മുറിയിൽ യമുന ഒരുക്കുന്നത് മൈക്രോഗ്രീൻ പാടങ്ങൾ
Wednesday, May 29, 2024 5:29 PM IST
കെഎസ്ഇബി സീനിയർ സൂപ്രണ്ടായിരുന്ന എസ്. യമുന ശരീരത്തിനു ഗുണം ചെയ്യുന്ന ഭക്ഷണ പദാർഥങ്ങൾക്കായി ഗൂഗിളിൽ തെരഞ്ഞത് 2020 ലാണ്. റൂമറ്റോയിഡിന്റെ പ്രശ്നങ്ങളും അനുബന്ധ ആരോഗ്യപ്രശ്നങ്ങളും മൂലം നല്ല പച്ചക്കറികൾ കൊണ്ട് ഭക്ഷണം ഉണ്ടാക്കി കഴിക്കുകയായിരുന്നു ലക്ഷ്യം.
അങ്ങനെ തെരയുന്നതിനിടെ, തികച്ചും യാദൃച്ഛികമായാണ് ജീവകങ്ങളും ധാതുക്കളും ആന്റി ഓക്സിഡന്റുകളും ധാരാളം അടങ്ങുന്ന മൈക്രോഗ്രീനുകളുടെ ലോകത്ത് യമുന എത്തുന്നത്. വൈകാതെ, ടെറസിലെ പച്ചക്കറി കൃഷിക്കൊപ്പം വീട്ടിനുള്ളിൽ ചെറിയ രീതിയിൽ മൈക്രോ ഗ്രീനുകളുടെ കൃഷിയും തുടങ്ങി.
എന്നാൽ, ഔദ്യോഗിക തിരക്കുകൾ മൂലം നല്ല രീതിയിൽ മൈക്രോഗ്രീൻ കൃഷിയെ പരിപാലിക്കാൻ കഴിഞ്ഞില്ല. 2023 ൽ വിരമിച്ചതോടെ കൂടുതൽ സമയം കിട്ടി. ഇന്നു തിരുവനന്തപുരം നഗരത്തിലെ ഗൗരീശപട്ടത്തെ യവനത്തിൽ ഒരു മുറി മുഴുവൻ മൈക്രോഗ്രീനുകളുടെ പാടങ്ങളാണ്. റാഡിഷ്, ബീറ്റ്റൂട്ട്, ഉലുവ, സണ്ഫ്ളവർ, കാരറ്റ്, വീറ്റ് ഗ്രാസ് തുടങ്ങി മൈക്രോഗ്രീനുകളുടെ കലവറയാണത്.
മൈക്രോഗ്രീൻ കൃഷി
പച്ചക്കറികൾ, ചെറുസസ്യങ്ങൾ, ധാന്യങ്ങൾ, പുഷ്പങ്ങൾ എന്നിവയുടെ വിത്തുകൾ പാകി മുളപ്പിച്ചു രണ്ടില പ്രായമാകുന്പോൾ വിളവെടുക്കുന്നതാണു മൈക്രോഗ്രീൻ കൃഷി. മൈക്രോഗ്രീനിന്റെ ഇരുപത്തഞ്ചോളം ഇനങ്ങളാണ് യമുന കൃഷി ചെയ്യുന്നത്.
റാഡിഷ്, ബീറ്റ്റൂട്ട്, കാബേജ് (ഗ്രീൻ-റെഡ്), സണ്ഫ്ളവർ, ചീര (അമരാന്തസ്), ഉലുവ കോളിഫ്ളവർ, വീറ്റ് ഗ്രാസ്, കടുക്, ബേസിൽ, ബ്രോക്കോളി, ചെറുപയർ തുടങ്ങിയവ ഇതിൽ ഉൾപ്പെടും. റാഡിഷിന്റെ മൂന്ന് ഇനങ്ങളുണ്ട്. റാഡിഷ് വൈറ്റ്, റാഡിഷ് പർപ്പിൾ, റാഡിഷ് ചൈന റോസ്.
