നെടുങ്കണ്ടം: സംസ്ഥാനത്ത് എല്ലാവിധ സുരക്ഷാ മുൻകരുതലുകളോടും കൂടി സന്പൂർണ ഇ-സ്റ്റാന്പ് സംവിധാനം നടപ്പാക്കുമെന്ന് മന്ത്രി കെ.എൻ. ബാലഗോപാൽ. നെടുങ്കണ്ടത്ത് ജില്ലാ സ്റ്റാന്പ് ഡിപ്പോയുടെ പുതിയ മന്ദിരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
നിലവിൽ ലൈസൻസുള്ള വെണ്ടർമാരെ സർക്കാർ കൈവിടില്ലെന്നും ഒരു ലക്ഷം രൂപ വരെയുള്ള മുദ്രപ്പത്രങ്ങൾ വിതരണം ചെയ്യാനുള്ള അനുവാദം അവർക്ക് നൽകുമെന്നും മന്ത്രി പറഞ്ഞു. ഭരണസംവിധാനത്തിൽ വലിയതോതിലുള്ള മാറ്റം വന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ ട്രഷറി ഉൾപ്പെടെയുള്ള സർക്കാർ സ്ഥാപനങ്ങൾ പൂർണമായും ഇ-ഫയൽ സംവിധാനത്തിലാണ് പ്രവർത്തിക്കുന്നത്.
ജനങ്ങളുടെ ജീവിതം മെച്ചപ്പെടുത്തുന്നതിന് ആധുനികവും നൂതനവുമായ സംവിധാനങ്ങൾ ഉപയോഗിച്ച് വേഗതയേറിയതും സുതാര്യവുമായ രീതിയിൽ പൊതുജനങ്ങൾക്ക് സേവനം എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് സർക്കാരിന്റെ പ്രവർത്തനമെന്നും അദ്ദേഹം പറഞ്ഞു.
എം.എം. മണി എംഎൽഎ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.ടി. കുഞ്ഞ്, പഞ്ചായത്ത് പ്രസിഡന്റ് ലേഖ ത്യാഗരാജൻ, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ വനജകുമാരി, വിജയകുമാരി എസ്. ബാബു, പഞ്ചായത്തംഗം ബിന്ദു സഹദേവൻ, ട്രഷറി ഡയറക്ടർ വി. സാജൻ, ദക്ഷിണ മേഖല ട്രഷറി ഡെപ്യൂട്ടി ഡയറക്ടർ കെ.പി. ബിജുമോൻ, ജില്ലാ ട്രഷറി ഓഫീസർ കെ. ബിജു, വി.സി. അനിൽ, സിബി മൂലേപറന്പിൽ, ജോജി ഇടപ്പള്ളിക്കുന്നേൽ, ടി.എസ്. യൂനുസ്, എം.എസ്. ഷാജി, സനിൽകുമാർ മംഗലശേരിൽ, എം.എൻ. ഗോപി, ടി.എം. ജോണ്, കെ.എം. തോമസ്, ഷിജു ഉള്ളിരുപ്പിൽ, ജീവൻലാൽ ഗോവിന്ദ്, പി.എൻ. വിജയൻ എന്നിവർ പ്രസംഗിച്ചു.
ട്രഷറി അടിസ്ഥാന സൗകര്യ വികസന പദ്ധതിയിൽ ഉൾപ്പെടുത്തി 2.27 കോടി മുതൽ മുടക്കിലാണ് കെട്ടിടം നിർമിച്ചത്. ഐഎസ്ഒ സർട്ടിഫിക്കേഷന് അനുസൃതമായ സെക്യൂരിറ്റി സംവിധാനങ്ങളോടെയാണ് പുതിയ കെട്ടിടത്തിന്റെ നിർമാണം.
ജില്ലാ ട്രഷറിക്കും എട്ടു സബ് ട്രഷറികൾക്കും ജില്ലാ സ്റ്റാന്പ് ഡിപ്പോയുടെ പരിധിയിലുള്ള രണ്ടു വെണ്ടർമാർക്കും മുദ്രപ്പത്രങ്ങളും സ്റ്റാന്പുകളും ഇവിടെനിന്നു ലഭിക്കും.