കാഞ്ഞിരപ്പള്ളി: ലളിത ജീവിതംകൊണ്ടു മഹത്തായ സന്ദേശം പകർന്ന വ്യക്തിയായിരുന്നു മന്ത്രിയും ഡെപ്യൂട്ടി സ്പീക്കറുമായിരുന്ന പ്രഫ. കെ. നാരായണക്കുറുപ്പെന്ന് ജലവിഭവമന്ത്രി റോഷി അഗസ്റ്റിൻ. കുന്നുംഭാഗം സെന്റ് ജോസഫ്സ് പബ്ലിക് സ്കൂളിൽ നടത്തിയ പ്രഫ. കെ. നാരായണക്കുറുപ്പ് അനുസ്മരണവും എംഎൽഎ എക്സലൻസ് അവാർഡ് ദാനവും ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു മന്ത്രി.
നിയോജകമണ്ഡലത്തിലെ സാമൂഹിക, സാംസ്കാരിക മേഖലകളിൽ മികച്ച സേവനങ്ങൾ ചെയ്യുന്നവരെ മന്ത്രി ആദരിച്ചു. എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർഥികൾക്ക് അവാർഡ് സമർപ്പിച്ചു.
ലഹരിക്ക് ഒരു ചെക്ക് എന്ന പേരിൽ എല്ലാ സ്കൂളുകളിലും ചെസ് പരിശീലന പരിപാടികൾ ആരംഭിക്കുമെന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ച ചീഫ് വിപ്പ് ഡോ. എൻ. ജയരാജ് പറഞ്ഞു.
വിവിധ മേഖലകളിൽ മികവു തെളിയിച്ച മേരിക്വീൻസ് ആശുപത്രി അഡ്മിനിസ്ട്രേറ്റർ ഫാ. മാർട്ടിൻ മണ്ണനാൽ സിഎംഐ, മെന്റലിസ്റ്റ് ഡോ. സജീവ് പള്ളത്ത്, സ്വരുമ ചാരിറ്റബിൾ സൊസൈറ്റി ഭാരവാഹികൾ, ഈരാറ്റുപേട്ട നന്മക്കൂട്ടം ടീം, അധ്യാപിക ജെ. ഷേർലി, ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥൻ എം. പ്രദീപ്, കാർ വെള്ളത്തിൽ വീണുണ്ടായ അപകടത്തിൽ രക്ഷാപ്രവർത്തനം നടത്തിയ ആസം സ്വദേശി ദീപക്, സിബിഎസ്ഇ പ്ലസ് ടു പരീക്ഷയിൽ 500ൽ 499 മാർക്ക് നേടിയ ട്രീസ ആന്റണി എന്നിവരെ അനുമോദിച്ചു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഹേമലത പ്രേംസാഗർ, ജില്ലാ പഞ്ചായത്തംഗം ടി.എൻ. ഗിരീഷ് കുമാർ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മുകേഷ് കെ. മണി, ചിറക്കടവ് പഞ്ചായത്ത് പ്രസിഡന്റ് സി.ആർ. ശ്രീകുമാർ, സെന്റ് ജോസഫ് പബ്ലിക് സ്കൂൾ പ്രിൻസിപ്പൽ സിസ്റ്റർ ലിറ്റിൽ റോസ് എസ്എബിഎസ്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് സതി സുരേന്ദ്രൻ, ഷാജി പാമ്പൂരി, ആന്റണി മാർട്ടിൻ, സുമേഷ് ആൻഡ്രൂസ്, ജോളി മടുക്കക്കുഴി, മുണ്ടക്കയം സോമൻ, ഷാജി നല്ലേപറമ്പിൽ, കെ.എ. ഏബ്രഹാം, സതി സുരേന്ദ്രൻ, അമ്പിളി ശിവദാസ്, ഷാക്കി സജീവ് എന്നിവർ പ്രസംഗിച്ചു.