പോളിംഗ് സ്റ്റേഷനുകളിൽ പരമാവധി 1200 വോട്ടർമാർ മാത്രം
Saturday, May 31, 2025 1:29 AM IST
തിരുവനന്തപുരം: വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്തെ പോളിംഗ് സ്റ്റേഷനിലെ പരമാവധി വോട്ടർമാരുടെ എണ്ണം 1,200 ആക്കി പരിമിതപ്പെടുത്താൻ കേന്ദ്ര തെരഞ്ഞെടുപ്പു കമ്മീഷൻ തീരുമാനിച്ചു.
ജനസാന്ദ്രത കൂടിയ വാസസ്ഥലങ്ങളും കോളനികളുമുള്ള പ്രദേശങ്ങളിൽ അധിക പോളിംഗ് ബൂത്തുകൾ അനുവദിക്കും. വോട്ടർ പട്ടിക പുതുക്കുന്പോൾ, ആർജിഐയുടെ ഡാറ്റാബേസിൽനിന്നു വിവരം നേരിട്ട് ലഭ്യമാക്കി, പരിശോധനയ്ക്കു ശേഷം മാത്രം പട്ടിക പരിഷ്കരിക്കും.
വോട്ടർ പട്ടികയിലെ സീരിയൽ നന്പറും മറ്റു വിശദാംശവും ശ്രദ്ധിക്കപ്പെടും വിധം വോട്ടർമാരുടെ സ്ലിപ്പുകളിൽ അവതരിപ്പിക്കും. രാഷ്ട്രീയ പാർട്ടികളുടെ ബൂത്ത് ലെവൽ ഏജന്റുമാർക്ക് പരിശീലനം നൽകും.
സ്ഥാനാർഥികളുടെയും രാഷ്ട്രീയ പാർട്ടികളുടെയും ബൂത്തുകൾ പോളിംഗ് സ്റ്റേഷനിൽ നിന്നും 200 മീറ്റർ ദൂരപരിധിയെന്നു ള്ളതു കുറയ്ക്കും. ഇത് 100 മീറ്ററായി പരിമിതപ്പെടുത്തും.
തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടു സജീവമാകുന്ന 28 വിഭാഗങ്ങളെ കൃത്യമായി നിർവചിച്ചു.വോട്ടർമാർ, തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ, രാഷ്ട്രീയ പാർട്ടികൾ, സ്ഥാനാർഥികൾ തുടങ്ങിയവർ ഇതിൽ ഉൾപ്പെടുന്നു. നിയമങ്ങൾ, ചട്ടങ്ങൾ, തെരഞ്ഞെടുപ്പ് കമ്മീഷന്റെ മാർഗനിർദേശങ്ങൾ എന്നിവയ്ക്ക് അനുസൃതമായി ഇവർക്കു പരിശീലനം നൽകും.