വിത്ത് പാകി ഏഴു ദിവസം മുതൽ പന്ത്രണ്ട് ദിവസം വരെയാണ് വളർച്ച കാലം. എങ്കിലും പച്ചക്കറി ഇനങ്ങൾക്ക് അനുസരിച്ച് സമയക്രമത്തിൽ മാറ്റം വരാം. റാഡിഷിനു ആറു ദിവസം മുതൽ വിളവെടുപ്പ് നടത്താം. ബീറ്റ് റൂട്ടിനു 14 ദിവസം വേണം. റാഡിഷ് കൃഷിയാണ് ഏറ്റവും എളുപ്പം. ഉലുവയിൽ ഫംഗസ് ബാധ വരാതെ ശ്രദ്ധിക്കണം.
കാലാവസ്ഥയുടെ ചെറിയ മാറ്റം പോലും മൈക്രോ ഗ്രീൻസിനെ ദോഷകരമായി ബാധിക്കുമെന്നതിനാൽ നല്ല ശ്രദ്ധവേണമെന്നു യമുന ഓർമിപ്പിച്ചു. മൈക്രോഗ്രീനുകളുടെ പോഷക ഔഷധഗുണങ്ങൾ അത്ഭുതപ്പെടുത്തുന്നതാണ്.
വീറ്റ് ഗ്രാസ് വളരെയേറെ ഔഷധ സന്പന്നമാണ്. കാൻസർ ചെറുക്കുവാൻ മാത്രമല്ല കീമോ തെറാപ്പിയുടെ പാർശ്വഫലങ്ങൾ ഒഴിവാക്കാനും പ്രമേഹം, കൊളസ്ട്രോൾ എന്നിവ നിയന്ത്രിക്കാനും സഹായകമാണ്.

നല്ല വിത്തുകൾ പ്രധാനം
ഗുണനിലവാരമുള്ള വിത്തുകളിൽ നിന്നാണ് ആരോഗ്യദായകമായ മൈക്രോഗ്രീൻസ് ലഭിക്കുന്നത്. രാസ ട്രീറ്റ്മെന്റുകൾ ചെയ്യാത്തതും ഹൈബ്രീഡ് അല്ലാത്തതും ജനിതക ഘടകത്തിൽ മാറ്റം വരാത്തതും പ്രകൃതിദത്തമായ പരാഗണം നടന്നതുമായ വിത്തുകളാണ് തെരഞ്ഞെടുക്കേണ്ടത്.
കിലോയ്ക്ക് ആയിരം രൂപ മുതൽ പതിനായിരം രൂപ വരെയാണ് വിത്തുകളുടെ വില. വലിയ ട്രേയിലാണെങ്കിൽ 25 ഗ്രാമും ചെറിയ ട്രേയിൽ 15 ഗ്രാമും വിത്തുകൾ പാകാം. മൈക്രോ ഗ്രീൻസ് കൃഷി ചെയ്യുന്നവരിൽ നിന്നാണ് വിത്തുകൾ വാങ്ങുക. ഓണ്ലൈനായും വാങ്ങാറുണ്ട്. നിരവധി സൈറ്റുകൾ വഴി വിത്തുകൾ ലഭ്യമാണെങ്കിലും ഗുണനിലവാരം ഉറപ്പില്ലാത്തതിനാൽ വാങ്ങാറില്ല.
നടീൽ
ലോ ഇലക്ടിക്കൾ കണ്ടക്ടിവിറ്റി (കുറഞ്ഞ ഇസി) ഉള്ള ചകിരിച്ചോറ് വിപണിയിൽ ലഭിക്കും. ഇതിൽ വെള്ളം നനച്ചാണ് വിത്തുകൾ പാകുന്നത്. സ്റ്റാൻഡുകളിൽ ട്രേ നിരത്തി ഇതിലാണു കൃഷി. വിത്തുകൾ മുളച്ച് അല്പം വളർന്നു കഴിയുന്നത് വരെ വെള്ളം സ്പ്രേ ചെയ്യും.
