റെയിൽവേ ഗേറ്റുകൾ ഇല്ലാത്ത ഇന്ത്യ; 2030 ഓടെ യാഥാർഥ്യമാകുമെന്ന് കേന്ദ്രമന്ത്രി ജോർജ് കുര്യൻ
Thursday, October 9, 2025 9:40 PM IST
കോട്ടയം: രാജ്യത്ത് 2030ന് മുൻപ് റെയിൽവേ ഗേറ്റുകൾ ഇല്ലാതാകുമെന്ന് കേന്ദ്ര സഹമന്ത്രി ജോർജ് കുര്യൻ. ചങ്ങനാശേരിയിൽ സ്റ്റോപ്പ് അനുവദിച്ച തിരുവനന്തപുരം - കണ്ണൂർ ജനശതാബ്ദി എക്സ്പ്രസ് ഫ്ലാഗ് ഓഫ് ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. റെയിൽവേ വികസന പ്രക്രിയയുടെ ഭാഗമായാണ് സ്റ്റോപ്പ് അനുവദിച്ചതെന്നും മന്ത്രി ചടങ്ങിൽ പറഞ്ഞു.
റെയിൽവേ വികസനത്തിന്റെ ഭാഗമായി ആധുനിക ട്രെയിനുകൾ വരുന്നതോടെ റെയിൽവേ ഗേറ്റുകളെല്ലാം അണ്ടർബ്രിഡ്ജുകളോ ഓവർബ്രിഡ്ജുകളോ ആയി മാറും.
ഇന്ത്യയിൽ ഇനി വരാൻ പോകുന്നത് വന്ദേഭാരത് ട്രെയിനുകളാണ്. വൈകാതെ കൂടുതൽ ആധുനിക സൗകര്യങ്ങളുള്ള അതിവേഗ ട്രെയിനുകൾ വരും. ഭാവിയിൽ ദീർഘദൂര, അതിവേഗ ട്രെയിനുകളടക്കം എല്ലാ സ്റ്റേഷനുകളിലും നിർത്തും.
കേരളത്തിൽ 35 റെയിൽവേ സ്റ്റേഷനുകളെ അമൃത് സ്റ്റേഷനുകളായി പ്രഖ്യാപിച്ചിട്ടുണ്ട്. ഈ സ്റ്റേഷനുകളുടെ വികസനത്തിനായി 2500 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. ഭാവിയിൽ രാജ്യത്തെ എല്ലാ റെയിൽവേ സ്റ്റേഷനുകളും അമൃത് സ്റ്റേഷനുകളായി വികസിപ്പിക്കപ്പെടുമെന്നും ജോർജ് കുര്യൻ വ്യക്തമാക്കി.
റോഡുകളും റെയിൽപ്പാതകളുമാണ് രാജ്യത്തിന്റെ പുരോഗതിയ്ക്ക് ആധാരം. സമാന്തരപാതയായി വികസിപ്പിക്കപ്പെടുന്ന ശബരി പാത, പുനലൂർ റയിൽപ്പാത എന്നിവയുമായി ചങ്ങനാശേരി ബന്ധിപ്പിക്കപ്പെടും.
രാജ്യത്തെ റെയിൽവേ മേഖലയിൽ ഒരു വലിയ മാറ്റം നടക്കുകയാണ്. ജനങ്ങളുടെ ആവശ്യങ്ങൾ മനസിലാക്കി എംപിമാർക്കും എംഎൽഎമാർക്കും ട്രെയിൻ സ്റ്റോപ്പുകൾ ആവശ്യപ്പെടാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അമൃത് ഭാരത് സ്റ്റേഷൻ പദ്ധതിയിൽ ഉൾപ്പെടുത്തി ചങ്ങനാശേരിയിൽ പുതിയ റെയിൽവേ സ്റ്റേഷന്റെ നിർമാണ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണെന്നും യാത്രക്കാരുടെ എണ്ണത്തിലും ഗണ്യമായ വർധനവ് ഉണ്ടായിട്ടുണ്ടെന്നും ചടങ്ങിൽ പങ്കെടുത്ത് സംസാരിച്ച കൊടിക്കുന്നിൽ സുരേഷ് എംപി പറഞ്ഞു. വരുമാനത്തിന്റെ കാര്യത്തിൽ ചങ്ങനാശേരി സ്റ്റേഷൻ മുൻപന്തിയിൽ വന്നിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
തിരുവനന്തപുരം ഡിവിഷണൽ റെയിൽവേ മാനേജർ ദിവ്യകാന്ത് ചന്ദ്രകർ, സീനിയർ ഡിസിഎം വൈ. സെൽവൻ, ചങ്ങനാശേരി മുനിസിപ്പൽ ചെയർപേഴ്സൺ കൃഷ്ണകുമാരി രാജശേഖരൻ എന്നിവർ ചടങ്ങിൽ സംസാരിച്ചു.