ചപ്പാത്തുകളിൽ
വെള്ളം കയറി
ഉളിക്കൽ: വയത്തൂർ പുഴയിലെ ജലനിരപ്പ് ഉയർന്നതോടെ വയത്തൂർ, മണിക്കടവ് ചപ്പാത്തുകളിൽ വെള്ളം കയറി. ഇതോടെ ഇതുവഴിയുള്ള ഗതാഗതം മറ്റ് വഴിയിലൂടെ തിരിച്ചുവിട്ടു. മഴക്കാലം ആരംഭിച്ചാൽ ശക്തമായ നീരൊഴുക്കുള്ള പുഴയിൽ രണ്ട് ചപ്പാത്ത് പാലങ്ങളിലും വെള്ളം കയറുക പതിവാണ്. ഇത്തവണ ഇത് രണ്ടാം തവണയാണ് പാലത്തിൽ വെള്ളം കയറുന്നത്. മഴ ശക്തിയായി തുടർന്നാൽ വട്ട്യാന്തോട് പാലത്തിലും വെള്ളം കയറാനുള്ള സാധ്യതയുണ്ട്.
പാലങ്ങൾമുങ്ങി
ചെറുപുഴ: കനത്ത മഴയിൽ ചെറുപുഴ മേഖലയിലെ പുഴകളും തോടുകളും കരകവിഞ്ഞു. വെള്ളം കയറി ഒഴുകിയതിനെ തുടർന്ന് അപകടാവസ്ഥയിലായ മുളപ്ര പാലത്തിലൂടെയുള്ള ഗതാഗതം നിരോധിച്ചു. പോലീസെത്തി റോഡ് അടച്ചു. കനത്ത മഴയിലും വെള്ളപ്പാച്ചിലിലും പാലത്തിന്റെ സംരക്ഷണഭിത്തി ഇടിഞ്ഞത് അപകടത്തിന് വഴിവയ്ക്കുന്നരീതിയിലായിരുന്നു. ഇതോടെ പാറോത്തുംനീർ ഭാഗത്തേയ്ക്കുള്ള ഗതാഗതം തടസപ്പെട്ടു. കാര്യങ്കോടുപുഴയിൽ അപകടകരമായ രീതിയിൽ ജലനിരപ്പുയർന്നു. താഴ്ന്ന പ്രദേശങ്ങൾ പലതും വെള്ളത്തിലായി.
ശ്രീകണ്ഠപുരം: മൂന്നുദിവസമായി നിർത്താതെ പെയ്യുന്ന മഴയിൽ ഇരിക്കൂർ, വഞ്ചിയം,വെമ്പുവ പുഴയുടെ തീരത്തുള്ള താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിലായി. മലയോരത്ത് ഉരുൾപൊട്ടൽ ഭീഷണിയുമുണ്ട്. ചെമ്പന്തൊട്ടി പാലത്തിനരികിലും വെള്ളം കയറിയിട്ടുണ്ട്. അപ്രോച്ച് റോഡ് വഴിയുള്ള ഗതാഗതം അപകടമായതിനാൽ റോഡ് അടച്ചു. ചെമ്പന്തൊട്ടി പള്ളം പാലം റോഡിലെ അപ്രോച്ച് റോഡിലെ ഓവുചാൽ പുഴയിലെ കുത്തൊഴുകിൽ മരക്കൊമ്പുകളും മറ്റും വന്ന് അടഞ്ഞത് ജെസിബി ഉപയോഗിച്ചാണ് മാറ്റിയത്. ചന്ദനക്കാംപാറ ടൗണിൽ മാവുംതോട് പാലത്തിൽ ഇന്നലെ രാത്രിയോടെ നേരിയ തോതിൽ വെള്ളം കയറി.
