പാലാ: കേരളത്തിലെ ആദ്യ ലഹരിവിമോചന ചികിത്സാകേന്ദ്രമായ പാലാ അഡാര്‍ട്ട് സേവനപാതയില്‍ 42-ാം വര്‍ഷത്തിലേക്കു പ്രവേശിക്കുന്നു. അഡാര്‍ട്ട് വാര്‍ഷികാഘോഷവും വിവിധ കൂട്ടായ്മകളുടെ സംയുക്ത സംഗമവും ഓഗസ്റ്റ് മൂന്നിന് അഡാര്‍ട്ടില്‍ നടത്തും. ലഹരിവിമുക്ത ജീവിതം നയിക്കുന്നവരുടെ കൂട്ടായ്മയായ എഎ, ലഹരിവിമുക്ത ജീവിതം നയിക്കുന്നവരുടെ ഭാര്യമാരുടെ കൂട്ടായ്മയായ അല്‍ അനോണ്, അവരുടെ കുട്ടികളുടെ കൂട്ടായ്മയായ അല്‍ അറ്റിന് എന്നിവയുടെ സംയുക്ത സംഗമമാണ് നടത്തുന്നത്.
രാവിലെ 10.30 ന് വാര്‍ഷികവുമായി ബന്ധപ്പെട്ട പരിപാടികള്‍ ആരംഭിക്കും. ഉച്ചകഴിഞ്ഞ് രണ്ടിന് ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ടിന്റെ അധ്യക്ഷതയില്‍ ചേരുന്ന സമ്മേളനം ജോസ് കെ. മാണി എംപി ഉദ്ഘാടനം ചെയ്യും. മോണ്‍. ജോസഫ് കണിയോടിക്കല്‍, പ്രോജക്ട് ഡയറക്ടര്‍ ഫാ. ജയിംസ് പൊരുന്നോലില്‍, പ്രോജക്ട് കോ-ഓർഡിനേറ്റര്‍ എന്‍.എം. സെബാസ്റ്റ്യന്‍, എസ്എല്സിഎ ചങ്ങനാശേരി കോ-ഓർഡിനേറ്റര്‍ എം.ടി. മാത്യു, അഡാര്‍ട്ട് സീനിയര്‍ കൗണ്‍സിലര്‍ ജോയ് കെ. മാത്യു തുടങ്ങിയവര്‍ പ്രസംഗിക്കും
1984 ജൂലൈ മൂന്നിന് പാലാ രൂപതയുടെ പ്രഥമ ബിഷപ് മാര്‍ സെബാസ്റ്റ്യന്‍ വയലിലാണ് അഡാര്‍ട്ടിന്റെ ഉദ്ഘാടനം നിര്‍വഹിച്ചത്. ഫാ. സെബാസ്റ്റ്യന്‍ പാട്ടത്തില്‍, സിസ്റ്റര്‍ ജോവാന് ചുങ്കപ്പുര, എന്‍.എം. സെബാസ്റ്റ്യന്‍ തുടങ്ങിയവരുടെ ശ്രമഫലമായാണ് പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്. 1995 മുതല്‍ കേന്ദ്ര ഗവണ്മെന്റിന്റെ സാമൂഹിക നീതി, ശാക്തീകരണ മന്ത്രാലയത്തിന്റെ കീഴില്‍ സൗജന്യ ചികിത്സയാണ് അഡാര്‍ട്ടില്‍ ലഭ്യമാക്കുന്നത്.
പാലാ രാമപുരം റോഡില്‍ മാര്‍ക്കറ്റ് ജംഗ്ഷനു സമീപം സ്വന്തം കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന അഡാര്‍ട്ടില്‍ 20 പേരെ കിടത്തിച്ചികിത്സിക്കുന്നതിനുള്ള സൗകര്യമുണ്ട്. പാര്‍ശ്വഫലങ്ങളില്ലാത്ത 31 ദിവസത്തെ ചികിത്സ സൗജന്യമാണ്. 2013ലെ സംസ്ഥാന സര്‍ക്കാര്‍ അവാര്‍ഡും 2016ലെ കേന്ദ്ര ഗവണ്മെന്റ് അവാര്‍ഡും ഉള്‍പ്പെടെ നിരവധി പുരസ്കാരങ്ങള്‍ അഡാര്ട്ടിനു ലഭിച്ചിട്ടുണ്ട്. 2025ലെ കരുണാസായി ബ്ലൂ റിബണ്‍ പുരസ്കാരവും അഡാര്ട്ടിനാണ് ലഭിച്ചിട്ടുള്ളത്.
സ്കൂളുകളില്‍ അഡാര്‍ട്ട് ക്ലബ്ബുകള്‍, പ്രസിദ്ധീകരണ വിഭാഗം, എക്സിബിഷനുകള്‍, ഓഡിയോ വിഷ്വല്‍ പ്രോഗ്രാമുകള്‍, ബോധവത്കരണ പരിപാടികള്‍, എഎ ഗ്രൂപ്പുകള്‍, ഫാമിലി കൗണ്‍സലിംഗ്, സാമൂഹിക വിഷയങ്ങളിലെ ഇടപെടലുകള്‍ തുടങ്ങിയ ഒട്ടേറെ പ്രവര്‍ത്തനങ്ങള്‍ അഡാര്‍ട്ടിന്റെ നേതൃത്വത്ില്‍ നടത്തിവരുന്നുണ്ട്.
മാര്‍ ജോസഫ് കല്ലറങ്ങാട്ട് രക്ഷാധികാരിയും മോണ്‍. ജോസഫ് കണിയോടിക്കല്‍ ചെയര്‍മാനുമായുള്ള രജിസ്റ്റേർഡ് ചാരിറ്റബിള്‍ സൊസൈറ്റിയായ അഡാര്‍ട്ടിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ഡയറക്ടര്‍ ഫാ. ജയിംസ് പൊരുന്നോലിലും പ്രോജക്റ്റ് കോ-ഓർഡിനേറ്റര്‍ എന്‍.എം സെബാസ്റ്റ്യനും നേതൃത്വം നല്കുന്നു. സൈക്യാട്രിസ്റ്റ് ഡോ. സിസ്റ്റര്‍ പ്രശാന്തി, ഡോ. ഫ്ളോസി, സീനിയര്‍ കൗണ്‍സിലര്‍ ജോയ് കെ. മാത്യു, കൗണ്‍സിലര്‍മാരായ ലിജോ ജോസ്, മരിയ ആനി തുടങ്ങിയവര്‍ നേതൃത്വം നല്കുന്ന പതിനഞ്ചംഗ ടീമും സദാ കര്‍മനിരതരായി പ്രവര്‍ത്തിക്കുന്നു. അഡാര്‍ട്ടില്‍ ഇതോടകം 14,000 ത്തിൽപ്പരം ആളുകള്‍ ചികിത്സ പൂര്‍ത്തിയാക്കി ലഹരിയുടെ പിടിയില്‍നിന്നും മോചിതരായിട്ടുണ്ട്.