മാഞ്ഞൂര്‍ പോലീസ് സ്റ്റേഷന്‍ പ്രവര്‍ത്തനം തുടങ്ങാന്‍ എത്രകാലം കാത്തിരിക്കണം..!
Thursday, July 24, 2025 7:29 AM IST
കടുത്തുരുത്തി: മാഞ്ഞൂര്‍ പോലീസ് സ്റ്റേഷന്‍റെ പ്രവര്‍ത്തനം ആരംഭിക്കാന്‍ വൈകുന്നു. പോലീസ് സ്റ്റേഷന്‍ ആരംഭിക്കുന്നതിന് കല്ലറ പഞ്ചായത്തിന്‍റെ ഉടമസ്ഥതയിലുണ്ടായിരുന്ന 30 സെന്‍റ് സ്ഥലവും 37 ലക്ഷം രൂപ ചെലവില്‍ നിര്‍മിച്ച 2250 ചതുരശ്രയടി കെട്ടിടവും ആഭ്യന്തര വകുപ്പിനു കൈമാറിയിട്ടു മൂന്നു വര്‍ഷമായി.

കെട്ടിടത്തില്‍ അടിസ്ഥാന സൗകര്യം ഒരുക്കുന്നതില്‍ വന്ന കാലതാമസമാണ് സ്റ്റേഷന്‍ പ്രവര്‍ത്തനം വൈകാനിടയാക്കുന്നത്. ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി കെട്ടിടത്തിന്‍റെ പരിശോധന നടത്തി. കെട്ടിടം പോലീസ് സ്റ്റേഷന് അനുയോജ്യമാണെന്ന റിപ്പോര്‍ട്ടും നല്‍കി.
കെട്ടിടത്തില്‍ പ്രതികളെ സൂക്ഷിക്കുന്നതിനുള്ള സെല്‍, പോലീസ് ഉദ്യോഗസ്ഥര്‍ക്കുള്ള മുറികള്‍, ഓഫീസ് മുറി, ശൗചാലയം, ഓഫീസ് ഉപകരണങ്ങള്‍ എന്നിവ ഒരുക്കുന്നതിനുള്ള എസ്റ്റി മേറ്റ് എടുക്കുകയും ആഭ്യന്തര വകുപ്പിനു കൈമാറുകയും ചെയ്തിട്ട് ഒരുവര്‍ഷം കഴിഞ്ഞു.

സി.കെ. ആശ എംഎല്‍എയുടെ പ്രാദേശിക വികസനഫണ്ടില്‍നിന്ന് അനുവദിച്ച പണം ഉപയോഗിച്ച് അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതിനുള്ള ഭരണാനുമതി നല്‍കിക്കൊണ്ടുള്ള സര്‍ക്കാര്‍ ഉത്തരവ് കഴിഞ്ഞമാസം പുറത്തിറങ്ങി. എംഎല്‍എയുടെ പ്രാദേശിക വികസന ഫണ്ട് ലഭ്യമായതോടെ തുടര്‍നടപടികള്‍ വേഗത്തിലാക്കണമെന്ന് ജനപ്രതിനിധികള്‍ ഉള്‍പ്പെടെയുള്ളവര്‍ ആവശ്യപ്പെട്ടു.