വിദ്യാഭ്യാസ ലോണിനായി വസ്തു വിട്ടുനല്‍കിയില്ല; കെഎസ്എഫ്ഇ ഓഫീസ് ഉപരോധിച്ചു
1561938
Friday, May 23, 2025 11:32 PM IST
മാവേലിക്കര: കെഎസ്ഫ്ഇയില് ചിട്ടിക്കായി ഈടുവച്ച വസ്തുക്കളില്‍ ഒന്ന് വിദ്യാഭ്യാസ ലോണിന്റെ ആവശ്യത്തിനായി തിരികെ നല്‍കാതെ ചെറുകോല്‍ സ്വദേശിനിയെ ഒരു മാസത്തോളം ഓഫീസ് കയറിയിറക്കി നടത്തിച്ചതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ കെഎസ്എഫ്ഇ മെയിന്‍ ബ്രാഞ്ച് ഉപരോധിച്ചു.
വിദ്യാഭ്യാസ ലോണിന്റെ ആവശ്യത്തിനായാണ് ചിട്ടി ജാമ്യമായി വച്ചിരുന്ന വസ്തുക്കളില്‍ ഒന്ന് തിരികെ നല്‍കണമെന്ന് ആവശ്യപ്പെട്ടത്. മൂല്യമനുസരിച്ച് രണ്ടു വസ്തുക്കള്‍ ചിട്ടിത്തുകയ്ക്ക് പര്യാപ്തമാകുമെന്നും ഒന്ന് തിരികി നല്‍കാമെന്നും അധികൃതര്‍ അറിയിച്ചിരുന്നു.
29 ലക്ഷം രൂപ അടച്ചാല്‍ മൂന്ന് വസ്തുക്കളില്‍ ഒന്ന് ബാധ്യതയില്‍നിന്ന് ഒഴിവാക്കിത്തരാമെന്ന് കെഎസ്എഫ്ഇ അധികൃതര്‍ പറഞ്ഞു. എന്നാല്‍ തുക അടച്ചശേഷം മാവേലിക്കര മെയിന്ബ്രാഞ്ചുമായി ബന്ധപ്പെട്ടപ്പോള്‍ നടപടിക്രമങ്ങള്‍ക്കായി ഡിജിഎം റിക്കവറിയുടെ അനുമതി ലഭിക്കണമെന്ന് അറിയിച്ചു.
ഇതേത്തുടര്‍ന്ന് ഇവര്‍ ഡിജിഎം റിക്കവറിയെ സമീപിച്ചു. അവരും രേഖകള്‍ തിരികെ നല്‍കാമെന്ന് ഉറപ്പ് നല്കി. എന്നാല്‍ മെയിന്‍ ബ്രാഞ്ചിലേക്ക് മേലധികാരികളില്‍നിന്നു വസ്തു ഒഴിവാക്കി കൊടുക്കാന്‍ സാധിക്കില്ല എന്ന കത്താണ് ലഭിച്ചതെന്ന് ബ്രാഞ്ച് അധികൃതര്‍ പറഞ്ഞു.
ഇതേത്തുടര്‍ന്ന് ഇവര്‍ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റിയെ സമീപിച്ചു. ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് അനി വര്‍ഗീസ് കെഎസ്എഫ്ഇ മേലുദ്യോഗസ്ഥരുമായി സംസാരിച്ചതിനെത്തുടര്‍ന്ന് ഉടന്‍തന്നെ വസ്തു വിട്ടുനല്‍കാമെന്ന് ഉറപ്പ് നല്‍കിയിരുന്നു. എന്നിട്ടും തീരുമാനം ഉണ്ടാകാഞ്ഞതിനെത്തുടര്‍ന്നാണ് ബ്ലോക്ക് കോണ്‍ഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തില്‍ മെയിൻ ബ്രാഞ്ച് മാനേജരെ വൈകിട്ട് നാലുമണിയോടെ ഉപരോധിച്ചത്.
ഇതിനിടെ പോലീസും സ്ഥലത്തെത്തി. 9 മണിയോടെ വസ്തു ഒഴിവാക്കികൊണ്ടുള്ള ഉത്തരവ് ലഭിച്ചതിനെത്തുടര്‍ന്നാണ് സമരം അവസാനിച്ചത്.