ജാർഖണ്ഡിൽ വൈദികരെ ആക്രമിച്ച് പണം കൊള്ളയടിച്ചു
Wednesday, June 11, 2025 1:57 AM IST
റാഞ്ചി: ജാർഖണ്ഡിലെ സിമദെഗാ ജില്ലയിൽ വൈദികരെ ബന്ദിയാക്കി പള്ളിയും സ്കൂൾ ഓഫീസും ഇടവക ഓഫീസും കൊള്ളയടിച്ചു. സിംദേഗ ജില്ലയിലെ ബൊൾബാ ബ്ലോക്കിൽപ്പെട്ട സാൻസെര ഗ്രാമത്തിലെ പള്ളിയിൽ ഞായറാഴ്ച പുലർച്ചെ 1.30 ഓടെയായിരുന്നു സംഭവം.
ഇടവക വികാരി ഫാ. ഇഗ്നേഷ്യസ് ടോപ്പോ, അസി. വികാരി ഫാ. റോഷൻ, സാംസേര സ്കൂൾ പ്രിൻസിപ്പൽ അഗസ്റ്റിൻ ഡംഗ്ഡംഗ് എന്നിവരെ മാരകായുധങ്ങളുപയോഗിച്ചു മർദിച്ച് അവശരാക്കിയശേഷമായിരുന്നു കവർച്ച. ഗുരുതരമായി പരിക്കേറ്റ ഇവരെ ബോൾബയിലെ സിഎച്ച്സി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അഞ്ചംഗ മുഖംമൂടി സംഘം ആദ്യം ഫാ. റോഷന്റെ മുറിയിലേക്കാണു ഇരച്ചുകയറിയത്.
വൈദികനെ മർദിച്ചവശാക്കിയശേഷം മറ്റുള്ളവരുടെ മുറികളിലേക്കും പ്രവേശിച്ചു. മർദിച്ചു വീഴ്ത്തിയശേഷം തോക്കു ചൂണ്ടിയായിരുന്നു കവർച്ച. പള്ളിയിലും സ്കൂൾ ഓഫീസിലും പാരിഷ് ഓഫീസിലുമുണ്ടായിരുന്ന എട്ടു ലക്ഷം രൂപ സംഘം കവർന്നു. ഒഡിയ ഭാഷയായിരുന്നു സംഘം സംസാരിച്ചത്.
സാംസേര പള്ളിയിൽ ഇതു മൂന്നാംതവണയാണു കവർച്ച നടക്കുന്നതെന്ന് ഫാ. ഇഗ്നേഷ്യസ് പറഞ്ഞു. സംഭവത്തിൽ ബോൾബ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കുറ്റവാളികളെ ഉടൻ അറസ്റ്റ് ചെയ്യുമെന്ന് സ്റ്റേഷൻ ഇൻചാർജ് സന്തോഷ് കുമാർ പറഞ്ഞു.
സംഭവത്തെ സിംദേഗ രൂപത ബിഷപ് ഡോ. വിൻസെന്റ് ബാർവ അപലപിച്ചു. വൈദികരെ മർദിച്ചത് ഏറെ ദുഃഖമുളവാക്കുന്നതാണെന്ന് അദ്ദേഹം പറഞ്ഞു. അന്വേഷണവുമായി പോലീസ് ശക്തമായി മുന്നോട്ടുപോകുന്നതിൽ സന്തോഷമുണ്ട്.
ഇടവകയ്ക്കു കീഴിൽ 8000ത്തോളം വിശ്വാസികളുണ്ടെന്നും എല്ലാവരും ആശങ്കയിലാണെന്നും അദ്ദേഹം പറഞ്ഞു. സംഭവത്തിൽ പ്രതിഷേധിച്ച് തിങ്കളാഴ്ച രാവിലെ വിശ്വാസികൾ പ്രകടനം നടത്തി.