ഗതാഗത വകുപ്പ് ഉദ്യോഗസ്ഥര്ക്കെതിരേ രൂക്ഷ വിമര്‍ശനവുമായി മന്ത്രി ഗണേഷ്കുമാര്
Saturday, May 31, 2025 1:29 AM IST
മാവേലിക്കര: വകുപ്പിലെ അഞ്ച് ശതമാനം ഉദ്യോഗസ്ഥര്‍ കളങ്കിതരാണെന്നും ഇവര്‍ രാജ്യദ്രോഹികളാണെന്നും ഗതാഗതവകുപ്പ് മന്ത്രി കെ.ബി. ഗണേഷ്കുമാര് ആരോപിച്ചു.
മലപ്പുറത്തെ രണ്ട് ഉദ്യോഗസ്ഥര്‍ ഉച്ചവരെയുള്ള സമയം കൊണ്ട് 125 പേരെ ഡ്രൈവിംഗ് ടെസ്റ്റ് നടത്തി 123 പേര്‍ക്കും ലൈസന്‍സ് കൊടുത്തു. ഇതില്‍ 12 ഹെവി ലൈസന്‍സും ഉണ്ടായിരുന്നു. 42 വാഹനങ്ങളുടെ ഫിറ്റ്നസും പരിശോധിച്ചു. ഇവരൊക്കെ വകുപ്പിനുതന്നെ മാനക്കേടാണ്. ഇത്തരക്കാന്‍ കൊലപാതകത്തിന് കൂട്ടുനില്‍ക്കുകയാണ്. ഇവരെ വകുപ്പില്‍ വച്ചുകൊണ്ടിരിക്കില്ല.
പലര്‍ക്കും ലൈസന്‍സ് ഉണ്ട്. വാഹനം ഓടിക്കാന്‍ അറിയില്ല. ഉദ്യോഗസ്ഥര്‍ ചെയ്ത ചില മര്യാദകേടുകളുടെ പരിണിത ഫലമാണ് നിരത്തില്‍ ഉണ്ടാകുന്ന ഇത്രയും അപകടങ്ങള്‍.
തിരുവനന്തപുരത്ത് റോഡ് ടെസ്റ്റിന്റെ ഭാഗമായി ഹൈവേയിലേക്കു കയറിയപ്പോള്‍ വാഹനം നിര്‍ത്തി കാലുകുത്തിയതിന് ടെസ്റ്റില്‍ തോൽപ്പിച്ചു. ആ ഉദ്യോഗസ്ഥന് ലൈസന്‍സ് എടുക്കാന്‍ എത്തിയ ആളോട് എന്തിന് കെഎസ്ആര്‍ടിസി ഡ്രൈവിംഗ് സ്കൂളില്‍ പോയതെന്നും ചോദിച്ചു.
ആ ഉദ്യോഗസ്ഥനെ ഇടുക്കിയിലേക്ക് സ്ഥലംമാറ്റി. ഡ്രൈവിംഗ് സ്കൂളുകളുടെ സമരത്തിന് പിന്നിലും ഉദ്യോഗസ്ഥരാണ്. മാവേലിക്കരയിലെ കെഎസ്ആര്‍ടിസി ഡ്രൈവിംഗ് സ്കൂളിന്റെയും ടെസ്റ്റ് ഗ്രൗണ്ടിന്റെയും ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കവെയാണ് ഗണേഷ്കുമാര് വകുപ്പ് ഉദ്യോഗസ്ഥരെ വിമര്‍ശിച്ചത്.