സിപിഎം പാർട്ടി സ്ഥാനാർഥിയെത്തന്നെ നിർത്തിയതിൽ സന്തോഷം: വി.ഡി. സതീശൻ
Saturday, May 31, 2025 2:28 AM IST
നെടുമ്പാശേരി: ഏതെങ്കിലും യുഡിഎഫുകാരനെ സ്ഥാനാര്‍ഥിയാക്കാന്‍ പറ്റുമോയെന്ന് ഇന്നലെ രാവിലെ 11 വരെ കഠിനമായി പരിശ്രമിച്ച് പരാജയപ്പെട്ടിട്ടാണെങ്കിലും സിപിഎം പാര്‍ട്ടി സ്ഥാനാര്‍ഥിയെ നിര്‍ത്തിയതില്‍ സന്തോഷമുണ്ടെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ.
തൃക്കാക്കരയിലെയും പാലക്കാട്ടെയും പരീക്ഷണം വഴിയില്‍ ഉപേക്ഷിച്ച് സിപിഎം സ്ഥാനാര്‍ഥി മത്സരിക്കാന്‍ തയാറായതില്‍ സന്തോഷിക്കുന്നു.
നിലമ്പൂരില്‍ രാഷ്ട്രീയ പോരാട്ടമാണ് യുഡിഎഫ് ആഗ്രഹിക്കുന്നത്. പിണറായി വിജയന് സര്‍ക്കാരിന്റെ കഴിഞ്ഞ ഒമ്പതുവര്‍ഷത്തെ ഭരണം നിലമ്പൂരിലെ ജനങ്ങള്‍ക്ക് മുന്നില്‍ ഞങ്ങള്‍ വിചാരണ ചെയ്യും.
അൻവറിന്റെ കാര്യത്തിൽ നേരത്തേ സ്വീകരിച്ച തീരുമാനം നടപ്പാക്കുന്നതില്‍ ചില തടസങ്ങളുണ്ടായി. യുഡിഎഫ് സ്ഥാനാര്‍ഥിയെ പിന്തുണയ്ക്കുന്നുണ്ടോ ഇല്ലയോ എന്നു തീരുമാനിക്കേണ്ടത് അദ്ദേഹമാണ്. അക്കാര്യത്തില്‍ അദ്ദേഹം അഭിപ്രായം പറഞ്ഞാല്‍ യുഡിഎഫും അപ്പോള്‍ അഭിപ്രായം പറയാം. എനിക്കെതിരേ ഒരുപാട് കാര്യങ്ങള്‍ പറഞ്ഞു. അതിനൊന്നും മറുപടി പറഞ്ഞിട്ടില്ല. അതൊക്കെ അവിടെത്തന്നെ കിടക്കട്ടെ.
യുഡിഎഫില്‍ ഒരു അഭിപ്രായവ്യത്യാസവും ഇല്ല. എല്‍ഡിഎഫ് സ്ഥാനാര്‍ഥി നിലമ്പൂരില്‍ എത്തുന്നതിന് മുന്‍പ് യുഡിഎഫിന്റെ ഒന്നാംഘട്ട സ്ക്വാഡ് പ്രചരണം അവസാനിക്കും.
അന്‍വറിനു നേരേ യുഡിഎഫ് വാതില്‍ അടച്ചിട്ടുമില്ല തുറന്നിട്ടുമില്ലെന്ന് നേരത്തേ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. തെരഞ്ഞെടുപ്പു വിജയം മാത്രമല്ല, സര്‍ക്കാരിന് എതിരായ കുറ്റപത്രം ജനങ്ങള്‍ക്കു മുന്നില്‍ സമര്‍പ്പിക്കാനുള്ള അവസരമായിട്ട് കൂടിയാണ് യുഡിഎഫ് നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പിനെ കാണുന്നതെന്നും പ്രതിപക്ഷനേതാവ് പറഞ്ഞു.