സംസ്ഥാനത്ത് പെരുമഴ, വ്യാപക നാശം; ഇന്നലെ മാത്രം ഏഴു മരണം
Saturday, May 31, 2025 2:36 AM IST
തിരുവനന്തപുരം: അതിരൂക്ഷമായ മഴയിലും ശക്തമായ കാറ്റിലും സംസ്ഥാനത്ത് വ്യാപക നാശം. മഴക്കെടുതിയിൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി ഇന്നലെ ഏഴു പേർ മരിച്ചു.
കോട്ടയം, വിഴിഞ്ഞം, മുനന്പം, അടിമാലി, കാസർഗോഡ് എന്നിവിടങ്ങളിലായാണ് ഇന്നലെ മഴക്കെടുതിയിൽപ്പെട്ട് മരണം റിപ്പോർട്ട് ചെയ്തത്. ഇതോടെ ഒരാഴ്ചയ്ക്കിടെ മഴക്കെടുതിയിൽ മരിച്ചവരുടെ എണ്ണം 27 ആയി.
അതിശക്തമായ കാറ്റിൽ വൻ കൃഷിനാശമാണുണ്ടായത്. തിരുവനന്തപുരം ജില്ലയിൽ വീശിയടിച്ച കാറ്റ് മലയോര മേഖലകളിൽ കൃഷിനാശമുണ്ടാക്കി.
നഗരത്തിൽ കേരള ബാങ്കിന്റെ മേൽക്കൂരയിലെ റൂഫിംഗ് കാറ്റിൽ പറന്നു പോയി. കഴക്കൂട്ടത്ത് വീടിനു മുകളിലേക്ക് മരം കടപുഴകി വീണു. അതിശക്തമായ കാറ്റിൽ കൃഷിനാശത്തിനൊപ്പം വൈദ്യുതി വകുപ്പിനും വൻ നഷ്ടമാണുണ്ടായിട്ടുള്ളത്.
ഇന്നലെ വൈകുന്നേരം വരെയുള്ള കണക്കനുസരിച്ച് സംസ്ഥാനത്ത് 36 വീടുകൾ പൂർണമായും തകർന്നു. 2656 ഹൈടെൻഷൻ പോസ്റ്റുകളും, 19,513 ലോടെൻഷൻ പോസ്റ്റുകളും തകർന്നു. 2594 സ്ഥലങ്ങളിൽ ഹൈടെൻഷൻ ലൈനുകളും 52,093 സ്ഥലങ്ങളിൽ ലോടെൻഷൻ ലൈനുകളും പൊട്ടിവീണു. വിതരണമേഖലയിൽ 138 കോടിരൂപയുടെ നഷ്ടമാണ് കണക്കാക്കുന്നത്. 75 ലക്ഷം ഉപഭോക്താക്കൾക്ക് വൈദ്യുതിതടസം നേരിട്ടു.
കനത്ത മഴയിൽ താഴ്ന്ന പ്രദേശങ്ങൾ പൂർണമായും വെള്ളത്തിനടിയിലായി. പ്രധാനപ്പെട്ട നദികളെല്ലാം കരകവിഞ്ഞൊഴുകുകയാണ്. താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിലായതോടെ രണ്ടായിരത്തോളം ആളുകളെ ക്യാന്പുകളിലേക്ക് മാറ്റി. റെയിൽപ്പാളത്തിലേക്ക് മരങ്ങൾ കടപുഴകി വീണതിനെത്തുടർന്ന് പല സ്ഥലങ്ങളിലും ട്രെയിൻ ഗതാഗതം തടസപ്പെട്ടു.
നിരവധി ട്രെയിനുകൾ വൈകിയോടുന്ന സ്ഥിതിയായി. പല ട്രെയിനുകളും ആറ് മണിക്കൂർ വരെ വൈകിയാണ് ഓടിയത്. മംഗലാപുരത്തിനു സമീപം ഇന്നലെ മരം വീണതിനെത്തുടർന്ന് വന്ദേഭാരത് ഉൾപ്പെടെയുള്ള ട്രെയിനുകൾ മണിക്കൂറുകളോളം വൈകിയാണ് ഓടിയത്. വടക്കൻ കേരളത്തിൽ ദേശീയപാതയിൽ ഉൾപ്പെടെ മണ്ണിടിച്ചിലുണ്ടായി.
കാലാവസ്ഥാ വകുപ്പിന്റെ പ്രവചനമനുസരിച്ച് ഇന്ന് സംസ്ഥാനത്ത് യെല്ലോ അലർട്ടാണ് പ്രഖ്യാപിച്ചിട്ടുള്ളത്. എല്ലാ ജില്ലകളിലും ഇന്നും മഴയുണ്ടാവും. എന്നാൽ കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് മഴയുടെ ശക്തി കുറഞ്ഞേക്കും.
ആറ് ഡാമുകൾ നിറഞ്ഞുകവിഞ്ഞു
തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി വകുപ്പിന്റെ കീഴിലുള്ള 17 ഡാമുകളിൽ ആറു ഡാമുകളിൽ സംഭരണശേഷിയുടെ പൂർണ അളവിലാണ് ഇപ്പോൾ വെള്ളമുള്ളത്.
മൂഴിയാർ, പൊൻമുടി, കല്ലാർകുട്ടി, ഇരട്ടയാർ, ലോവർ പെരിയാർ ഡാമുകളാണ് സംഭരണ ശേഷിയുടെ പൂർണ തോതിൽ വെള്ളം നിറഞ്ഞ് റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്.
ഈ ഡാമുകളിൽനിന്നു വെള്ളം പുറത്തേക്ക് വിടുന്നുമുണ്ട്. വൈദ്യുതി വകുപ്പിന്റെ അധീനതയിലുള്ള പെരിങ്ങൽക്കുത്ത് ഡാമിൽനിന്നു എല്ലാ ഷട്ടറുകളിലൂടെയും നിശ്ചിത അളവിൽ വെള്ളം പുറത്തേക്ക് വിടുന്നുണ്ട്. ഈ ഡാമിന് യെല്ലോ അലർട്ടാണ് പ്രഖ്യാപിച്ചിട്ടുള്ളത്.