പിന്നീട് ബോട്ടം വാട്ടറിംഗ് നടത്തും. അതായത് താഴെ വച്ചിട്ടുള്ള ബോട്ടം ട്രേയിലാണ് വെള്ളം വയ്ക്കുന്നത്. ചെറു ചെടികളുടെ വേരുകൾ ഈ വെള്ളം വലിച്ചെടുത്തു വളരും. വെള്ളം അധികം ആകാനും പാടില്ല. ട്യൂബ് ലൈറ്റുകൾ കൊണ്ടാണ് പ്രകാശ ക്രമീകരണം നടത്തിയിട്ടുള്ളത്. വളമോ, കീടനാശിനിയോ ചേർക്കില്ല.
തുടക്കം
നല്ല രീതിയിൽ കൃഷി ചെയ്യാൻ ആഗ്രഹമുണ്ടായിരുന്നതിനാൽ പരിചയ സന്പന്നനായ എറണാകുളം സ്വദേശിയായ ജൈവ കർഷകന്റെ സഹായം തേടി. സ്റ്റാൻഡുകളിൽ ആദ്യം കൃഷി തുടങ്ങിയത് ഈ കർഷകനാണ്. പിന്നീട് ഇന്റർ നെറ്റിൽ നിന്നും മറ്റും ലഭിക്കുന്ന വിവരങ്ങൾ അനുസരിച്ച് കൃഷി വിപുലപ്പെടുത്തുകയായിരുന്നു.
സംരക്ഷണം
കേരളത്തിൽ നിലനിൽക്കുന്ന അതീവ ചൂട് മൈക്രോഗ്രീൻസിനു പറ്റിയതല്ല. താപനിലയും ഈർപ്പവും ഒരു പ്രത്യേക രീതിയിൽ ക്രമപ്പെടുത്തിയാൽ മാത്രമേ ചെടികൾ വളരുകയും പുഷ്ടിപ്പെടുകയും ചെയ്യുകയുള്ളൂ. എയർ കണ്ടീഷൻ ചെയ്ത മുറികളിലാണ് മെക്രോഗ്രീൻസ് ഫലപ്രദമായി വളരുന്നത്.
സാധാരണ പയർ വിത്ത് മുളപ്പിക്കുന്നതിനു മാത്രം ശീതീകരണം ആവശ്യമായി വരുന്നില്ല. ടെന്പറേച്ചർ എപ്പോഴും 27 ഡിഗ്രിയുടെ താഴെ നിൽക്കണം. ഹ്യുമിഡിറ്റി എഴുപതിന്റെ താഴെയായിരിക്കണം. ഇതിനായി പ്രത്യേകതരം മെഷീനുകൾ ഘടിപ്പിച്ചിട്ടുണ്ട്.
ഹെൽത്തി ഗ്രീൻസ്
മൈക്രോഗ്രീനുകൾ ഏതാണ്ട് 150 ഇനങ്ങൾ ഉണ്ട്. പൊട്ടാസ്യം, അയണ്, സിങ്ക്, കോപ്പർ തുടങ്ങിയ ധാതുക്കൾ ഇതിൽ ധാരാളമായി അടങ്ങിയിട്ടുണ്ട്. പച്ചക്കറികളിലും പഴങ്ങളിലും മറ്റും ഉള്ളതിനേക്കാൾ നാല്പത് ശതമാനത്തിലധികം വിറ്റാമിനുകളും ആന്റി ഓക്സിഡന്റുകളും ധാതുക്കളും ഇവയിലുണ്ട്.
