നെയ്തെടുത്ത സ്വപ്നങ്ങളിൽ പത്മിനി...
Friday, June 27, 2025 12:44 PM IST
ജീവിത യാതനകള്‍ക്കിടയില്‍ കഠിന പ്രയത്നത്തിന്റെയും ആത്മവിശ്വാസത്തിന്റെയും ഊടും പാവുമിട്ട് അമ്പത്തഞ്ചുകാരി വീട്ടമ്മ നെയ്തെടുത്ത ബാല്യകാല സ്വപ്നം ഇനി കൈയെത്തും ദൂരെ. ചെങ്ങോട്ടുകാവ് പഞ്ചായത്തിലെ നെടുളി വീട്ടില്‍ പത്മിനിയാണ് ആയുസിന്റെ പാതി പിന്നിടുമ്പോഴും പാതിവഴിയില്‍ കൈവിട്ടുപോയ തന്റെ പഠനമോഹം മുറുകെ പിടിച്ച് വിജയ പീഠത്തിലേക്കുള്ള പടവുകളേറുന്നത്.
കുടുംബ പ്രാരാബ്ധങ്ങള്‍ക്കിടയിലും പത്മിനി നേടിയെടുത്തത് കണ്ണൂര്‍ സര്‍വകലാശാലയുടെ എല്‍എല്‍ബി പ്രവേശന പരീക്ഷയിലെ ഉജ്വല വിജയമാണ്. സ്കൂള്‍ പഠനകാലത്തെ ഇല്ലായ്മകള്‍ക്കിടയിലും പത്മിനി താലോലിച്ച സ്വകാര്യ സ്വപ്നമായിരുന്നു ജീവിതത്തില്‍ ഒരു വക്കീല്‍ കോട്ടണിയുക എന്നത്.
ബുദ്ധിമുട്ടി ഇഴഞ്ഞ് നീങ്ങിയ സ്കൂള്‍ പഠനത്തിനൊടുവില്‍ എസ്എസ്എല്‍സി പരീക്ഷയില്‍ വിജയം കണ്ടതോടെ പ്രീ ഡിഗ്രിക്ക് ചേര്‍ന്നു. പക്ഷെ പഠനം പൂര്‍ത്തീകരിക്കാനായില്ല. വിവാഹ ജീവിതത്തോടെ താന്‍ കാത്തുവച്ച സ്വപ്നം എന്നെന്നേക്കുമായി പൊലിഞ്ഞെന്ന് തന്നെ ഈ കുടുംബിനി കരുതി.
ഇതിനിടെയാണ് തന്റെ ആഗ്രഹം ഭര്‍ത്താവിനോടും മക്കളോടും തുറന്ന് പറഞ്ഞത്. സന്തോഷത്തോടെ പത്മിനിയുടെ തുടര്‍പഠനത്തിന് കുടുംബം പച്ചക്കൊടി കാട്ടി. പിന്നീട് ഒട്ടും ശങ്കിച്ചില്ല. ജീവിതഭാരം കുറയ്ക്കാന്‍ ചേമഞ്ചേരി ഖാദി നെയ്ത്ത് കേന്ദ്രത്തില്‍ തുടര്‍ന്നുവന്ന ജോലിക്കിടയിലും പത്മിനി തുടര്‍വിദ്യാ പദ്ധതിയില്‍ ചേര്‍ന്ന് പ്ലസ്ടു തുല്യതാ പരീക്ഷ എഴുതി. നേടിയത് തിളക്കമാര്‍ന്ന വിജയം.
തുടര്‍ന്ന് പൊളിറ്റിക്സ് ഐച്ഛിക വിഷയമായെടുത്ത് ബിരുദവും സമ്പാദിച്ചു. ഇതേ വിഷയത്തില്‍ മെച്ചപ്പെട്ട മാര്‍ക്കോടെ ബിരുദാനന്തര ബിരുദവും നേടി. തുടര്‍ന്ന് മൂന്നു തവണ എഴുതിയിട്ടും വിജയിക്കാന്‍ കഴിയാത്ത എല്‍എല്‍ബി പ്രവേശന പരീക്ഷയെ ഇത്തവണ പത്മിനി കീഴടക്കി.
ഇരുപത്തഞ്ചാം റാങ്കുംനേടി ദൃഢനിശ്ചയത്തിന്റെ പെണ്മാതൃകയായ ഈ വീട്ടമ്മയുടെ വിജയഗാഥ നാടിനാകെ മാതൃകയായിക്കഴിഞ്ഞു. പക്ഷെ സ്വപ്നസാക്ഷാത്കാരത്തിലേക്കുള്ള യാത്രയില്‍ ഇത്തവണ പത്മിനിക്ക് കൈയൊഴിയേണ്ടി വന്നത് ജീവിതമാര്‍ഗമായ നെയ്ത്ത് ജോലിയാണെന്ന് മാത്രം.
ജില്ലാലൈബ്രറി കൗണ്‍സില്‍ അംഗവും മികച്ച സംഘാടകയുമാണ് പത്മിനി. ഭര്‍ത്താവ്: ബാലന്. മക്കള്‍: വിഷ്ണുപ്രസാദ്, ഹരിപ്രസാദ്.