മൂന്നിലൊന്നു സ്ത്രീകളും അപ്രതീക്ഷിത ഗർഭധാരണം നേരിടുന്നുവെന്ന്
Wednesday, June 11, 2025 1:57 AM IST
ന്യൂഡൽഹി: ഇന്ത്യയിലെ മൂന്നിലൊന്നു പ്രായപൂർത്തിയായ സ്ത്രീകളും അപ്രതീക്ഷിത ഗർഭധാരണം നേരിടേണ്ടിവരുന്നുവെന്ന് റിപ്പോർട്ട്.
ലൈംഗിക, പ്രത്യുത്പാദന ആരോഗ്യത്തിൽ ശ്രദ്ധയൂന്നുന്ന യുഎൻ ഏജൻസിയായ യുണൈറ്റഡ് നേഷൻസ് പോപ്പുലേഷൻ ഫണ്ട് (യുഎഫ്പിഎ) തയാറാക്കിയ റിപ്പോർട്ടിലാണ് ഈ വിവരമുള്ളത്. ആഗോളജനസംഖ്യയുടെ സ്ഥിതിയെക്കുറിച്ചുള്ള 2025ലെ റിപ്പോർട്ടിൽ ഇന്ത്യയിലെ 30 ശതമാനമാളുകൾക്ക് എത്ര കുട്ടികൾ വേണമെന്ന അവരുടെ ആഗ്രഹം നിറവേറ്റപ്പെടുന്നില്ലെന്നും ചൂണ്ടിക്കാട്ടുന്നു.
രാജ്യത്തെ ജനസംഖ്യ 2065ഓടെ 170 കോടിയിൽ അതിന്റെ മൂർധന്യാവസ്ഥയിലെത്തി പിന്നീട് കുറഞ്ഞുതുടങ്ങുമെന്നും യുഎൻ. ‘യഥാർഥ പ്രത്യുത്പാദന പ്രതിസന്ധി’ എന്നു പേരിട്ടിരിക്കുന്ന യുഎൻ റിപ്പോർട്ട് ലോകജനസംഖ്യയുടെ മൂന്നിലൊന്നു ജനങ്ങൾ വസിക്കുന്ന ഇന്ത്യയടക്കമുള്ള 14 രാജ്യങ്ങളിൽ സർവേ നടത്തിയാണ് തയാറാക്കിയിരിക്കുന്നത്.
സർവേയിൽ പങ്കെടുത്ത പത്തിൽ നാലുപേരും തങ്ങൾ ആഗ്രഹിച്ച കുടുംബമെന്ന ലക്ഷ്യത്തിൽനിന്നു സാന്പത്തിക പരാധീനതകൾ തങ്ങളെ തടയുന്നുവെന്ന് പറഞ്ഞു. നിലവിൽ ഇന്ത്യയിൽ 150 കോടിക്കടുത്തു ജനങ്ങൾ വസിക്കുന്നുണ്ടെന്നും രാജ്യത്തെ ജനസംഖ്യ 2065ഓടെ 170 കോടിയിൽ അതിന്റെ മൂർധന്യാവസ്ഥയിലെത്തി പിന്നീട് കുറഞ്ഞുതുടങ്ങുമെന്നും യുഎൻ പറയുന്നു.
1960ൽ ഇന്ത്യയുടെ ജനസംഖ്യ 43.6 കോടിയായിരുന്നപ്പോൾ ഒരു ശരാശരി സ്ത്രീക്ക് ആറിനടുത്ത് കുട്ടികളുണ്ടായിരുന്നു. എന്നാൽ അക്കാലത്ത് ഇന്ത്യയിലെ സ്ത്രീകൾക്ക് അവരുടെ ശരീരത്തിലും ജീവിതത്തിലും നിയന്ത്രണം കുറവായിരുന്നു.
നാലു സ്ത്രീകളിൽ ഒന്നിൽ താഴെ മാത്രമേ ഏതെങ്കിലും രീതിയിലുള്ള ഗർഭനിരോധന വസ്തുക്കൾ ഉപയോഗിച്ചിട്ടുള്ളൂവെന്നും നാലിൽ ഒരു സ്ത്രീപോലും പ്രൈമറി വിദ്യാഭ്യാസം നേടിയിട്ടില്ലെന്നും 2024ലെ സാന്പത്തിക സാമൂഹികകാര്യവകുപ്പിന്റെയും 2020ലെ ലോകബാങ്ക് ഡാറ്റയെയും ഉദ്ധരിച്ച് റിപ്പോർട്ടിൽ പറയുന്നു.
എന്നാൽ പിന്നീടുള്ള പതിറ്റാണ്ടുകളിൽ സ്ത്രീകൾ കൂടുതൽ വിദ്യാഭ്യാസം കൈവരിച്ചതിന്റെയും പ്രത്യുത്പാദന, ആരോഗ്യസംരക്ഷണ മേഖലകളിൽ മെച്ചപ്പെട്ടതിന്റെയും സ്ത്രീകൾ അവരുടെ ജീവിതത്തെ ബാധിക്കുന്ന തീരുമാനങ്ങളിൽ കൂടുതൽ പ്രതികരിക്കാൻ തുടങ്ങിയതിന്റെയും ഫലമായി ഒരു ശരാശരി സ്ത്രീക്ക് നിലവിൽ രണ്ടു കുട്ടികളെന്ന രീതിയിൽ പ്രത്യുത്പാദനനിരക്ക് കുറഞ്ഞുവെന്ന് റിപ്പോർട്ട് വ്യക്തമാക്കി.
അതിനിടെ ബിഹാർ, ജാർഖണ്ഡ്, ഉത്തർപ്രദേശ് എന്നീ സംസ്ഥാനങ്ങളിൽ ഉയർന്ന പ്രത്യുത്പാദനനിരക്കുള്ളപ്പോൾ കേരളം, തമിഴ്നാട് തുടങ്ങിയ സംസ്ഥാനങ്ങളിൽ ജനസംഖ്യാ ഇടിവിനു കാരണമായേക്കാവുന്ന തരത്തിൽ കുറഞ്ഞ പ്രത്യുത്പാദനനിരക്കാണുള്ളതെന്ന് യുഎഫ്പിഎ ഇന്ത്യ പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.