"ഈ രാജ്യം ആൾക്കൂട്ടത്താൽ അല്ല, ഭരണഘടനയാൽ നയിക്കപ്പെടും': ദളിത് യുവാവിന്റെ കൊലപാതകത്തിൽ പ്രതികരിച്ച് രാഹുൽ
Tuesday, October 7, 2025 12:19 PM IST
ന്യൂഡൽഹി: യുപിയിലെ റായ്ബറേലിയില്‍ ദളിത് യുവാവ് ഹരിഓമിനെ മോഷണക്കുറ്റം ആരോപിച്ച് ആൾക്കൂട്ടം ആക്രമിച്ചു കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതികരിച്ച് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. മരിച്ച യുവാവിന്റെ കുടുംബവുമായി സംസാരിക്കുകയും അനുശോചനം അറിയിക്കുകയും ചെയ്തു. നീതിക്കായുള്ള പോരാട്ടത്തില്‍ പൂര്‍ണ പിന്തുണയുണ്ടാവുമെന്നും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിൽ അറിയിച്ചു.
റായ്ബറേലിയിൽ ദളിത് യുവാവായ ഹരിഓം വാൽമീകിയുടെ ക്രൂരമായ കൊലപാതകം മനുഷ്യത്വത്തിന്റെയും ഭരണഘടനയുടെയും നീതിയുടെയും കൊലപാതകം മാത്രമല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
"ഇന്ന് ഇന്ത്യയിൽ, ദളിതർ, ആദിവാസികൾ, മുസ്ലിംകൾ, പിന്നോക്കക്കാർ, ദരിദ്രർ - എല്ലാവരും ഇരയാകുന്നു. അവരുടെ ശബ്ദം ദുർബലമാണ്, അവരുടെ സ്വത്ത് തട്ടിയെടുക്കപ്പെടുന്നു, അവരുടെ ജീവിതം വിലകുറഞ്ഞതായി കണക്കാക്കപ്പെടുന്നു.
ഭരണഘടനയ്ക്ക് പകരം ബുൾഡോസറും നീതിക്ക് പകരം ഭയവും ഇടംപിടിച്ച രാജ്യത്ത് വെറുപ്പിനും അക്രമത്തിനും ആൾക്കൂട്ടത്തിനും അധികാരത്തിന്റെ സംരക്ഷണം ലഭിച്ചു.
ഞാൻ ഹരിഓമിന്റെ കുടുംബത്തോടൊപ്പം നിൽക്കുന്നു. അവർക്ക് നീതി ലഭിക്കും. ഇന്ത്യയുടെ ഭാവി സമത്വത്തെയും മനുഷ്യത്വത്തെയും ആശ്രയിച്ചിരിക്കുന്നു, ഈ രാജ്യം ആൾക്കൂട്ടത്താൽ അല്ല, ഭരണഘടനയാൽ നയിക്കപ്പെടും.' - രാഹുൽ ഗാന്ധി പറഞ്ഞു.
ഡ്രോൺ ഉപയോഗിച്ച് മോഷണം നടത്തുന്ന ആളെന്ന് ആരോപിച്ചാണ് മാനസികാസ്വാസ്ഥ്യമുള്ള ഫത്തേപുർ സ്വദേശി ഹരിഓമിനെ (38) ആൾക്കുട്ടം തല്ലിക്കൊന്നത്. രാഹുൽഗാന്ധിയുടെ മണ്ഡലമായ റായ്ബറേലിയിൽ ഒക്ടോബർ ഒന്നിനാണ് സംഭവം. യുവാവിനെ മർദിച്ച് അവശനാക്കിയ ആൾക്കൂട്ടം റെയിൽവേ പാളത്തിനരികെ ഉപേക്ഷിക്കുകയായിരുന്നു.
സംഭവത്തിൽ അഞ്ചുപേരെ പോലീസ് അറസ്റ്റ് ചെയ്തു. കൃത്യനിർവഹണത്തിൽ പരാജയപ്പെട്ടതായി കണ്ടെത്തിയതിനെ തുടർന്ന് ഉംചാർ പോലീസ് സ്റ്റേഷനിലെ മൂന്ന് ഉദ്യോഗസ്ഥരെയും സസ്പെൻഡ് ചെയ്തു.
