ഗാസ സംഘർഷം; പശ്ചിമേഷ്യ സന്ദർശിക്കാൻ ഡോണൾഡ് ട്രംപ്
Thursday, October 9, 2025 3:43 AM IST
ഗാസ: ഗാസയിലെ സംഘർഷം അവസാനിപ്പിക്കാനുള്ള ചർച്ചകൾക്കിടെ ഡോണൾഡ് ട്രംപ് പശ്ചിമേഷ്യ സന്ദർശിക്കാൻ സാധ്യത. ഇസ്രായേൽ - ഹമാസ് സമാധാന ധാരണ ഒപ്പിടുന്നത് കാണാനായി ഞായറാഴ്ച ഈജിപ്തിൽ ട്രംപ് എത്തിയേക്കുമെന്നാണ് സൂചന.
സംഘർഷം അവസാനിപ്പിക്കാനുള്ള യുഎസ് പ്രസിഡന്റ് ട്രംപ് നിർദേശിച്ച കരാറിനോട് ഹമാസും ഇസ്രായേലും അനുകൂലമായാണ് പ്രതികരിച്ചത്. ഇസ്രായേൽ ജയിലുകളിൽ തടവിലാക്കിയ പലസ്തീൻ തടവുകാർക്ക് പകരമായി ഗാസയിലെ ഇസ്രായേൽ ബന്ദികളെ വിട്ടയക്കുന്നത് ഈ പദ്ധതിയിൽ ഉൾപ്പെടുന്നണ്ടെങ്കിലും പ്രധാന വിഷയങ്ങളിൽ ഇപ്പോഴും ചർച്ചകൾ പുരോഗമിക്കുകയാണ്.
ഗാസയിൽ ഇസ്രായേലും ഹമാസും തമ്മിലുള്ള സമാധാന കരാർ നിലവിൽ വരുമെന്നാണ് പ്രതീക്ഷയെന്നും ട്രംപ് പറഞ്ഞു. ഗാസ സമാധാന ചർച്ചകളിൽ പങ്കെടുക്കാൻ അമേരിക്കൻ പ്രസിഡന്റിന്റെ പ്രത്യേക പ്രതിനിധി സ്റ്റീവ് വിറ്റ്കോഫും ട്രംപിന്റെ മരുമകൻ ജാറെഡ് കുഷ്നറും ഈജിപ്തിലെത്തി.
ചർച്ചകളിൽ ശുഭാപ്തിവിശ്വാസം പ്രകടിപ്പിച്ച ഹമാസ്, ഇസ്രയേൽ മോചിപ്പിക്കേണ്ട തടവുകാരുടെ പട്ടിക കൈമാറി. ബന്ദികളെ ഹമാസും 1950 പലസ്തീൻ തടവുകാരെ ഇസ്രയേലും മോചിപ്പിക്കണമെന്നാണ് സമാധാന പദ്ധതിയിലെ നിർദേശം.