പാലക്കാട്: ജനാധിപത്യത്തിന്റെ അന്തസത്തയായ അധികാരം ജനങ്ങളിലേക്ക് എന്ന ആശയം പൂർണമാകുന്നത് ഒരു നിശ്ചിത ഇടവേളകളിൽ തെരഞ്ഞെടുപ്പ് നടക്കുന്പോഴാണ്.
തെരഞ്ഞെടുപ്പിൽ ജനങ്ങൾക്ക് സ്വതന്ത്രമായും നിർഭയമായും പങ്കെടുക്കുവാനും അവർക്ക് ഇഷ്ടമുള്ളവർക്കു വോട്ട് ചെയ്യുവാനുമുള്ള സാഹചര്യമൊരുക്കുകയാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ ചെയ്യുന്നത്.
ആസന്നമായ ലോക്സഭാ തെരഞ്ഞെടുപ്പിൽ സന്പൂർണ വോട്ടിംഗ് പങ്കാളിത്തം ഉറപ്പാക്കുന്നതിനായി അട്ടപ്പാടി ട്രൈബൽ താലൂക്കിലെ ഷോളയൂർ പഞ്ചായത്തിലെ ഒന്പതാം വാർഡിന്റെ ഭാഗമായ മുത്തികുളം ഉൗരിൽ പാലക്കാട് ജില്ലാ തെരഞ്ഞെടുപ്പ് വിഭാഗവും സ്വീപ്പും അട്ടപ്പാടി അഗളി ഇലക്ടറൽ ലിറ്ററസി ക്ലബ് അംഗങ്ങളും സംയുക്തമായി തെരഞ്ഞെടുപ്പ് ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു.
പാലക്കാട് ജില്ലാ കളക്ടറും ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറുമായ ഡോ.എസ്. ചിത്ര പോളിംഗ് ശതമാനം വർധിപ്പിക്കുന്നതിന് ഉൗരുമൂപ്പന്മാർക്കായി തയാറാക്കിയ പ്രത്യേക കത്തുമായിട്ടാണ് സംഘം എത്തിയത്. ഏകദേശം 39 കുടുംബങ്ങളാണ് ഇവിടെയുള്ളത്. അട്ടപ്പാടിയിലെ ഏറ്റവും പഴയ മുഡുക ഉൗരാണിത്.
ഈ ഉൗരിൽനിന്നും സ്വന്തം പഞ്ചായത്തിലേക്കും വില്ലേജ് ഓഫീസിലേക്കും എത്തണമെങ്കിൽ 90 കിലോമീറ്റർ സഞ്ചരിക്കണം.
ഉൗരിലെത്തിയ തെരഞ്ഞെടുപ്പ് ബോധവത്കരണ പ്രവർത്തകരെ ഉൗരുമൂപ്പൻ പണലി ചിന്നയ്തൻ സ്വീകരിച്ചു.
ഉൗരിലെ മുഴുവൻ വോട്ടർമാരെയും പോളിംഗ് ദിവസം ബൂത്തിൽ എത്തിക്കുമെന്ന് അദ്ദേഹം ഉറപ്പ് നൽകി.
ജില്ലാ കളക്ടർ ഡോ.എസ്. ചിത്ര, സ്വീപ് ജില്ലാ നോഡൽ ഓഫീസറും അസിസ്റ്റന്റ് കളക്ടറുമായ ഒ.വി. ആൽഫ്രഡ്, മണ്ണാർക്കാട് തഹസിൽദാർ കെ. രേവ, ഡെപ്യൂട്ടി തഹസിൽദാർ ഇ.വി ശിവദാസൻ, സ്വീപ് സംസ്ഥാനതല വിദഗ്ധ സമിതി അംഗം ടി.സത്യൻ, ഇലക്ഷൻ ക്ലർക്ക് ടി.പി. വിനോദ്, അട്ടപ്പാടി ട്രൈബൽ താലൂക്ക് ഡെപ്യൂട്ടി തഹസിൽദാർ എ. സലിം, കൂക്കംപാളയം ഗവൺമെന്റ് യുപി സ്കൂൾ ഹെഡ്മാസ്റ്റർ ജോസഫ് ആന്റണി, ഇഎംആർഎസ്എസ് പ്രിൻസിപ്പൽ പി.കെ. ബിനോയ്, ആർജി എം കോളജ് ഇഎൽസി കോ-ഓർഡിനേറ്റർ ആശ രാജൻ, ശിരുവാണി ജലസേചന, വകുപ്പ് ഉദ്യോഗസ്ഥരായ കെ.പ്രസാദ്, എം.പി. സനൂജ്, പി. രജിത്, ബൂത്ത് ലെവൽ ഓഫീസർ കുഞ്ഞുമോൻ തോമസ്,ക്യാന്പസ് അംബാസിഡർമാരായ എസ്. അനന്ദു, വി.എസ്. ഷിബിൻ, സ്വീപ് മീഡിയ അംഗം വിഷ്ണു സതീഷ് ഡ്രൈവർ ജിമ്മി എന്നിവരാണ് നേതൃത്വം നൽകുന്നത്.