ നെടുങ്കയം വനത്തിൽ തുറന്നുവിടാനായിരുന്നു വനംവകുപ്പ് തീരുമാനം. എന്നാൽ, ഇത് അനുവദിക്കില്ലെന്നും മൃഗശാലയിലേക്ക് മാറ്റണമെന്നും ആവശ്യപ്പെട്ടാണു നാട്ടുകാർ പ്രതിഷേധവുമായി എത്തിയത്. ഇന്നലെ രാവിലെ പതിനൊന്നോടെയാണു കൂട്ടിലായ പുലിയുമായി വനംവകുപ്പ് മലയിറങ്ങിയത്. കേരള എന്ന സ്ഥലത്ത് തടിച്ചുകൂടിയ പ്രദേശവാസികൾ ആദ്യം മുദ്രാവാക്യം വിളികളുമായി വാഹനങ്ങൾ തടഞ്ഞു.
അരമണിക്കൂർ നീണ്ട പ്രതിഷേധത്തിനൊടുവിൽ ഉന്നത ഉദ്യോഗസ്ഥരുമായി ചർച്ച നടത്തിയതിനു ശേഷം തൃശൂർ മൃഗശാലയിലേക്കു പുലിയെ മാറ്റാമെന്ന ധാരണയിലാണു പ്രതിഷേധം അവസാനിച്ചത്. കഴിഞ്ഞ മാസം കേരള എസ്റ്റേറ്റ് സി വണ്‍ ഡിവിഷനിൽ പകൽ സമയത്ത് കടുവ ഓടിപ്പോകുന്നത് നാട്ടുകാരും വനംവകുപ്പ് അധികൃതരും കാണുകയും ദൃശ്യം ചിത്രീകരിക്കുകയും ചെയ്തിരുന്നു.
ഈ ഭാഗത്ത് സ്ഥാപിച്ച കൂട്ടിലാണ് പുള്ളിപ്പുലി കുടുങ്ങിയത്. അടക്കാക്കുണ്ടിൽ യുവാവിനെ ആക്രമിച്ച കടുവയ്ക്കുവേണ്ടി ദൗത്യസംഘം തെരച്ചിൽ നടത്തുന്നതിനിടെ കരുവാരക്കുണ്ട് പഞ്ചായത്തിലെ വിവിധ ഭാഗങ്ങളിൽ കടുവയെ നാട്ടുകാർ കണ്ടിരുന്നു.
കേരള എസ്റ്റേറ്റ്, മഞ്ഞൾപാറ, സുൽത്താന എസ്റ്റേറ്റ്, മദാരി എസ്റ്റേറ്റ്, കൽക്കുണ്ട് കുണ്ടോട എന്നീ ഭാഗങ്ങളിലെല്ലാം കടുവയെ നാട്ടുകാരും തൊഴിലാളികളും കണ്ടിരുന്നു. ഇതോടെയാണ് ദൗത്യസംഘം മേഖലയിൽ കൂടും കാമറകളും സ്ഥാപിച്ചത്.