വയനാട് ദുരന്തം; വായ്പ എഴുതിത്തള്ളലിൽ മറുപടിയില്ലാതെ കേന്ദ്രം
Saturday, May 31, 2025 2:29 AM IST
കൊച്ചി: വയനാട് ദുരന്തബാധിതരുടെ വായ്പകള്‍ എഴുതിത്തള്ളുന്ന കാര്യത്തില്‍ മറുപടി നല്‍കാതെ കേന്ദ്രസര്‍ക്കാര്‍. ജൂണ്‍ 11ന് ഇക്കാര്യത്തില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ജസ്റ്റീസ് എ.കെ. ജയശങ്കരന്‍ നമ്പ്യാര്‍, ജസ്റ്റീസ് പി.എം. മനോജ് എന്നിവരുള്‍പ്പെട്ട പ്രത്യേക ബെഞ്ച് കേന്ദ്രത്തോടു നിര്‍ദേശിച്ചു.
ഉരുള്‍പൊട്ടലുണ്ടായ മുണ്ടക്കൈ, ചൂരല്‍മല മേഖലയില്‍ അടിഞ്ഞ അവശിഷ്ടങ്ങള്‍ നീക്കുന്ന ജോലി പുരോഗമിക്കുകയാണെന്ന് സംസ്ഥാന ദുരന്ത നിവാരണ അഥോറിറ്റി മെംബര്‍ സെക്രട്ടറി ശേഖര്‍ എം. കുര്യാക്കോസ് കോടതിയെ അറിയിച്ചു. ഇളകിനില്‍ക്കുന്ന മണ്ണും പാറയും മറ്റും മണ്‍സൂണില്‍ ഒഴുകിയിറങ്ങുന്നതോടെ സ്ഥലം കൂടുതല്‍ നന്നാക്കാനാകും.
ഉരുള്‍പൊട്ടലില്‍ ഇവിടുത്തെ അരുവി ഗതിമാറിയിരുന്നു. ഇത് പരമാവധി നേര്‍രേഖയില്‍ ഒഴുക്കുന്നവിധം ക്രമീകരണങ്ങള്‍ ആലോചനയിലുണ്ടെന്നും അറിയിച്ചു. കാലവര്‍ഷം പ്രതീക്ഷിച്ചതിലും മുന്പേയെത്തി.
നൂറു വര്‍ഷത്തിനുശേഷമാണ് മണ്‍സൂണ്‍ ഇങ്ങനെ നേരത്തേയുണ്ടാകുന്നത്. മഴയ്ക്കും കാറ്റിനും തീവ്രത കൂടി. കൊടുങ്കാറ്റിനോളം പോന്ന വേഗത്തില്‍ പലയിടത്തും കാറ്റ് വീശി. വയനാട്ടിലും നിരീക്ഷണം കര്‍ശനമാണ്.
കളക്ടറുടെ നേതൃത്വത്തില്‍ ദിവസവും അവലോകന യോഗം ചേരുന്നുണ്ടെന്നും അഥോറിറ്റി അറിയിച്ചു. ദേശീയപാതയില്‍ പലയിടത്തും മണ്ണിടിയുന്ന വിഷയത്തിലും ജാഗ്രത വര്‍ധിപ്പിക്കണമെന്നു കോടതി നിർദേശിച്ചു.