ശ്രീകണ്ഠപുരം, ചെങ്ങളായി പുഴ കരകവിഞ്ഞൊഴുകുകയാണ് ശ്രീകണ്ഠപുരം മാർക്കറ്റ്, ചെങ്ങളായി ടൗൺ, പരിപ്പായി വയൽ, ഓടത്തുപാലം, പഴയങ്ങാടി, പൈസക്കരി, ഏരുവേശി എന്നിവിടങ്ങളിൽ പുഴ കരകവിഞ്ഞ് വെള്ളം വയലുകളിലേക്ക് വ്യാപിച്ചു. കർണാടക വനത്തിൽ ഉരുൾ പൊട്ടിയതായി സംശയമുണ്ട്. ശ്രീകണ്ഠപുരം, ചെമ്പന്തൊട്ടി, നടുവിൽ വഴിയുള്ള ഗതാഗതവും ഭാഗികമായി മുടങ്ങി. മടമ്പം പുഴയിലെ ജലനിരപ്പും ഉയർന്ന് വയലും താഴ്ന്ന റോഡും വെള്ളത്തിനിടയിലായി. പയ്യാവൂർ, ഏരുവേശി, ഇരിക്കൂർ, പടിയൂർ പഞ്ചായത്തുകളിലെ ഉരുൾപൊട്ടൽ മേഖലകളിൽ ജാഗ്രത പാലിക്കാൻ അധികൃതർ നിർദേശിച്ചിട്ടുണ്ട്.
ചന്ദനക്കാംപാറ: പയ്യാവൂർ-ഏരുവേശി പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന വണ്ണായിക്കടവ് പാലം മൂന്നാം തവണയും വെള്ളത്തിനടിയിലായി. പതിവായി വെള്ളം കയറാറുന്ന ഇവിടെ ഏതാനും വർഷം മുന്‍പ് ജില്ലാ പഞ്ചായത്ത് എട്ടുലക്ഷം രൂപ ചെലവിൽ കൈവരികൾ സ്ഥാപിച്ചിരുന്നു. രണ്ടുവർഷം മുന്‍പുണ്ടായ മലവെള്ളപാച്ചിലിൽ ഇത് തകർന്നു. പാലം വെള്ളത്തിനിടയിലായതിനെ തുടർന്ന് ഇതുവഴിയുള്ള ഗതാഗതം നിരോധിച്ചു.
മഴയിലും
കാറ്റിലും വ്യാപക
നാശനഷ്ടം
കാർത്തികപുരം: രണ്ടുദിവസമായി തുടരുന്ന കാറ്റിലും മഴയിലും ഉദയഗിരി പഞ്ചായത്തിൽ വ്യാപക നാശം. കോളിയിൽ മൂര്യത്ത് സതീശന്റെ വീടിന്റെ മുറ്റം ഇടിഞ്ഞ് വീട് അപകട ഭീഷണിയിലായി. തോണ്ടിക്കുഴിയിൽ മരം ഒടിഞ്ഞു വീണ് വൈദ്യുത തൂൺ തകർന്നു. പുതുശേരി ലളിതയുടെ നിരവധി കവുങ്ങുകൾ കാറ്റിൽ ഒടിഞ്ഞുവീണു.
പൂവംചാലിൽ റബർ ഒടിഞ്ഞ് തളിപ്പറമ്പ്-കൂർഗ് ടിസിബി റോഡിൽ ഗതാഗതം തടസപ്പെട്ടു. ചുള്ളിപ്പള്ളയിലും മുട്ടത്താംവയലിലും മരങ്ങൾ ഒടിഞ്ഞു വീണ് നിരവധി വൈദ്യുത തൂണുകൾ തകർന്നു.
മതിലിടിഞ്ഞ്
വീടിന് നാശം
മയ്യിൽ: മയ്യിലില്‍ കനത്ത മഴയില്‍ മതില് തകർന്നു വീണ് വീട് ഭാഗികമായി തകർന്നു. ചെറുപഴശി വള്ളിയോട്ടെ സി.വി. സദാനന്ദന്റെ വീടിനാണ് കേടുപാടു സംഭവിച്ചത്. ഇന്നലെ രാവിലെ ഒമ്പതോടെ വീടിനു പിൻ ഭാഗത്ത് അടുത്തിടെ നിർമിച്ച മതിലിന്റെ കോൺക്രീറ്റ് ബെൽറ്റും ചെങ്കല്ലുകളും തകർന്നു വീഴുകയായിരുന്നു. അടുക്കളയുടെ ചുമർ, ജനൽ എന്നിവയാണ് തകർന്നത്.