സർക്കാരിനു ഹൈക്കോടതിയിൽ തിരിച്ചടി ; സിസ തോമസിന്റെ ആനുകൂല്യങ്ങള്‍ രണ്ടാഴ്ചയ്ക്കകം നല്‍കണം
Saturday, May 31, 2025 2:29 AM IST
കൊച്ചി: ഡിജിറ്റല്‍ സര്‍വകലാശാല താത്കാലിക വിസി ഡോ. സിസ തോമസിന്റെ പെന്ഷന് ആനുകൂല്യങ്ങള്‍ പൂര്‍ണമായും രണ്ടാഴ്ചയ്ക്കകം നല്‍കണമെന്ന് ഹൈക്കോടതി.
ആനുകൂല്യങ്ങള്‍ രണ്ടു വർഷം തടഞ്ഞുവച്ച സര്‍ക്കാര്‍ നടപടി മൗലികാവകാശ ലംഘനമാണെന്നടക്കം വിലയിരുത്തിയാണ് ജസ്റ്റീസ് എ. മുഹമ്മദ് മുഷ്താഖ്, ജസ്റ്റീസ് ജോണ്സണ് ജോണ്‍ എന്നിവരടങ്ങുന്ന ഡിവിഷന് ബെഞ്ചിന്റെ ഉത്തരവ്.
ആനൂകൂല്യമായി നല്‍കേണ്ട പണം തടഞ്ഞുവച്ചതിനാല്‍ പലിശയുടെ കാര്യത്തില്‍ ഹര്‍ജിക്കാരിക്കു കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിനെ സമീപിക്കാമെന്നു കോടതി വ്യക്തമാക്കി.
അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണല്‍ നിര്‍ദേശിച്ചിട്ടും ആനുകൂല്യങ്ങള്‍ അനുവദിക്കുന്നില്ലെന്നു ചൂണ്ടിക്കാട്ടി സിസ തോമസ് നല്കിയ ഹര്‍ജിയാണു കോടതി പരിഗണിച്ചത്.
ചാന്‍സലറായ അന്നത്തെ ഗവര്‍ണര്‍ നിര്‍ദേശിച്ച പദവി ഏറ്റെടുത്തതിന്റെ പേരിലാണു സര്‍ക്കാര്‍ സിസയുടെ ആനുകൂല്യങ്ങള്‍ തടഞ്ഞുവച്ചതെന്നു കോടതി വിമര്‍ശിച്ചു. അച്ചടക്കനടപടിയോ കേസുകളോ ഇല്ലാത്തപക്ഷം പെന്ഷന് തടഞ്ഞുവയ്ക്കാന്‍ സര്‍ക്കാരിനാകില്ലെന്നു കേരള സര്‍വീസ് ചട്ടങ്ങളില്‍ പറയുന്നുണ്ട്. ഈ സാഹചര്യത്തില്‍ സര്‍ക്കാര്‍ നടപടി മൗലികാവകാശ ലംഘനമാണ്. നിയമപരമായ കാരണങ്ങളില്ലാതെ അതു നിഷേധിക്കാനാകില്ലെന്നും കോടതി വ്യക്തമാക്കി.
സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് ജോയിന്റ് ഡയറക്ടറായിരുന്ന സിസ തോമസിന് അന്നത്തെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്ഖാന്, കേരള സാങ്കേതിക സര്‍വകലാശാലാ വൈസ് ചാന്‍സലറുടെ താത്കാലിക ചുമതല നല്‍കിയെങ്കിലും പിന്നാലെ പത്തനംതിട്ടയിലേക്കു സ്ഥലം മാറ്റി സര്‍ക്കാര്‍ ഉത്തരവിട്ടു. എന്നാല്‍, വിരമിക്കല്‍ വര്‍ഷത്തിലെ സ്ഥലംമാറ്റം അഡ്മിനിനിസ്ട്രേറ്റീവ് ട്രൈബ്യൂണല്‍ റദ്ദാക്കി.
തുടര്‍ന്ന് തിരുവനന്തപുരം ഗവ. ബാര്‍ട്ടണ്‍ ഹില്‍ എന്‍ജിനിയറിംഗ് കോളജ് പ്രിന്‍സിപ്പലായി മാറ്റി നിയമിച്ചു. സാങ്കേതിക വിഭ്യാഭ്യാസ വകുപ്പില്‍നിന്ന് 2023 മാര്‍ച്ച് 31നു വിരമിച്ച സിസ, ചാന്‍സലറുടെ നിര്‍ദേശപ്രകാരം കേരള ഡിജിറ്റല്‍ സര്‍വകലാശാലയുടെ താത്കാലിക വിസിയായി ചുമതലയേറ്റിരുന്നു.