താമരപ്പൂവിൽ വിരിയും
വിജയ് സിയെച്ച്
Saturday, June 28, 2025 8:56 PM IST
താമരപ്പൂ പോലെ സുന്ദരംതന്നെയാണ് ഈ ജോലി എന്നു ശ്രീരാഗ്... വധൂവരൻമാർക്ക് കഴുത്തിലണിയാനുള്ള താമരമാലകൾ തേടി, പൂച്ചെണ്ടുകൾ തേടി ആളുകൾ ഇവിടേക്ക് എത്തുന്നു. താമരപ്പൂവിനു ചുറ്റുമാണ് ശ്രീരാഗിന്റെയും കൂട്ടുകാരുടെയും ജീവിതം...
തിരുന്നാവായയിലെ പൂക്കടക്കാരൻ ശ്രീരാഗ് താമരമാല കെട്ടുന്നതു കണ്ടുകൊണ്ടിരിക്കാൻ ഒരു രസമാണ്! ആദ്യം പ്ലാസ്റ്റിക് കുപ്പിയിൽനിന്നു സ്വർണ നിറമുള്ളൊരു മുത്തെടുത്തു അറ്റം കുടുക്കിയ നൈലോൺ നൂലിൽ കൊരുക്കുന്നു.
തുടർന്നു ഒരു ചെന്താമര മൊട്ടെടുത്തു അതിന്റെ അടിവശത്തുകൂടെ സൂചി കടത്തി പുഷ്പത്തെ ഏറെ സൂക്ഷ്മതയിൽ നൂലിന്റെ അറ്റം വരെ നീക്കുന്നു. ഇതുപോലെ 17 എണ്ണം കൂടി കോർത്താൽ മാലയുടെ ഒരു വശമായി. മറു വശത്തേയ്ക്കു വേണ്ടി 18 മൊട്ടുകൾകൂടി മറ്റൊരു നൂൽക്കഷണത്തിൽ കൊരുത്തെടുത്താൽ ഒരു വിവാഹമാലയുടെ പ്രാഥമികമായ പണി കഴിഞ്ഞു!
"പൂക്കളുടെ മേൽഭാഗം മേലോട്ടാക്കികൊണ്ടു താമര കോർക്കണമെന്നും, കുഞ്ചലം മൂന്നു വലിയ പൂമൊട്ടുകൾ, മേൽഭാഗം കീഴോട്ടാക്കിയും കെട്ടുന്നതാണ് ഇഷ്ടമെന്നും ചിലർ സൂചിപ്പിക്കാറുണ്ട്," മാലകെട്ടു കലാകാരൻ ഓർക്കുന്നു.
ചുവന്ന റോസും ചെന്താമരയും ഒന്നിടവിട്ടു കോർക്കണമെന്നു ഇടക്കെത്തുന്ന ചിലർ ആവശ്യപ്പടാറുണ്ടെന്നും ശ്രീരാഗ് കൂട്ടിച്ചേർത്തു. പാശ്ചാത്യ സംസ്കൃതിയനുസരിച്ചു, പ്രണയത്തിന്റെയും അഭിനിവേശത്തിന്റെയും ത്യാഗശീലത്തിന്റെയുമെല്ലാം പ്രതീകമാണു ചുവന്ന പനിനീർപ്പൂ. അടുപ്പം, ഉപാസന, ആത്മാർഥത മുതലായ മൃദുല വികാരങ്ങൾക്കൊന്നും വൻകരകൾ അതിർത്തിരേഖകൾ വരയ്ക്കുന്നില്ലല്ലോ.
ശുദ്ധജലത്തിലും ശുദ്ധവായുവിലും മാത്രം തഴച്ചു വളരുന്ന താമരയുടെ ദളങ്ങൾ വളരെ മൃദുവായതിനാൽ മാല നിർമാണത്തിന്റെ എല്ലാ ഘട്ടങ്ങളിലും അതീവ ശ്രദ്ധ നിർബന്ധം.
തലേന്നു രാത്രി തയാറാക്കുന്ന താമരമാലകളും താമരപൂച്ചെണ്ടുകളും പിറ്റേന്നു മധൂവരന്മാർ അണിഞ്ഞു ചടങ്ങുകളിലെല്ലാം പങ്കെടുക്കുമ്പോഴും വാടാതെ, നിറം മങ്ങാതെ, ലോലമായ ദളങ്ങൾക്കു പോറലേൽക്കാതെ നിലകൊള്ളണം.
