കൊച്ചി മെട്രോ; രണ്ടാംഘട്ട നിർമാണം വേഗട്രാക്കിലേക്ക്
Wednesday, August 20, 2025 3:30 PM IST
കൊച്ചി: കലൂർ ജവാഹർലാൽ നെഹ്റു സ്റ്റേഡിയം മുതൽ കാക്കനാട് വരെയുള്ള മെട്രോ രണ്ടാംഘട്ടത്തിന്റെ നിർമാണം വേഗത്തിലാക്കാൻ നിർദേശം. അടുത്തവർഷം ജൂണെന്ന ലക്ഷ്യത്തിലാണ് നിർമാണം മുന്നേറുന്നത്.
രണ്ടാംഘട്ടത്തിലെ ആദ്യ അഞ്ച് സ്റ്റേഷനുകൾ അടുത്തവർഷം ജൂൺ 30-നകം പൂർത്തിയാക്കി സർവീസ് ആരംഭിക്കാനാണ് ലക്ഷ്യമിടുന്നത്. രണ്ടാംഘട്ടത്തിന്റെ ഭാഗമായ 825 പൈലുകളുടെ നിർമാണം പൂർത്തിയായി. വയഡക്ടിനു വേണ്ടതിൽ 603 എണ്ണവും സ്റ്റേഷനു വേണ്ട പൈലുകളിൽ 222 എണ്ണവുമാണ് പൂർത്തിയായത്.
രണ്ടാംഘട്ടത്തിൽ മെട്രോ വയഡക്ടിനുവേണ്ടി ആകെ 1,601 പൈലുകളാണ് വേണ്ടത്. സ്റ്റേഷനുകൾക്കായി വേണ്ടത് 360 പൈലുകളാണ്. ആലിൻചുവട്, വാഴക്കാല, സെസ്, പാലാരിവട്ടം, കിൻഫ്ര, ചെമ്പുമുക്ക്, സിവിൽ സ്റ്റേഷൻ എന്നിങ്ങനെ ഏഴുസ്റ്റേഷനുകളുടെ പൈലിംഗ് പൂർത്തിയായി.
കാസ്റ്റിംഗ് യാർഡിൽ മെട്രോയ്ക്കാവശ്യമായ ഗർഡറുകളുടെ നിർമാണം പുരോഗമിക്കുകയാണ്. കലൂർ ജവാഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ നിന്നാണ് കാക്കനാട്ടേയ്ക്കുള്ള മെട്രോ സർവീസ് തുടങ്ങുക.