വ്യാജ ലഹരിക്കേസ്; നാരായണദാസിന്റെ ജാമ്യാപേക്ഷ തള്ളി
Saturday, May 31, 2025 1:29 AM IST
തൃശൂർ: ഷീല സണ്ണിയെ വ്യാജ ലഹരിക്കേസിൽ കുടുക്കിയ സംഭവത്തിൽ മുഖ്യപ്രതി തൃപ്പൂണിത്തുറ സ്വദേശി എം.എൻ. നാരായണദാസിന്റെ ജാമ്യാപേക്ഷ ചാലക്കുടി പ്രിൻസിപ്പൽ സെഷൻസ് കോടതി തള്ളി.
കേസിലെ രണ്ടാംപ്രതി ഇതുവരെ പിടിയിലായിട്ടില്ലെന്നും നാരായണദാസിനു ജാമ്യം നൽകുന്നതു തുടരന്വേഷണത്തെ ബാധിക്കുമെന്നും തെളിവുകൾ നശിപ്പിക്കാൻ ഇടയാക്കുമെന്നുമുള്ള പ്രോസിക്യൂഷൻവാദം പരിഗണിച്ചാണു ജാമ്യം നിഷേധിച്ചത്.
അപൂർവമായ കേസിൽ ഇരയ്ക്കു നീതി ലഭിക്കണമെങ്കിൽ ഹീനമായ കുറ്റകൃത്യത്തിനുപിന്നിൽ ആരെന്നു കണ്ടെത്തണമെന്നും ഹൈക്കോടതി ഉത്തരവിലും ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ടെന്നും ഷീലയുടെ അഭിഭാഷകൻ അഡ്വ. സഞ്ജു കെ. ശിവൻ പറഞ്ഞു.
കേസിലെ രണ്ടാം പ്രതി ലിവിയ ഇപ്പോഴും വിദേശത്ത് ഒളിവിലാണ്. ഇവരോടു തിരികെയെത്തണമെന്നു പോലീസ് ഫോണിൽ ആവശ്യപ്പെട്ടിരുന്നു. നേരിട്ടെത്തി ഹാജരായില്ലെങ്കിൽ കടുത്ത നടപടികളിലേക്കു കടക്കുമെന്നും അറിയിച്ചിരുന്നു.
ലിവിയയാണ് എൽഡിഎഫ് സ്റ്റാന്പുകൾ വാങ്ങിയതും ഷീല സണ്ണിയുടെ ബാഗിലും സ്കൂട്ടറിലും ഒളിപ്പിച്ചതുമെന്നു നാരായണദാസ് ചോദ്യംചെയ്യലിൽ സമ്മതിച്ചിരുന്നു. ബംഗളൂരുവിലെ ആഫ്രിക്കക്കാരനിൽനിന്നാണ്10,000 രൂപ നൽകി സ്റ്റാന്പ് വാങ്ങിയത്.
ലിവിയ കബളിപ്പിക്കപ്പെട്ടെന്നു പരിശോധനാഫലം പുറത്തുവന്നപ്പോഴാണു വ്യക്തമായതെന്നും സഹോദരിക്കുണ്ടായ അവഗണനയാണു പ്രതികാരത്തിനു കാരണമെന്നും ഇയാൾ മൊഴിനൽകി. സംഭവത്തിലും ഗൂഢാലോചനയിലും നാരായണദാസിനു പങ്കുള്ളതായി ഡിവൈഎസ്പി വി.കെ. രാജു വ്യക്തമാക്കിയിട്ടുണ്ട്.