കാൽത്സ്യവും ഫൈബറും പ്രോട്ടീനും ധാരാളമുണ്ട്. ഇതിലെ പോളിഫിനോൾസ് കാൻസർ, ഹൃദ്രോഗം, ആൽസ്ഹൈമേഴ്സ് എന്നിവയെ പ്രതിരോധിക്കും. ഉത്തരേന്ത്യയിലൊക്കെ മൈക്രോഗ്രീൻസിന്റെ ഉപയോഗം ഏറെക്കാലമായി നിലവിലുണ്ട്.
കേരളത്തിൽ പക്ഷേ അടുത്തകാലത്താണ് മൈക്രോഗ്രീനുകളെക്കുറിച്ചുള്ള അവബോധം ഉണ്ടായത്. നിരവധി ഉപഭോക്താക്കൾ മൈക്രോഗ്രീൻ ആവശ്യപ്പെട്ട് വരാൻ തുടങ്ങിയിട്ടുണ്ട്. ചെറിയ പ്ലാസ്റ്റിക് പെട്ടിയിലാണ് വില്പന.
വിത്തുകളുടെ വില പല നിരക്കിലാണെങ്കിലും ഒരു പെട്ടിക്കു 150 രൂപ വച്ചാണ് യമുന കൊടുക്കുന്നത്. വില കൂടിയവയും കുറഞ്ഞവയും ചേർത്ത് വച്ചാണ് വിപണനം. ഒരൊറ്റ മൈക്രോഗ്രീനിനെക്കാൾ മിക്സഡ് ഇനങ്ങൾക്കു നിറവും രുചിയും ഗുണവും വർധിക്കും.
ഭക്ഷണത്തിൽ ചേർക്കുന്പോൾ
ഉപയോഗിക്കും മുന്പ് നന്നായി കഴുകണം. സലാഡുകൾ, സാൻഡ് വിച്ചുകൾ, സൂപ്പുകൾ, കറികൾ തുടങ്ങിയവയ്ക്ക് ഉപയോഗിക്കാം. പാകം ചെയ്താൽ ഇവയുടെ ഗുണം നഷ്ടമാകുമെന്നതിനാൽ പച്ചയ്ക്കു കഴിക്കുന്നതാണ് ഗുണകരം.
കറികൾ പാകം ചെയ്ത ശേഷം മല്ലിയില ഇടുന്നതു പോലെ ചേർക്കാൻ നല്ലതാണ്. ദോശ, ഇഡ്ഡലി, ചപ്പാത്തി, പുട്ട് എന്നിവ ഉണ്ടാക്കുന്പോൾ അതിലും ചേർക്കാം. പുട്ടോ ദോശയോ ആണെങ്കിൽ പാകം ചെയ്തു കഴിഞ്ഞ് ചൂട് കുറയും മുന്പ് അരിഞ്ഞ മൈക്രോഗ്രീനുകൾ ഇട്ടു കൊടുക്കാം.
ഇഡ്ഡലിയിലോ ചപ്പാത്തിയിലോ ചേർക്കുന്പോൾ വിഭവങ്ങൾ പകുതി വെന്തശേഷമാണ് ചേർക്കേണ്ടത്. മാവിൽ വേണമെങ്കിലും ചേർത്തിളക്കാം. (വെന്തുകഴിയുന്പോൾ ഗുണം കുറയും) ഒരു ദിവസം 20 ഗ്രാം വരെ കഴിക്കാമെന്നാണ് നിഗമനം.
ഇതിനിടെ, 2024 ലെ അന്താരാഷ്ട്ര വനിതാ ദിനത്തിൽ യമുനയെ തേടി മികച്ച വനിതാ സംരംഭകയ്ക്കുള്ള പുരസ്കാരവുമെത്തി. ഫെയ്സ്ബുക്കിൽ ഹെൽത്തി ഗ്രീൻസ് എന്ന പേരിൽ യമുനയ്ക്ക് സ്വന്തം പേജ് ഉണ്ട്.
ഫോണ്: 9447210876