"ഞങ്ങളുടെ ഏറ്റവും വലിയ പിരിമുറുക്കം പൂക്കളെ ഫ്രഷായി എങ്ങനെ നിലനിർത്താമെന്ന കാര്യത്തിലാണ്. ഫ്ലവർ മാർട്ടിൽ വന്നു സാധനങ്ങൾ വാങ്ങിക്കൊണ്ടു പോകുന്നവരോടു ഇക്കാര്യം പ്രത്യേകം പറയാറുണ്ട്," കടയിലെത്തുന്നവരോടു പതിവായി ഇടപെടുന്ന ശ്രീരാഗ് വെളിപ്പെടുത്തി.
രീതികളും മാറുന്നു
ഒരു നാടൻ താമരപ്പൂവിനു അമ്പതു ദളങ്ങൾ വരെയുണ്ടാകാം. മൊട്ടുകളുടെ പുറംഭാഗത്തുള്ള, പച്ച നിറം അൽപം കലർന്ന കുറേ പാളികൾ അടർത്തിക്കളഞ്ഞ ശേഷം, ശരിക്കുമൊരു ചെങ്കമലത്തിന്റെ ബാഹ്യരൂപത്തിലേക്കു മാറിയ അവസ്ഥയിലാണ് അവയെ മാല കെട്ടാനുപയോഗിക്കുന്നത്.
കട്ടി കൂടുതലുള്ള പുറത്തെ ദളങ്ങളുടെ അഭാവത്തിൽ മൊട്ടുകൾ ഇത്തിരി വിരിഞ്ഞ പോലെയിരിക്കും. അതിനാൽ മാലയിൽ കാണുന്ന ജലപുഷ്പങ്ങളെ മൊട്ടെന്നോ പൂവെന്നോ വിളിക്കാം. താമരമൊട്ടിന്റെ ദളശിഖരങ്ങൾ സുന്ദരമായി ഉൾവശത്തേക്കു ഡയമൺഡ് ഫോൾഡ് ചെയ്തും മറ്റു പുഷ്പങ്ങൾ ഇടകലർത്തിയും ഹാരങ്ങൾ നിർമിക്കാറുണ്ട്.
സുന്ദരമായും പൂക്കളെ മാനിച്ചുകൊണ്ടുമുള്ള എല്ലാ സ്റ്റൈലുകളിലും മാലകൾ നിർമിച്ചു കൊടുക്കാൻ താൻ തയാറാണെന്ന് ചെറു ചിരിയോടെ ശ്രീരാഗ് പറയുന്നു. കാലം മാറുകയല്ലേ, കലാകാരൻ ചേർത്തു പറഞ്ഞു. സാങ്കേതിക മേന്മ കൂടുതൽ ആവശ്യമുള്ളൊരു കരകൗശലമാണ് പൂച്ചെണ്ടുകളുടെ സ്ട്രച്ചർ നിർമാണം.
ലോലമായ പുഷ്പങ്ങളെ ഒതുക്കിച്ചുമന്നു നിർത്താനുള്ള ചെറു കൂടയും താഴെ അതിനു യോജിക്കുന്നൊരു പിടിയുമാണ് ഒരു ബൊക്കെയുടെ പ്രധാന ഘടന. കുറെ കെട്ടുകളും തുന്നുകളും വേറെയുമുണ്ട്. തിരക്കുള്ള സമയങ്ങളിൽ സിന്തറ്റിക് നിർമിതമായ റെഡിമെയ്ഡ് ഫ്രെയ്മുമുകളും ഉപയോഗിക്കാറുണ്ട്.
ബൊക്കെ ഫ്രെയിം നിർമിതിയിൽ സംഭവിക്കാവുന്നൊരു ചെറിയ പിഴവു പോലും ബൊക്കെയുടെ ചേലു കുറയ്ക്കും. വെളിഭാഗത്തുള്ള താമര ദളങ്ങങ്ങൾ ഡയമൺഡ് രൂപത്തിൽ മടക്കി മനോഹാരിത കൂട്ടുന്നതും അടിയിലുള്ള നേർത്ത പച്ചിലചില്ലകളുടെ ക്രമീകരണവും വരെ ഭംഗിയിൽ ചെയ്തവസാനിപ്പിക്കണം.
ഇന്ദീവര ഹാരങ്ങൾ വിവാഹങ്ങൾക്കു ഉപയോഗിക്കുന്ന സമ്പ്രദായം ഇന്ത്യയിലുടനീളം നിലവിലുണ്ടെങ്കിലും കോർക്കേണ്ട പൂക്കളുടെ എണ്ണത്തിലും കെട്ടു രീതിയിലും ലഘുവായ വ്യത്യാസങ്ങളുണ്ടെന്നു ശ്രീരാഗ് വിശദീകരിച്ചു.
