പ്രതീകാത്മക ചിത്രം
പറവൂർ: നിർത്തിയിട്ടിരുന്ന ബസിനും ടോറസ് ലോറിക്കിടയിലും കുടുങ്ങി സ്കൂട്ടർ യാത്രികയുടെ കാൽ അറ്റു.ആലുവ കീഴ്മാട് എരുമത്തല കോവാട്ട് വീട്ടിൽ കെ.യു. പ്രിയങ്കയ്ക്കാണ് (35) പരിക്കേറ്റത്. ഇന്നലെ ഉച്ചയക്ക് ഒന്നിന് മിനി സിവിൽ സ്റ്റേഷനു മുന്പിലായിരുന്നു അപകടം. കോഴിക്കോട് ആസ്ഥാനമായി പ്രവർത്തിക്കുന്ന ബാരിടോൺ ഫാർമ പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിലെ ജീവനക്കാരിയായ പ്രിയങ്ക ജോലി സംബന്ധമായ ആവശ്യങ്ങൾക്കായാണ് എത്തിയത്.
ബസ് സ്റ്റാൻഡിൽ നിന്നും ഏഴിക്കരയിലേക്ക് പോകുന്ന അഞ്ജലി എന്ന ബസ് റോഡിൽ നിർത്തി ആളെ കയറ്റുന്നതിനിടെ അതേ ദിശയിൽ വന്ന യുവതിയുടെ സ്കൂട്ടറിനെ മറികടന്നെത്തിയ ടോറസ് ലോറിയാണ് അപകടമുണ്ടാക്കിയത്. അമിത വേഗതയിലെത്തിയ ടോറസിൽ സ്കൂട്ടർ തട്ടിയതിനെ തുടർന്ന് നിയന്ത്രണം വിട്ട സ്കൂട്ടർ ബസിന്റെ മുൻ ചക്രത്തിനടിയിലേക്കും യുവതി ടോറസിനടിയിലേക്കും തെറിച്ചു വീഴുകയായിരുന്നു. പ്രിയങ്കയുടെ വലതുകാലിൽ ടോറസിന്റെ ടയർ കയറിയിറങ്ങി.
വലതുകാലിന്റെ പാദത്തിനു മുകളിൽ നിന്ന് അറ്റ നിലയിലായിരുന്ന പ്രിയങ്കയെ ആദ്യം താലൂക്ക് ആശുപത്രിയിലും പിന്നീട് ചേരാനല്ലൂരിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. വലതുകാൽമുട്ടിന് താഴെ ഗുരുതര പരിക്കുണ്ടെന്നാണ് വിവരം.
Tags : Accident NattuVishasham DistrictNews