മാനസികാസ്വാസ്ഥ്യമുള്ള ഹരിഓമിനെ ഭാര്യവീട്ടിലേക്ക് പോകുംവഴിയാണ് ജമുനാപുരിൽ ആൾക്കൂട്ടം തടഞ്ഞത്. തുടർന്ന്, ഇയാൾ വീടുകളിൽ ഡ്രോൺ ഉപയോഗിച്ച് മോഷണം നടത്തുന്നയാളാണെന്ന് ആരോപിച്ച് മർദിക്കുകയായിരുന്നു.
മാനസികാസ്വാസ്ഥ്യമുള്ള ഹരിഓമിന് കൃത്യമായ മറുപടി നൽകാനാവാഞ്ഞതോടെ ജനക്കൂട്ടം മർദനം തുടർന്നു. ഇതിനിടെ ഹരിഓം രാഹുൽ ഗാന്ധിയുടെ പേര് പറഞ്ഞപ്പോൾ ഇത് ബാബയുടെ നാടാണെന്ന് പറഞ്ഞ് വീണ്ടും ആക്രമിച്ചെന്നും റിപ്പോർട്ടുണ്ട്.
പിറ്റേദിവസം രാവിലെ സമീപത്തെ ഗ്രാമവാസികളാണ് വിവസ്ത്രനായ നിലയിൽ ഹരിഓമിനെ റെയിൽവേ പാളത്തിന് സമീപം മരിച്ചനിലയിൽ കണ്ടെത്തിയത്.
അക്രമം നടത്തിയവരിൽ ദളിതരും പിന്നാക്കക്കാരും മറ്റുജാതികളിൽപ്പെട്ടവരും ഉണ്ടെന്നും സംഭവത്തിൽ ജാതി അഭ്യൂഹം പ്രചരിപ്പിക്കരുതെന്നും പോലീസ് പറഞ്ഞു. സംഭവത്തിന് പിന്നാലെ യുവാവിന്റെ കുടുംബത്തോട് സംസാരിച്ച രാഹുൽ ഗാന്ധി എല്ലാ പിന്തുണയും വാഗ്ദാനം ചെയ്തു.
യുപിയിൽ നിലനിൽക്കുന്ന കാട്ടുനീതിയാണ് സംഭവം തുറന്നുകാണിക്കുന്നതെന്ന് തിങ്കളാഴ്ച ഹരിഓമിന്റെ കുടുംബത്തെ സന്ദർശിച്ച ശേഷം ഉത്തർപ്രദേശ് കോൺഗ്രസ് പ്രസിഡന്റ് അജയ് റായ് പറഞ്ഞു. പോലീസ് സ്ഥലത്തുണ്ടായിരുന്നിട്ടും മർദനമേറ്റ് അവശനായ യുവാവിനെ രക്ഷിക്കാൻ തയാറായില്ലെന്നും അജയ് റായ് ആരോപിച്ചു.
യുപിയിലെ ക്രമസമാധാനനില തകർന്നെന്നും മുഖ്യമന്ത്രി യോഗി ആദിത്യനാഥ് രാജിവയ്ക്കണമെന്നും കോൺഗ്രസ് ആവശ്യപ്പെട്ടു. സംഭവത്തിൽ പ്രത്യേക അന്വേഷണസംഘത്തെ നിയോഗിക്കണമെന്നും ഇരയുടെ കുടുംബത്തിന് ഒരുകോടി രൂപ നഷ്ടപരിഹാരവും കുടുംബത്തിലൊരാൾക്ക് സർക്കാർ ജോലിയും നൽകണമെന്നും കോൺഗ്രസ് മാധ്യമവിഭാഗം മേധാവി പവൻ ഖേര പറഞ്ഞു.
വിവാദമായതോടെ, സംഭവത്തിൽ പ്രതികരണവുമായി ബിജെപിയും രംഗത്തെത്തി. ആദിത്യനാഥിന്റെ സർക്കാരിനെ അപകീർത്തിപ്പെടുത്താനാണ് കോൺഗ്രസ് ശ്രമമെന്ന് ബിജെപി വക്താവ് അവ്നിഷ് ത്യാഗി പറഞ്ഞു.