അറസ്റ്റിലാകുന്ന മന്ത്രിമാരെ സ്ഥാനത്ത് നിന്ന് നീക്കും; ബില്ലിനെ എതിർക്കുമെന്ന് കോൺഗ്രസ്
Wednesday, August 20, 2025 9:47 AM IST
ന്യൂഡൽഹി: അറസ്റ്റിലാകുന്ന മന്ത്രിമാരെ സ്ഥാനത്ത് നിന്ന് നീക്കാൻ വ്യവസ്ഥ ചെയ്യുന്ന ബില്ലിനെ എതിർക്കുമെന്ന് കോൺഗ്രസ്. ഇത് പ്രതിപക്ഷ സർക്കാരുകളെ അട്ടിമറിക്കാനുള്ള നീക്കമാണെന്നും വോട്ട് കൊള്ള പോലെ മറ്റൊരു അട്ടിമറിയാണെന്നും കെ.സി.വേണുഗോപാൽ പറഞ്ഞു.
അഞ്ച് വർഷമോ കൂടുതലോ ശിക്ഷ കിട്ടാവുന്ന കേസുകളിൽ അറസ്റ്റിലായി 30 ദിവസം കസ്റ്റഡിയിൽ കിടന്നാൽ മന്ത്രിസ്ഥാനം പോകുന്നതിന് വ്യവസ്ഥ ചെയ്യുന്നതാണ് ബിൽ. പ്രധാനമന്ത്രിക്കും മുഖ്യമന്ത്രിമാർക്കും ഇത് ബാധകമായിരിക്കും. തുടർച്ചയായി 30 ദിവസം ഒരു മന്ത്രി കസ്റ്റഡിയിൽ കിടന്നാൽ 31-ാം ദിവസം മന്ത്രിസഭയിൽ നിന്ന് നീക്കണമെന്നാണ് ബില്ലിലെ വ്യവസ്ഥ.
പ്രധാനമന്ത്രിയോ മുഖ്യമന്ത്രിയോ ഇതിനുള്ള ശിപാർശ ഗവർണർക്ക് നൽകിയില്ലെങ്കിലും മന്ത്രിസ്ഥാനം നഷ്ടമായതായി കണക്കാക്കും. ഇതിനെതിരെ ഇന്ത്യാ സഖ്യത്തിന്റെ നേതൃത്വത്തിൽ പ്രതിഷേധം ശക്തമാക്കും. പ്രതിഷേധ പരിപാടികൾ ആസൂത്രണം ചെയ്യാൻ ഇന്ത്യാ സഖ്യം അടിയന്തര യോഗം ഉടൻ ചേരുമെന്നും കെ.സി.വേണുഗോപാൽ പറഞ്ഞു.
ക്രിമിനൽ കേസുകളിൽ രണ്ട് വർഷമെങ്കിലും തടവ് ശിക്ഷ കിട്ടുന്നവർ അയോഗ്യരാകും എന്നതാണ് ഇപ്പോഴുള്ള ചട്ടം. പൊതുരംഗത്ത് സംശുദ്ധി ഉറപ്പാക്കാനെന്ന പേരിലാണ് കേന്ദ്രത്തിന്റെ പുതിയ നീക്കം.