വിരമിക്കാത്ത രാജ്യസ്നേഹം
Saturday, May 31, 2025 2:29 AM IST
കണ്ണൂർ: മുപ്പത്തിരണ്ടു വർഷത്തെ സൈനികസേവനം.ഇതിനിടെ ധീരതയ്ക്കുള്ള പുരസ്കാരമായ സേനാ മെഡലും രാജ്യത്തെ പരമോന്നത സൈനിക ബഹുമതികളിലൊന്നായ ശൗര്യ ചക്രയും.
കണ്ണൂർ ഡിഎസ്സിയിലെ ലെഫ. കേണലും ചെറുപുഴ തയ്യേനി സ്വദേശിയുമായ പി.എ. മാത്യു സൈനിക സേവനത്തിൽനിന്ന് ഇന്ന് ഔദ്യോഗികമായി വിരമിക്കുന്പോഴും രാജ്യസ്നേഹം തുളുന്പുന്ന മനക്കരുത്തിലാണു കണ്ണൂർ ചൊവ്വയിലെ വീട്ടിൽ.
മറക്കാനാവാത്ത പോരാട്ടം
2003 ജൂലൈ 21. ജമ്മു കാഷ്മീരിലെ രജൗരിയിലെ സിക്ക് റെജിമെന്റിന്റെ ക്യാപ്റ്റനായിരുന്നു പി.എ. മാത്യു. വയസ് 31. ചുറുചുറുക്കുള്ള പ്രായം. രജൗരിയിലെ ഒരു വീട്ടിൽ ഭീകരർ ഒളിച്ചിരിക്കുന്നതായി ഗ്രാമീണരിൽനിന്ന് ഉച്ചയോടെ മാത്യുവിനു വിവരം ലഭിക്കുന്നു. ഇരുപതോളം സൈനികരുമായി മാത്യു ഭീകരർ ഒളിച്ചിരിക്കുന്ന കേന്ദ്രത്തിലേക്കു പുറപ്പെടുന്നു. വീട് വളയുന്നു.
ഇതിനിടെ, വീട്ടിൽനിന്ന് ഭീകരർ സമീപത്തെ ചോളപ്പാടത്തിലേക്ക് ഓടിമറയുന്നു. സൈന്യം ഒളിയിടം വളയുന്നു. മാത്യുവിന്റെ നിർദേശത്താൽ സൈനികർ ആക്രമണം തുടരുന്നു. 24 മണിക്കൂർ നീണ്ട ഓപ്പറേഷനിൽ ആറു ഭീകരരെയും സൈന്യം വധിക്കുന്നു. ആദ്യം രണ്ടു ഭീകരരെ ക്യാപ്റ്റൻ മാത്യുതന്നെയാണു വകവരുത്തിയത്.
ശേഷിക്കുന്നവരെ കീഴടക്കാൻ സൈന്യത്തിനൊപ്പം നീങ്ങുന്പോഴാണ് അതു സംഭവിച്ചത്. ഹെൽമറ്റിനിടയിലൂടെ തലയിൽ എന്തോ വന്ന് തറച്ചതുപോലെ തലയുടെ ഇടതുഭാഗത്ത് വെടിയുണ്ടയേറ്റ മാത്യു വീഴുകയായിരുന്നു.
മറ്റൊരു സൈനികനും പരിക്കേറ്റെങ്കിലും ആറു ഭീകരരെയും വധിച്ച് ഓപ്പറേഷൻ വിജയകരമായി പൂർത്തിയാക്കുകയായിരുന്നു. സിക്ക് റെജിമെന്റിന് ഇന്നും അഭിമാന നിമിഷമാണ് മാത്യു നേതൃത്വം നല്കിയ ഭീകരവിരുദ്ധ ഓപ്പറേഷൻ. രജൗരിയിൽ മൂന്നുവർഷത്തെ സേവനങ്ങൾ പൂർത്തിയാക്കാൻ ദിവസങ്ങൾ മാത്രം ഉള്ളപ്പോഴായിരുന്നു ഓപ്പറേഷൻ.
തിരിച്ചുവരവ്

ജീവിതത്തിനും മരണത്തിനും ഇടയിലുള്ള നൂൽപ്പാലത്തിലായിരുന്നു മാത്യുവിന്റെ ജീവിതം. ശരീരത്തിന്റെ വലതുഭാഗത്തിനു തളർച്ച ബാധിച്ചിരുന്നു. ഓർമശക്തിക്കും പരിക്കേറ്റു. ഒരാൾ വീണുപോകാൻ, കിടപ്പിലാകാൻ ആ മുറിവുകൾ ധാരാളം. എന്നാൽ, ഭീകരരുടെ മുന്നിൽ തോറ്റുകൊടുക്കാത്ത അസാധാരണമായ ഇച്ഛാശക്തിയോടെ മരണത്തെ അതിജീവിച്ചു.
മുറിഞ്ഞുപോയ ഓർമകൾ തിരിച്ചുപിടിച്ചു. 2004 മേയിൽ സൈനികസേവനത്തിലേക്കു തിരിച്ചെത്തി. 2012 കണ്ണൂർ ഡിഎസ്സിയിൽ ലഫ്. കേണലായി നിയമിതനായി. ഇതിനിടെ ധീരതയ്ക്കുള്ള സേനാമെഡൽ സൈനിക മേധാവിയിൽനിന്നുലഭിച്ചു. 2004ൽ രാഷ്ട്രപതിയായിരുന്ന എ.പി.ജെ അബ്ദുൾ കലാമിൽനിന്നു രാജ്യം ശൗര്യചക്രയും നല്കി ആദരിച്ചു.
ചെറുപുഴ തയ്യേനിയിലെ പരേതരായ പെരികലംകാട്ടിൽ പി.എം. ഏബ്രഹാമിന്റെയും ഏലിയാമ്മയുടെ മകനായ മാത്യു 1994ലാണ് ആർമി എഡ്യുക്കേഷൻ കോറിൽ ജോലിയിൽ പ്രവേശിക്കുന്നത്.
പിന്നീട് ഇന്ത്യൻ മിലിട്ടറി അക്കാഡമി വഴി 2000ൽ സൈന്യത്തിൽ ഓഫീസറായി നിയമിതനായി. ഭാര്യ ഷീജ ജോസഫ് പള്ളിക്കുന്ന് ഗവ.എച്ച്എസ്എസിലെ ബയോളജി അധ്യാപികയാണ്.
മകൻ ആദർശ് ഡൽഹിയിൽ ശ്രീറാം കോളജ് ഓഫ് കൊമേഴ്സിൽ ബികോം മൂന്നാംവർഷ വിദ്യാർഥി. മകൾ സാന്ദ്ര പ്ലസ് ടു വിദ്യാർഥിയാണ്.