കണ്ണൂർ: പുതുക്കിയ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചതോടെ പുതിയ വോട്ടർമാരിൽ പ്രതീക്ഷയർപ്പിച്ച് പാർട്ടികൾ. ജില്ലയിലെ 11 നിയോജക മണ്ഡലങ്ങളിലായി 62,720 പുതിയ വോട്ടർമാരാണുള്ളത്. തളിപ്പറന്പ്, ഇരിക്കൂർ, അഴീക്കോട്, കണ്ണൂർ, ധർമടം, മട്ടന്നൂർ, പേരാവൂർ നിയോജക മണ്ഡലങ്ങൾ ഉൾപ്പെടുന്ന കണ്ണൂർ ലോക്സഭാ മണ്ഡലത്തിൽ മാത്രം 38,721 വോട്ടർമാരുടെ വർധനവുണ്ട്. കാസർഗോഡ് മണ്ഡലത്തിന്റെ ഭാഗമായ പയ്യന്നൂരിൽ 4196 പേരും കല്യാശേരിയിൽ 5598 പേരും പുതുക്കിയ വോട്ടർ പട്ടികയിൽ ഇടംപിടിച്ചു. വടകര മണ്ഡലത്തിന്റെ ഭാഗമായ തലശേരിയിൽ 6107 വോട്ടർമാരും കൂത്തുപറന്പിൽ 8078 വോട്ടർമാരും വർധിച്ചു. പുതുക്കിയ പട്ടിക വന്നതിനു പിന്നാലെ രാഷ്ട്രീയ പാർട്ടികൾ തങ്ങൾക്ക് ലഭിക്കാൻ സാധ്യതയുള്ള വോട്ടുകളുടെ കണക്കെടുപ്പ് ആരംഭിച്ചു കഴിഞ്ഞു. സ്ക്വാഡുകളായി തിരിഞ്ഞ് ഓരോ ബൂത്ത് തലങ്ങളിലുള്ള കണക്കെടുപ്പാണ് പ്രവർത്തകർ നടത്തി വരുന്നത്.
കഴിഞ്ഞ നിയമസഭാ, ലോക്സഭാ, തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പുകളിൽ ലഭിച്ച ഭൂരിപക്ഷത്തിന്റെ കണക്കെടുപ്പിലാണ് മുന്നണികൾ ഇപ്പോൾ. ഇത്തവണ ലോക്സഭാ തെരഞ്ഞെടുപ്പിൽ നിയമസഭാ ഭൂരിപക്ഷം എൽഡിഎഫിനെ തുണയ്ക്കുമോ, അതോ 2019 ലെ റിക്കാർഡ് ഭൂരിപക്ഷം യുഡിഎഫ് മറികടക്കുമോ, ഇടത് വലത് മുന്നണികളുടെ പ്രതീക്ഷകൾ അട്ടിമറിക്കാൻ ബിജെപിക്കാവുമോ..കണ്ണൂർ ലോക്സഭാ മണ്ഡലത്തിലെ നിയമസഭാ മണ്ഡലങ്ങളുടെ ഒരവലോകനം.
തളിപ്പറന്പ്
പുതുക്കിയ പട്ടിക പ്രകാരം തളിപ്പറന്പിൽ 2,21,295 വോട്ടർമാരാണുള്ളത്. ഇതിൽ 7434 പുതിയ വോട്ടർമാരാണ്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ സിപിഎം സംസ്ഥാന സെക്രട്ടറിയായ എം.വി. ഗോവിന്ദന് വിജയിച്ചെങ്കിലും 2016ൽ എംഎൽഎയായിരുന്ന സിപിഎമ്മിലെ ജയിംസ് മാത്യു നേടിയ ഭൂരിപക്ഷം നിലനിർത്താനായില്ലെന്നു മാത്രമല്ല, ഭൂരിപക്ഷം കുറഞ്ഞു. ജയിംസ് മാത്യു 40617 വോട്ടുകളുടെ ഭൂരിപക്ഷം നേടിയപ്പോൾ 22689 ആണ് എം.വി. ഗോവിന്ദന് ലഭിച്ച ഭൂരിപക്ഷം. യുഡിഎഫ് മുൻ തെരഞ്ഞെടുപ്പിനെക്കാൾ രണ്ടായിരത്തോളം വോട്ടുകൾ അധികം നേടി. 2016ല്‍ 14,742 വോട്ടുകള്‍ നേടിയ ബിജെപിക്ക് കഴിഞ്ഞണ 13,058 വോട്ടുകളാണ് ലഭിച്ചത്. ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഇവിടെ 725 വോട്ടിന്റെ ഭൂരിപക്ഷം യുഡിഎഫിനുണ്ടായിരുന്നു. തദ്ദേശ തെരഞ്ഞെടുപ്പില്‍ 16735 വോട്ടിന്റെ ഭൂരിപക്ഷം എല്‍ഡിഎഫ് നേടിയിരുന്നു.
