വയനാട് തുരങ്കപാതയ്ക്ക് കേന്ദ്രാനുമതി
Thursday, May 29, 2025 1:36 AM IST
ന്യൂഡൽഹി: നിർദിഷ്ട കോഴിക്കോട്-വയനാട് നാലുവരി തുരങ്കപാതയ്ക്ക് കേന്ദ്രസർക്കാർ അനുമതി. കഴിഞ്ഞ 14, 15 തീയതികളിൽ നടന്ന പരിസ്ഥിതി മന്ത്രാലയത്തിനു കീഴിലെ വിദഗ്ധസമിതി യോഗമാണു പദ്ധതിക്ക് അനുമതി നൽകാൻ തീരുമാനിച്ച് ഇതുസംബന്ധിച്ച വിജ്ഞാപനം ഇന്നലെ രാത്രി പുറപ്പെടുവിച്ചത്. ഇതോടെ കരാര്‍ ഒപ്പിട്ട് തുരങ്കപാതയുടെ പ്രവൃത്തി ആരംഭിക്കാനാകും.
നേരത്തേ പാരിസ്ഥിതിക ആശങ്കകൾ ചൂണ്ടിക്കാട്ടി കേന്ദ്രം എതിർത്ത പദ്ധതിക്കാണ് ഇപ്പോൾ അനുമതി ലഭിച്ചിരിക്കുന്നത്. പാരിസ്ഥിതിക പ്രത്യാഘാതങ്ങൾ കുറയ്ക്കാൻ ശ്രദ്ധ വേണമെന്ന നിർദേശത്തോടെയാണ് പദ്ധതിക്ക് അനുമതി ലഭിച്ചത്.
താമരശേരി ചുരത്തിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കാനാണ് സർക്കാർ കോഴിക്കോട് ജില്ലയിലെ ആനക്കാംപൊയിലിൽനിന്നു വയനാട് ജില്ലയിലെ കള്ളാടിയിലേക്ക് തുരങ്കപാത നിർമിക്കുന്നത്. വനത്തിലൂടെയാണ് എട്ടു കിലോമീറ്റർ തുരങ്കം. അതിനാൽത്തന്നെ കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി അനിവാര്യമായിരുന്നു.
പൊതുമരാമത്ത് വകുപ്പ്, കിഫ്ബി, കൊങ്കണ്‍ റെയില്‍വേ എന്നിവയുടെ ത്രികക്ഷി കരാറിലാണ് തുരങ്കപാത നിര്‍മാണം നടക്കുക. ഭോപ്പാല്‍ ആസ്ഥാനമായ ദിലിപ് ബില്‍ഡ്കോണ്‍, കോല്‍ക്കത്ത ആസ്ഥാനമായ റോയല്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ എന്നീ കമ്പനികളാണ് കരാര്‍ ഏറ്റെടുത്തത്.
2,134 കോടി രൂപയാണ് പദ്ധതിച്ചെലവ്. ടെൻഡര്‍ നടപടികള്‍ നേരത്തേ പൂര്‍ത്തീകരിച്ചിരുന്നു.ജൈവവൈവിധ്യ സമ്പന്നമായ പശ്ചിമഘട്ട മലനിരകളിലൂടെയാണ് പാത കടന്നുപോകുന്നത്.
തുരങ്കപാതയുടെ നിര്‍മാണത്തിന്റെ ഖനനസമയത്ത് ഉണ്ടാകാന്‍ സാധ്യതയുള്ള സ്ഫോടനത്തിന്റെ പ്രത്യാഘാതങ്ങള്‍ കുറയ്ക്കണമെന്നത് ഉൾപ്പെടെ അറുപതോളം ഉപാധികളോടെയാണ് പദ്ധതിക്ക് അനുമതി നൽകിയിട്ടുള്ളത്.