എന്നിരുന്നാലും, ഔഷധ-ഭക്ഷ്യ ഗുണങ്ങൾ ഏറെയുള്ള നമ്മുടെ ദേശീയ പുഷ്പത്തിന്റെ പൗരാണികവും സാംസ്കാരികവും ചരിത്രപരവും സൗന്ദര്യശാസ്ത്രപരവുമായ പ്രത്യേകതകളിൽ മാറ്റമൊന്നുമില്ലല്ലോയെന്ന് അദ്ദേഹം എടുത്തു പറഞ്ഞു.
സീസൺ അനുസരിച്ചു താമരയുടെ വില വ്യത്യാസപ്പെടുന്നു. ഒരു മൊട്ടിനു പത്തു രൂപ മുതൽ മുപ്പതു രൂപ വരെ വില വരും. അമ്പാടിയിൽനിന്നു നിവേദ്യ വിൽപനക്കാർ കൂടുതൽ എണ്ണം വാങ്ങിക്കൊണ്ടു പോകുമ്പോൾ അവർക്കു ചെറിയ വിലക്കിഴിവ് ലഭിക്കും.
താമര വിരിയും കാലം
മേയ്, ജൂൺ, ജൂലൈ മാസങ്ങളിലാണ് പൊതുവേ ഏറ്റവും കൂടുതൽ താമര വിരിയുന്നത്. രണ്ടു മാലകളും രണ്ടു ബൊക്കെകളും ചേർന്ന ഒരു സെറ്റിനു 3,500 രൂപ മുതൽ 4,500 രൂപ വരെ വില ലഭിക്കും.
കൃത്യവില നിശ്ചയിക്കുന്നത്, താമര എത്രത്തോളം ഫ്രഷാണ്, ചുവപ്പാണ്, മാലയിലും ബൊക്കെയിലും ഏതു തരം പണിയാണ് ചെയ്തിരിക്കുന്നത്, മൊത്തം എത്ര പുഷ്പങ്ങൾ ഉപയോഗിച്ചു മുതലായ ഘടകങ്ങളെ ആശ്രയിച്ചാണ്- ശ്രീരാഗ് താമരമാലയുടെ വാണിജ്യശാസ്ത്രം വിവരിച്ചു.
"താമരപ്പാടത്തുനിന്നു ചാക്കുകളിലോ പെട്ടികളിലോ നിറച്ചാണ് കൃഷിക്കാർ എത്തിക്കുന്നത്. കൃഷിക്കാരനു ഞങ്ങൾ നൽകുന്നതും സീസൺ ആയതിനാൽ ആനുപാതികമായി കുറഞ്ഞ വിലയാണ്. മൊട്ടുകളുടെ ഗുണം പരിശോധിച്ച്, എണ്ണിനോക്കി പണം നൽകും," അഞ്ചെട്ടു വർഷമായി താമരമാലകെട്ടു വ്യവഹാരത്തിൽ ഏർപ്പെട്ടിരിക്കുന്നയാൾ കൂട്ടിച്ചേർത്തു.
ഒരു കളിയും നടക്കില്ല
ദിവസം പത്തു മാലകൾക്കെങ്കിലും ഓർഡർ ഉണ്ടാകും. ചില ദിവസങ്ങളിൽ അതിലധികവും ഏറ്റെടുക്കേണ്ടി വരും. പുലരുംവരെ പണിയെടുത്താലേ ഇരുപതു മാലകളും ഇരുപതു ബൊക്കെളും തയാറാക്കാൻ കഴിയൂ.
നേരം പുലരുന്പോഴേ ആളുകളെത്തും. ഒരു ഒാർഡർ എടുക്കുന്പോൾ ആദ്യത്തെ സമ്മർദം ആവശ്യത്തിനനുസരിച്ചു താമരപ്പൂ കിട്ടുമോയെന്നതാണ്. വേണ്ടത്ര സാധനം വേണ്ട ദിവസം ലഭിക്കുമെന്ന പ്രതീക്ഷയിലാണല്ലോ ഓർഡർ എടുക്കുന്നത്.
സ്റ്റോക്കുചെയ്തു സൂക്ഷിക്കാൻ കഴിയുന്ന സാധനമല്ലല്ലോ. കൃഷിക്കാരെ കൃത്യമായി ഫോളോഅപ് ചെയ്തു പൂവിന്റെ ലഭ്യത ഉറപ്പുവരുത്തുകയല്ലാതെ വേറെ മാർഗമൊന്നുമില്ല- മേഖലയിലെ പ്രധാന ഉത്കണ്ഠ ശ്രീരാഗ് പങ്കുവച്ചു.വേനൽക്കാലത്തു കൃഷി ചെയ്യേണ്ട ജലസസ്യമാണ് താമരയെങ്കിലും മഴക്കാലത്താണത് ഏറ്റവുമധികം പൂവിടുന്നത്.