ഇരിക്കൂർ
ഇരിക്കൂറിൽ 4128 പുതിയ വോട്ടർമാരടക്കം 1,97,680 വോട്ടർമാരാണുള്ളത്. 10010 വോട്ടുകൾക്കായിരുന്നു സജീവ് ജോസഫ് വിജയിച്ചത്. 2016ൽ കോൺഗ്രസിലെ കെ.സി. ജോസഫ് നേടിയ 9647 എന്ന ഭൂരിപക്ഷം സജീവ് ജോസഫ് മറികടന്നു. സജീവ് ജോസഫ് 76764 വോട്ടും എല്‍ഡിഎഫിലെ സജി കുറ്റിയാനിമറ്റം 66754 വോട്ടും നേടി. 2016ല്‍ 72548 വോട്ടായിരുന്നു യുഡിഎഫിന് ലഭിച്ചിരുന്നത്. ലോക്സഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫിന് 37320 വോട്ടിന്റെ ഭൂരിപക്ഷമുണ്ടായിരുന്നെങ്കിലും പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ഇത് 8608 ആയി കുറഞ്ഞിരുന്നു. 2016ല്‍ 8294 വോട്ടുകള്‍ നേടിയ ബിജെപിക്ക് കഴിഞ്ഞ തവണ ലഭിച്ചത്. 7825 വോട്ടുകളാണ്.
അഴീക്കോട്
അഴീക്കോട് മണ്ഡലത്തിൽ1,85,094 വോട്ടർമാരാണ് ഉള്ളത്, ഇതിൽ 5999 പേർ പുതിയതാണ്. ലീഗിലെ കെ.എം. ഷാജിയെ 6141 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തി സിപിഎമ്മിലെ കെ.വി. സുമേഷ് മണ്ഡലം പിടിക്കുകയായിരുന്നു. 2016ൽ ഷാജിയുടെ ഭൂരിപക്ഷം 2287 ആയിരുന്നിടത്ത് സുമേഷ് 6141 വോട്ടിന്റെ ഭൂരിപക്ഷമാണ് നേടിയത്. ബിജെപി സ്ഥാനാര്‍ഥി രഞ്ജിത്ത് 15741 വോട്ടുകള്‍ നേടി. ബിജെപിക്ക് 2016നെക്കാള്‍ 1361 വോട്ടുകള്‍ അധികം നേടാനായിരുന്നു. ലോക് സഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫിന് 21857 വോട്ടിന്റെ ഭൂരിപക്ഷം മണ്ഡലത്തില്‍ ഉണ്ടായിരുന്നെങ്കിലും പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ 8456 വോട്ടിന്റെ ഭൂരിപക്ഷം എല്‍ഡിഎഫിനായിരുന്നു.
കണ്ണൂർ
പുതുക്കിയ പട്ടിക പ്രകാരം 5563 നവാഗതരടക്കം 1,78,732 വോട്ടർമാരാണ് മണ്ഡലത്തിലുള്ളത്. തന്റെ തന്നെ ഭൂരിപക്ഷം വര്‍ധിപ്പിച്ചാണ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന് തന്റെ രണ്ടാമൂഴത്തിൽ കഴിഞ്ഞ തവണ വിജയിച്ചത്. കടന്നപ്പള്ളി 60313 വോട്ടും യുഡിഎഫിലെ സതീശന് പാച്ചേനി 58568 വോട്ടും നേടി. 1745 വോട്ടിന്റെ ഭൂരിപക്ഷമായിരുന്നു കടന്നപ്പള്ളിയുടേത്. 2016ല്‍ ഭൂരിപക്ഷം 1196 ആയിരുന്നു. 2016ല്‍ 54345 വോട്ടുകളായിരുന്നു യുഡിഎഫിന് ലഭിച്ചത്. 2016ല്‍ 11656 വോട്ടുകള്‍ ലഭിച്ചിടത്ത് കഴിഞ്ഞ തവണ11581 വോട്ടുകളാണ് ബിജെപിക്ക് കിട്ടിയത്. ലോക് സഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫിന് 23423 വോട്ടിന്റെ ഭൂരിപക്ഷമുണ്ടായിരുന്നപ്പോള്‍ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ അത് 299 ആയി കുറഞ്ഞിരുന്നു.
