കട്ടപ്പന: ഏലം വിലത്തകർച്ചയിൽ പ്രതിഷേധിച്ച് ഐടിയു, കർഷകസംഘം, കർഷകത്തൊഴിലാളി യൂണിയൻ എന്നീ സംഘടനകളുടെ ആഭിമുഖ്യത്തിൽ ഒൻപതിന് ജില്ലയിലെ 11 കേന്ദ്രങ്ങളിൽ പെരുവഴി ധർണ നടത്തും. പ്രധാന ഏലം ഉത്പാദന മേഖലകളായ കല്ലാർ, രാജാക്കാട്, ശാന്തൻപാറ, പൂപ്പാറ, ഉടുന്പൻചോല, പാറത്തോട്, നെടുങ്കണ്ടം, അണക്കര, കട്ടപ്പന, തങ്കമണി, ഉപ്പുതറ എന്നിവിടങ്ങളിലാണ് പെരുവഴി ധർണ നടത്തുന്നത്.
ജില്ലയിലെ തോട്ടം-കാർഷിക മേഖലയിലെ ജനങ്ങളുടെ പ്രധാന ജീവനോപാധിയായ ഏലത്തിനു മുൻകാലങ്ങളിൽനിന്നു വ്യത്യസ്തമായി വിലത്തകർച്ച നേരിടുകയാണ്. വളം, കീടനാശിനികളുടെ വില, ഉത്പാദനച്ചെലവ് എന്നിവ വർധിച്ച സാഹചര്യത്തിലാണ് വിലയിടിവ് ഉണ്ടായിരിക്കുന്നത്. കാലാവസ്ഥ വ്യതിയാനവും രോഗബാധയും ഉത്പാദന മാന്ദ്യവും സൃഷ്ടിച്ചിട്ടുണ്ട്.
ഏലം മേഖല പ്രതിസന്ധി നേരിടുന്ന സാഹചര്യത്തിലും കർഷകരെ സംരക്ഷിക്കുന്നതിനോ ഏലത്തിനു താങ്ങുവില നിശ്ചയിക്കുന്നതിനോ വളം, കീടനാശിനികളുടെ വിലക്കയറ്റം തടയാനോ കേന്ദ്രസർക്കാർ ഇടപെടുന്നില്ലെന്ന് സംഘടനാനേതാക്കൾ ആരോപിച്ചു. ലഭിച്ചിരുന്ന സബ്സിഡികൾ തുടർച്ചയായി വെട്ടിക്കുറയ്ക്കുന്ന നിലപാടാണ് കേന്ദ്രസർക്കാർ സ്വീകരിച്ചിരിക്കുന്നത്.
പെട്രോൾ-ഡീസൽ വില അനിയന്ത്രിതമായി വർധിപ്പിക്കുന്നതാണ് വളം, കീടനാശിനികളുടെ വിലവർധനവിനു പ്രധാന കാരണം. ഗ്വാട്ടിമാലയിൽനിന്നുള്ള ഏലം കുറഞ്ഞവിലയിൽ രാജ്യത്ത് ഇറക്കുമതി നടത്തുന്നതും നിയന്ത്രിക്കാൻ കേന്ദ്രം തയാറാകുന്നില്ല. ലേലകേന്ദ്രങ്ങളിൽ ലേലങ്ങളിൽ വാങ്ങിയ ഏലക്ക ഗ്രേഡ് തിരിച്ചശേഷം നിലവാരം കുറഞ്ഞ ഏലക്ക വീണ്ടും ലേലകേന്ദ്രങ്ങളിൽ എത്തിച്ച് റീപുളിംഗ് നടത്തുന്നത് വില ഉയരുന്നതിനു തടസമാണ്. ഇത്തരത്തിലുള്ള നടപടി നിയന്ത്രിക്കാനോ അടിസ്ഥാനവില നിശ്ചയിക്കുന്നതിനോ സ്പൈസസ് ബോർഡ് ഇടപെടുന്നില്ല.
വളം, കീടനാശിനികൾക്ക് കേന്ദ്രസർക്കാർ സബ്സിഡി അനുവദിക്കുക, ഇവയുടെ വിലക്കയറ്റം തടയുക, കേന്ദ്ര സർക്കാരും സ്പൈസസ് ബോർഡും ഏലം കർഷകരെ സംരക്ഷിക്കുന്ന നിലപാട് സ്വീകരിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം നടത്തുന്നതെന്ന് സംഘടനാ നേതാക്കളായ കെ.എസ്. മോഹനൻ (സിഐടിയു), എൻ.വി. ബേബി (കേരള കർഷക സംഘം), പി.എൻ. വിജയൻ (കർഷക തൊഴിലാളി യൂണിയൻ) എന്നിവർ അറിയിച്ചു.