നവജാതശിശുക്കളുടെ കൊലപാതകം: കുഞ്ഞുങ്ങളെ സംസ്കരിച്ച കുഴികൾ തുറന്ന് പരിശോധിക്കും
Monday, June 30, 2025 6:14 AM IST
തൃശൂർ: നവജാത ശിശുക്കളെ കൊലപ്പെടുത്തി കുഴിച്ചു മൂടിയ സംഭവത്തിൽ പോലീസ് അന്വേഷണം ഊർജിതമാക്കുന്നു. കുഞ്ഞുങ്ങളെ സംസ്കരിച്ച കുഴികൾ തുറന്ന് ഇന്ന് പരിശോധന നടത്തുമെന്ന് പോലീസ് പറഞ്ഞു.
ഒന്നാം പ്രതി അനീഷ ആദ്യ കുഞ്ഞിനെ കുഴിച്ചിട്ട വീടിന്റെ പരിസരം, രണ്ടാമത്തെ കുഞ്ഞിനെ കുഴിച്ചിട്ട രണ്ടാം പ്രതി ഭവിന്റെ വീടിന്റെ പരിസരം എന്നിവിടങ്ങളിലാണ് ഫോറൻസിക് സംഘത്തിന്റെ നേതൃത്വത്തിൽ പരിശോധന നടക്കുക.
ഇന്നലെ ഇരുപ്രതികളെയും ആമ്പല്ലൂരിലെയും നൂലുവള്ളിയിലെയും വീടുകളിലെത്തിച്ച് തെളിവെടുപ്പ് നടത്തിയിരുന്നു. 2021 നവംബർ ആറിനാണ് അനീഷ ആദ്യ കുഞ്ഞിനെ ശ്വാസം മുട്ടിച്ച് കൊന്നത്. 2024 ഓഗസ്റ്റ് 29നാണ് രണ്ടാമത്തെ കുഞ്ഞിനെയും കൊലപ്പെടുത്തിയത്.
രണ്ടു പ്രതികളും തമ്മിലുള്ള തർക്കത്തെത്തുടർന്നാണ് ഭവി അസ്ഥികളുമായി പുതുക്കാട് സ്റ്റേഷനിലെത്തി വിവരം പറഞ്ഞത്. പ്രതികളായ അനീഷയെയും ഭവിനെയും ഇന്ന് കോടതിയിൽ ഹാജരാക്കും.
മരണാനന്തര ക്രിയ നടത്താൻ വേണ്ടിയാണ് അസ്ഥികള്‍ സൂക്ഷിച്ചുവെച്ചിരുന്നതെന്നും ഇവർ പോലീസിൽ മൊഴി നൽകി.