ധർമടം
കേരളത്തിൽ കമ്യൂണിസ്റ്റ് പാർട്ടീ രൂപീകരണം നടന്ന പാറപ്രം ഉൾപ്പെടുന്ന മണ്ഡലത്തിൽ നിന്നു മുഖ്യമന്ത്രി പിണറായി വിജയന് തന്റെ തന്നെ ഭൂരിപക്ഷം വര്‍ധിപ്പിച്ചാണ് കഴിഞ്ഞ തവണ ജയിച്ചു കയറിയത്. 2016ല്‍ നേടിയ 36905 എന്ന ഭൂരിപക്ഷം പിണറായി 50123ലേക്കാണ് ഉയര്‍ത്തിയത്. പിണറായി വിജയനും സി. രഘുനാഥും തമ്മിലായിരുന്നു മത്സരം. അന്ന് യുഡിഎഫ് സ്ഥാനാർഥിയായി മത്സരിച്ച സി. രഘുനാഥ് ലോക്സഭയിലേക്ക് ബിജെപി സ്ഥാനാർഥിയായാണ് മത്സരിക്കുന്നത്. പിണറായി വിജയന് 95522 വോട്ടും രഘുനാഥിന് 45399 വോട്ടു ലഭിച്ചു. ബിജെപിയുടെ സി.കെ. പദ്മനാഭന് 14623 വോട്ടും നേടി. 2016ല്‍ ഇത് യഥാക്രമം 87329 ഉം 50424 ഉം 12763മായിരുന്നു. ലോക്സഭാ തെരഞ്ഞെടുപ്പില്‍ 4099 വോട്ടിന്റെ ഭൂരിപക്ഷമെന്നത് പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് 49180 ആക്കി ഉയര്‍ത്തിയിരുന്നു. പുതുക്കിയ പട്ടിക പ്രകാരം 5,774 പുതിയ വോട്ടർമാരുൾപ്പെട 1,99,115 വോട്ടർമാരാണ് മണ്ഡലത്തിലുള്ളത്
മട്ടന്നൂർ
സിപിഎമ്മിന്റെ ഉരുക്ക് കോട്ടയെന്ന് വിശേഷിപ്പിക്കുന്ന മണ്ഡലത്തിൽ 1,95,388 വോട്ടർമാരാണുള്ളത് ഇതിൽ 5143 വോട്ടർമാർ പുതിയതാണ്. 2021ൽ കേരളത്തിലെ തെരഞ്ഞെടുപ്പുകളിലെ റിക്കാര്‍ഡ് ഭൂരിപക്ഷത്തോടെയാണ് അന്നത്തെ ആരോഗ്യമന്ത്രിയും ഇപ്പോൾ വടകര ലോക്സഭാ മണ്ഡലം എൽഡിഎഫ് സ്ഥാനാർഥിയുമായ സിപിഎമ്മിലെ കെ.കെ. ശൈലജ വിജയിച്ചത്. 60963 വോട്ടുകളായിരുന്നു ഭൂരിപക്ഷം. 2016ൽ വിജയിച്ച സിപിഎമ്മിലെ ഇ.പി. ജയരാജന്റെ പേരിലുള്ള 43381 എന്ന ഭൂരിപക്ഷ റിക്കാര്‍ഡാണ് കെ.കെ. ശൈലജ തിരുത്തിയത്. കെ.കെ. ശൈലജ 96129 വോട്ടും യുഡിഎഫിലെ ഇല്ലിക്കല്‍ അഗസ്തി 35166 വോട്ടും നേടി. ബിജെപിയിലെ ബിജു ഏളക്കുഴി 18223 വോട്ട് നേടി. 2016ല്‍ എല്‍ഡിഎഫിന് 84030 വോട്ടും യുഡിഎഫിന് 40649 വോട്ടും ബിജെപിക്ക് 18620 വോട്ടുമായിരുന്നു കിട്ടിയത്. ലോക്സഭാ തെരഞ്ഞെടുപ്പിലും പഞ്ചായത്ത് തെരഞ്ഞെടുപ്പിലും എല്‍ഡിഎഫിനായിരുന്നു മണ്ഡലത്തില്‍ ഭൂരിപക്ഷം. അവ യഥാക്രമം 7488, 33272 എന്നിങ്ങനെയായിരുന്നു.
പേരാവൂർ
സണ്ണി ജോസഫ് 3352 വോട്ടുകള്‍ക്കാണ് രണ്ടാമൂഴത്തില്‍ സിപിഎമ്മിലെ സക്കീര്‍ ഹുസൈനെ പരാജയപ്പെടുത്തിയത്. സണ്ണി ജോസഫ് 66706 വോട്ടും സിപിഎമ്മിലെ സക്കീര്‍ ഹുസൈന് 63354 വോട്ടും ബിജെപിയിലെ സ്മിത ജയമോഹന് 9155 വോട്ടും നേടി. 2016ല്‍ 7989 വോട്ടുകളായിരുന്നു സണ്ണി ജോസഫിന്റെ ഭൂരിപക്ഷം. അന്ന് യുഡിഎഫിന് 65659 വോട്ടും എല്‍ഡിഎഫിന് 57670 വോട്ടും ബിജെപിക്ക് 9129 വോട്ടുകളുമായിരുന്നു ലഭിച്ചത്. 2019ലെ ലോക് സഭാ തെരഞ്ഞെടുപ്പില്‍ മണ്ഡലത്തില്‍ യുഡിഎഫിന് 23665 വോട്ടിന്റെ ഭൂരിപക്ഷമുണ്ടായിരുന്നുവെങ്കിലും 2019ലെ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ ഭൂരിപക്ഷം എല്‍ഡിഎഫിനൊപ്പമായി. പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ 7400 വോട്ടുകളുടെ ഭൂരിപക്ഷമാണ് എല്‍ഡിഎഫ് നേടിയത്. 4700 പുതിയ വോട്ടർമാരടക്കം 1,81,064 വോട്ടർമാരാണ് മണ്ഡലത്തിലുള്ളത്.