ചുഴലിക്കാറ്റിനു കാരണം രണ്ട് ന്യൂനമർദങ്ങൾ ഒരേ സമയമെത്തിയത്
Saturday, May 31, 2025 2:29 AM IST
തിരുവനന്തപുരം: കാലവർഷത്തിനൊപ്പം രണ്ടു ന്യൂനമർദങ്ങൾ ഒരേസമയമെത്തിയതാണ് കേരളത്തിൽ 68 കിലോമീറ്റർ വരെ വേഗത്തിൽ ചുഴലിക്കാറ്റ് വീശിയടിക്കാൻ ഇടയാക്കിയതെന്ന് കാലാവസ്ഥാ വിദഗ്ധർ. കാലവർഷത്തിനും ന്യൂനമർദത്തിനും ഒപ്പം കേരളത്തിൽ സാധാരണയായി പരമാവധി 45- 55 കിലോമീറ്റർ വേഗത്തിൽ മാത്രമാണ് കാറ്റ് വീശിയിരുന്നത്.
എന്നാൽ, അറബിക്കടലിലും ബംഗാൾ ഉൾക്കടലിലുമായി രണ്ടു ന്യൂനമർദങ്ങൾ ഏതാണ്ട് ഒരേസമയം രൂപപ്പെട്ടതോടെയാണ് കാറ്റിന്റെ വേഗം ഉയർന്നു ചുഴലിക്കാറ്റായി പലയിടത്തും വ്യാപക നാശനഷ്ടങ്ങൾക്ക് ഇടയാക്കിയത്.
അടുത്ത രണ്ടു ദിവസത്തിനകം കേരളത്തിൽ മഴയുടെയും കാറ്റിന്റെയും ശക്തി കുറയുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ഡയറക്ടർ നിത കെ. ഗോപാൽ ദീപികയോടു പറഞ്ഞു. കഴിഞ്ഞ ദിവസങ്ങളിൽ 60- 65 കിലോമീറ്റർ വേഗത്തിൽ വീശിയടിച്ച കാറ്റിന്റെ ശക്തി ഇന്നലെ മുതൽ കുറഞ്ഞുതുടങ്ങിയിട്ടുണ്ട്. ബുധൻ, വ്യാഴം ദിവസങ്ങളിൽ ഒരു അവസരത്തിൽ 68 കിലോമീറ്റർ വരെ കാറ്റിനു വേഗം കൈവരിച്ചിരുന്നതായും നിത കെ. ഗോപാൽ പറഞ്ഞു.
ഇത്തവണ കാറ്റാണ് കേരളത്തിൽ വ്യാപക നാശനഷ്ടമുണ്ടാക്കിയതെന്നാണ് ദുരന്തനിവാരണ അഥോറിറ്റി അധികൃതർ പറയുന്നത്. അതിസാധാരണമായി വീശിയടിക്കുന്ന കാറ്റിൽ മരങ്ങൾ കടപുഴകിയും നിർമാണ സാമഗ്രികൾ പറന്നുപോയും പലയിടത്തും ദുരന്തങ്ങൾക്ക് ഇടയാക്കിയിട്ടുണ്ട്.