എം. സ്വരാജ് നിലന്പൂരിൽ എൽഡിഎഫ് സ്ഥാനാർഥി
Saturday, May 31, 2025 2:36 AM IST
തിരുവനന്തപുരം: ഉപതെരഞ്ഞെടുപ്പു നടക്കുന്ന നിലന്പൂരിൽ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം. സ്വരാജ് ഇടതുമുന്നണി സ്ഥാനാർഥി. ഇന്നലെ ചേർന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗമാണു സ്വരാജിനെ സ്ഥാനാർഥിയാക്കാൻ തീരുമാനിച്ചത്.
സ്വതന്ത്ര സ്ഥാനാർഥിയെ മത്സരിപ്പിക്കാൻ പാർട്ടി ആലോചിച്ചെങ്കിലും നിലവിലെ മണ്ഡലത്തിലെ രാഷ്ട്രീയ സാഹചര്യം കണക്കിലെടുത്താണ് നിലന്പൂരുകാരൻ കൂടിയായ സ്വരാജിനെ സ്ഥാനാർഥിയാക്കാൻ തീരുമാനിച്ചത്. ഡിവൈഎഫ്ഐ മുൻ സംസ്ഥാന സെക്രട്ടറി കൂടിയായ സ്വരാജിന്റെ നിയമസഭയിലേക്കുള്ള മൂന്നാം മത്സരം കൂടിയാണിത്.
2016ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ തൃപ്പൂണിത്തുറ മണ്ഡലത്തിൽ നിന്നാണു എം. സ്വരാജ് ആദ്യമായി ജനവിധി തേടുന്നത്. അന്നു കോണ്‍ഗ്രസിലെ കെ. ബാബുവിനെ 4467 വോട്ടുകൾക്കാണു സ്വരാജ് പരാജയപ്പെടുത്തിയത്.
2021ൽ ഇതേ മണ്ഡലത്തിൽ വീണ്ടും മത്സരിച്ചെങ്കിലും 992 വോട്ടുകൾക്ക് കെ. ബാബുവിനോട് പരാജയപ്പെട്ടു. നിലവിൽ പാർട്ടി മുഖപത്രമായ ദേശാഭിമാനിയുടെ റസിഡന്റ് എഡിറ്റർകൂടിയാണ് സ്വരാജ്. നിലന്പൂർ പോത്തുകല്ല് പതാർ സുമ നിവാസിൽ പി.എൻ. മുരളീധരന്റെയും പി.ആർ. സുമാംഗി അമ്മയുടെയും മകനാണ്. ഭാര്യ: സരിത.