നാടൻ താമരകളാണ് ഗ്രാമീണ കർഷകരിൽ പലരും വളർത്തുന്നതെങ്കിലും ഹൈബ്രിഡ് ഇനങ്ങൾക്കാണ് ശോഭയും വലിപ്പവും കൂടുതൽ. പിങ്ക് ക്ലൗഡ്, പീക്ക് ഓഫ് പിങ്ക്, സറ്റാ ബൊങ്കേറ്റ്, ഗ്രീൻ ആപ്പിൾ, ബുച്ച മുതലായ സ്പീഷീസുകൾ കേരളത്തിൽ നന്നായി വളരുന്ന ഇനങ്ങളാണ്.
നാടൻ വാടില്ല
തൃപ്പൂണിത്തുറയിലെ ബോട്ടണി ബിരുദധാരി ഗണേശ് കുമാർ അനന്തകൃഷ്ണൻ വികസിപ്പിച്ചെടുത്ത മിറാക്ക്ൾ, ആമണ്ട് സൺഷൈൻ, ലിറ്റ്ൽ റൈൻ മുതലായവയും പഴയ സസ്യങ്ങളായ ഷിരോമണും പിയോണി വറൈറ്റികൾക്കും കേരളത്തിലെ കാലാവസ്ഥ അനുയോജ്യമാണ്. നാടൻ വർഗത്തിൽപെട്ട താമരകൾക്കു വർണവും വലിപ്പവും ഇത്തിരി കുറവാണെങ്കിലും കൂടുതൽ സമയം അവ വാടാതെ നിൽക്കും- ശ്രീരാഗ് നിരീക്ഷിച്ചു.
ഭാരതപ്പുഴയുടെ വടക്കൻ തീരത്തുള്ള തിരുന്നാവായയിലെ കൊടക്കൽ, എടക്കുളം പ്രദേശങ്ങളിലുള്ള കായലുകളാണ് കേരളത്തിലെ ഏറ്റവും വലിയ താമരപ്പാടങ്ങൾ. മലപ്പുറം ജില്ലയിലെതന്നെ ഇടപ്പാൾ മേഖലയിലെ നെയ്തല്ലൂർ, കാലടി, കുണ്ടയാർ മുതലായ ഇടങ്ങളിലും ചെറിയ തോതിൽ താമരകൃഷിയുണ്ട്. തമിഴ്നാട്ടിൽനിന്നു കേരളത്തിലേക്കു താമരയെത്തുന്നുണ്ട്.
കൂടിയാലും കുറഞ്ഞാലും
രണ്ടടിയെങ്കിലും മഴവെള്ളം കെട്ടിനിൽക്കുന്ന പ്രദേശങ്ങളാണ് താമരപ്പാടങ്ങൾ. ജലനിരപ്പ് വളരെ കൂടിയാലും കുറഞ്ഞാലും അതു താമരയുടെ വളർച്ചയെ ബാധിക്കുന്നു.
മറ്റു ചെടികളെ അപേക്ഷിച്ചു കീടബാധ വളരെ കുറഞ്ഞൊരു സസ്യമാണ് താമര. നിലംബൊ നൂസിഫെറ ഗയർടിൻ എന്ന വിഭാഗത്തിൽപെട്ടതാണ് ഇന്ത്യയിൽ കണ്ടുവരുന്ന മിക്കവാറും എല്ലാ താമരകളുമെന്നാണ് ലക്നോയിൽ പ്രവർത്തിക്കുന്ന നേഷണൽ ബൊട്ടാണിക്കൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്റെ കണ്ടെത്തൽ.
അതല്ല, കേരളത്തിൽ വളരുന്ന ചിലയിനം പത്മങ്ങൾ നിലംബൊ ലൂട്ടിയ വർഗത്തിലേതാണെന്നു മറ്റൊരു പഠനവുമുണ്ട്. ഏതു വർഗത്തിൽ പെട്ടതായാലും ശരി, ഹൃദ്യമായ ജലപുഷ്പങ്ങളെ അതിലും ഹൃദ്യമായ ഹാരങ്ങളും പൂച്ചെണ്ടുകളുമാക്കി മാറ്റുകയെന്നതു മാത്രമാണ് ശ്രീരാഗിന്റെയും കൂട്ടുകാരുടെയും പാഷൻ! മഹനീയമായ കർമത്തിനു താമരപ്പൂവിനാൽ ഹൃദ്യമായൊരു കൈയൊപ്പ്.