കാൻഡമാലില്‍ ക്രൈസ്തവ അധ്യാപകനെ ചുട്ടുകൊന്ന സ്ഥലത്ത് പുതിയ പള്ളി
Friday, May 30, 2025 1:40 AM IST
ഗുഡ്രിക്കിയ: ഒഡീഷയിലെ കാൻഡമാലിൽ 17 വര്‍ഷം മുന്‍പ് അരങ്ങേറിയ ക്രൈസ്തവ വിരുദ്ധ കലാപത്തില്‍ ക്രൈസ്തവ അധ്യാപകനെ ഹിന്ദുത്വവാദികള്‍ ജീവനോടെ ചുട്ടുകൊന്ന സ്ഥലത്തു നിർമിച്ച പള്ളി കൂദാശ ചെയ്തു.
ഉദയഗിരി സ്വദേശിയായ സർക്കാർ അധ്യാപകനും ചർച്ച് ഓഫ് നോർത്ത് ഇന്ത്യ (സിഎൻഐ) അംഗവുമായ മാത്യു നായകിനെ വളഞ്ഞ ഹിന്ദുത്വവാദികള്‍ മണ്ണെണ്ണയൊഴിച്ചു തീകൊളുത്തി കൊലപ്പെടുത്തുകയായിരുന്നു. പദാംഗ് ഇടവകയ്ക്കു കീഴിലുള്ള സബ്സ്റ്റേഷനായ ഗുഡ്രിക്കിയയിലെ മിഖായേല്‍ മാലാഖയുടെ നാമധേയത്തിലുള്ള കത്തോലിക്കാ ദേവാലയത്തിലേക്ക് വലിച്ചിഴച്ച് കൊണ്ടുപോയായിരുന്നു കൊടുംക്രൂരത.
നായക് രക്തസാക്ഷിത്വം വരിച്ച പള്ളിയുടെ സമീപമാണ് പുതിയ പള്ളി നിർമിച്ചത്. കഴിഞ്ഞ 26ന് നടന്ന കൂദാശയ്ക്ക് കട്ടക്ക്-ഭുവനേശ്വർ ആർച്ച് ബിഷപ് ഡോ. ജോൺ ബർവ മുഖ്യകാര്‍മികത്വം വഹിച്ചു. ക്രിസ്ത്യാനികളെ ഉന്മൂലനം ചെയ്യാനാണ് അക്രമികള്‍ പദ്ധതിയിട്ടതെന്നും എന്നാല്‍ അവർ ദൈവത്തിന്റെ ശക്തിക്കുമുന്നിൽ പരാജയപ്പെടുകയാണു ചെയ്തതെന്നും അതിന് ഉദാഹരണമാണ് പുതിയ പള്ളിയെന്നും ആർച്ച്ബിഷപ് വചനപ്രഘോഷണത്തിനിടെ പറഞ്ഞു.
പദാംഗ് ഇടവക വികാരിയും മലയാളിയുമായ ഫാ. സെബാസ്റ്റ്യൻ തോട്ടംകര സിഎമ്മിന്റെ നേതൃത്വത്തിലാണ് പള്ളി പുനർനിർമിച്ചത്. 1924ൽ എംഎസ്എഫ്എസ് സന്യാസസമൂഹം സ്ഥാപിച്ച ഈ പള്ളി ഇപ്പോൾ കോൺഗ്രിഗേഷൻ ഓഫ് മിഷൻ(സിഎം) സന്യാസസമൂഹത്തിന്റെ കീഴിലാണുള്ളത്. 45 കത്തോലിക്കാകുടുംബങ്ങളാണ് ഈ പള്ളിക്കു കീഴിലുള്ളത്.
2008 ഓഗസ്റ്റ് 23ന് സ്വാമി ലക്ഷ്മണാനന്ദയെ മാവോയിസ്റ്റുകൾ കൊലപ്പെടുത്തിയതിനു പിന്നാലെയാണ് കുറ്റം ക്രൈസ്തവരിൽ ആരോപിച്ച് തീവ്ര ഹിന്ദുത്വവാദികൾ ക്രൈസ്തവര്‍ക്കുനേരേ ആക്രമണം അഴിച്ചുവിട്ടത്. ദിവസങ്ങൾ നീണ്ട കലാപത്തിൽ നൂറിലധികം ക്രൈസ്തവരാണ് രക്തസാക്ഷിത്വം വരിച്ചത്. ആയിരക്കണക്കിന് ആളുകൾ കാടുകളിൽ ഓടിയൊളിച്ചു.
6,000 വീടുകളും 300 പള്ളികളും അക്രമസംഭവങ്ങളിൽ നശിച്ചു. 56,000 ആളുകളാണ് ഭവനരഹിതരായത്.