കപ്പൽ മുങ്ങിയ സംഭവം; അപകടത്തിന്റെ ആഘാതവും നഷ്ടപരിഹാരവും പഠിക്കാൻ സമിതികൾ
Saturday, May 31, 2025 1:29 AM IST
തിരുവനന്തപുരം: കപ്പൽ മുങ്ങിയ സംഭവവുമായി ബന്ധപ്പെട്ട് അപകടത്തിന്റെ ആഘാതവും സാന്പത്തിക നഷ്ടവും നഷ്ടപരിഹാരവും പരിസ്ഥിതി ദുരന്തവും അടക്കമുള്ള വിഷയങ്ങൾ പഠിക്കാൻ വിദഗ്ധ സമിതികളെ നിയോഗിച്ചു സർക്കാർ.
പരിസ്ഥിതി, സാമൂഹിക- സാന്പത്തിക ആഘാതം പഠിക്കാൻ ധന അഡീഷണൽ ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതിയെ നിയോഗിച്ചു. നഷ്ടപരിഹാര പാക്കേജ് അടക്കമുള്ള വിഷയങ്ങൾ തയാറാക്കേണ്ടതും സമിതിയുടെ ചുമതലയാണ്.
നഷ്ടപരിഹാരം നേടിയെടുക്കാൻ ഷിപ്പിംഗ് കന്പനിയുമായി ചർച്ചകൾ നടത്തേണ്ടതും സമിതിയുടെ ചുമതലയാണ്. തൊഴിൽ നഷ്ടം, ടൂറിസം നഷ്ടം തുടങ്ങിയവയുടെ ചെലവുകൾ കണക്കാക്കേണ്ടതുണ്ട്. കപ്പൽ പൂർണമായി കേരള തീരത്തുനിന്നു മാറ്റേണ്ടതുണ്ട്.
തദ്ദേശ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി, റവന്യു, വ്യവസായ, കൃഷി പ്രിൻസിപ്പൽ സെക്രട്ടറിമാർ, പരിസ്ഥിതി വകുപ്പ് സെക്രട്ടറി, ദുരന്ത നിവാരണ അഥോറിറ്റി മെന്പർ സെക്രട്ടറി എന്നിവർ സമിതിയിൽ അംഗങ്ങളാകും.
ദ്വിതല സമിതിയിൽ പാരിസ്ഥിതിക ദുരന്തങ്ങൾ ഒഴിവാക്കുന്നതിനുള്ള മാർഗങ്ങൾ നിർദേശിക്കാൻ ശാസ്ത്ര സാങ്കേതിക വകുപ്പ് സെക്രട്ടറി അധ്യക്ഷനായ സമിതിയുണ്ട്. പ്ലാസ്റ്റിക് തരികൾ തീരത്ത് അടിഞ്ഞത് ഒഴിവാക്കുന്നതും എണ്ണപ്പാടകൾ പൂർണമായി മാറ്റുന്നതിനും നീക്കമുണ്ടാകും.
കാൽസ്യം കാർബൈഡ് അടങ്ങിയ കണ്ടെയ്നറുകൾ കടലിൽ താഴ്ന്നത് നീക്കം ചെയ്യാനുള്ള ശ്രമങ്ങളുമുണ്ടാകും. കടലിനോ മത്സ്യസന്പത്തിനോ നാശമുണ്ടോയെന്നതും പരിശോധിക്കും.
ദുരന്തവുമായി ബന്ധപ്പെട്ടുണ്ടായ പരിസ്ഥിതി, സാമൂഹിക- സാന്പത്തികാഘാതം സംബന്ധിച്ച പഠനം നടത്താൻ പരിസ്ഥിതി വകുപ്പു സെപ്ഷൽ സെക്രട്ടറിയെ ആഘാത പഠന പ്രിൻസിപ്പൽ ഓഫീസറായി സമിതി രൂപീകരിച്ചു.
വിവിധ മേഖലകളിലെ വിദഗ്ധർ സംഘത്തിലുണ്ടാകും. മത്സ്യബന്ധനം, വിനോദസഞ്ചാരം, ഹാർബർ എൻജിനിയറിംഗ്, തുറമുഖം, വ്യവസായ- വാണിജ്യം, കൃഷി, ജലവിഭവം, തദ്ദേശ ഭരണം തുടങ്ങിയ വകുപ്പുകളിലെ വിദഗ്ധർ സമിതിയിലുണ്ടാകും.
കപ്പൽ ദുരന്തത്തെത്തുടർന്ന് നഷ്ടപരിഹാര പാക്കേജ് അടക്കം തയാറാക്കാൻ നോഡൽ ഓഫീസറായി ഡെപ്യൂട്ടി നോട്ടിക്കൽ അഡ്വൈസറായ ക്യാപ്റ്റൻ അനീഷ് ജോസഫിനെ നിയോഗിച്ചിരുന്നു. നഷ്ടപരിഹാര ക്ലെയിമുകൾ സമയബന്ധിതമായി കൈകാര്യം ചെയ്യാനുള്ള സംവിധാനവും ഒരുക്കും.