അവസാന ഒരുക്കങ്ങളായി വിഷു വിപണി ഉണർന്നു
Saturday, April 13, 2024 4:08 AM IST
മൂവാറ്റുപുഴ: മേടപ്പുലരിക്ക് ഒരുനാള്‍ മാത്രം ശേഷിക്കേ തകൃതിയായി മൂവാറ്റുപുഴയിലെ വിഷു വിപണി.

പുത്തന്‍ പ്രതീക്ഷകളുമായി പുതിയൊരു വര്‍ഷത്തെ വരവേല്‍ക്കാനൊരുങ്ങുന്ന വിഷുനാളിനായുള്ള മൂവാറ്റുപുഴക്കാരുടെ ഒരുക്കങ്ങള്‍ അവസാന ഘട്ടത്തിലേക്ക് കടന്നു.

വിഷുവിന്‍റെ വരവറിയിച്ച് മൂവാറ്റുപുഴയിലെ വ്യാപാര സ്ഥാപനങ്ങളിലെല്ലാം കണി ഒരുക്കുന്നതിനുള്ള വിഭവങ്ങളും, പടക്കങ്ങളും, ഉണ്ണിക്കണ്ണന്‍റെ പ്രതിമകളുമടക്കം സ്ഥാനം പിടിച്ചു കഴിഞ്ഞു.

വിഷുക്കണിയിലെ പ്രധാന താരമായ കണിക്കൊന്ന ആഴ്ചകള്‍ക്ക് മുന്‍പ് തന്നെ മഞ്ഞവസന്തം തീര്‍ത്ത് നഗരത്തിലെ വിവിധയിടങ്ങളില്‍ പൂചൂടിക്കഴിഞ്ഞിരുന്നു. പച്ചക്കറി, പഴവര്‍ഗവിപണി‍ സജീവമായി.

ചെറുപഴം, മുന്തിരി, ഓറഞ്ച്, ആപ്പിള്‍, തേങ്ങ, ചക്ക, മത്തന്‍, പടവലം, കുമ്പളം തുടങ്ങി കണികണ്ടുണരാന്‍ ആവശ്യമായതെല്ലാം മൂവാറ്റുപുഴയിലെ വിപണിയില്‍ ഒരുങ്ങിയിട്ടുണ്ട്. ആപ്പിള്‍ 180, മുന്തിരി 120 മുതല്‍ 180 വരെ, ചെറുപഴം 40, തേങ്ങ 40, കണിവെള്ളരി 20, കുമ്പളം 25, പടവലം 30 എന്നിങ്ങനെയാണ് മൂവാറ്റുപുഴയിലേയും സമീപ പ്രദേശങ്ങളിലേയും വിപണിയിലെ വില.
കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് എല്ലാ വിഭങ്ങള്‍ക്കും വില കുറവാണെന്ന് വ്യാപാരികള്‍ പറഞ്ഞു.

വിവിധ നിറത്തിലും, വലിപ്പത്തിലുമുള്ള ഉണ്ണിക്കണ്ണന്‍റെ പ്രതിമകളും നഗരവീഥികളില്‍ എത്തിയിട്ടുണ്ട്. മൂവാറ്റുപുഴയില്‍ പടക്ക വ്യാപാരവും തകൃതിയായി നടക്കുന്നുണ്ട്.