സുരക്ഷാഭീഷണി : വഴിയോര കച്ചവടം നിര്‍ത്തിവയ്ക്കാന്‍ ഉത്തരവ്
1573993
Tuesday, July 8, 2025 5:59 AM IST
കൊല്ലം : എ.എ.റഹീം മെമ്മോറിയല്‍ ജില്ലാ ആശുപത്രിയുടെ ഓക്സിജന്‍ പ്ലാന്റ്, മരുന്ന് സംഭരണശാല എന്നിവയ്ക്ക് ഭീഷണിയായി നിലകൊള്ളുന്ന എല്‍പിജി സിലിണ്ടര്‍/ഗ്യാസ് അടുപ്പുകള്‍, മണ്ണെണ്ണ അടുപ്പുകള്‍, വിറകടുപ്പുകള്‍ ഉപയോഗിച്ച് കച്ചവടം നടത്തുന്ന എല്ലാ വഴിയോര കടകളുടെയും പ്രവര്‍ത്തനം ഉടന്‍ നിര്‍ത്തിവയ്ക്കാന്‍ ജില്ലാ ദുരന്തനിവാരണ അഥോറിറ്റി ചെയര്‍പേഴ്സൺ കൂടിയായ ജില്ലാകളക്ടര്‍ എന്‍.ദേവിദാസ് ഉത്തരവിട്ടു.
ഇത്തരത്തില്‍ പ്രവര്‍ത്തനം നിര്‍ത്തുന്ന വഴിയോര കച്ചവടക്കാര്‍ക്ക് ഉചിതമായ സ്ഥലം കണ്ടെത്തി നല്‍കുന്നതിനുള്ള നടപടി സ്വീകരിക്കുന്നതിന് കൊല്ലം കോര്പ്പറേഷന് സെക്രട്ടറിയെ ചുമതലപ്പെടുത്തി.
ആശുപത്രിയുടെ സുരക്ഷ കണക്കിലെടുത്താണ് നടപടി. ആശുപത്രിയുടെ പ്രധാന ഗേറ്റിനോട് ചേര്‍ന്ന് സ്ഥാപിച്ച ഓക്സിജന്‍ പ്ലാന്റിന് സമീപമായാണ് ഗ്യാസ് സിലിണ്ടര്‍ ഉപയോഗിച്ച് 24 മണിക്കൂറും തട്ടുകടകള്‍ പ്രവൃത്തിക്കുന്നത്. കൊല്ലം സബ് കളക്ടര്‍ നടത്തിയ സ്ഥലപരിശോധനയെ തുടര്‍ന്ന് വഴിയോര കടകള്‍ പ്ലാന്റിന് ഭീഷണിയാണെന്ന് കണ്ടെത്തിയിട്ടുണ്ട്.
ജില്ലാ ഫയര്‍ ഓഫീസറും കോര്പറേഷന് സെക്രട്ടറിയും ഫാക്ടറീസ് ആൻഡ് ബോയിലേഴ്സ് ഇന്‍സ്പെക്ടറും സുരക്ഷ ഭീഷണിയുള്ളതായി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഈ സാഹചര്യത്തില്‍ അപകട സാധ്യത ഒഴിവാക്കുന്നതിനാണ് ദുരന്തനിവാരണനിയമം 2005 സെക്ഷന്‍ വകുപ്പുകള്‍ പ്രകാരം ജില്ലാകളക്ടര്‍ ഉത്തരവിട്ടത്.